നല്ലെഴുത്ത്

The biggest ever archive in Malayalam Literature. 2.5 crores pageviews, 14000+ creations, 2000+authors and adding on....

New Books

Post Top Ad

Your Ad Spot

വിവാഹത്തിന്റെ ഒൻപതാം നാൾ - Part 1

Image may contain: 1 person

ഇന്നാണ് ആ ദിവസം.
കാത്തുവമ്മ പറഞ്ഞതിൽ എന്തെങ്കിലും സത്യമുണ്ടെങ്കിൽ ഈ രാത്രി തന്റെ അവസാനരാത്രി ആയിരിക്കും. ഓർക്കുംതോറും നിളയുടെ ഉള്ളിൽ എന്തോ കിടുങ്ങിവിറച്ചു. ഭയം അതിന്റെ പാരമ്യതയിൽ എത്തിയത് കൊണ്ടാവാം കണ്ണീർ പോലും വരുന്നില്ല.അവൾ ചെവിയോർത്തു.. ഇല്ല കരച്ചിൽ കേൾക്കുന്നില്ല. സമയമാകുന്നേയുള്ളു.
മട്ടുപ്പാവിലെ പേരറിയാത്ത വള്ളിപ്പടർപ്പിന്റെ ചുവട്ടിലെ ഊഞ്ഞാൽക്കട്ടിലിൽ തളർന്ന
മനസും ദേഹവുമായി ആരെയോ പ്രതീക്ഷിച്ചെന്നവണ്ണം അവൾ
താഴേക്ക് നോക്കിയിരുന്നു.
സന്ധ്യ ആവുന്നേയുള്ളു.
എന്നിട്ടും വഴിയെല്ലാം കോടമഞ്ഞു മൂടിത്തുടങ്ങിയിരിക്കുന്നു.
അല്ലെങ്കിലും ഇങ്ങോട്ടാര് വരാൻ.?
അഞ്ചേക്കർ വനത്തിനുള്ളിൽ
ഒരു കരിങ്കൽകൊട്ടാരം.
വിവാഹദിവസം ആദ്യമായി ഈ
വീട് കണ്ടപ്പോൾ ഭയം മാത്രമാണ് തോന്നിയത്.
വലിയ ഗേറ്റ് കടന്നു പത്തു മിനിറ്റോളം നിഗൂഢ വനത്തിനുള്ളിലൂടെ ഒരുപാട് വള്ളിപ്പടർപ്പും പലവിധ വൃക്ഷങ്ങളും നിറഞ്ഞ ഒരു വഴിത്താരയും കടന്നു. കരിങ്കൽ ചുവരുകളിൽ പോലും കടുംപച്ച വള്ളികൾ പടർന്നുകയറിയ ഇരുണ്ട ഒരു ബംഗ്ലാവ്. ചുറ്റോടുചുറ്റും പലവിധ സസ്യങ്ങൾ, പുറകുവശത്തായി നിറയെ ആമ്പലുകൾ വിടർന്ന ചെറിയ കുളം.
ഇരുപത്തിയെട്ടു മുറികളുണ്ട് ഈ ബംഗ്ലാവിനെന്നു കാത്തുവമ്മയാണ് പറഞ്ഞുതന്നത്. ഈ വീട്ടിൽ തങ്ങളെക്കൂടാതെ ആകെയുള്ളൊരു മനുഷ്യജീവി. വയസ് നൂറു കടന്നിട്ടുണ്ടാവാം.ബ്ലൗസ് ഇടാറില്ല.
ഉണങ്ങിച്ചുരുണ്ട വളഞ്ഞ ദേഹവുമായി
കാതിലെ തോട ആട്ടി പ്രത്യേക രീതിയിലുള്ള സംസാരവുമായി അവർ തന്നെ ചുറ്റിപ്പറ്റിനിന്നു.
ആദ്യരാത്രിയിൽ അവർ തന്നെ ചേർത്തുപിടിച്ചു പറഞ്ഞത് ഇപ്പോളും ചെവിയിൽ മുഴങ്ങുന്നു.
"പാലും പഞ്ചാമൃതോം ഒന്നും
വേണ്ട മോളെ..പോയിക്കിടന്നോളുക... ന്നുവച്ചാ പക ഇല്ലാണ്ടിരിക്ക്യോ..? നിറഗർഭിണിയുടെ ആത്മാവല്ലേ..
അതിന്റെ തെളിവാണ്
കഴിഞ്ഞപ്രാവശ്യം കണ്ടത്..
കൃത്യം ഒൻപതാം നാൾ തീർന്നില്ലേ.. അന്നത്തോടെയാണ്
വല്യ കുളം മൂടിയത്.
എട്ടുമാസം ഗർഭിണിയായ ആദ്യഭാര്യയും പിന്നീട് വിവാഹം
ചെയ്ത രണ്ടാം ഭാര്യ അന്നേക്ക്
കൃത്യം ഒൻപതാം ദിനവും ദുർമ്മരണമടഞ്ഞുപോയ ഒരാളുടെ മൂന്നാം ഭാര്യയെന്ന സ്ഥാനം എന്നല്ലാതെ മറ്റു വിവരങ്ങൾ ഒന്നും തനിക്കറിയില്ലായിരുന്നു.
അത് ചിറ്റമ്മയുടെ പദ്ധതിയാവാം.
അവർക്കും മക്കൾക്കും ജീവിതം സുരക്ഷിതമായല്ലോ.
എത്രയാണെന്നറിയില്ല.
എങ്കിലും ദേവനാരായണനെന്ന
തന്റെ ഭർത്താവ് നല്ലൊരു തുക തന്നെയാണ് വാഗ്ദാനം ചെയ്തതെന്ന് ചെറിയമ്മയുടെ അമിത സ്നേഹത്തിൽ മനസിലാക്കാവുന്നതേ
ഉണ്ടായിരുന്നുള്ളു.
ആദ്യഭാര്യയുടെ ആത്മാവിന്റെ പക അടങ്ങുവാൻ വേണ്ടിയാണത്രെ കഴിഞ്ഞ എട്ടു ദിനങ്ങളായി താൻ അനുഷ്ഠിക്കുന്ന വ്രതങ്ങളൊക്കെ. ഇന്നത്തെ ദിവസം കടന്നുകിട്ടിയാൽ പിന്നീടൊന്നും പേടിക്കാനില്ലെന്നാണത്രെ പ്രശ്നത്തിൽ തെളിഞ്ഞത്.
പക്ഷെ, മനസ്സിൽ എപ്പോളും തെളിഞ്ഞു നിൽക്കുന്നത് ഗർഭിണിയായിരിക്കെ കുളത്തിൽ വീണു മരിച്ച ആദ്യഭാര്യയല്ല. വിവാഹത്തിന്റെ ഒൻപതാം നാൾ അതേ കുളത്തിൽ വീണുമരിച്ച രണ്ടാം ഭാര്യയാണ്.അവളുടെ നിലവിളിയാണ് രാത്രികളിൽ ചെവിയിൽ നിറയുന്നത്. രാത്രിയിൽ എപ്പോളോ വീണുമരിച്ചത് ആരുമറിയാതെ പിറ്റേന്ന് വൈകുന്നേരം ബിസിനസ് ടൂർ കഴിഞ്ഞു ദേവനാരായണൻ വരും വരെ ആ കുളത്തിൽ വീർത്തു മരവിച്ചു കിടന്ന പാവം പെണ്ണ്.
ആരോ നടന്നുവരുന്നുണ്ട് . നിള ചിന്തയിൽ നിന്നുണർന്നു. കാത്തുവമ്മയാണ്. പ്രാഞ്ചിപ്രാഞ്ചി
ചുക്കിച്ചുളിഞ്ഞ തോടയും മുലകളുമാട്ടി അവരടുത്തേക്ക് വരുമ്പോൾ അവൾക്ക് ശ്വാസം മുട്ടി.
"മുടി ഇങ്ങനെ അഴിച്ചിടാതെ കുട്ട്യേ..
കെട്ടിവച്ചിട്ട് പൂജാമുറിയിൽ പോയിരുന്നു ജപിച്ചോളൂ. ഇന്നത്തെ ദിവസം കൂടി കഴിഞ്ഞുകിട്ടാൻ."
"ജപിച്ചാൽ രക്ഷപ്പെടുമെന്ന് ഉറപ്പൊന്നുമില്ലല്ലോ "?
കാത്തുവമ്മ തിരിഞ്ഞു നിളയെ നോക്കി. നിസ്സഹായതയും ഭയവും അലയടിക്കുന്ന വിടർന്ന കണ്ണുകൾ.
അഗ്നിയിൽ വീണ ഈയലിന്റെ അവസ്ഥയാണ് അവൾക്കിപ്പോൾ എന്ന് തോന്നി അവർക്ക്.
"ദൈവത്തെക്കാൾ വലുതല്ലല്ലോ ഒരാത്മാവും." അവരൊന്നു നിർത്തി.
പിന്നെ ദീർഘനിശ്വാസം വിട്ടുകൊണ്ട് തുടർന്നു.
"എന്തൊരു പ്രസരിപ്പായിരുന്നെന്നോ ഗൗരിമോൾക്ക് , എട്ടുമാസം
നിറഞ്ഞ വയറും താങ്ങി ഈ വീട് മൊത്തം ചിരിച്ചുകളിച്ചങ്ങനെ നടക്കുന്നത് ഇപ്പോളും കണ്മുന്നിലുണ്ട് . അന്നും ദേവൻകുഞ്ഞു ഇതുപോലെ ടൂറിലായിരുന്നു.പുലർച്ചെ ഞാനാണ് ആദ്യം കുളത്തിൽ എന്റെ
മോളുടെ ശവം കണ്ടത്."
ഒന്നു ശ്വാസമെടുത്തു അവർ വിങ്ങിക്കരഞ്ഞു. കണ്ണീരൊഴുകുന്ന
മുഖമുയർത്തി വീണ്ടും തുടർന്നു.
"പിന്നെ രണ്ടുവർഷം... അതിനു ശേഷമാണ് നന്ദക്കുഞ്ഞു വന്നത്.
ഒൻപതുനാൾ കടക്കില്ലെന്നു പ്രശ്നത്തിൽ തെളിഞ്ഞിരുന്നു.
അതുപോലെതന്നെ നടന്നു.
പിന്നീടൊരു വിവാഹത്തിന് ദേവൻ കുഞ്ഞു തയ്യാറാവുമെന്നു ആരും കരുതിയതല്ല. വീണ്ടുമൊരു പരീക്ഷണം
കൂടി വിധിച്ചിട്ടുണ്ടാവാം. "
പടിയിറങ്ങിപോകുന്ന വൃദ്ധയെ നോക്കി
തളർന്ന മനസോടെ നിള പൂജാമുറിയിലേക്ക് നടന്നു. നാളെ നേരം പുലരുമ്പോളേ തന്റെ വ്രതം കഴിയൂ. ജീവനോടെയുണ്ടെങ്കിൽ നാളെ വൈകുന്നേരം കാണാം ദേവേട്ടനെ.
വിവാഹത്തിന്റെ രണ്ടാംനാൾ വരെ അദ്ദേഹം ബംഗ്ലാവിലുണ്ടായിരുന്നു.
തനിക്ക് വ്രതമായതിനാൽ രാത്രിയിൽ കിടപ്പറയിലേക്ക് വരാറില്ലെങ്കിലും
സ്നേഹം നിറഞ്ഞ നോട്ടവും കരുണയുള്ള പുഞ്ചിരിയും കുഞ്ഞുകുഞ്ഞു സംസാരങ്ങളുമായി ഇടയ്ക്കിടെ അടുത്തുവന്നിരിക്കും.
കാത്തുവമ്മ ശ്രദ്ധിക്കുമ്പോൾ ഒരു ചിരിയോടെ എണീറ്റ് പുറത്തേക്ക് നടക്കും. പിന്നീട് ഒരാഴ്ച്ചത്തേക്കുള്ള ബിസിനസ്
ടൂറിനു പോയതാണ് .
നാളെ വൈകുന്നേരത്തേക്ക് എത്തുമെന്ന് അല്പം മുന്നേ വിളിച്ചപ്പോൾ പറഞ്ഞത്രേ.
ഒന്ന് കാണാൻ കഴിഞ്ഞിരുന്നെങ്കിൽ...
**** ***** *****
ആരോ വിളിക്കുന്ന ശബ്ദം കേട്ടാണ് ഉണർന്നത്. എപ്പോളാണ് ഉറങ്ങിപ്പോയത്? പൂജാമുറിയിലെ ഒറ്റത്തിരിയുടെ വെളിച്ചമേയുള്ളു മുന്നിൽ. ബാക്കിയെല്ലായിടത്തും കൂരിരുട്ടാണ്. പുറത്തു മഴ കോരിച്ചൊരിയുന്നുണ്ട്. ആഞ്ഞുവീശിയ കാറ്റിൽ ഏതോ
ജനൽപ്പാളി വന്നടിച്ച ശബ്ദം
കാതിൽ മുഴങ്ങി..
നിള വിറയ്ക്കുന്ന പാദങ്ങൾ പെറുക്കിവച്ചു വാതിൽക്കലേക്ക് നീങ്ങി., ശരിയാണ്..
ഒരു സ്ത്രീശബ്ദം പതംപറഞ്ഞു ഏങ്ങിയേങ്ങി കരയുന്നുണ്ട്. കാത്തുവമ്മയെ വിളിക്കാൻ ശ്രമിച്ചെങ്കിലും ശബ്ദം പുറത്തേക്ക് വരുന്നുണ്ടായിരുന്നില്ല.
ഇടനാഴിയുടെ അങ്ങേയറ്റത്ത് ആരോ നിൽക്കുന്നത്പോലെ തോന്നി നിളയ്ക്ക് . വിറയ്ക്കുന്ന പാദങ്ങൾ പിറകിലേക്ക് പെറുക്കിവച്ചു ബാൽക്കണിയിലേക്കുള്ള വാതിൽക്കലേക്ക് നീങ്ങിയവൾ.
ആ വാതിൽ ആരാണ് തുറന്നിട്ടത്?
പെട്ടന്നാണ് ഇടനാഴിയിലെ നിഴൽ തനിക്കുനേരെ വേഗത്തിൽ നടന്നടുക്കുന്നത് അവൾ കണ്ടത്.
അലറിക്കരഞ്ഞുകൊണ്ടു അവൾ തുറന്നുകിടന്ന വാതിലിലൂടെ ബാൽക്കണിയിലേക്ക് ഓടി. ഊഞ്ഞാൽ കട്ടിലിന്റെ അരികിലൂടെ പടർന്നുകയറിയ വള്ളിപ്പടർപ്പിൽ കാൽ കുരുങ്ങി ആരോ വലിച്ചെറിഞ്ഞെന്ന
പോലെ അവൾ ബാൽക്കണിയുടെ കൈവരികൾക്കരികിലേക്ക് നെഞ്ചിടിച്ചു വീണു. കോരിച്ചൊരിയുന്ന മഴത്തുള്ളികൾ അവളുടെ കണ്ണീരിനൊപ്പം കലർന്നൊഴുകി.
അവൾ തിരിഞ്ഞുനോക്കി ഇടിമിന്നലിന്റെ വെളിച്ചത്തിൽ വ്യക്തമായി കാണാം
ആ നിഴൽ വാതിൽക്കൽ എത്തിക്കഴിഞ്ഞിരിക്കുന്നു.
നിള കൈവരിയിൽ പിടിച്ചു തിരിഞ്ഞുനോക്കി. ഇരുട്ടിൽ ഒന്നും വ്യക്തമല്ല. ഒറ്റച്ചാട്ടത്തിൽത്തീരും. മൂന്നാം നിലയിൽനിന്ന് താഴെ എത്തുന്നസമയം മതിയാകും. ചിതറിത്തീർന്നുകിട്ടും എല്ലാം.
പിന്നീട് ആരെയും ഭയക്കേണ്ട..
ചിറ്റമ്മയെ.. ദുരാത്മാക്കളെ.. ആരെയും ഭയക്കേണ്ടിനി.. ആവേശം
സിരകളിൽ നിറയുന്നു...
ഒരടികൂടി പിന്നിലേക്ക് കാൽവച്ചവൾ തിരിഞ്ഞുനോക്കി.അതടുത്തേക്ക്
വരികയാണ്...
"നിളേ"..
കിണറ്റിനുള്ളിൽ നിന്നെന്നപോലെ
ആരോ വിളിക്കുന്നു.
അവൾ പതുക്കെ കണ്ണ് തുറന്നു.
ആട്ടുകട്ടിലിലാണ് താൻ, കത്തിച്ചുവെച്ച ലാമ്പിന്റെ വെളിച്ചത്തിൽ കണ്ടു. അടുത്തിരുന്നു മുടിയിൽ തലോടുന്ന ദേവേട്ടനെ.,അപ്പോൾ..ആ നിഴൽ..
അവൾ ചാടിയെണീറ്റു..
"എനിക്കറിയാമായിരുന്നു. ഇന്ന്
ഞാനിവിടെ ഉണ്ടാവേണ്ട ആവശ്യം.
അതുകൊണ്ടുതന്നെയാണ് ആരോടും പറയാതെ പുറപ്പെട്ടത്.കാറിന്റെ മുന്നിൽ മരം പൊട്ടിവീണത് കാരണം നടക്കേണ്ടിവന്നു . അതാണ് വൈകിയത്.. കുറെവിളിച്ചിട്ടും തുറക്കാഞ്ഞിട്ടു എന്റെ കയ്യിലുള്ള
താക്കോൽ വച്ചാണ്
അകത്തു കയറിയത്. "
പച്ചമുള ചീന്തും പോലെ നിള പൊട്ടിക്കരഞ്ഞു.നിശബ്ദനായി ദേവൻ അവളെ തന്നോട് ചേർത്തണച്ചു.
നാലായിമടക്കിയ ഒരു കടലാസ്സ് അവളുടെ കൈക്കുള്ളിലേക്ക് വച്ചു അയാൾ.
"ഇതൊരു ആത്മഹത്യ കുറിപ്പാണു.,
എന്റെ ആദ്യഭാര്യ ഗൗരിയുടെ,. ഒരിക്കലും ആരെയും കാണിക്കില്ലെന്നു തീരുമാനിച്ചതാണ് ഞാൻ. പക്ഷെ..
നീയിത് കണ്ടില്ലെങ്കിൽ നിന്നെയും
എനിക്ക് നഷ്ടപ്പെടും..
എല്ലാവരും മനസിലാക്കി വച്ചത് പോലെ വിവാഹം കഴിഞ്ഞു
ഒൻപതാം മാസം ഗൗരി മരിക്കുമ്പോൾ
അവളുടെ വയറ്റിലെ കുഞ്ഞിന് എട്ടു മാസമായിരുന്നില്ല വളർച്ച.
ഒൻപത് മാസമെത്തിയ പൂർണ്ണവളർച്ചയെത്തിയ കുഞ്ഞിനേയും കൊണ്ടാണ്
അവൾ ആത്മഹത്യ ചെയ്തത്.
കാരണം ഒന്നേയുണ്ടായിരുന്നുള്ളു.
അവൾ കാത്തിരുന്ന അവളുടെ കുഞ്ഞിന്റെ അച്ഛൻ അവളെയും കുഞ്ഞിനേയും കൊണ്ടുപോകാനുള്ള വരവിനിടയിൽ അപകടമരണമടഞ്ഞു.
അതവളെ തളർത്തിക്കളഞ്ഞു.
അന്ന് ഞാനുണ്ടായിരുന്നെങ്കിൽ..
സംഭവിക്കില്ലായിരുന്നു ആ ആത്മഹത്യ. കാരണം അത്രയും നാൾ ഒരു വിഡ്ഢിയെപ്പോൽ അവളുടെ ഭർത്താവായി ജീവിച്ചു ജീവിച്ചു അവളെ ഞാൻ
സ്നേഹിച്ചു തുടങ്ങിയിരുന്നു."
"അപ്പോൾ..രണ്ടാമത് വിവാഹം കഴിച്ച നന്ദ?"
നിള അറിയാതെ ചോദിച്ചുപോയി..
"എനിക്കറിയില്ല അവൾക്കെന്താണ് സംഭവിച്ചതെന്ന്. ഞാൻ വരാൻ വൈകിയിരുന്നെങ്കിൽ നിന്റെ അവസ്ഥ ഇപ്പോൾ എന്തായേനെ ?അതുപോലെയാവാം അവൾക്കും സംഭവിച്ചത്"..
"പക്ഷെ ..ആരോ കരയുന്നത്
ഞാൻ കേൾക്കാറുണ്ട് ദേവേട്ടാ..പാതിരയാവുമ്പോൾ.."
നിള ഭയത്തോടെ ദേവന്റെ നെഞ്ചിലേക്ക് ഒന്നുകൂടി ചുരുണ്ടുകൂടി.
"അത് കാത്തുവമ്മയാണ് നിളാ..
ഗൗരി അവളുടെ കൊച്ചുമകളായിരുന്നു. അവളുടെ സൗന്ദര്യത്തിൽ ഭ്രമിച്ചാണ് മറ്റൊരു കാമുകൻ ഉണ്ടെന്നറിഞ്ഞിട്ടും ഞാനവളെ വിവാഹം ചെയ്തത്."
നിളയ്ക്ക് നട്ടെല്ലിനുള്ളിലൂടെ ഒരു വിറയൽ കടന്നുപോയി....
ഗൗരിയെപ്പറ്റി പറയുമ്പോളുള്ള വൃദ്ധയുടെ കണ്ണുകളിലേ തിളക്കം രക്തബന്ധത്തിന്റേതായിരുന്നുവോ?
ദേവൻ അവളുടെ മൂർദ്ധാവിൽ ചുംബിച്ചുകൊണ്ട് പതുക്കെ തുടർന്നു.
"അവർക്കീലോകത്തിൽ ആകെയുണ്ടായിരുന്ന
ബന്ധുവായിരുന്നു ഗൗരി.
അവളുടെ മരണം അവരെ തളർത്തിക്കളഞ്ഞു. പകൽ മൊത്തം ഇങ്ങനെ നടക്കും. രാത്രികളിൽ
തനിച്ചിരുന്നു കരയും...പാവം.."
നിളയിൽനിന്ന് ആശ്വാസത്തിന്റെ നെടുവീർപ്പുയർന്നു. പതുക്കെ അവൾ ആ കത്ത് ദേവന്റെ കൈകളിലേക്ക് വച്ചുകൊടുത്തു.
"നമുക്ക് റൂമിലേക്ക് പോകാം ദേവേട്ടാ..
ഇനിയെനിക്കിതു വായിക്കേണ്ട.
ദേവേട്ടൻ ഉണ്ടല്ലോ എന്റെ കൂടെ.
അതുമതിയെനിക്ക്"...
പുഞ്ചിരിയോടെ ദേവൻ കുനിഞ്ഞു അവളെ കൈകളിൽ വാരിയെടുത്തു.
ലജ്ജാവിവശയായി തന്റെ മാറിൽ മുഖമണച്ചു പറ്റിച്ചേർന്ന അവളുടെ പൂവുടൽ ഒന്നുകൂടി തന്നിലേക്ക് ചേർത്തുപിടിച്ചുകൊണ്ടു അയാൾ ഇടനാഴിയിലേക്കിറങ്ങി അവരുടെ കിടപ്പുമുറിയിലേക്ക് നടന്നുനീങ്ങി.
ഇടനാഴിയുടെ അങ്ങേയറ്റത്ത്, കട്ടപിടിച്ച ഇരുട്ടിൽ , ചെറിയൊരു വളവുള്ളൊരു മനുഷ്യരൂപം അവരെ ശ്രദ്ധിച്ചു നിക്കുന്നുണ്ടായിരുന്നു.
വെറുപ്പും പകയും ഇച്ഛാഭംഗവും നിറഞ്ഞ അവരുടെ കണ്ണുകൾ ആ ഇരുട്ടിലും ജ്വലിച്ചുനിന്നു....

To be continued - Part 2 in two hours in Nallezhuth Page and Website
വിനീത അനിൽ

No comments:

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

Post Top Ad

Your Ad Spot