നല്ലെഴുത്ത്

The biggest ever archive in Malayalam Literature. 2.5 crores pageviews, 14000+ creations, 2000+authors and adding on....

New Books

Post Top Ad

Your Ad Spot

ചാറ്റൽമഴപോലൊരുവൾ...

Image may contain: 1 person, sunglasses and beard

‍‍‍‍‍‍‍‍‍‍‍‍‍‍‍‍ചാന്ദ്നി മല്ലയ്യ..
അതായിരുന്നു അവളുടെ പേര്. ദേശം മംഗളൂരു.
ഞാനവളെക്കാണുമ്പോൾ അവളൊരു കാമറയും തൂക്കി വിനായകചതുർത്ഥി നടക്കുന്ന മുംബൈ നഗരത്തിലെ ആൾക്കൂട്ടങ്ങൾക്കിടയിൽ ഒരു വെരുകിനെപ്പോലെ നടക്കുകയായിരുന്നു.
അവളുടെ ആണുങ്ങളെപ്പോലുള്ള വസ്ത്രധാരണവും മുറുക്കിച്ചുവന്ന ചുണ്ടുകളും കുതിരവാൽ പോലെ പൊക്കിവെച്ച മുടിയും മറ്റുള്ളവരിൽ നിന്നും ശ്രദ്ധിക്കപ്പെടാൻ ഉതകുന്നതായിരുന്നു ..
ഓരോ ഫോട്ടോ ക്ലിക്ക് ചെയ്തതിനു ശേഷവും പ്രിവ്യു നോക്കി നിരാശയായി , തൃപ്തിയാകും വരെ വീണ്ടും പകർത്തിയതിനു ശേഷമുള്ള തലയാട്ടിയുള്ള അവളുടെ ചിരിയും കാണേണ്ടതുതന്നെയായിരുന്നു ..
ഇതിനിടയിൽത്തന്നെ ആ കുറ്റകരമായ പതിനാല് സെക്കന്റ്‌ തുറിച്ചുനോട്ടം ഞാൻ പിന്നിട്ടിരുന്നു.. !
അവളെ പിന്തുടർന്നു ഞാൻ നഗരത്തിലെ ഇരുട്ടും ചെളിയും കട്ടപിടിച്ചുനിൽക്കുന്ന ചേരിപ്രദേശത്തെത്തി. ചേറിന്റെ മണമുള്ള പരിസരത്തായി ഒരു അമ്മൻ കോവിൽ കാണുന്നുണ്ട്. തമിഴ്‌വംശജർ ധാരാളമുള്ള സ്ഥലമാണെന്ന് തോന്നി. വവ്വാലുകൾ തൂങ്ങിക്കിടക്കുന്ന ഒരു അരയാലിൻ തറയിൽ ഇരുന്ന് അവൾ എന്റെ കയ്യിൽ ക്യാമറ വെച്ചുതന്ന് കയ്യിലുള്ള ബാഗ് തുറന്ന് ഒരുകവിൾ വെള്ളം അകത്താക്കി എന്നെ സൂക്ഷ്മമായി നോക്കുവാൻ ആരംഭിച്ചു.
.. നീയെന്തിനാണെന്നെ ഫോളോ ചെയ്യുന്നത്..?
നീ കരുതുന്നതുപോലെ ഒരു ഫ്ളർട്ടി.. പാർട്ടി ഗോയിങ് പെണ്ണല്ല ഞാൻ...
അതെനിക്ക് മനസ്സിലായെന്ന് പറയണമെന്നുണ്ടായിരുന്നു എനിക്ക്..
ഞാനെന്തിനാണവളെ ഫോളോ ചെയ്തത്.
അതിനെനിക്കും ഉത്തരമില്ലായിരുന്നു.
ബന്ധങ്ങൾ ആരംഭിക്കാൻ നിമിഷങ്ങൾ മതി. അന്തരീക്ഷത്തിൽ കർപ്പൂരഗന്ധം നിറഞ്ഞ ആ വൈകുന്നേരം , ഗണപതിവിഗ്രഹങ്ങൾ കടൽ വെള്ളത്തിൽ ഒഴുകിനടന്ന ത്രിസന്ധ്യയിൽ ഞങ്ങൾ ഒന്നും രണ്ടും പറഞ്ഞു തെരുവിലൂടെ മുട്ടിയുരുമ്മി നടന്നു.
..ചാന്ദ്നി മല്ലയ്യ...
തന്റെ അച്ഛൻ ഗോദയിൽ എതിരാളികളെ മലർത്തിയടിക്കുന്ന ഒരു മല്ലനാണോ..?
ഒരു ചെറുചിരിയോടെ ഞാനത് ചോദിക്കുമ്പോൾ അവൾ ഒരു വഴിയോരയാചകന്റെ ചിത്രം പകർത്തുന്ന തിരക്കിലായിരുന്നു.
...അയ്യോ പാവമെന്റെ അച്ഛൻ..
വിക്രം മല്ലയ്യ . ക്ലീൻ ഷേവ് ചെയ്ത. അതിരാവിലെ ഫുൾ സ്ലീവ് ഷർട്ട്‌ ടക് ഇൻ ചെയ്ത് ഒരു യന്ത്രമനുഷ്യനെപ്പോലെ പൊയ്ക്കൊണ്ടിരുന്ന ഒരാൾ.. മല്ലയുദ്ധം പോയിട്ട് ഒരാളോട് പോലും ഒച്ചയുയർത്തി സംസാരിക്കാത്ത മാന്യൻ..
അവൾ ഒരു പൊട്ടിച്ചിരിയോടെ പറഞ്ഞു
ഞാനവളുടെ അച്ഛന്റെ രൂപം മനസ്സിൽ വരച്ചിട്ടു.. ട്വന്റിഫോർ നോർത്ത് കാതത്തിലെ നായകന്റെ പ്രായമായ രൂപം... !
അവൾ യാചകന്റെ കയ്യിലേക്ക് തന്റെ കയ്യിലിരുന്ന വറുത്ത കടലയുടെ പാക്കറ്റും
നൂറുരൂപാ നോട്ടും വെച്ചുകൊടുത്തു.
..യാചകനെ പ്രോത്സാഹിപ്പിക്കാൻ വേണ്ടിയല്ല ഇത്. എന്റെ ഫോട്ടോയ്ക്ക് മോഡലായി നിന്നതുകൊണ്ടുമാത്രം..
അതുപറഞ്ഞു അവൾ ക്യാമറയും തോളിൽ തൂക്കി മുന്നോട്ട് വളരെ വേഗം നടന്നുപോയി..
എല്ലാ ദിവസവും വൈകുന്നേരങ്ങളിലെ കൂടിക്കാഴ്ചകളായിരിക്കാം ഞങ്ങളുടെ ബന്ധം വളർത്തിയത്. ഞാൻ ദിനേനയുള്ള സായാഹ്നസവാരിക്ക് എത്തുമ്പോഴേക്കും കാമറയിൽ നഗരക്കാഴ്ചകൾ ഒപ്പിക്കൊണ്ട് അവളും ചേരും.
ക്യുൻസ് നെക്‌ളേസ്‌ എന്ന വിളിപ്പേരുള്ള മഞ്ഞ വെളിച്ചം ചിതറുന്ന തെരുവുവിളക്കുകളുടെ നിരയ്ക്ക് താഴെ , ട്രാഫിക്കിൽ പെട്ട വാഹനങ്ങളുടെ നിരന്തര ഹോൺവിളികളുടെ ഇടയിൽക്കൂടി ഞങ്ങൾ നടന്നു.
ഹോളി ഉത്സവദിനം ഒരു വലിയ കാൻവാസിൽ ഒരു ഫോട്ടോ..
അതാണവളുടെ സ്വപ്നം..
...എന്തുമാത്രം നിറങ്ങളായിരിക്കും അല്ലേ..? !
ചൗപ്പാത്തിയിലെ കല്പടവിലിരുന്നു അവൾ താഴെ വെളിച്ചം ഒഴുകിപ്പരന്ന കടൽ വെള്ളത്തിലേക്ക് കണ്ണു നട്ടു. കയ്യിലിരുന്ന കാമറയെടുത്ത് അവൾ ആ ചിത്രം പകർത്തി.
...കുറേ കാലം കഴിഞ്ഞ് നോക്കുമ്പോൾ വെളിച്ചത്തിന്റെ ഈ പ്രതിബിംബങ്ങൾക്ക് ഒരുപാട് കഥകൾ പറയാനുണ്ടാകും....
പോകാൻ നേരം അവളെന്റെ കണ്ണുകളിലേക്ക് നോക്കി കുറച്ചുനേരം നിന്നു.
..ഞാൻ തേടിക്കൊണ്ടിരുന്നത് നിന്നെപ്പോലൊരു സുഹൃത്തിനെയാണ്.അവകാശം സ്ഥാപിക്കാത്ത ഒരുവൻ...പക്ഷെ നിന്റെ ഈ നിശബ്ദതയിൽ ഒരു കൃത്രിമത്വം ഉണ്ട്..ഡീസന്റ് ആകാനുള്ള ശ്രമമാണോ..?.. നിനക്ക് ചേരുന്നില്ല അത്.
മെല്ലെ ഉരുവിട്ട് അവൾ തിരിഞ്ഞുനടന്നു.
പിറ്റേന്ന് വൈകുന്നേരം ചാറ്റൽമഴ നനഞ്ഞുകൊണ്ട് അവളെന്റെ ഫ്ലാറ്റിലേക്ക് കയറിവന്നു. ഞാൻ പുറത്തേക്ക് ഇറങ്ങാൻ തുടങ്ങുകയായിരുന്നു.
.....ഇന്ന് ഇവിടെയിരിക്കാം.. വൈകുന്നതുവരെ സംസാരിക്കാം..
അവിശ്വസനീയമായ കണ്ണുകളോടെയിരിക്കുന്ന എന്നെ നോക്കി ഒരു ചെറുപുഞ്ചിരിയോടെ അവൾ ചോദിച്ചു .
...നിന്റെ ഫ്ലാറ്റെങ്ങനെ കണ്ടുപിടിച്ചെന്നാകും നീ ചിന്തിക്കുന്നത് അല്ലേ...?
ഇവൾക്ക് മനസ്സ് വായിക്കാനുള്ള കഴിവുമുണ്ടോ....?
അന്ന് ചാറ്റൽമഴ ഒരു നീണ്ട മഴപ്പെയ്ത്തിലേക്കു മാറിയപ്പോൾ അവളെന്റെ നെഞ്ചിലെ രോമക്കാടുകളിൽ വിരലോടിച്ചു കൊണ്ട് ജനൽഗ്ലാസ്സിലേക്കൊഴുകിയിറങ്ങുന്ന മഴവെള്ളത്തിന്റെ ചാലുകളിൽ തൊടാതെ തൊട്ട് ഒരു പ്രാവിനെപ്പോലെ കുറുകി.
ആ തണുത്ത രാത്രിയിലാണ് അവൾ തന്റെ ജീവിതം എന്റെ മുന്നിൽ തുറന്നത്.
അവളുടെ മലയാളി ബന്ധത്തെപ്പറ്റി..
അരവിന്ദിനെപ്പറ്റി..
..കോട്ടയത്തെ സ്വർണ്ണവ്യാപാരി രവിചന്ദ്രന്റെ ഒരേയൊരു മകനാണ് അരവിന്ദ്. അമ്മ വർഷങ്ങൾക്കു മുന്നേ മരിച്ചുപോയിരുന്നു.
മുംബൈയിലെ കുടുംബസ്ഥാപനം നോക്കിനടത്തുന്ന ഒരു ശുദ്ധഹൃദയൻ.
അതേ സ്ഥാപനത്തിലെ റിസപ്‌ഷനിസ്റ്റിനോട് തോന്നിയ പ്രണയം വീട്ടിലറിയിക്കാനുള്ള ധൈര്യം അവനില്ലാതെ പോയി.
ചെറുപ്പത്തിലേ അമ്മയില്ലാതെ വളർന്നതുകൊണ്ടാകാം അവൻ സ്നേഹത്തിന്റെ മുന്നിൽ ബലഹീനനായിരുന്നു. അച്ഛനെ ധിക്കരിക്കാൻ കഴിയുമായിരുന്നില്ല അവന്.....
അഴിഞ്ഞുവീണ മുടി അവൾ ഉച്ചിയിൽ കെട്ടിവെച്ച് ഒരു ദീർഘനിശ്വാസമെടുത്തു . കണ്ണുകളിൽ അതുവരെയില്ലാത്തൊരു ഭാവം പ്രകടമായി.
..ഞങ്ങൾ ഇവിടെ ഒരു കോവിലിൽ വെച്ച് വിവാഹിതരായി ഒന്നിച്ചു താമസിക്കാൻ തുടങ്ങി .
ആറു മാസങ്ങൾക്കു മുൻപ് അവൻ എന്റെ നിർബന്ധത്തിനു വഴങ്ങി നാട്ടിലേക്കു പോയി. അച്ഛനോട് എല്ലാം തുറന്നുപറഞ്ഞു സമ്മതം മേടിക്കാനായിരുന്നു ആ യാത്ര.
പക്ഷെ അരവിന്ദ് പിന്നെ തിരിച്ചുവന്നില്ല.
പിന്നീടറിഞ്ഞു ഒരു കാറപകടത്തിൽ അവൻ കൊല്ലപ്പെട്ട വിവരം...
അവളുടെ ശബ്ദം ഇടറി. ദേഹത്ത് ചുറ്റിയിരുന്ന പുതപ്പെടുത്ത് അവൾ ഒലിച്ചിറങ്ങിയ കണ്ണീർ തുടച്ചു.
..അവസാനമായി എനിക്കൊന്നു കാണാൻ പോലും പറ്റിയില്ല..
രാത്രിയുടെ അന്ത്യയാമമായിരുന്നു അത്.
ഫ്ലാറ്റിന്റെ ബാൽക്കണിയിൽ ഞങ്ങൾ അടുത്തടുത്ത് കസേരയിട്ടിരുന്നു . അവൾ ഒരു സിഗരെറ്റെടുത്തു കത്തിച്ചു പുറത്തേക്ക് പുക വിട്ടു.
താഴെ മഴ നനഞ്ഞ മുംബൈ നഗരത്തെ കാണുകയായിരുന്നു ഞങ്ങൾ. മുകളിലെ സൺഷേഡിൽ നിന്നും ഇപ്പോളും വെള്ളം ഇറ്റുവീഴുന്നുണ്ട്.
..നിനക്കറിയോ.. ആ അപകടത്തിനു തൊട്ടുമുൻപ് അരവിന്ദ് എന്നെ വിളിച്ചിരുന്നു.
സന്തോഷത്തിലായിരുന്നു അവൻ. അച്ഛൻ സമ്മതിച്ചെന്നു പറഞ്ഞു. തിരിച്ചുവന്ന് എന്നെയും കൂട്ടി നാട്ടിലെത്തി വലിയ ആഘോഷത്തോടെ കല്യാണച്ചടങ്ങു നടത്തണം എന്നും അവൻ പറഞ്ഞു..
പക്ഷെ അവൻ ഒരുകാര്യം കൂടി പറഞ്ഞു.. ചില പ്രശ്നങ്ങൾ ഉണ്ടെന്ന് .. പിന്നെ കേട്ടത് അവന്റെ മരണവാർത്തയാണ്...
രണ്ടു ദിവസം കഴിഞ്ഞ് എനിക്ക് ഒരു ഫോൺകാൾ വന്നു. അരവിന്ദിന്റെ അച്ഛൻപെങ്ങളുടെ മകൻ രാജീവായിരുന്നു അത്. നാട്ടിലെ സ്ഥാപനങ്ങളൊക്കെ നോക്കിനടത്താൻ അരവിന്ദിന്റെ അച്ഛൻ അയാളെയായിരുന്നു ചുമതലപ്പെടുത്തിയിരുന്നത്.
ഒരുപക്ഷെ അരവിന്ദിനെക്കാളും ബിസിനെസ്സ് കാര്യങ്ങളിൽ മിടുക്കൻ.
പഴയ കാര്യങ്ങളൊക്കെ മറക്കണം എന്നും നഷ്ടപരിഹാരം എത്രവേണമെങ്കിലും കിട്ടാനുള്ള സഹായം ചെയ്യാം എന്നുമാണയാൾ പറഞ്ഞത് .
ഒരിക്കലും അരവിന്ദിന്റെ വീടുമായി ബന്ധപ്പെടരുതെന്നും അയാൾ പറഞ്ഞു.
...എനിക്ക് ഒരിക്കലെങ്കിലും അരവിന്ദിന്റെ വീടിലേക്ക്.. അവനുറങ്ങുന്ന മണ്ണിലേക്ക് പോകണമെന്നുണ്ടായിരുന്നു. ഞങ്ങളുടെ ബന്ധത്തിന് അയാൾ വിലയിടാൻ നോക്കിയപ്പോൾ ഞാൻ എതിർത്തു...
...ഞാൻ വഴങ്ങുന്നില്ല എന്ന് കണ്ടപ്പോൾ അയാൾ പറഞ്ഞ ആ വാചകം...
അവൾ കുറച്ചുനേരം നിശബ്ദയായി ഇരുന്നു . മുഖത്ത് ഒരു നിശ്ചയദാർഢ്യം കൈവന്നിരിക്കുന്നു.
...പറഞ്ഞതുകേട്ടോ അല്ലെങ്കിൽ അവന്റെ ഗതിയായിരിക്കും നിനക്കും.. എന്നും പറഞ്ഞ് അയാൾ ഫോൺ കട്ട് ചെയ്തു.
അപ്പോൾ എനിക്ക് മനസ്സിലായി. അരവിന്ദിന്റെ മരണം ഒരു കൊലപാതകമായിരുന്നു എന്ന്....
..അതൊരു തുടക്കം മാത്രമായിരുന്നു. എന്നെ ജോലിയിൽ നിന്നും അയാൾ പുറത്താക്കി.
...ഇതിനിടയിൽ അരവിന്ദിന്റെ വീട്ടിൽ പോയിരുന്നു ഞാൻ. ഒറ്റമകന്റെ മരണശേഷം മാനസികമായും ശാരീരികമായും തളർന്ന് ശയ്യാവലംബിയായിക്കഴിഞ്ഞിരുന്നു അവന്റെ അച്ഛൻ .അദ്ദേഹത്തിന് മകന്റെ മരണത്തിൽ സംശയങ്ങളുണ്ടായിരുന്നു.
സ്ഥാപനങ്ങളുടെയൊക്കെ നിയന്ത്രണം രാജീവ് കയ്യടക്കി.
അരവിന്ദിന്റെ അച്ഛനുമായി ഞാൻ അടുക്കുന്നത് രാജീവിനെ അസ്വസ്ഥനാക്കി. അയാൾ ഒരു ദിവസം എന്നെ ഫോൺ ചെയ്ത് കുറേ ഭീഷണിപ്പെടുത്തി. അയാൾ ആളെ ഏർപ്പാടാക്കി അരവിന്ദിനെ വണ്ടിയിടിപ്പിച്ചു കൊല്ലുകയായിരുന്നത്രെ..
അതുപോലെ എന്നെയും ചെയ്യുമെന്നും പറഞ്ഞു. ആ ഫോൺകാൾ ഞാൻ റെക്കോർഡ് ചെയ്തിട്ടുണ്ട്.
..ഇതിനിടയിൽ പുതിയ ജോലി കിട്ടിയ ഞാൻ മുംബൈക്ക് വണ്ടി കയറി. പിറ്റേന്ന് അരവിന്ദിന്റെ അച്ഛൻ മരണപ്പെട്ടു. അത് ഒരു കൊലപാതകമാണ്. അതിന്റെ പുറകിലും അയാളാണ്...
അയാൾക്ക്‌ സ്വത്തുക്കൾ കൈവശപ്പെടുത്തണമെന്ന ഗൂഢോദ്ദേശ്യം ആണ്. അയാളെ ഞാനങ്ങനെ വെറുതെ വിടാൻ ഉദ്ദേശിക്കുന്നില്ല. നിയമപരമായി നേരിടും...
അവൾ പറഞ്ഞുനിർത്തി എന്റെ ചുമലിലേക്ക് തല ചായ്ച്ചു.
ദൂരെ ഗേറ്റ് വേ ഓഫ് ഇന്ത്യ കാണാം. നനഞ്ഞ റോഡിൽ മഞ്ഞയും ചുവപ്പും വെളിച്ചം ചിതറിക്കിടക്കുന്നു. അവൾ വലിച്ചുതീർന്ന സിഗെരെറ്റ്‌കുറ്റി നിലത്തിട്ടു ചവുട്ടിയരച്ച് കാമറയെടുത്തു ചിത്രം പകർത്തി..
..ഈ മനോഹരദൃശ്യങ്ങൾ എന്നെ
സമ്മർദ്ദത്തിനിടയിലും കുറച്ചുനേരത്തേക്ക് എല്ലാം മറക്കാൻ സഹായിക്കുന്നു.
പിന്നെ നീയും...
..ഇപ്പോൾ എന്നോട് വെറുപ്പുണ്ടോ നിനക്ക്..?
മറ്റൊരാളുടെ ഭാര്യയായിട്ടും നിന്നെത്തേടി നിന്റെ കിടപ്പറയിൽ സ്‌നേഹം യാചിച്ചു വന്നതിന്...
നനഞ്ഞ കണ്ണുകൾ കാണാതിരിക്കാൻ അവൾ പുറത്തേക്ക് നോട്ടം മാറ്റി.
ഞാൻ ഒന്നും മിണ്ടാതെ അവളെ മാറോടു ചേർത്തുപിടിച്ച് ചെമ്പൻ നിറമുള്ള , ഷാംപൂ മണക്കുന്ന മുടിയിഴകളിൽ തലോടിക്കൊണ്ടിരുന്നു.
ചില അവസരങ്ങളിൽ മനസ്സിലുള്ളത് വാക്കുകളാക്കി മാറ്റാൻ കഴിയില്ല.
..പ്ലീസ് ഡോണ്ട് ഹേറ്റ് മി. തെരുവുകളിൽ വെച്ചു കണ്ടു പരിചയിച്ച ഒരു വൺ നൈറ്റ്‌സ്റ്റാൻഡ് ഗേളായി എന്നെ കാണരുത്...
എനിക്ക് നിന്റെ ഈ സപ്പോർട്ട് വേണം. മുന്നോട്ടുള്ള ഒരു ധൈര്യത്തിന്..
അവൾ എന്നെ മുറുകെപ്പിടിച്ചു.
കാർമേഘങ്ങൾ നീങ്ങി നിലാവ് നഗരത്തിനു മീതെ പടരുകയായിരുന്നു.
..എന്റെ വിധി എന്താകും എന്നറിയില്ല. അപ്പുറത്ത് വളരെ ശക്തനായ ഒരാളാണ്. ഇവിടെ ഈ മഹാനഗരത്തിൽ ഞാനൊറ്റയ്ക്കും. ഏതുസമയത്തും എന്നെത്തേടി ഒരു ബുള്ളറ്റ് വന്നേക്കാം. അതെനിക്കറിയാം..
പക്ഷെ അരവിന്ദിന് നീതി കിട്ടാൻ വേണ്ടി അവസാനശ്വാസം വരെ ഞാൻ പൊരുതും...
നീയുണ്ടാവില്ലേ എന്റെ കൂടെ...?
അവളുടെ നിശ്വാസത്തിന് പൊള്ളുന്ന ചൂടായിരുന്നു.
പുലർകാലത്തിലെപ്പോഴോ എന്നെ വരിഞ്ഞുമുറുക്കി അവൾ പിറുപിറുത്തു.
...ഡോണ്ട് ലീവ് മി... പ്ലീസ്...
====================================
ഇന്ന്..
ഞാൻ മുംബൈ നഗരത്തിലെത്തിയിട്ട് രണ്ടാഴ്ച കഴിഞ്ഞിരിക്കുന്നു.
കുറച്ചു മുന്നേ മൂന്ന് ഫോൺകാളുകൾ ഉണ്ടായിരുന്നു എനിക്ക്..
ആദ്യത്തേത് ചാന്ദ്നിയുടെ.
രാജീവിനെതിരെ കയ്യിലുള്ളതും , നാട്ടിൽ നിന്ന് അരവിന്ദിന്റെ അച്ഛൻ വഴി ശേഖരിച്ച തെളിവുകളുമായി മുന്നോട്ടുപോകാൻ തന്നെ അവൾ തീരുമാനിച്ചു. ഒരു നല്ല വക്കീലിനെ കണ്ടെത്തിക്കഴിഞ്ഞു. അവൾ രണ്ടുദിവസം കഴിഞ്ഞു കേരളത്തിലേക്ക് പോകാൻ തീരുമാനിച്ചു . അതിനുമുമ്പേ എന്റെ കൂടെ ചിലവഴിക്കാൻ അവൾ വരും.
നാളെ ജൂഹു കടപ്പുറത്തുപോയി അസ്തമയസൂര്യന്റെ പശ്ചാത്തലത്തിൽ ഒരു ഫോട്ടോ.. അതും അവളുടെ സ്വപ്നമായിരുന്നു.
പിന്നെ കാര്യസാധ്യത്തിനായി ഗണപതിക്കോവിലിൽ പോകണം.
അതൊക്കെയാണ്‌ അവളുടെ പ്ലാൻ.
ബന്ധങ്ങൾ എത്ര പെട്ടെന്നാണല്ലേ വളർന്നു പന്തലിക്കുന്നത്.. !
രണ്ടാമത്തെ കാൾ...
എന്റെ നാട്ടിൽനിന്നും ശേഖരന്റേത് . ബ്ലേഡ് ശേഖരൻ...
മേടിച്ച ഇരുപത് ലക്ഷത്തിന്റെ കാലാവധി തീർന്നതായി ഓർമ്മപ്പെടുത്താൻ. അതുകൊണ്ടു തുടങ്ങിയ ബിസിനെസ്സ് എങ്ങുമെത്താതെ പൊട്ടിപ്പൊളിഞ്ഞപ്പോൾ നാടുവിട്ടതാണ്. കൊടുത്തില്ലെങ്കിൽ വീടുകയറി നിരങ്ങുമത്രേ.
അഞ്ചു മിനുട്ടിനുമുൻപ് വന്ന മൂന്നാമത്തെ കാൾ..
രാജീവിന്റേത്..
എന്നെയേല്പിച്ച ദൗത്യത്തിന്റെ പുരോഗതിയറിയാൻ വിളിച്ചതാണ്.
പത്തു ദിവസം കഴിഞ്ഞിട്ടും വിവരമൊന്നുമില്ലാതായപ്പോൾ അയാൾ മുൻപ് വാഗ്‌ദാനം ചെയ്ത ഇരുപത് ലക്ഷത്തിന്റെ കൂടെ ഒരു പത്തുകൂടെ ഉൾപ്പെടുത്തി..
ചാന്ദ്നിയെ പറഞ്ഞുപിന്തിരിപ്പിക്കുക. അവളുടെ കയ്യിലുള്ള അയാളുടെ ആ കാൾ റെക്കോർഡ് , കോപ്പി പോലും ശേഷിപ്പിക്കാതെ കൈവശപ്പെടുത്തുക.
ഒന്നിനും സമ്മതിക്കുന്നില്ലെങ്കിൽ....
അയാൾ പൂരിപ്പിക്കാത്തത് എനിക്കെന്തുവേണമെങ്കിലും ചെയ്യാമെന്നാണ്. പക്ഷെ അരവിന്ദിന്റേതുപോലെ ഒരു തെളിവും ശേഷിപ്പിക്കാതെ ചെയ്യണം.
വാർഡ്രോബിലുള്ള എന്റെ ഷോൾഡർബാഗിൽ ജർമ്മൻ മെയ്ഡ് റിവോൾവർ എന്റെ തീരുമാനവും കാത്തു കിടക്കുന്നുണ്ട്.
പുറത്ത് ചെറുതായി ചാറ്റൽ മഴ തുടങ്ങിയിരിക്കുന്നു . ജനൽവാതിൽ തുറന്നിട്ടപ്പോൾ തണുപ്പുള്ള ചെറുകാറ്റ് എന്നെ തലോടിക്കൊണ്ട് അകത്തേക്ക് വന്നു.
താഴെ ഒരു മാരുതി സ്വിഫ്റ്റ് കാർ പാർക്കിങ്ങിൽ ഇട്ട് അവൾ ഇറങ്ങിവരുന്നത് കണ്ടു. കറുത്ത ടോപ്പിൽ അവൾ കൂടുതൽ സുന്ദരിയായിരിക്കുന്നു.
ഓരോ ചുവടുവെപ്പിലും ആത്മവിശ്വാസം തുളുമ്പിനിൽക്കുന്നു.
അവൾ മുകളിലേക്ക് നോക്കി ഒരു പുഞ്ചിരി സമ്മാനിച്ച് ബിൽഡിങ്ങിനകത്തേക്കു കയറി.
എന്റെ ഫോൺ ശബ്ദിച്ചു.. രാജീവാണ്.. ഒരു ഓർമ്മപ്പെടുത്തൽ.ചിലപ്പോൾ അവസാനത്തേത്.. എല്ലാം ചെയ്തുതീർത്ത് അയാൾക്ക്‌ മെസ്സേജ് വിട്ടില്ലെങ്കിൽ എന്നെ ഈ ദൗത്യത്തിൽ നിന്നും ഒഴിവാക്കിയേക്കാം. എന്നെ ഇല്ലാതാക്കിയേക്കാം.
കാളിങ് ബെൽ ശബ്ദിച്ചു..
ചാന്ദ്നി എന്റെ വാതിൽക്കലുണ്ട്.
ചില സന്ദിഗ്ധ ഘട്ടങ്ങളിൽ രണ്ടു ചോയ്‌സിൽ ഒന്ന് തെരഞ്ഞെടുക്കുക എന്നത് മനസ്സിനെ ഒരു വിഷമകരമായ അവസ്ഥയിലേക്കെത്തിക്കും..
ഞാൻ വാതിലിനു നേർക്ക് നടന്നു..
സംഘട്ടനങ്ങൾ നടക്കുന്ന മനസ്സുമായി...
ഒരു തീരുമാനത്തിന് ഒരുങ്ങുന്ന തലച്ചോറുമായി..
പുറത്തപ്പോൾ മഴ ശക്തിയാർജ്ജിച്ചിരുന്നു....
അവസാനിച്ചു..
ശ്രീ
27-07-2018

No comments:

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

Post Top Ad

Your Ad Spot