
..............................
രാവിലെ സ്കൂളിൽ പോവാൻ വേണ്ടി കുപ്പായമിടുമ്പോഴാണ് ആ കാര്യം ഞാനറിഞ്ഞത്.. ബാപ്പ മീൻ കച്ചവടം തുടങ്ങാൻ പോകുന്നു...പിന്നീടങ്ങോട്ട് കാര്യമായ ഉഷാർ തോന്നിയില്ല.. പത്തിരിക്ക് കോഴിമുട്ട കൂട്ടാൻ ഉണ്ടെങ്കിൽ പത്തെണ്ണമൊക്കെ സുഖമായി തട്ടുന്നതാണ്.. ഇന്നത് മൂന്നിലൊതുങ്ങി.. അമ്മാതിരി ഞെട്ടിക്കുന്ന കാര്യമല്ലെ അറിഞ്ഞത്.
ഫോറിൻ സാധനങ്ങളുടെ കച്ചവടമൊക്കെ കഴിഞ്ഞ് മാസത്തിലൊരിക്കൽ ബാപ്പ വരുമ്പോൾ റോയൽ മിറാജിനേറെയോ ബ്രൂട്ടിനേറെയോ ഒക്കെ റങ്ക് പിടിപ്പിക്കുന്ന മണമായിരിക്കും.. പിന്നീടങ്ങോട്ട് എനിക്ക് കുളൂസ് കാണിക്കാനുള്ള സമയമാണ്.. പള പളാ മിന്നുന്ന ഫോറിൻ തുണികൾ.. അത്തറുകൾ... കൂളിംഗ് ഗ്ലാസ്.. ബൈനാകുലർ.. ചെറിയ റേഡിയോ.. വാക്ക്മാൻ.. ഇതൊക്കെ വെച്ച് ചങ്ങായിമാരുടെ ഇടയിൽ ഞാനൊരു വിലസ് വിലസും.. ആ ബാപ്പയാണിപ്പോൾ...
ഫോറിൻ കച്ചവടം നഷ്ടത്തിലാന്ന് പറഞ്ഞപ്പോൾ ഇത്ര വിചാരിച്ചില്ല.. കുറഞ്ഞ മുതൽ മുടക്കിൽ ലാഭമുള്ള പരിപാടിയാണത്രെ മീൻ കച്ചവടം..പക്ഷേ എനിക്കോർമ്മ വന്നത് വേറെ ചിലതൊക്കെയാണ്.. തോളിൽ വെച്ച നീളമുള്ള മുളവടിയുടെ രണ്ടറ്റത്ത് മീൻ കൊട്ടകൾ തൂക്കിയിട്ട് ഹോയ് ഹോയ് വിളികളോടെ താളത്തിൽ നടക്കുന്ന മീൻകാരൻ ബീരാൻ.. സൈക്കിളിൽ കെട്ടി വെച്ച മീൻ കുട്ടയുമായ് കൂയ്..... അയ്ല.. മത്തി... കോര... എന്ന് വിളിച്ച് പറഞ്ഞ് പോവുന്ന മൊള്ളക്ക... എം. എയ്റ്റി സ്കൂട്ടറിൽ ചരിഞ്ഞിരുന്ന് മീൻ പെട്ടിയുമായി വേഗത്തിൽ പോവുന്ന പൂച്ചക്കണ്ണൻ.. അയാൾ കല്ല്യാണം ആലോചിച്ചപ്പോൾ സമ്മതിക്കാഞ്ഞ എളേമ്മ.. അങ്ങനെ എല്ലാം ഒരു കളർ സിനിമ പോലെ മനസിലൂടെ അങ്ങ് അന്തം വിട്ടു പാഞ്ഞു..
സ്കൂളിലെത്തിയപ്പോൾ ഏഴാം ക്ലാസിലെ ലീഡറായ ഞാൻ അറ്റന്റൻസ് രജിസ്റ്റർ എടുക്കാൻ സ്റ്റാഫ് റൂമിലേക്ക് പോയി... സാധാരണ ആ പോക്ക് ഒരു രസമുള്ള പോക്കാണ്.. കാരണം ആറ് സി യിലെ വെളുത്ത് മെലിഞ്ഞ സുന്ദരിക്കുട്ടി പ്രാർത്ഥന ചൊല്ലാൻ അവിടെയുണ്ടാവും.. ഇന്നിപ്പോൾ അവൾടെ മുഖത്തേക്ക് തന്നെ നോക്കാൻ തോന്നിയില്ല.. നാളെ ഓളും കളിയാക്കുമായിരിക്കും.. മീൻകാരാന്ന്..
വൈകുന്നേരം വീട്ടിലേക്ക് പോകുമ്പോൾ കണ്ടു.. അങ്ങാടിയിൽ ഒരു തട്ടിൽ നിരത്തിയിട്ട പല തരം മീനുകൾക്ക് പിറകിൽ ബാപ്പ..ഞാനങ്ങോട്ട് നോക്കാനൊന്നും പോയില്ല.. ഏതായാലും രാത്രി ചോറിന് കൂട്ടാൻ മൂന്ന് വലിയ അയകൂറ കഷണങ്ങൾ പൊരിച്ചത് കിട്ടിയപ്പോൾ വിഷമം കുറേ മാറിയോന്നൊരു സംശയം..
ആദ്യ ദിവസങ്ങളിലെ ചമ്മലും നാണക്കേടുമൊക്കെ മാറിയപ്പോൾ ഞാൻ പതുക്കെ മീൻ വിക്കുന്നിടത്തൊക്കെ പോവാൻ തുടങ്ങി.. ഒഴിവ് സമയങ്ങളിൽ കൈ സഹായമൊക്കെ ചെയ്ത് കൊടുക്കും.. വാല് കൂർത്ത മത്തി നല്ലതല്ലെന്നും മുട്ടയുള്ള മീൻ എങ്ങനെ തിരിച്ചറിയാമെന്നും ചെകിള നോക്കി നല്ല മീൻ കണ്ടെത്താമെന്നും അങ്ങനെ എന്തൊക്കെയാണ് പഠിച്ചത്.മൊഞ്ചനായ പുയ്യാപ്ല കോരയും പാമ്പ് പോലുള്ള തളേനും കുഞ്ഞൻ നെത്തൽ.. ചുമന്ന മാംസമുള്ള സൂത, നീണ്ട വാലുള്ള തിരണ്ടി, കൊമ്പുള്ള ഏട്ട, കൂർത്ത മുക്കുള്ള സ്രാവ്.. അങ്ങനെ എന്തെല്ലാം മീനുകളാ..
ആറ് മാസമൊക്കെ കഴിഞ്ഞപ്പോൾ നല്ല ലാഭമുണ്ടാക്കാനും പഴയ ഫോറിൻ കച്ചവടം പുനരാരംഭിക്കാനും ബാപ്പക്ക് കഴിഞ്ഞു.. ബാപ്പ പോവുമ്പോൾ ബസ് സ്റ്റോപ്പ് വരെ ഞാനും വെറുതെ കൂടെ നടന്നു.. ആ നടത്തത്തിൽ ഈ വലിയ ഭൂലോകത്തെ ലളിതമായൊരു ജീവിത രഹസ്യം അദ്ദേഹം എനിക്ക് പറഞ്ഞ് തന്നു.. ഓരോ തൊഴിലിനേറെയും മഹത്വം മനസ്സിലാക്കുക എന്നതല്ലാതെ മറ്റൊന്നുമായിരുന്നില്ല അത്. എന്റ ഇഷ്ടമില്ലായ്മയും നാണക്കേടും ബാപ്പ മറ്റാരേക്കാൾ നന്നായി മനസ്സിലാക്കിയിരുന്നു എന്ന കാര്യവും അന്ന് ഞാനറിഞ്ഞു..
തിരിച്ച് വീട്ടിലേക്ക് നടക്കുമ്പോൾ നല്ല മഴ പെയ്യുന്നുണ്ടായിരുന്നു.. മഴയിൽ നനഞ്ഞ് കിടക്കുന്ന മീൻ തട്ട് കണ്ടപ്പോൾ ചുണ്ടിലൊരു പുഞ്ചിരി വിടർന്നു.. കുട ചൂടിയിട്ടും മുഖത്തേക്ക് പാറിയ മഴത്തുള്ളികളെ തുടച്ച് കളഞ്ഞപ്പോൾ ബാപ്പയുടെ വാക്കുകൾ വീണ്ടും കാതിൽ മുഴങ്ങി.. " നിസ്സാരമെന്ന് കരുതുന്ന ഏതൊരു ജോലിയിലും എന്തെങ്കിലും പഠിക്കാനുണ്ടാവും.. ഇന്നല്ലെങ്കിൽ നാളെ നിനക്കത് മറ്റൊരു രീതിയിൽ ഉപകാരപ്പെടുക തന്നെ ചെയ്യും..."
- യൂനുസ് മുഹമ്മദ്.
പിൻ കുറിപ്പ്: അജ്മാൻ ഫിഷ് മാർക്കറ്റിൽ രാത്രി വൈകി കൂട്ടുകാരോടൊപ്പം എത്തിയപ്പോൾ കച്ചവടം ഏകദേശം അവസാനിച്ചിരുന്നു.. നല്ല മീനാണെന്ന് പറഞ്ഞ് ബംഗാളി കച്ചവടക്കാരൻ ഒരു കവർ ഞങ്ങളെ പിടിപ്പിക്കാൻ നോക്കി.. ഞാൻ മീൻ ചെകിള പൊളിച്ച് നോക്കിയപ്പോൾ എന്താ കഥ.. നല്ല വെള്ള നിറം.. ഈ മീൻ പഴയതാണ് എന്ന് പ്രസ്താവിച്ച് അവിടുന്ന് ഇറങ്ങി .. ലവനിതൊക്കെ എങ്ങനെ അറിയാംന്ന് അത്ഭുതപ്പെട്ട ചങ്കുകളോട് ഞാൻ ചോദിച്ചു... ഒരു കഥ സൊല്ലട്ടമാ?
by: Younus Muhammed
No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക