
ഈ മല നിരകളിൽ അവർ എന്റെ കൂട്ടുകാർ എന്നെ തിരയുകയാണ്.. ഏറെ നേരമായി അവരെന്നെ തിരയുന്നു.
രണ്ട് ദിവസം മുന്നേ ക്യാമ്പിൽ നിന്നും ഈ മലയുടെ മുകളിലേക്ക് ഡ്യൂട്ടിക്ക് വരികയായിരുന്നു. അവരിൽ നിന്നും വളരെ മുന്നിലായിരുന്നു ഞാൻ അന്ന് നടന്നത്. വഴിയിൽ എവിടെയെങ്കിലും ശത്രുക്കൾ മൈൻ സ്ഥാപിചിട്ടുണ്ടോ എന്നത് ഞങ്ങളുടെ ടീം ആയിരുന്നു കണ്ടെത്തി നിർവീര്യമാക്കികൊണ്ടിരുന്നത്.
സൈന്യത്തിന് ആപത്തില്ലാത്ത പാത ഒരുക്കുക. വഴിയിൽ പതിയിരിക്കുന്ന അപകടത്തെ ഇല്ലാതാക്കുക. അതായിരുന്നു ചുമതല. എവിടെ എങ്ങനെ എപ്പോൾ ഒരു പൊട്ടിത്തെറി എന്നത് ആർക്കും പറയാൻ ആവില്ലായിരുന്നു.
ഇന്നലെയും ആ ദുർഘടം പിടിച്ച മല നിരകളിൽ കൂടി ആയിരുന്നു യാത്ര. പക്ഷെ ഒരു ആവേശമായിരുന്നു എന്നും മനസ്സിൽ. തോറ്റു കൊടുക്കാത്ത ഒരു പട്ടാളക്കാരന്റെ മനസ്സ്. അത് കൊണ്ട് തന്നെ ആയിരുന്നു മുന്നിൽ അന്ന് ഞാൻ നടന്നത്..
മുന്നോട്ടു നടക്കുന്തോറും മുകളിൽ നിന്നും
മഞ്ഞിറങ്ങി വരുന്നുണ്ട്. മുന്നിലെ കാഴ്ചകൾ അവ്യക്തമായി തുടങ്ങിയിരുന്നു. കുറച്ചു ദൂരം കഴിഞ്ഞു തിരിഞ്ഞു നോക്കിയപ്പോൾ കൂട്ടത്തിലുള്ളവർ ദൂരെയാണ്. എങ്കിലും ആ മഞ്ഞിലൂടെ അവർ കയറി വരുന്നത് കാണാം.
മഞ്ഞിറങ്ങി വരുന്നുണ്ട്. മുന്നിലെ കാഴ്ചകൾ അവ്യക്തമായി തുടങ്ങിയിരുന്നു. കുറച്ചു ദൂരം കഴിഞ്ഞു തിരിഞ്ഞു നോക്കിയപ്പോൾ കൂട്ടത്തിലുള്ളവർ ദൂരെയാണ്. എങ്കിലും ആ മഞ്ഞിലൂടെ അവർ കയറി വരുന്നത് കാണാം.
അത് കണ്ടിട്ടാണ് മുന്നോട്ടു നീങ്ങിയത്. മൂടൽമഞ്ഞു ആ മലകളെ പുതച്ചു കഴിഞ്ഞു. ഏറെ ദൂരം മുന്നോട്ടു പോയത് ഓർമ്മയുണ്ട്. മഞ്ഞിറങ്ങി കഴിഞ്ഞു നോക്കിയപ്പോൾ കൂട്ടത്തിൽ ഉള്ളവരെ കണ്ടില്ല.. എങ്കിലും അവർ എത്തുമെന്ന വിശ്വാസത്തിൽ ഞാൻ മുന്നോട്ട് തന്നെ പോയി.
പക്ഷെ അടുത്ത എന്റെ ചുവടിൽ കാലിനടിയിൽ അതുണ്ടായിരുന്നു. പതിയിരുന്ന ആ അപകടം. ആ നിശ്ശബ്ദതയിൽ മരണം എന്റെ മുന്നിൽ പല്ലിളിക്കും പോലെ. തോൽവിയോടെ മടക്കമായോ എന്ന സങ്കടം മനസ്സിൽ. അടുത്തു കൂട്ടുകാരില്ല. ഒരു നിമിഷം എല്ലാരുടെയും മുഖം മലവെള്ളപാച്ചിൽ പോലെ മനസ്സിൽ കുത്തിയൊഴുകി.
അമ്മ, അച്ഛൻ, കാർത്തിക, എന്റെ പൊന്നുമോൻ അച്ചു..കൂട്ടുകാർ നാട്ടുവഴികൾ.. കണ്ണടച്ചു പിടിച്ചു.
"യാത്ര നിങ്ങളിൽ നിന്നെല്ലാം..." മനസ്സ് മന്ത്രിച്ചു
വന്ദേ മാതരം....
കാലൊന്ന് നീക്കി, ചിതറുകയായിരുന്നു എന്റെ ദേഹം .
ഇന്ന് കൂട്ടുകാർ എന്റെ ശരീരത്തിനായി തിരയുകയാണ്.
ആദി എന്നു നീട്ടി വിളിച്ചു റാം ആണ് മുന്നിൽ.
ഞാൻ എങ്ങനെ പറയും പുല്ലിലും പൂവിലും മൺതരികളിലും ഞാൻ ചിതറി വീണു എന്നു.
ഇവിടെയുണ്ട് ഓരോ പുല്നാമ്പിലും, പൂക്കളിലും മണ്ണിലും താഴ്വാരത്തും ഞങ്ങളുടെ ചിതറിയ ദേഹത്തിന്റെ ബാക്കിപത്രങ്ങൾ. ആത്മാവുകൾ.
രാജ്യത്തിനായി മരണത്തെ പോലും ചിരിച്ചു കൊണ്ട് നെഞ്ചേറ്റിയവർ. രാജ്യത്തിനായി എന്നെ നൽകാൻ കഴിഞ്ഞതിന്റെ അഭിമാനമാണ് ഇന്നീ ആത്മാവിനു.
പക്ഷെ ഞങ്ങളെ തന്നെ രാജ്യത്തിനു കൊടുത്തിട്ടും ജാതിയുടെയും മതത്തിന്റെയും പേര് പറഞ്ഞു മനുഷ്യൻ നാടിനെ ചോരക്കളം ആക്കുമ്പോൾ സ്വയം പുച്ഛം തോന്നുന്നു.
നിങ്ങൾ സ്വതന്ത്രമായി നടക്കാനും സ്വസ്ഥമായി ഉറങ്ങാനും ഊണും ഉറക്കവും കളഞ്ഞു മഞ്ഞും വെയിലും മഴയും കൊണ്ടു ഞങ്ങൾ സൈനികർ ഉറക്കം ഒഴിഞ്ഞു കാവൽ ഇരിക്കുന്നു. മാതൃ രാജ്യത്തിനു വേണ്ടി.
നിങ്ങളോ ഞങ്ങളെ ഒന്നു ഓർക്കുക പോലും ചെയ്യാറില്ല.. പലതിന്റെയും പേരിൽ തമ്മിൽ തല്ല്.
ഓരോ പട്ടാളക്കാരനും രാജ്യത്തെ സേവിക്കേണ്ട, സൈനികൻ ആവണ്ട എന്നു വിചാരിച്ചു സ്വാർത്ഥൻ ആയിരുന്നെങ്കിൽ ഉണ്ടാവുമായിരുന്നു നിങ്ങളും ശത്രു രാജ്യങ്ങളുടെ അടിമകളായി.
ആ മഹാത്മാ പോലും ഖേദിക്കുന്നുണ്ടാവും ഇതിനായിരുന്നോ ജയിൽവാസവും മർദനങ്ങളും ഏറ്റു വാങ്ങിയത് എന്നു.
എന്നേക്കുമായി ഞാനീ മലനിരകളിൽ, ഈ ഇളം ചുവപ്പാർന്ന പൂവുകളിൽ എന്റെ ആത്മാവിനെ കൊരുത്തിടുന്നു..
വന്ദേമാതരം...

No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക