നല്ലെഴുത്ത്

The biggest ever archive in Malayalam Literature. 2.5 crores pageviews, 14000+ creations, 2000+authors and adding on....

New Books

Post Top Ad

Your Ad Spot

അന്ന

Image may contain: 1 person, closeup
--------
അന്ന.... അവളെപ്പോഴും അങ്ങനെയായിരുന്നു. ചിരിമായാത്ത മുഖവുമായി നേരിയ കിതപ്പോടെ എന്റെയരികിലേക്ക് ഓടിയടുക്കുമായിരുന്നു. കാറ്റിൽ പാറുന്ന മുടിയിഴകളെ അവഗണിച്ച് എന്റെ കണ്ണുകളിലേക്ക് നോക്കി നിൽക്കുമായിരുന്നു. വെറുതെ....
ലാപ്ടോപ് സ്‌ക്രീനിലൂടെ വീണ്ടും വീണ്ടും മിഴിയോടിച്ചു.
"ജിതൻ.... എന്റെ വിവാഹമാണ്....
മറ്റ് തിക്കുകളൊന്നുമില്ലായെങ്കിൽ ഒന്ന് നേരിൽ കാണാനാഗ്രഹമുണ്ട്."
ഈ വലിയ നഗരത്തിലെ എന്റെ അനേകം പെൺ സുഹൃത്തുക്കളിൽ വേറിട്ട് നിൽക്കുന്നവൾ അന്ന....
അതിൽ കൂടുതലയെന്തെങ്കിലും അവളോടെനിക്കുണ്ടോയെന്ന് ചികഞ്ഞ് നോക്കിയിട്ടില്ല.
എന്നാണ് ഞാനവളെ ആദ്യമായി കാണുന്നത്?
ജീവിതം ചരട് പൊട്ടിയ ഒരു പട്ടമായിരുന്നു. ഭൂമിയിൽ തൊടാതെ പറന്നുയർന്ന്......
ആസ്വദിക്കുവാൻ വേണ്ടി മാത്രമായി ഉണ്ടാക്കിയെടുക്കുന്ന ബന്ധങ്ങൾ....
അതിൽ കൂടുതലായി ഒരു ബന്ധം ഇവിടെ ആണിനും പെണ്ണിനും ആവശ്യമുള്ളതായി തോന്നിയിട്ടില്ല.
ഏതാനും സമാഗമങ്ങൾ കഴിയുന്നതോടെ ഹാങ്ങോവർ തീരുന്ന പെൺ സൗഹൃദങ്ങൾ....
ഒരു ഡിലീറ്റ് ഓപ്ഷനിൽ വീണ്ടും രണ്ട് അപരിചിതരായി തീരുന്ന ബന്ധങ്ങൾ....
ഈ നഗരത്തിനോട് വിടപറയുമ്പോൾ നുകർന്ന രസങ്ങളുടെ വിഴുപ്പുഭാണ്ഡം സൂക്ഷിക്കാനാഗ്രഹിക്കാത്തവരുടെ കൂട്ടത്തിൽ ഞാനും...
ആസ്വാദനങ്ങളുടെ കൊടുമുടി കയറാനിറങ്ങിപ്പുറപ്പെട്ട എന്റെ ജീവിതത്തിലേക്ക് യാദൃശ്ചികമായാണ് അവൾ കയറി വന്നത്. അന്ന....
അവളെപ്പോഴും ചുരുങ്ങിയ വാക്കുകൾകൊണ്ട് സംസാരിച്ചു.ഒരിക്കൽ പോലും എന്നെ ജിത്ത് എന്ന് വിളിച്ചില്ല.
എന്നെ ജിതൻ എന്ന് മാത്രം വിളിച്ചു.
അവൾക്കെന്നോട് പ്രണയമുണ്ടായിരുന്നോ അറിയില്ല....
ഒരിക്കൽ പോലും അങ്ങനെയൊന്ന് അവളെന്നോട് പറയുകയുണ്ടായില്ല.
എങ്കിലും അവളിങ്ങനെ കണ്ണുകളിലേക്ക് നോക്കി നിൽക്കുമ്പോൾ അങ്ങനെ തോന്നിയിട്ടുണ്ട് പലപ്പോഴും. അതെന്റെ സ്വസ്ഥത കെടുത്തുന്നു. അത്കൊണ്ട്
അത്തരം തോന്നലുകളെ അവഗണിക്കാനാണ് എന്നും ശ്രമിച്ചിട്ടുള്ളത്.
ട്രാഫിക്കിലെ ഞെരുക്കത്തിനിടയിലൂടെ തിക്കിത്തിരക്കി ബൈക്കിനരികിലെക്ക് വന്ന് ഒരു ചെറിയ ബക്കറ്റ് എനിക്ക് നേരെ നീട്ടി ഒഴുക്കുള്ള ഇംഗ്ലീഷിൽ അവളന്ന് പറഞ്ഞതെന്തായിരുന്നുവെന്ന് ഓർക്കുന്നില്ല.മുന്നിൽ വന്ന് പെട്ടത് പെൺരൂപമായതിനാൽ കണ്ണുകൾ ആപാദചൂഡം ഒന്നുഴിഞ്ഞിറങ്ങി. ട്രാഫിക് സിഗ്നൽ മാറി വണ്ടി മുന്നോട്ടെടുക്കവേ ധൃതിയിൽ ഒന്ന് തിരിഞ്ഞനോക്കിയപ്പോഴേക്കും ആ മുഖം വാഹനങ്ങളുടെ കുത്തൊഴുക്കിനിടയിൽ മുങ്ങിപ്പോയിരുന്നു.
ഏതാണ്ട് ഒരാഴ്ച്ച കഴിഞ്ഞിട്ടുണ്ടാവും നാട്ടിലേക്കുള്ള വോൾവോ പിടിച്ച് സീറ്റിൽ വെറുതെ കണ്ണുകളടച്ച് കിടന്നു.
ഈ സൈഡ് സീറ്റിൽ ഞാനിരുന്നോട്ടെ....
കിളിനാദം കേട്ട് ഒരുൾപുളകത്തോടെ കണ്ണുകൾ തുറന്ന് നോക്കി. മുന്നിലതാ ഉടലാകെ പൊതിഞ്ഞ നരച്ച വസ്ത്രമണിഞ്ഞ പെൺരൂപം. മഷിയെഴുതാത്ത കണ്ണുകളിൽ തികഞ്ഞ ശാന്തത. ചായം പുരളാത്ത ചുണ്ടുകളിൽ മന്ദഹാസം....
തികഞ്ഞ കൗതുകത്തോടെ പുറം കാഴ്ചകളിലേക്കിടക്കിടെ മിഴിയെറിഞ്ഞ് ചുരുങ്ങിയ ചില വാക്കുകൾകൊണ്ട് ഹൃദയത്തിന്റെ അഗാധതയിലെന്തോ പോറിയിട്ടു. ഒരിക്കൽ പോലും എന്റെ പേരെന്താണെന്ന് അന്വേഷിച്ചില്ല. പിരിയാൻ നേരം നേർത്ത മന്ദഹാസത്തോടെ കാണാം ജിതൻ..... എന്ന് മാത്രം പറഞ്ഞു.
ജിതൻ...? എന്റെ നോട്ടത്തിന് ഒരു നേർത്ത മന്ദഹാസം മറുപടി നൽകി അവൾ നടന്നകന്നിരുന്നു......
എവിടെ കാണും? എന്ന് കാണും? എങ്ങനെ കാണും? അഥവാ ഇനി കാണുമോ എന്നീ ചോദ്യങ്ങളെല്ലാം എന്റെയുള്ളിൽ അവശേഷിപ്പിച്ചുകൊണ്ട്.....
ആദ്യത്തെ ഒരാഴ്ചയോളം ചൈതന്യമുള്ള ഒരു മുഖം എവിടെയൊക്കെയോ വീണ്ടും കണ്ടുമുട്ടുമെന്ന് ഞാൻ പ്രതീക്ഷിച്ചു. പിന്നീട് ആ മുഖം എന്റെ ഓർമകളിൽ നിന്ന് പതിയെ മാഞ്ഞു തുടങ്ങി....
മൂന്നോ നാലോ ആഴ്ചകൾ കടന്ന് പോയിട്ടുണ്ടാവും കാറിന്റെ വേഗതയൽപമൊന്ന് കുറച്ച് റോഡരികിലെ ആൾക്കൂട്ടത്തിലേക്ക് വെറുതെ മിഴികൾ പായിച്ചു. എട്ടോ പത്തോ വയസ്സ് പ്രായമുള്ളൊരു പെൺകുഞ്ഞിനെയും താങ്ങിയെടുത്ത് കാറിനടുത്തേക്ക് കുതിക്കുന്ന പെൺരൂപമായി അവൾ വീണ്ടും ഓർമയുടെ മറനീക്കി പുറത്ത് വന്നു.
പിന്നീട് പല സന്ദർഭങ്ങളിൽ പലയിടത്ത് വെച്ച് കണ്ടുമുട്ടി. പിന്നീടെപ്പോഴോ സഹൃദത്തിലായി. എന്റെ പെൺ സൗഹൃദങ്ങൾക്കെല്ലാം തന്നെ അർത്ഥം ഒന്നേയുള്ളൂവെന്നിരിക്കെ അവൾ മാത്രം വേറിട്ട് തന്നെ നിന്നു അന്ന.....
അവളുടെ പ്രസന്നമായ മുഖത്തിനുമപ്പുറം അവളെ പൊതിഞ്ഞിരിക്കുന്ന നിറപ്പകിട്ടില്ലാത്ത വസ്ത്രവും വലിയ കണ്ണുകളെ മറച്ച് പിടിക്കുന്ന കട്ടിയുള്ള കറുത്ത കണ്ണടയും ചുരുണ്ട പാറിപ്പറക്കുന്ന മുടിയിഴകളും എല്ലായിപ്പോഴും എന്നെ അസ്വസ്ഥനാക്കുന്നു. അവളുടെയീ കണ്ണുകൾ എന്നെ അധൈര്യനാക്കുന്നു. നിരാശ തോന്നിയിട്ടുണ്ട് പലപ്പോഴും....
ഈ മുഖം എന്നെ വല്ലാതെ മോഹിപ്പിക്കുന്നു...
ചില സായാഹ്നങ്ങൾ അവളോടൊത്ത് ചിലവഴിച്ചു. അത്തരം സന്ദർഭങ്ങൾ വളരെ ചുരുക്കമായിരുന്നു. എന്റെ സായാഹ്നങ്ങൾക്ക് അവകാശികളേറെയായിരുന്നു.
ഗോതമ്പ് നിറമാർന്ന ഉടലുള്ള പഞ്ചാബി സുന്ദരി സിമ്രാൻ.....
മെലിഞ്ഞു കൊലുന്നനെയുള്ള ഗോവൻ സുന്ദരി നതാഷ....
നീലമിഴികളുള്ള കാശ്മീരിയൻ സുന്ദരി നൂറ...
പൊക്കിളിന് താഴെ കറുത്ത മറുകുള്ള മുംബൈക്കാരി പൂജ....
ഇത്തരത്തിൽ വേറിട്ട നിറവും മണവും രുചിയുമുള്ള പെണ്ണുടലുകളോടും അവരുടെ ജിത്ത് എന്ന കൊഞ്ചലുകളോടും വല്ലാത്ത മടുപ്പ് തോന്നുന്ന ചില ദിവസങ്ങളിൽ സായാഹ്‌ന സൂര്യൻ ചുവപ്പിച്ച അവളുടെ മുഖത്തേക്ക് നോക്കി നടക്കാനൊരു കൗതുകം....
അവളുടെ ജിതൻ എന്ന വിളികേൾക്കാൻ പതിവിലേറെ സുഖം....
നേർത്ത തണുപ്പുള്ള കാറ്റിൽ പറക്കുന്ന അവളുടെ മുടിച്ചുരുളുകൾക്കും, ഒതുക്കിപ്പിടിച്ചിട്ടും ഉലയുന്ന നിറപ്പകിട്ടില്ലാത്ത പരുപരുത്ത വസ്ത്രത്തിനും മുൻപെങ്ങും തോന്നിയിട്ടില്ലാത്ത ചാരുത.....
ഇങ്ങനെ ചില ദിവസങ്ങളെങ്കിലും ജീവിതത്തിൽ ബാക്കിയുണ്ടാവണമെന്ന് ആ നിമിഷം തോന്നിപ്പോവുന്നു. എല്ലാം ഓരോ നിമിഷത്തിന്റെ തോന്നൽ മാത്രമാണ്. അടുത്ത നിമിഷം പിറവിയെടുക്കുമ്പോൾ ഈ ചിന്തകളിൽ മാറ്റം സംഭവിച്ചിരിക്കും.
തൊട്ടടുത്ത ദിവസം മറ്റൊരു പെണ്ണുടലിന്റെ രുചിയും മണവും നുകർന്ന് മയങ്ങും വരേയ്ക്കും മാത്രമുള്ള കൗതുകം....
മറ്റു ചിലപ്പോൾ അവളോടൊത്തുള്ള സായാഹ്നങ്ങൾ ചില ഓൾഡേജ്‌ ഹോമുകളിലെ വയോധികർക്കൊപ്പമോ ഓർഫനേജുകളിലെ കുരുന്നുകൾക്കൊപ്പമോ അതൊന്നുമല്ലെങ്കിൽ പാലിയേറ്റീവ് കെയറിങ് യൂണിറ്റിലെ ഒരു പ്രവർത്തകനെന്ന നിലയിലോ ചിലവഴിക്കേണ്ടതായി വന്നിട്ടുണ്ട്. അത് പലപ്പോഴും ഒരാത്മപരിശോധനയോളം എന്നേ വലിച്ചിഴയ്ക്കുകയും മനസാക്ഷിയുടെ തീരേ മനസാക്ഷയില്ലാത്ത കുറ്റപ്പെടുത്തലുകൾക്ക് മുന്നിൽ പകച്ച് നിൽക്കേണ്ടതായി വരുന്ന ഒരവസ്ഥയിൽ കൊണ്ടെത്തിക്കുകയും ചെയ്തിട്ടുണ്ട്.
നഗരത്തിനെ കുളിരണിയിപ്പിച്ചുകൊണ്ട് ആ നനുത്ത മഴ പെയ്തിറങ്ങിയ ദിവസം മറക്കാനാവില്ല. ചുരുൾ മുടി തുമ്പിൽ നിന്നും ഇറ്റിറ്റുവീഴുന്ന മഴത്തുള്ളി വിറയാർന്ന അധരത്തിലൂടെ ഒഴുകിയിറങ്ങുന്ന കാഴ്ച
കണ്ണുകൾക്കുള്ളിൽ ഇന്നും അതേ മിഴിവോടെ ഒരു മഴചിത്രം പോലെ....
വളരെ വൈകിയ ഒരു രാത്രിയുടെ ഏതോ ഒരു യാമമായിരുന്നു അത്.....
അങ്ങിങ്ങ് തെരുവുവിളക്കുകൾ കത്തി നിൽക്കുന്ന ഏറെക്കുറെ വിജനമായ ആ നടപ്പാതയിലൂടെ നടക്കുമ്പോൾ ചുറ്റിലും കണ്ട നിഴൽ ചിത്രങ്ങൾക്ക് ഏറെ പുതുമ തോന്നിച്ചിരുന്നു. ഏറെ ദൂരം ലക്ഷ്യമില്ലാതെ നടന്ന് തീർത്തിട്ടുണ്ടാവും അവിടെ ദിവസങ്ങൾക്ക് മുൻപ് അണഞ്ഞു പോയ തെരുവ് വിളക്കിൻ ചുവട്ടിലെ വെളിച്ചം കടന്ന് ചെല്ലാത്ത ഒരു കോണിൽ പരസ്പരം കെട്ട്പിണഞ്ഞ് നിൽക്കുന്ന ഉടലുകൾ മനസ്സിൽ തീ കോരിയിട്ടു.കനംവെച്ച നിശബ്ദതയ്ക്ക് ചുടുനിശ്വാസങ്ങൾ താളം പകർന്നു.
"എനിക്ക് നിന്നെ ചുംബിക്കണമെന്ന് തോന്നുന്നു അന്ന..... "
"അത് സ്വാഭാവികമാണ് ജിതൻ..... "
"തനിക്കെപ്പോഴും തോന്നാറുള്ള കൊതി..... "
അവൾ സാവധാനം എന്റെ നേർക്ക് മിഴികൾ തിരിച്ചു. കാർമേഘം ചന്ദ്രനെ മൂടുപടമണിയിച്ചിരുന്നതിനാൽ ആ മുഖത്തെ ഭാവം വ്യക്തമായില്ല.
അവളുടെ വാക്കുകൾക്ക്മുന്നിൽ ഞാൻ പതറി.
ആ നിമിഷത്തെ മറികടക്കാൻ കുറച്ചേറെ ബുദ്ധിമുട്ടനുഭവിച്ചു.
മനസിന്റെ വേലിയേറ്റങ്ങളെ ശാസിച്ച് അടക്കിനിർത്താൻ പാടുപെട്ടു.
"നല്ല മഴ..... "
അവൾ മഴയിലേക്ക് കൈനീട്ടി......
അന്നവൾക്ക് ഈറൻമാറാൻ വാങ്ങിനൽകിയ നേർമയേറിയ വസ്ത്രം നിവർത്തിപ്പിടിച്ചവൾ ഒരു മാത്ര എന്റെ കണ്ണുകളിലേക്ക് നോക്കിയ നോട്ടവും
ആ കണ്ണുകൾക്ക് മുന്നിൽ പതർച്ചയോടെ ഞാൻ നിന്ന നിൽപ്പും ജീവിതത്തിലെ മറ്റൊരു നിമിഷത്തിനും മായ്ക്കാനാവില്ല.
അതും കേവലമെന്റെയൊരു കൗതുകം. ഏതോ ഒരു നിമിഷത്തിന്റെ ചാപല്യം.
മഞ്ഞിന്റെ കുളിരുള്ള ഡിസംബറിലെ ആ രാത്രിയും. മുളന്തടിയിൽ തീർത്ത ആ കുടിലും മങ്ങിയ മെഴുതിരി വെട്ടവും വൈക്കോൽ മെത്തയും വശ്യ മനോഹരമായ നയനങ്ങളും പൊള്ളുന്ന ചുണ്ടുകളും അവിടുന്നങ്ങോട്ട് എന്നന്നേക്കുമായെന്റെ ഉറക്കത്തിനെ കവർന്നെടുക്കുന്ന ഓർമകളാവുകയാണെന്ന് അന്ന് കരുതിയിരുന്നോ???
ഇല്ല എന്നാണുത്തരം. ആ തിരിച്ചറിവുണ്ടായിരുന്നെങ്കിൽ ഒരുപക്ഷെ......
ഓര്മകളിലിന്നും ജീവനുണ്ട്. അതിന്റെ തുടിപ്പുണ്ട്. പണ്ടാരോ പറഞ്ഞത് പോലെ ചില ഓർമകൾക്കെന്നും സുഗന്ധമാണ്...
ആ പുതുവർഷ പുലരി അവളോടൊത്താവണമെന്ന് ഏത് നിമിഷത്തിന്റെ തീരുമാനമായിരുന്നു?
അല്ലെങ്കിൽ അവൾ ചോദിക്കുന്നത് പോലെ അത് തന്റെ ഏത് നിമിഷത്തിലെ ചാപല്യമായിരുന്നു?? അറിയില്ല......
അവളോളം എന്നെ അറിഞ്ഞ മറ്റാരുമില്ലെന്ന് തോന്നിയിട്ടുണ്ട്....
ഡിസംബറിന്റെ അവസാനത്തെ രാത്രി അതിന്റെ പരിസമാപ്തിയിലെത്തിയിരുന്നു.
കൃത്യം പന്ത്രണ്ടടിച്ചപ്പോൾ ഇരുളിൽ അനേകായിരം മെഴുതിരികൾ പ്രകാശിച്ചു. ലോകം മുഴുവൻ ഒരേ സ്വരത്തിൽ പുതുവർഷത്തെ വരവേൽക്കുകയാണ്. എന്റെ കയ്യിലെ മെഴുതിരി മേലേക്കുയർത്തി ഇരുളിൽ ഞാനവളുടെ മിഴികൾ തിരഞ്ഞു. പെട്ടെന്നുണ്ടായ ആവേശത്തിൽ അവളെ വലിച്ചടുപ്പിച്ചു.ചുണ്ടുകളിൽ ചുംബിച്ചു.
ഹാപ്പി ന്യൂയെർ... ഞാനാകാതുകളിൽ മന്ത്രിച്ചു....
രാവിന്റെ സംഗീതം പോലെ എവിടെനിന്നോ ചീവീടുകൾ ചിലയ്ക്കുന്ന ശബ്ദം ഞാനെവിടെയാണെന്ന തിരിച്ചറിവ് നൽകി. സുഖകരമായ ആലസ്യത്തിൽ മയങ്ങിപ്പോയിരുന്നോ??? കഴിഞ്ഞുപോയ നിമിഷങ്ങളും അന്നയും മനസിലേക്ക് വന്നപ്പോൾ ഞെട്ടലോടെ തലചെരിച്ച് നോക്കി.
നിലാവിന്റെ നീലവെളിച്ചത്തിലേക്ക് മിഴികൾ തിരിച്ച് അവൾ നിൽക്കുന്നു.
വിടർത്തിയിട്ടിരിക്കുന്ന മുടിയിഴകൾ
ഒരു പെയ്ന്റിങിനെ അനുസ്മരിപ്പിച്ചു. ഈ മുടിയിഴകളിലാണ് അല്പംമുൻപ് മുഖം പൂഴ്ത്തിക്കിടന്നതെന്ന് വിശ്വസിക്കാൻ പ്രയാസം തോന്നി.
അവളുടെ വിയർപ്പിന് ഇതുവരെ അറിഞ്ഞിട്ടില്ലാത്തൊരു ഗന്ധമായിരുന്നു. മത്തുപിടിപ്പിക്കുന്ന ഗന്ധം.
അതായിരുന്നു പെണ്ണ്..... ഇതുവരെ രുചിച്ചിട്ടില്ലാത്ത വേറിട്ട രുചിയുള്ള പെണ്ണ്.
ഇന്നലെ വരെ കണ്ടത് ഇവളെയായിരുന്നോ, ഇത്... ഇതുവരെ കണ്ടിട്ടില്ലാത്ത മറ്റൊരു അന്നയാണ്. കണ്ണുകളിൽ ലാസ്യഭാവവും, ചുംബനം കൊതിക്കുന്ന ചുണ്ടുകളുമുള്ള അന്ന.....
ഈ നിലാവിന് എന്നത്തേക്കാളും കൂടുതൽ ഭംഗി..... അല്ലേ ജിതൻ....?
ഇടയ്ക്കെപ്പോഴോ അവൾ തിരിഞ്ഞു നോക്കി.
"നിനക്കെന്നോട് വേറൊന്നും പറയാനില്ലേ അന്ന...... "
"ഇനിയെന്താണ് പറയേണ്ടത് ജിതൻ....
അത് കഴിഞ്ഞില്ലേ..... "
"അന്ന നിനക്ക്....... "
"എനിക്കെന്താണ് ജിതൻ....?
താൻ ടെൻഷനാവേണ്ട. വേണ്ടായിരുന്നു എന്നൊന്നും എനിക്ക് തോന്നുന്നില്ല. അപ്പോ അത് വേണംന്ന് തോന്നിയിരുന്നു...
Thats all...... "
അവൾ ചെറുതായി ചിരിച്ചു.....
"നീ പറയാറുള്ള പോലെ ഒക്കെ ഓരോ നിമിഷത്തിന്റെ തോന്നലാണ്.....
That moment was gone......."
അവൾ തന്നോട് തന്നെ ആവർത്തിക്കുന്നത് പോലെ തോന്നി....
അന്ന......
അവളെനിക്കെന്നും ഒരിക്കലും ഉത്തരം കിട്ടില്ലെന്നുറപ്പുള്ള ഒരു ചോദ്യമായിരുന്നു......
നിമിഷങ്ങളോളം ഞാനവളുടെ മുഖത്തേക്ക് നോക്കിക്കൊണ്ട് നിന്നു.....
" ജിതൻ...... തനിക്കെന്നോട് പ്രണയമൊന്നുമില്ലെന്ന് എനിക്കറിയാം.....
അങ്ങനെ കരുതാനും മാത്രം വിഡ്ഢിയായ ഒര് പെണ്ണൊന്നുമല്ല ഞാൻ...... "
എനിക്ക് വല്ലായ്മ തോന്നി......
"നിന്റെയൊരു കൗതുകത്തിന് നിന്ന് തന്ന ഒരു പെണ്ണായി വല്ലപ്പോഴും നിനക്കെന്നെ ഓർക്കാം..... "
"അന്ന...... എനിക്ക്.... എനിക്ക് നിന്നെ മനസിലാവുന്നില്ല. "
"അതിന് ശ്രമിക്കരുത് ജിതൻ......
താൻ തോറ്റ് പോവുകയേയുള്ളു...... "
അവളെന്നെ നോക്കി മന്ദഹസിച്ചു.
പിന്നെ പതിയെ മുന്നോട്ട് വന്ന് എന്റെ മുഖം കൈകളിൽ കോരിയെടുത്ത് നെറ്റിയിൽ ചുംബിച്ചു.
ഞാനൊരു സുഖകരമായ ഉറക്കത്തിലേക്ക് വഴുതി വീഴും വരെ എന്റെ മുടിയിഴകളിൽ തഴുകിയ വിരലുകളുടെ മാന്ത്രിക സ്പർശം....
അതായിരുന്നു അവളോടൊത്ത് ഞാൻ ചിലവഴിച്ച അവസാനനിമിഷങ്ങൾ......
പുലരി തെളിഞ്ഞപ്പോൾ കഴിഞ്ഞതെല്ലാം സ്വപ്നമോ സത്യമോ എന്ന് വേർതിരിച്ചറിയാത്ത വിധം ജീവിതത്തിലെ മനോഹരമായ ഒരു രാത്രിയെനിക്ക് സമ്മാനിച്ച് അവൾ എന്നന്നേക്കുമായി ജീവിതത്തിൽനിന്ന് മാഞ്ഞുപോയിരുന്നു....
മങ്ങിയ ഓർമത്താളിൽ ഇന്നും മങ്ങലേൽക്കാത്ത അക്ഷരങ്ങൾ വിറകൊള്ളുന്നു.....
"ജിതൻ...... ഞാൻ പോവുന്നു.....
ഇനി തമ്മിൽ കാണാതിരിക്കട്ടെ.... "
അതായിരുന്നു പെണ്ണ്.......
അവിടുന്നങ്ങോട്ട് ഓർമകളുടെ തീജ്വാലകൾ തീർത്തെന്നെ സദാ നീറ്റിക്കൊണ്ടിരിക്കുന്ന പെണ്ണ്.....
വേറിട്ട പെണ്ണുടലുകളുടെ രുചിയും മണവും നുകരാൻ പിന്നീടൊരിക്കലും ജിത്ത് ആ നഗരത്തിൽ ഉണ്ടായിരുന്നിട്ടില്ല.
ആ നഗരത്തോടെന്നെന്നേക്കുമായി യാത്ര പറഞ്ഞ് ജിതൻ ലക്ഷ്യമില്ലാതെ പലയിടത്തും അലഞ്ഞു. എല്ലായിടത്തും തേടിയതൊരു മുഖം മാത്രം.......
ജീവിതം അലസമായൊഴുകുന്ന നദിപോലെ ലക്ഷ്യമില്ലാതെ പല കൈവഴികളിലൂടെ സഞ്ചരിച്ചു. ഇനിയൊരിക്കലും കടലിൽ ചേരുകയില്ലെന്ന് ഉറപ്പുണ്ടായിട്ടും.
സ്ഥിരമായ യാത്രകളും, സ്ഥിരതയില്ലാത്ത ജീവിതവും എടുത്ത് പറയത്തക്കതായി മാറ്റമൊന്നുമില്ലാതെ തുടർന്നു....
വല്ലാതെ തളരുന്നുവെന്ന് തോന്നുമ്പോൾ തോളിൽ ആ മൃതുസ്പർശം വല്ലാതെ കൊതിച്ചു. നീണ്ട യാത്രകൾക്കിടയിൽ സദാ ഒരു പിൻവിളിക്കായി കാതോർത്തു.... ലോകത്തെവിടെയായിരുന്നാലും ഒരു ദിവസം പോലും മുടങ്ങാതെ കുമിഞ്ഞു കിടക്കുന്ന മെയിലുകൾക്കിടയിൽ കുത്തിക്കുറിച്ച ഒന്നോ രണ്ടോ വാക്കുകൾക്കായി പരതി.
ഒടുവിൽ നീണ്ട അഞ്ച് വർഷങ്ങൾക്ക്
ശേഷം.....
ആ കൂടിക്കാഴ്ച്ച പ്രതീക്ഷിച്ചതിലും ലളിതമായിരുന്നു......
ഇന്നലെ കണ്ട് പിരിഞ്ഞ രണ്ട് സുഹൃത്തുക്കൾ വീണ്ടും കാണുന്നത് പോലെ....
വർഷങ്ങൾ അവൾക്ക് മുന്നിൽ നിഷ്പ്രഭമായിപ്പോവുന്നത് പോലെ......
"ഓർക്കാറുണ്ടായിരുന്നോ...."
മുഖവുരകളില്ലാത്ത തുടക്കം......
അവൾക്ക് മാറാൻ കഴിയില്ലല്ലോ.....
ഞാനവളുടെ കണ്ണുകളിലേക്കൊന്നു നോക്കുകമാത്രം ചെയ്തു.
"നോക്കേണ്ട സമയത്തൊന്നും താനിങ്ങനെ എന്നെ നോക്കിയില്ല ജിതൻ..... "
അവൾ മന്ദഹസിച്ചു.
"തനിക്കിപ്പോഴുമെങ്ങനെയിങ്ങനെ ചിരിക്കാൻ കഴിയുന്നു അന്ന......? "
അല്പനേരത്തെ മൗനം......
"തനിക്ക് കുറ്റബോധം തോന്നുന്നുണ്ടോ ജിതൻ?"
"തനിക്ക് തോന്നുന്നില്ലേ....? "
ഞാൻ മറുചോദ്യമിട്ടു.
"ഒട്ടുമില്ല ജിതൻ.......
എനിക്ക് മറച്ച് വെക്കാനൊരു ഇന്നലെ ബാക്കിയുണ്ടാവരുതെന്ന് ഞാൻ എന്നേ തീരുമാനിച്ചിരുന്നു.
ഞാൻ അയാളോടെല്ലാം പറഞ്ഞു "
ഒന്ന് നിർത്തിയിട്ടവൾ തുടർന്നു.
"അയാളൊരു തുറന്ന ചിന്താഗതിക്കാരനാണ് ജിതൻ......
അത്പോലൊരു നഗരത്തിൽ ജീവിച്ച ഒര് പെൺകുട്ടിയിൽ അയാളതൊന്നും പ്രതീക്ഷിക്കുന്നില്ലത്രേ........ "
അവൾ ചിരിച്ചപ്പോൾ
മനസ്സ് വല്ലാതെ നൊന്തു.
ഒരു മാലാഖയെ പോലെ പരിശുദ്ധയായിരുന്ന എന്റെ അന്ന...... ജിതന്റെ അന്ന......
അവളെയൊന്ന് വാരിപ്പുണരണമെന്നും ഈ നെഞ്ചോട് ചേർക്കണമെന്നും ആ കൈ പിടിച്ച് ഈ ലോകത്തിന്റെ അങ്ങേയറ്റത്തേക്ക് ഓടണമെന്നും ആ നിമിഷം തോന്നിപ്പോയി.
"ഇനിയെന്ത് പറയണം......?
എന്ത്‌ ചോദിക്കണം......? "
ശ്വാസം മുട്ടുന്നു......
ധൈര്യം സംഭരിക്കാനെന്നോണം ഒരു നിമിഷം കണ്ണുകളടച്ചു.
ഒന്നുകൂടെ ശ്വാസം വലിച്ചെടുത്തു.
"അടുത്ത ദിവസം മറ്റൊരാളുടേതാവാൻ പോവുന്ന പെണ്ണേ.....
വളരെ വളരെ വൈകിപ്പോയ ഒരു ചോദ്യം ചോദിച്ചോട്ടെ......"
"വേണ്ട ജിതൻ.....
എനിക്കറിയാം എന്താണ് ചോദിക്കാൻ പോവുന്നതെന്ന്....
വളരെ വളരെ വൈകിപ്പോയെന്ന് താൻ തന്നെ പറഞ്ഞല്ലോ.....
പിന്നെന്തിനാണിനി?? "
"വിവാഹശേഷം ഒരവിഹിതം സൂക്ഷിക്കുന്നതിനേക്കാൾ എന്ത്‌ കൊണ്ടും നല്ലതല്ലേ വിവാഹത്തിൽ നിന്ന് പിന്മാറുന്നത്?"
ഞാനവളുടെ കണ്ണുകളിലേക്ക് നോക്കി.
"ഇത്രയും നാൾ പരിപാലിക്കാതിരുന്ന ഒരു ബന്ധം ഞാനിനി സൂക്ഷിക്കുമെന്ന് താൻ കരുതുന്നുണ്ടോ ജിതൻ? "
ഇല്ല.... ഒരിക്കലും എനിക്ക് ഇവളെ മനസ്സിലാക്കാനാവില്ല. മുൻപ് അവൾ പറഞ്ഞത് പോലെ, ഞാൻ തോറ്റുപോവുകയാണ്....
ഇനിയെന്ത് പറയാൻ?
പതിയെ പിന്തിരിഞ്ഞു........
"ജിതൻ...... "
പിൻവിളി....
മൗനത്തിന്റെ വിരാമത്തിന് വേണ്ടി കാതോർത്തു.....
"ഞാനല്ലാതെ മറ്റൊരു കൗതുകം...
ഇനി തന്റെ ജീവിതത്തിൽ ഉണ്ടാവുകയില്ല എന്ന് ഉറപ്പ് തരാമെങ്കിൽ.... എങ്കിൽ മാത്രം.."
പൊടുന്നനെ വലിച്ചടുപ്പിച്ച് ആ കണ്ണുകളിലേക്ക് നോക്കി.
"ഇനിയും നഷ്ടപ്പെടുത്തില്ല ഞാൻ..... "
ആ കണ്ണുകൾ നിറയുന്നത് ജീവിതത്തിലാദ്യമായി ഞാൻ കണ്ടു.....
"അവസാനമായിട്ടും..... "
എന്റെ മനസ്സ് കൂട്ടിച്ചേർത്തു......
(ആമി......)

No comments:

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

Post Top Ad

Your Ad Spot