Slider

അച്ഛച്ചനും ഞാനും പിന്നേ കള്ള് ഷാപ്പും

0



(മുന്നറിയിപ്പ് : മദ്യപാനം ആരോഗ്യത്തിന് ഹാനികരം.) ഈ ബോർഡ്‌ വച്ചാൽ പിന്നേ എന്തുമാവാംന്നാണല്ലോ !
പണ്ട് പണ്ട്, ഞാൻ ഒരു മഹാ നിഷ്കു ആയിരുന്നു. അന്നെനിക്ക് നാലോ അഞ്ചോ വയസ്സ്. ഗൾഫിൽ നിന്നും നാട്ടിലേക്കു വെക്കേഷന് വന്നിരിക്കുന്ന സമയം.
എന്റെ അച്ഛച്ഛന്റെ അനിയൻ, ഞങ്ങളെ കാണുവാൻ വേണ്ടി ഞങ്ങളുടെ വീട്ടിലേക്ക് വന്നു. ചായ ഒന്നും എടുക്കണ്ട മോളെ, അച്ഛാച്ചൻ അടുക്കള ഭാഗത്തേക്ക്‌ നോക്കി ഉറക്കെ പറഞ്ഞു. ഞാൻ ആണെങ്കിൽ എനിക്കറിയാവുന്ന പാട്ടു പാടിയും കഥ പറഞ്ഞും മിമിക്രി ( പട്ടി, പൂച്ച, ഇത്യാദി മൃഗങ്ങളുടെ ശബ്ദാനുകരണം) കാണിച്ചും കയ്യടി വാങ്ങി കൊണ്ടിരിക്കുകയാണ്.
ടാ, സാധനം ഒന്നും കൊണ്ട് വന്നിട്ടില്ലേ, അച്ഛാച്ചൻ സ്വകാര്യമായി അച്ഛനോട് ചോദിക്കുന്നത് കേട്ടപ്പോൾ ഞാൻ ആകാംഷയോടെ ഉറക്കെ ചോദിച്ചു എന്ത് സാധനമാ അച്ഛാച്ച?
അതില്ലേ മോളെ, അച്ഛാച്ചനു ഒരു മരുന്ന് കൊണ്ട് വരാൻ പറഞ്ഞിരുന്നു, അതാ ചോദിച്ചേ. മോളു അമ്മാമ്മേടെ അടുത്തേക്ക് പോരുന്നോ. വൈകീട്ട് തിരിച്ചു വരാം. അമ്മമ്മ മോളെ കാത്തിരിക്ക്യാ.
ഞാൻ സന്തോഷത്തോടെ തലയാട്ടി.
അങ്ങനെ ഞാൻ അച്ഛാച്ചന്റെ സൈക്കിളിന്റെ മുന്നിലെ കമ്പിയിൽ അള്ളി പിടിച്ചിരുപ്പായി.
കയറ്റം ആയതിനാൽ പുള്ളി സൈക്കിള് തള്ളിയാണ് പോക്ക്.
പെട്ടന്ന് അച്ഛാച്ചൻ ഒരു ചെറിയ വെള്ള പെയിന്റ് അടിച്ച ഒരു വീടിനു മുൻപിൽ നിന്നു. മോളു ഇവിടെ നിക്കുമോ, ഞാൻ ഇപ്പോൾ വരാം.
നോ നോ, അച്ഛാച്ച, എനിക്ക് ഒറ്റക്കു നിക്കാൻ പേടിയാ..ഞാൻ ചിണുങ്ങി.
അച്ഛാച്ചൻ ഒരു നിമിഷം ആലോചിച്ചു, ന്നാൽ മോളും വായോ.
അങ്ങനെ ഞങ്ങൾ രണ്ടാളും ആ കൊച്ചു വീട്ടിലേക്ക് കയറുന്നതിനിടയിലാണ് ഞാനാ ബോർഡ്‌ കണ്ടത്. കറുത്ത ബോർഡിൽ വെള്ള നിറത്തിൽ എഴുതിയിരിക്കുന്നു. കള്ള് ഷാപ്പ്!!
ആഹാ, പുതിയ ഒരു വാക്ക് കേട്ടാൽ പല പ്രാവശ്യം മനസ്സിൽ പറഞ്ഞു മനഃപാഠമാക്കുന്ന ശീലമുള്ള ഞാൻ കള്ള് ഷാപ്പ് കള്ള് ഷാപ്പ് ന്നു ഉരുവിട്ട് കൊണ്ടിരുന്നു.ആരും കേൾക്കാതെയാണ് ട്ടോ.
ഹോ, ഉള്ളിൽ കയറിയപ്പോൾ കണ്ട കാഴ്ച, കുറേ ബെഞ്ചും ഡെസ്കും. അവിടെ ഇവിടെ ആയി കുറേ അച്ചച്ചന്മാരും മാമന്മാരും ഇരിക്കുന്നു. വെള്ള കളർ ജ്യൂസ്‌ നിറച്ച വലിയ കുപ്പികൾ.
മോൾക്ക് മുട്ടപ്പം ഇഷ്ടാണോ, അച്ഛാച്ചൻ ചോദിച്ചു. ഞാൻ സന്തോഷത്തോടെ ഉവ്വെന്നു തലയാട്ടി. ടാ, കുമാരാ, ഇവിടെ ഒരന്തി, പിന്നെ രണ്ടു ഓംലറ്റ്. അച്ഛാച്ചൻ എനിക്കു ജ്യൂസ്‌ ഓഫർ ചെയ്യാത്തതിൽ തെല്ലു പരിഭവം തോന്നിയെങ്കിലും ആരെങ്കിലും എന്തെങ്കിലും കഴിക്കുന്നത്‌ കണ്ടാൽ അത് വേണമെന്ന് അവരോടു പറയരുത് എന്ന് എന്റെ അമ്മ പഠിപ്പിച്ചിട്ടുള്ളത് കാരണം ഞാൻ ഒന്നും മിണ്ടിയില്ല. നല്ല അടിപൊളി ഓംലറ്റ്, അകത്താക്കി ഞാൻ ചുറ്റും ഇരിക്കുന്നവരെ നോക്കിയങ്ങനെ സമയം കളഞ്ഞു. പിന്നേ ഇടയ്ക്ക് അച്ഛാച്ചൻ വെള്ള ജ്യൂസ്‌ കുടിക്കുന്നത് ഒളിക്കണ്ണിട്ടു കൊതിവെള്ളമിറക്കുന്നുമുണ്ട്.
അവിടന്ന് തിരിച്ചിറങ്ങുമ്പോഴും ഞാനാ ബോർഡ്‌ വായിച്ചു. കള്ള് ഷാപ്പ് !
സൈക്കിളിൽ എന്നെയിരുത്തി, പോകുന്നതിനിടയിൽ അച്ഛാച്ചൻ വക ദേണ്ടെ ഒരു ഡയലോഗ്. ഉണ്ണിക്കുട്ടിയെ, നമ്മൾ അവിടെ പോയ കാര്യം ആരോടും പറയണ്ട ട്ടാ !
ശ്ശോ,കഴിഞ്ഞു ! എനിക്കാണെങ്കിൽ ആരെങ്കിലും എന്നോട് പറയരുത് എന്ന് പറഞ്ഞു വല്ലോം കാണിക്ക്യേ പറയേ ചെയ്താൽ, അത് മറ്റാരോടെങ്കിലും പറയുന്നത് വരെ ഒരു ശ്വാസം മുട്ടൽ ആണ്. എനിക്കിങ്ങനെ ഒരസ്ക്യത ഉള്ള കാര്യം പാവം പുള്ളിക്കു അറിയില്ലല്ലോ.
കള്ള് ഷാപ്പ്, ആരോടും പറയരുത്.. എന്നായി മാറി പിന്നീട് എന്റെ മന്ത്രോച്ഛാരണം.
അച്ഛാച്ചന്റെ വീടെത്തി.സൈക്കിളിൽ നിന്നും എന്നെ താഴെയിറക്കി. അപ്പോഴേക്കും അമ്മമ്മ മുറ്റത്തെത്തി. ഐഷുട്ട്യേ, ചുന്ദരി കുട്ടി വായോ, എന്ന് പറഞ്ഞു എന്നെ പൊക്കിയെടുത്തു. ചുന്ദരി എന്ന വിളിയിൽ ഉൾപുളകം കൊണ്ട ഞാൻ ഷാപ്പിന്റെ കാര്യമങ്ങോട്ടു മറന്നു.
അപ്പോഴാണ് അമ്മമ്മയുടെ ഒരു ചോദ്യം. മോൾക്ക് വിശക്കുന്നുണ്ടോ, അമ്മമ്മ മോൾക്ക് കേക്ക് തരട്ടെ.
വേണ്ട അമ്മമ്മേ, ഞാൻ മുട്ടപ്പം കഴിച്ചു. നല്ല ടേസ്റ്റ് ഉള്ള അപ്പം, പക്ഷെ മോളു ജ്യൂസ്‌ കുടിച്ചില്ല. വൈറ്റ് കളർ ജ്യൂസ്‌ ആയിരുന്നു. ഞാൻ വ്യസനത്തോടെ പറഞ്ഞു.
അമ്മമ്മയുടെ പുരികം പെട്ടെന്ന് വില്ലു പോലെ വളഞ്ഞു. ചിരി മാറി അല്പം ഗൗരവഭാവമായി.എവിടന്നാ മോളു അപ്പം കഴിച്ചേ.
അത് പിന്നെ ആ കുഞ്ഞ് വീടില്ലേ, അവിടന്ന്. പുറത്തെ ഒരു ബ്ലാക്ക് ബോർഡ്‌ ഉണ്ട്.കള്ള് ഷാപ്പ് ന്ന എഴുതിയിരിക്കുന്നെ.ശ്, അമ്മമ്മേ വേറെ ആരോടും പറയണ്ട ട്ടോ.
ഹാവൂ, അതങ്ങോട്ടു പറഞ്ഞു തീർന്നപ്പോൾ എനിക്ക് ഒരാശ്വാസം കിട്ടി. പക്ഷെ അപ്പുറത്തിരിക്കുന്ന അച്ഛാച്ചന്റെ മുഖം വിളറി വെളുത്തതെന്തിനാ ന്നു എനിക്ക് മനസ്സിലായില്ല.
മലയാളം ടീച്ചർ ആയ അമ്മമ്മ, ചാടി എഴുന്നേറ്റു.
ഹേ മനുഷ്യ ! നിങ്ങൾക്ക് നാണമില്ലേ,കൊച്ചു കുഞ്ഞിനേം കൊണ്ട് ഷാപ്പിൽ പോവാൻ.
എന്ന് കൈയുയർത്തി ഉറക്കെ ഒരു ഡയലോഗ് പറഞ്ഞ ശേഷം എന്നേം കൊണ്ട് അടുക്കളയിലേക്കു ചവുട്ടി തുള്ളി നടന്നു.
വൈകുന്നേരമായപ്പോൾ അച്ഛൻ വന്നു എന്നെ വീട്ടിലേക്കു കൊണ്ടുപോയി.
റ്റാറ്റ പോയ വിശേഷങ്ങൾ പറയുന്നതിനിടയിൽ ഷാപ്പിൽ പോയതും അമ്മമ്മ അച്ചാച്ചനോട് പറഞ്ഞ ഡയലോഗ് ആക്ഷൻ സഹിതവും ഞാൻ വിശദീകരിച്ചു. കുറച്ചു ഓവറാക്കുവേം ചെയ്തു.
അച്ഛനും അമ്മയും അത് കണ്ട് ഉറക്കെ ചിരിച്ചെന്നു മാത്രമല്ല, പിന്നീട് വീട്ടിൽ ആരെങ്കിലും വിരുന്നു വരുമ്പോൾ, ഉണ്ണികുട്ടിയെ , അമ്മമ്മ അച്ചാച്ചനോട് ന്താ പറഞ്ഞേ ന്നു അച്ഛൻ ചോദിക്കുമ്പോൾ "ഹേ മനുഷ്യ ! നിങ്ങൾക്ക് നാണമില്ലേ,കൊച്ചു കുഞ്ഞിനേം കൊണ്ട് ഷാപ്പിൽ പോവാൻ" എന്ന ഡയലോഗ് ഞാൻ അഭിനയിച്ചു കാണിക്കും.
എല്ലാരും ചിരിക്കുന്നത് കണ്ട് കാര്യമറിയാതെ ഞാനും ചിരിക്കും.പാവം നിഷ്കുവായ ഞാൻ !!
വാൽകഷ്ണം : പിന്നീട് എന്നെ കാണുമ്പോഴെല്ലാം അച്ഛാച്ചൻ കണ്ണുരുട്ടുന്നതു എന്തിനായിരുന്നു എന്ന് ദൈവത്തിനറിയാം.. അമ്പടി പാരേ, ഉണ്ണി കുട്ട്യേ !!

By: Aisha Jaice
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo