Slider

വായനാനുഭവം- മൊയ്തീന്റെ ചെറിയ സ്പാനർ

0
No automatic alt text available.

വായനാനുഭവം
--------------------------®
മൊയ്തീന്റെ ചെറിയ സ്പാനർ
^^^^^^^^^^^^^^^^^^^^^^^^^^^^^^^^^^
ഇടുക്കി സ്വദേശിയും, ഇപ്പോൾ പ്രവാസിയുമായ പ്രിയസുഹൃത്ത് ശ്രീ. ഷൗക്കത്ത് മൊയ്തീൻ രചിച്ച ഹാസ്യകഥാസമാഹാരം "മൊയ്തീന്റെ ചെറിയ സ്പാനർ " വായിച്ചു.
നല്ലെഴുത്തു പബ്ലിക്കേഷൻസ് പ്രസിദ്ധീകരിച്ച ഈ പുസ്തകം എഡിറ്റ് ചെയ്തിരിക്കുന്നത് "ശ്രീ. ബാബുപോൾ തുരുത്തി "യാണ്.
മലയാളഭാഷയുടെ വളർച്ചയും, പാരമ്പര്യവും മനോഹരമായി വിവരിക്കുന്ന എഡിറ്റോറിയൽ വളരെ മികച്ചതായിട്ടുണ്ട്.!
"ഞാനെഴുതുന്നൊരു മലയാളം.
നീയെഴുതുന്നൊരു മലയാളം.
നാമെഴുതുന്നില്ലൊരു മലയാളം!
ശരിമലയാളമെവിടെപ്പോയി?"
എന്നദ്ദേഹം ആകുലപ്പെടുന്നു.
പുതിയ തലമുറയിലെ ഓൺലൈൻ എഴുത്തുകാരുടെ
മലയാളഭാഷ തെറ്റില്ലാതെയാക്കാൻ സന്ധിയില്ലാതെ പരിശ്രമിക്കുന്ന അദ്ദേഹം മികച്ചരീതിയിൽതന്നെ കടമ നിർവ്വഹിച്ചിരിക്കുന്നു.
26 ചെറുകഥകളായി, 120 പേജുകളിൽ സംശുദ്ധനർമ്മത്തിന്റെ വിരുന്നൊരുക്കിയിരിക്കുകയാണ് കഥാകാരൻ. മുൻപുവായിച്ചിട്ടുള്ള കഥകൾ വീണ്ടും വായനക്കെടുക്കുമ്പോഴും ഊറിച്ചിരിച്ചു പോകും എന്നതാണ് ഷൗക്കത്ത് മൊയ്തീൻ കഥകളുടെ സവിശേഷത!
ആദ്യകഥയിലെ " കിടപ്പറയിൽനിന്ന് നിദ്രാദേവി കിട്ടിയ തുണിയും എടുത്തോണ്ട് ജനലുവഴി ഒരൊറ്റ ഓട്ടം!! " എന്നതിൽ തുടങ്ങി
" ഹ്രാ... യോ?! അതാരാടീ?!"
"നിങ്ങൾ തന്നെ. ഹസ്സിന്റെ "ഹ "യ്ക്ക് ചുറ്റിക്കെട്ട് കൊടുത്താൽ മതി, ഹ്രായാകും."
എന്ന ഭാര്യയുടെ മറുപടിയുമൊക്കെ വായനക്കാരനെ നിർദോഷഫലിതത്തിന്റെ രസകരമായ താളത്തിലെത്തിക്കുന്നു.
കുടുംബത്തിൽ സാധാരണ നടക്കുന്ന വിഷയങ്ങളെ ഇത്രയും രസകരമായി അവതരിപ്പിക്കുന്ന മറ്റൊരാളെ ഞാൻ കണ്ടിട്ടില്ല എന്നുപറയുന്നതിൽ ഒട്ടും അതിശയോക്തി കലർന്നിട്ടില്ല. പ്രത്യേകിച്ചും വർത്തമാനകാലത്തിലെ ഫേസ്ബുക്ക് പദപ്രയോഗങ്ങൾ രസകരമായും, സന്ദർഭോചിതമായും കഥകളിൽ കലർത്തിയിരിക്കുന്നു.
ചിരിയോടൊപ്പംതന്നെ സാമൂഹ്യവിമർശനങ്ങളും (അദ്ദേഹത്തിന്റെ ഭാഷയിൽ ഇലയ്ക്കും, മുള്ളിനും കേടില്ലാതെ) ചില കഥകളിൽ ഉൾച്ചേർത്തിരിക്കുന്നു. സ്ത്രീപീഢനവും, വസ്ത്രധാരണരീതികളും, മലയാളികളുടെ പൊങ്ങച്ചവും, പുരുഷ കേന്ദ്രീകൃത കുടുംബവ്യവസ്ഥയുമൊക്കെ രചയിതാവിന്റെ തൂലികക്ക് വിഷയമായിത്തീർന്നിട്ടുണ്ട്.
"തൊലിപോയ ചക്കക്കുരു " എന്ന കഥയിലെ ഒരു സംഭാഷണം ഇങ്ങനെയാണ്.
ഭാര്യ: " എന്റെ മനുഷ്യാ, നിങ്ങളെഴുതുന്ന നർമ്മകഥകളില്ലേ?? അതു വായിക്കണമെങ്കിൽ ഒരാളും കൂടി ഒപ്പം വേണം!! "
" അതിനെന്തിനാടീ രണ്ടു പേർ?!"
"ഒരാള് വായിക്കാനും ഒരാള് ഇക്കിളിയിടാനും. ഹഹഹ..!!"
ഇത്തരത്തിൽ ഒരുപാട് നർമ്മ മുഹൂർത്തങ്ങളുണ്ടീ സമാഹാരത്തിൽ.
മുന്നോട്ട് കുതിച്ചുപായുന്ന ജീവിതത്തിന്റെ ഉടുമുണ്ടിന്റെ തുമ്പിൽ തൂങ്ങിപ്പിടിച്ചു നമ്മോടൊപ്പം നിൽക്കുന്ന ഒരു മകളുണ്ട്.
" ഓർമ്മകൾ "
ഈ വാക്യം വളരെ കൗതുകകരമായി തോന്നി. ഇടയ്ക്കൊക്കെ പുനർവായനക്ക് പ്രേരിപ്പിക്കുന്ന ഈ നർമ്മസമാഹാരമെഴുതിയ ശ്രീ. ഷൗക്കത്ത് മൊയ്തീന് ( നല്ലെഴുത്തിലെ ഫലിതസാമ്രാട്ടിന്) ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ നേരുന്നു.
മലയാള സാഹിത്യത്തിൽ ഇന്ന് ഹാസ്യ കഥകൾക്ക് വേണ്ടത്രയഗീകാരം ലഭിക്കാത്ത സാഹചര്യത്തിൽ ഹാസ്യകഥാരചനയിൽ പുതിയ പന്ഥാവൊരുക്കുവാൻ അദ്ദേഹത്തിന് കഴിയെട്ടെയെന്നാഗ്രഹിക്കുന്നു. അതിനായി എല്ലാവരും ഈ പുസ്തകം വാങ്ങി വായിക്കണമെന്നു താൽപര്യപ്പെടുന്നു.
© രാജേഷ് ദാമോദരൻ
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo