Slider

ഒരു മഞ്ഞപ്പിത്തക്കാലത്തിന്റെ ഓർമയ്ക്ക്.

0
Image may contain: 3 people

ടി വി യും കംപ്യുട്ടറും ഇല്ലാതിരുന്ന അക്കാലത്ത് പറമ്പിലും മറ്റും ചാടി മറഞ്ഞിരുന്നതൊഴിച്ചാൽ ആകെയുണ്ടായിരുന്ന ഒരു വിനോദാപാധി സ്ഥിരമായി വരുത്തിയിരുന്ന ദിന പത്രവും ആഴ്ചപ്പതിപ്പുമാണ്. അതിനാണെങ്കിൽ ആ കെ അടിപിടിയും.
ദിനപത്രത്തിന്റെ ആദ്യത്തെ അവകാശി അപ്പനാണ്. കാരണം പത്രമില്ലാതെ മൂപ്പര് ടോയ് ലറ്റിൽ കയറില്ല അതു തന്നെ. രണ്ടാമത് ഞാൻ ചാടിപ്പിടിക്കും. അന്ന് അഞ്ചിലോ ആറിലോ പഠിക്കുന്ന ഞാൻ പത്രമങ്ങനെ നിലത്ത് നിരത്തിയിട്ട് അതിൽ മുട്ടുകുത്തിയിരുന്ന് വായിക്കും. എന്താണോ വായിക്കുന്നത്, ദൈവത്തിനു മാത്രം അറിയാം. ലോക പരിജ്ഞാനം കൂട്ടാനൊന്നുമല്ല പത്രത്തിന്റെ അവകാശം പോവരുതല്ലോ. അതു കൊണ്ട് എന്തൊക്കെയോ വായിച്ചുകൂട്ടുന്നു.
പിന്നെ അപ്പാപ്പൻ പത്രം കരസ്ഥമാക്കും.രാവിലെ കഞ്ഞി കുടി കഴിഞ്ഞ് കോലായിലിരുന്ന് കണ്ണടയൊക്കെ എടുത്തു വച്ച് ഉറക്കെ നീട്ടി നീട്ടി അങ്ങനെ വായിക്കും. അപ്പാപ്പൻ വായിക്കുന്നത് കേട്ട് അമ്മാമ തലയാട്ടി അപ്പാപ്പന്റെ അടുത്തിരിക്കും. റബറിന് വില കൂടീന്നും തൊണ്ണൂറ് വയസ്സുള്ള എവിടെയോ കിടക്കുന്ന വേലായുധൻ നിര്യാതനായി എന്നും മറ്റും അപ്പാപ്പൻ വായിക്കുമ്പോൾ അമ്മാമ അങ്ങനെ നിർത്താതെ നെടുവീർപ്പിട്ടും കൈ തലയിൽ വച്ചും അപ്പാപ്പനെ പ്രോത്സാഹിപ്പിച്ചു കൊണ്ടിരിക്കും. ഞങ്ങളുടെ വീട്ടിൽ പോയിട്ട് ആ നാട്ടിലും മറ്റും റബർ കൃഷി ഞാൻ കണ്ടിട്ടേയില്ല. എന്നാലും അമ്മാമ നെടുവീർപ്പിടും. ചുരുക്കിപ്പറഞ്ഞാൽ അവര് രണ്ടു പേരും കൂടിയാണ് പത്രം വായിക്കുന്നത്.
അങ്ങനെ ഒരു ദിവസം അപ്പാപ്പനും അമ്മാമയും കൂടി രാവിലെ പത്രത്തിലെ ചരമക്കോള പാരായണം നടത്തുന്നതിനിടയിലാണ് അമ്മാമയുടെ കണ്ണ് മഞ്ഞച്ചിരിക്കുന്നത് അമ്മച്ചിയുടെ ശ്രദ്ധയിൽ പെട്ടത്. ഉടനെ തന്നെ അമ്മാമയുടെ മൂത്രം ഒരു കുപ്പിയിൽ ശേഖരിക്കപ്പെട്ടു.അമ്മച്ചി അതിൽ ചോറും വറ്റ് ഇട്ട് കാത്തിരുന്നു. ചോറും വറ്റ്‌ മഞ്ഞയ്ക്കുന്നതിനു മുൻപ് അമ്മാമയുടെ കണ്ണിൽ നിന്നും പതുക്കെ ആ മഞ്ഞ കളർ ശരീരത്തിലേക്ക് പടർന്നു കയറി. അമ്മാമയെ എല്ലാവരും കൂടെ ആശുപത്രിയിൽ കൊണ്ട് പോയി.
അമ്മാമയുടെ അവസ്ഥ അനുദിനം വഷളായിക്കൊണ്ടിരുന്നു. പറമ്പിലും മറ്റും അമ്മാമയും അമ്മച്ചിയും കൂടെ നട്ടിരുന്ന നാടൻ പയറൊക്കെ വിളഞ്ഞു നിൽക്കുന്നു. അതെല്ലാം ഒരു കുട്ടയിൽ പറച്ചു കൊണ്ടുവരുന്ന എന്നോട് പറമ്പിൽ പണിക്കു വരുന്ന ജാനു ഏടത്തി ഒടുക്കത്തെ ഒരു പറച്ചിൽ "എന്റെ മോളേ, ഇതുപോലെ കനപ്പെട്ട് വിളവുണ്ടായ വീട്ടിലെന്തെങ്കിലും സംഭവിക്കുന്നാ " ഇതും പറഞ്ഞ് അവരൊന്ന് നെടുവീർപ്പിട്ടു.
അവരുടെ വാക്ക് അച്ചട്ടായി.പിറ്റേന്ന് അമ്മാമ മരിച്ചു. അമ്മാമ നട്ട പയറൊക്കെ അമ്മാമേടെ മരിച്ചടക്കിന് വന്ന ബന്ധുമിത്രാദികൾക്ക് ഉപ്പേരിയാക്കി വിളമ്പി ജാനു ഏടത്തി.ഏഴും കഴിഞ്ഞ് ഒരു ദിവസം അമ്മാമ ഉപയോഗിച്ച ചട്ടേം മുണ്ടും തുണികളും അമ്മച്ചി എടുത്തു കൊണ്ടുപോയി കത്തിച്ചു കളയുന്നത് പുറത്തെ ജനലഴിയിൽ പിടിച്ച് ഞാൻ നോക്കി നിന്നു. സാരിത്തലപ്പുയർത്തി അമ്മച്ചി കണ്ണു തുടച്ചത് പുകയടിച്ചിട്ടോ അതോ…. എന്തിനാ അമ്മച്ചി അതൊക്കെ കത്തീച്ചേന്ന് കണ്ണു നിറച്ച് ചോദിച്ചപ്പോ ഡോക്ടറു പറഞ്ഞിട്ടാ മോളേന്ന് മാത്രം പറഞ്ഞു അമ്മച്ചി.
അമ്മാമ പതുക്കെ വിസ്മൃതിയിലാണ്ടു തുടങ്ങി.അപ്പാപ്പന്റെ പത്രവായന കുറഞ്ഞു വന്നു. ഞാനിടയ്ക്കിടയ്ക്ക് അമ്മാമയുടെ മരപ്പെട്ടി തുറന്ന് അവശേഷിച്ച ചട്ടയും മുണ്ടും മുഖത്തോടു ചേർത്ത് അമ്മാമയുടെ ഗന്ധത്തിനു വേണ്ടി പരതി. എന്റെ ജീവിതത്തിലെ ആദ്യത്തെ അനുഭവമായിരുന്നു അമ്മാമയുടെ മരണം. പള്ളിപ്പറമ്പിലെ സെമിത്തേരിയിൽ ഒറ്റക്കായിപ്പോയ അമ്മാമയെ ഓർത്ത് സങ്കടപ്പെട്ടു പലപ്പോഴും. അമ്മാമയ്ക്ക് ജീവനില്ല എന്ന് സമ്മതിക്കാൻ മനസ്സിന് ആവുമായിരുന്നില്ല.
സന്ധ്യാപ്രാർത്ഥനയ്ക്കിടയിൽ വെള്ള ചട്ടയും മുണ്ടു മണിഞ്ഞ് സ്വർണ്ണ മേയ്ക്കാ മോതിരവും വെളുത്ത പൂക്കൾ കിരീടവും വച്ച കുഞ്ഞു മാലാഖമാർ എന്നെ കൈപിടിച്ച് അമ്മാമേടെ അടുത്തേക്ക് കൊണ്ടുപോയി.നിശ്ചലമായിപ്പോയ അമ്മാമയുടെ കൊന്ത മണികളും നിലച്ചുപോയ അമ്മാമയുടെ ജൽപനങ്ങളും എന്നെ വളരെ നിശബ്ദയാക്കി.
അങ്ങനെയിരിക്കെ ഒരു ദിവസം എന്റെ കണ്ണിലും ഒരു മഞ്ഞ കളർ പതുക്കെ പടർന്നു കയറി.അസ്തമയ സൂര്യൻ വാരി വിതറിയ ഒരു മഞ്ഞ സന്ധ്യയിലാണ് അമ്മച്ചി അത് കണ്ടു പിടിച്ചത്.കത്തി നിൽക്കുന്ന ഒരു സൂര്യ ഗോളം അമ്മച്ചിയുടെ കണ്ണിലും ഞാൻ കണ്ടു. വീടിനുള്ളിൽ പെട്ടെന്ന് ഒരു നിശബ്ദത പരന്നു. അമ്മച്ചിയുടേയും അപ്പന്റേയും ആധി എന്നെ കാണിക്കാതിരിക്കാൻ അവർ ആവുന്നത്ര ശ്രമിച്ചു.
ഞാൻ ജനലഴിയിൽ പിടിച്ച് പുറത്ത് കനപ്പെട്ട വിളവു തരുന്ന എന്തെങ്കിലും ഉണ്ടോ എന്ന് സൂക്ഷിച്ചു നോക്കി. പെട്ടെന്ന് മരിക്കാൻ ഞാൻ തയ്യാറല്ലായിരുന്നു. അലമാര തുറന്ന് പെരുന്നാളിനും ക്രിസ്മസിനും മാത്രം കിട്ടിയിരുന്ന എന്റെ കുഞ്ഞുടുപ്പുകൾ എടുത്തു നോക്കി. എന്റെ ഉടുപ്പൊന്നും കത്തിച്ചു കളയരുത് ട്ടോ അമ്മച്ചീന്ന് പറഞ്ഞ് അമ്മച്ചീനെ കരയിപ്പിക്കേം ചെയ്തു.
പിറ്റേന്ന് അമ്മച്ചീടെ മൂത്ത ആങ്ങള ഹാജരായി. കൊച്ചിന്റെ ഉടുപ്പൊക്കെ എടുത്ത് വച്ചോ, ഞാൻ കൊണ്ടോവ്വാണ് അവിടെ നല്ല നാട്ടുവൈദ്യരുണ്ട് എന്ന് മാത്രം പറഞ്ഞു. എന്റെ ഉടുപ്പു നിറച്ച തുകൽ ബാഗും പിടിച്ച് അപ്പൻ ഞങ്ങളെ യാത്രയാക്കാൻ ബസ് സ്റ്റോപ്പിൽ വന്നു.ബസ് അകന്നു പോവുമ്പോ ഞാൻ അപ്പനെ തിരിഞ്ഞു നോക്കി. മുണ്ടിന്റെ കോന്തല പൊക്കി അപ്പൻ കണ്ണു തുടയ്ക്കണത് ഒരു മിന്നായം പോലെ ഞാൻ കണ്ടു.
അമ്മയുടെ വീട് എനിക്ക് എന്നും ഇഷ്ടമായിരുന്നു. ഒത്തിരി ഫല വൃക്ഷാദികൾ നിറഞ്ഞു നിൽക്കുന്ന വലിയ തൊടിയും പഴയ നാലുകെട്ട് മാതൃകയിലുള്ള വലിയ വീടും. ഓടിക്കളിക്കാൻ ഇഷ്ടം പോലെ സ്ഥലം. അതിനേക്കാളുപരി സ്കൂളിൽ പോണ്ടല്ലോ.
എണ്ണയിൽ വറുത്തത്, മത്സ്യ മാംസാദികൾ മുട്ട എല്ലാം വർജ്ജിക്കാൻ വൈദ്യരു പറഞ്ഞതൊഴിച്ചാൽ എനിക്കവിടെ പരമസുഖം. മഞ്ഞപ്പിത്തവും ആധിപിടിച്ച വീട്ടുകാരുമൊക്കെ പതിയെ മറന്നു. കഷായവും മരുന്നുമൊക്കെയായി അമ്മാമയും അമ്മായിമാരും എന്നെ വല്ലാതെ ശുശ്രൂഷിച്ചു. പതുക്കെ പതുക്കെ എന്റെ കണ്ണിലെ മഞ്ഞനിറം കുറഞ്ഞു വന്നു.
തിരിച്ചുപോരുന്ന ദിവസം എന്റെ കണ്ണിൽ നിന്നും കണ്ണീർ ചാടിയിറങ്ങി വന്നു. മഞ്ഞപ്പിത്തം മാറിയല്ലോ എന്ന സന്തോഷത്തേക്കാളുപരി എന്റെ സുഖവാസം കഴിഞ്ഞല്ലോ എന്ന സങ്കടമായിരുന്നു എന്റെ കണ്ണീരിനു പിന്നിൽ.ഒരു പ്രാവശ്യം കൂടി മഞ്ഞപ്പിത്തം വന്നാലും സാരമില്ല എന്നു തോന്നി. അങ്ങനെ ആദ്യമായി മഞ്ഞപ്പിത്തം എന്റെ കഥയിലെ വില്ലനല്ലാതായി.
✍️ ഡിന്റാ ജോമോൻ.
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo