Slider

അമ്മേ..

0
Image may contain: 1 person, eyeglasses and closeup

പരന്ന കൺമഷിയും, നെറ്റിയിൽ ഉണങ്ങി പകുതി അടർന്നു വീണ ചന്ദനക്കുറിയും, മുടിയിൽ ചൂടിയ വാടിയ മുല്ലപ്പൂവും കണ്ടപ്പോൾ തോന്നി അവൾ ദീർഘ ദൂര യാത്ര കഴിഞ്ഞ് വന്നതാണെന്ന്.
പട്ട് പാവാടയും ഉടുപ്പും കണ്ടപ്പോൾ ഏതോ ഗ്രാമത്തെ ഓർമ്മിപ്പിച്ചു.
കയ്യിലൊരു തുണി സഞ്ചിയുണ്ട്. അവൾ ബസിൽ നിന്നിറങ്ങിയത് ഇൗ കോലത്തിലാണ്. കണ്ട് നിന്നവർക്കതിശയം. ഇൗ കാലത്തിലും ഗ്രാമീണ വസ്ത്രമോ.
ബസിൽ നിന്നിറങ്ങി നാല് പാടും അവളൊന്നു നോക്കി. തൊട്ടടുത്തൊരു ചായക്കടയുണ്ട്‌. അവള് നേരെ അങ്ങോട്ട് പോയി ബഞ്ചിലിരുന്നു.
ചേട്ടാ ഒരു കടുപ്പത്തിലോരു ചായ. പിന്നെ കഴിക്കാൻ എന്താ ഉള്ളത്?
ഉഴുന്ന് വടയും, പഴംപൊരിയും... ചായക്കടക്കാരൻ പറഞ്ഞു.
രണ്ട് പഴം പൊരി എടുത്തോളൂ
ചായയും പഴം പൊരിയും അവിടുള്ള പഴയ മര മേശയിൽ എത്തി.
കുഞ്ഞെവിടുന്നാ, ഇവിടെങ്ങും കണ്ടിട്ടില്ലല്ലോ?
ഞാനങ്ങു കൊൽക്കത്തയിൽ നിന്നാ ചേട്ടാ..
ഇവിടെ ആരാ ഉള്ളത്
ആരുമില്ല?
പിന്നെ?
ഞാനിവിടുത്തെ ഗ്രാമ ഭംഗിയൊന്ന് ആസ്വദിക്കാൻ വന്നതാണ്.
ആണോ കുഞ്ഞേ, ആദ്യമായാണ് ഒരാൾ ഇൗ കാര്യവും പറഞ്ഞ് ഇൗ ഗ്രാമത്തിൽ വരുന്നത്. ഇവിടെ എന്താണ് കാണുവാനുള്ളത് കുട്ടി, ആരാണ് ഇങ്ങോട്ട് പറഞ്ഞ് വിട്ടത്?
ആരും പറഞ്ഞ് വിട്ടതല്ല ചേട്ടാ, ബസ് സ്റ്റാൻഡിൽ വെച്ച് കണ്ട ഒരു ബസിൽ കയറി, ബോർഡിൽ കണ്ട ഒരു സ്ഥലം പറഞ്ഞു, കണ്ടക്ടർ ഇവിടെ ഇറക്കി വിട്ടു.
ഒന്നും മനസിലാകുന്നില്ല കുട്ടി...
ഒന്നും മനസ്സിലാവരുത് ആർക്കും, അതാണ് എന്റെ യാത്രയുടെ ലക്ഷ്യം.
എത്ര രൂപയായി ചേട്ടാ
28 രൂപ
അവൾ രൂപ കൊടുത്ത് അവിടുന്നിറങ്ങി. ചായക്കടയുടെ മുന്നിലപ്പോൾ സൈക്കിളിൽ മീട്ടാ പാൻ വിൽക്കുന്ന ഒരാള് വന്നു.
കണ്ടപ്പോൾ തോന്നി അതൊരു ഹിന്ദി സംസാരിക്കുന്ന ആളാണെന്ന്
ഭായ്, ഏക്‌ മീഠാ പാൻ ദേതോ
എന്താണ്, മലയാളത്തിൽ പറഞാൽ മതി, ഞാനൊരു മലയാളിയാണ് ചേച്ചി.
ഓഹ്... കണ്ടപ്പോൾ തോന്നിയില്ല, അതാണ്
അത് ശരിയാ കാഴ്ചയിലാണ് നമ്മളുടെ പകുതി വിലയിരുത്തലും ചേച്ചി, അത് പോട്ടെ, പാനിൽ മധുരം കൂടുതൽ വേണോ.
ഇട്ടോളൂ
പതിനഞ്ച് രൂപ.
അവൾ 20 രൂപ നീട്ടി, എന്നിട്ട് ബാക്കി കൊടുക്കാൻ നേരം അവൾ പറഞ്ഞു.
ബാക്കി വേണ്ട, വെച്ചോളൂ
അത് വേണ്ട ചേച്ചി, അർഹമല്ലാത്തത് വേണ്ട, എന്ന് പറഞ്ഞ് പാൻകാരൻ 5 രൂപ തിരികെ കൊടുത്തു.
കാഴ്ച്ചപ്പാടും വിലയിരുത്തലും പലപ്പോഴും തെറ്റാണെന്ന് വിദ്യാഭ്യാസം കുറവുള്ള പാൻ കാരൻ അവൾക്ക് പഠിപ്പിച്ച് കൊടുത്തു.
പാൻ മസാല വായിലിട്ട് അവള് മുന്നിൽ കണ്ട ഗ്രാമ പാതയിലൂടെ നടന്നു.
ജീൻസും ടോപ്പും മാത്രം ധരിച്ച് പരിചയമുള്ള അവൾക്ക് പട്ട് പാവാടയിട്ട്‌ നടക്കാൻ ബുദ്ധിമുട്ടുള്ളത് പോലെ തോന്നി.
ഗൂഗിൾ മാപ്പിൽ അടയാളപ്പെടുത്തിയ ലൊക്കേഷൻ നോക്കി അവൾ നടന്നു.
അപ്പോൾ അവളുടെ ഫോൺ ശബ്ദിച്ചു. ആരോടോ കയർത്ത് സംസാരിക്കുന്നു. തും ചുപ് രഹോ, I don't fucking care. എന്ന് പറഞ്ഞവൾ ഫോൺ കട്ട് ചെയ്തു. കേരളത്തിൽ വന്ന അവളെ ബോയ്ഫ്രണ്ട് അതും ഇതും പറഞ്ഞതിനുള്ള മറുപടി.
മാപ്പ് ഓൺ ചെയ്ത് വീണ്ടും നടന്നു.
ഒരു ചെറിയ മോട്ടക്കുന്ന്... അതിനു മുകളിലെത്തണം.
അവൾ പതുക്കെ നടന്നു.
മാപ്പിൽ പറഞ്ഞ സ്ഥലമെത്തി.
അവളൊരു നിമിഷം നിന്നു. പഴകിയ ഒരു വീടിന്റെ അവശിഷ്ടങ്ങൾ മാത്രം അവിടുണ്ട്.
ആ വീടിനോട് ചേർന്നൊരു മുത്തശ്ശി ചക്കരമാവും.
ആ മാവിനോട് ചേർന്നുള്ളൊരു കുഴിമാടമാണവളുടെ ലക്ഷ്യം.
വർഷങ്ങൾക്ക് മുന്നേ, ഒരു പെൺകുട്ടിക്ക് ജന്മം നൽകി അവൾക്കൊരു മുത്തവും നൽകി അമ്മിഞ്ഞയും നൽകി ലോകത്തോട് വിടപറഞ്ഞ അവളുടെ അമ്മയുറങ്ങുന്ന മണ്ണ്. ദുഃഖം സഹിക്കാൻ പറ്റാതെ അവളില്ലാത്ത ഭൂമിയും വീടും വേണ്ടായെന്ന് തീരുമാനിച്ച് അവളുടെ അച്ഛൻ അവളേയും കൊണ്ട് കൊൽക്കത്തക്ക് തീവണ്ടി കയറി.
അവിടെയുള്ള ജീവിതം അവളെയൊരു പരിഷ്ക്കാരിയാക്കി. അച്ഛൻ വേറൊരു വിവാഹം കഴിക്കാതെ അവളെ മാത്രം നോക്കി വളർത്തി.
അവള് ജനിക്കുന്നതിനു മുന്നേ അവൾക്കൊരു കുഞ്ഞു പട്ട് പാവാടയും ഉടുപ്പും തയ്യിച്ചിട്ടാണ് അമ്മ പോയത്. ആ ഉടുപ്പ് അച്ഛൻ ഇപ്പോഴും സൂക്ഷിച്ചിട്ടുണ്ട്. അത് കൊണ്ടാണ് അമ്മക്കിഷ്ടമുള്ള പട്ട് പാവാടയും ഉടുപ്പും തയ്യിപ്പിച്ചിട്ടവൾ വന്നത്.
അവള് അവിടെ തിരഞ്ഞു... അവസാനം മണ്ണ് പകുതി മൂടിയ ഒരു കല്ല് അവിടെ കണ്ടു.
അമ്മേ... എന്നവൾ വിളിച്ചു.
ജെപി
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo