***********************
ഒരു അച്ഛനും, അമ്മയും, രണ്ട് വയസ്സുള്ള കുട്ടിയും ഹിമാലയത്തിലേക്കുള്ള യാത്രയിലാണ്. മുന്നിലും പിന്നിലുമായി സന്യാസിമാരും അല്ലാത്തവരും ആയി ഒരുപാട് പേരും ഉണ്ട്. വഴി മധ്യേ കുറച്ച് ദൂരം ചെന്നപ്പോ കുട്ടിക്ക് വയറിന് വല്ലാത്ത ഒരു ശങ്ക. എമർജൻസി ആയത് കൊണ്ട് നടവഴിയിൽ തന്നെ കാര്യം സാധിക്കേണ്ടി വന്നു. പക്ഷെ അതങ്ങനെ അവിടെ അലക്ഷ്യമായി ഇട്ടേച്ചു പോവരുതല്ലോ . തീർത്ഥാടനത്തിന് വരുന്നവർക്ക് അതൊരു ബുദ്ധിമുട്ടാവും. താഴോട്ട് കളയാം എന്ന് വെച്ചാൽ പുണ്യ നദി ഗംഗയാണ് ഒഴുകുന്നത്. അതും കളങ്കപ്പെടുത്തിക്കൂടാ. പിന്നെ കണ്ട ഒരു ഉപായം എന്തെന്ന് വെച്ചാൽ മുമ്പോട്ടുള്ള പ്രതിഷ്ഠകളിൽ അർപ്പിക്കാൻ കരുതിയിരുന്ന പൂക്കൾ കൊണ്ട് വിസർജജ്യത്തെ മൂടുക എന്നതായിരുന്നു.
ഹൂ ഭാഗ്യം ഇലയ്ക്ക് മുള്ളിനും കേടില്ലാതെ രക്ഷപ്പെട്ടു. അവർ യാത്ര തുടർന്നു..
ഇവരീ ചെയ്യുന്നതെല്ലാം സമീപത്തെ മരച്ചുവട്ടിലിരുന്ന് ഒരു സ്വാമിജി കൗതുകത്തോടെ നോക്കി കാണുന്നുണ്ടായിരുന്നു. അവരുടെ ഉചിതമായ പ്രവൃത്തിയിൽ പുള്ളിക്കും സന്തോഷമായി. പിന്നാലെ ഉണ്ടായിരുന്ന മറ്റൊരു തീർത്ഥാടകസംഘം താഴെ ദൂരെ നിന്ന് ഇവർ കുമ്പിട്ടു നിന്ന് എന്തോ ചെയ്യുന്ന തായി ശ്രദ്ധയിൽപ്പെട്ടു. പക്ഷെ കണ്ടത് വ്യക്തമായിരുന്നില്ല. അവിടെയെത്തിയപ്പോൾ നിലത്ത് കിടക്കുന്ന പൂക്കൾ കണ്ട് കൂട്ടത്തിലൊരുവൻ പറഞ്ഞു
'ഇവിടെ പൂക്കളർപ്പിച്ച് പോയാൽ മുന്നോട്ടുള്ള വഴിയിൽ തടസ്സങ്ങളൊന്നും ഉണ്ടാവില്ല ' ആ കുടുംബം പൂക്കൾ വിതറിയ അതേ സ്ഥലത്ത് അവരും തങ്ങൾ കരുതി വെച്ച പൂക്കളിട്ടു. പിന്നാലെ വന്നവരും വെറുതെ കടന്ന് പോയില്ല. ആ പ്രത്യേക സ്ഥലത്ത് ദിവ്യമായ എന്തോ ഉണ്ടെന്നും അവിടെ പുഷ്പാർച്ചന ചെയ്യുന്നത് ഉത്തമമാണെന്നും മുന്നേ പോയവർ നിർദ്ദേശിച്ചു. പൂക്കളിടുന്നതോടൊപ്പം ചിലർ ചന്ദനത്തിരി കൊളുത്തി പ്രാർത്ഥിച്ചു,കർപ്പൂരദീപങ്ങളുമായി പിന്നിൽ വന്നവരും കൂടെ കൂടി. ഇവരിതൊക്കെ ചെയ്യുന്നത് കണ്ട് അന്ധാളിച്ച് നിൽക്കുകയാണ് സ്വാമിജി.
ദർശനം കഴിഞ്ഞ് തിരികെ വരുമ്പോ ഈ പരിപാടിയെല്ലാം തുടക്കം കുറിച്ചിട്ടു പോയ ആ കുടുംബം കണ്ട കാഴ്ച ഇതിലും സൂപ്പറായിരുന്നു.
തങ്ങൾ പൂക്കൾ കൊണ്ട് മറച്ചതിനു ചുറ്റും പൂക്കൾ കൊണ്ടൊരു ആലയം ഉയർന്നിരിക്കുന്നു. അവിടം തൊട്ടു വണങ്ങാൻ വലിയൊരു ക്യൂ. ക്യൂവിലെ തിരക്ക് നിയന്ത്രിക്കാൻ കളസധാരികളായ ആളുകൾ വേറെ. അഭിഷേക കൗണ്ടറുകൾ തുറന്നിരിക്കുന്നു. ശയനപ്രതിഷ്ഠവും തുലാഭാരം സമർപ്പിക്കലിനും അത്യാവശ്യം തിരക്കാണ്. മൊത്തം മണിയടിയും ചന്ദനത്തിരി സാമ്പ്രാണി കർപ്പൂരം തുടങ്ങിയവയുടെ പുകപടലങ്ങളും. ഭക്തി നിർഭരമാക്കാൻ കച്ചേരി വേറെ.
ഇത്യാദി വിജ്രിവിഭലിഷ്ഠരായ ആ ദമ്പതികൾ പൂഴിയിട്ടാൽ വീഴാത്ത തിരക്കിനിടയിൽ എന്തോ അരയാൽത്തറയിൽ ബോധരഹിതനായി കിടക്കുന്ന സ്വാമിജിയെ മാത്രം കണ്ടില്ല !
By: Ranjeev RJ
No comments:
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക