Slider

ദൈവവിളി

0
Image may contain: 1 person, text


***********
മുറത്തിലെടുത്ത കാച്ചിലുമായി ജിൻസി ഉമ്മറത്തേക്ക് വരുമ്പോൾ ജയിംസൂട്ടി പത്രവായനയിൽ തന്നെയായിരുന്നു.
"ഈ പത്രത്തിലിതെന്തോന്നാ ഇച്ചായാ ഇതിനും മാത്രം വായിക്കാനിരിക്കുന്നത്? പീഢനം, കൊള്ള, കൊല ഇതൊക്കെ തന്നെയല്ലേ?"
"അതല്ല ജിൻസിക്കൊച്ചേ..." (കൊച്ചേന്നുള്ള ജയിംസൂട്ടിയുടെ വിളിയിൽ മയങ്ങിയ ജിൻസി, ചവിട്ടുപടിയിലോട്ട് കാല് രണ്ടും ഇറക്കി വെച്ച് ഉമ്മറത്തിണ്ണയോട് ചേർന്നിരുന്ന് കാച്ചിലിന്റെ തൊലി ചെത്താൻ തുടങ്ങി.
പത്രം മടക്കി വെച്ച്, പല്ലും കടിച്ച് കാച്ചിലിനോടുള്ള അടങ്ങാത്ത വിരോധം തീർക്കുന്ന ജിൻസിയുടെ മുഖത്തേക്കും കയ്യിലെ കത്തിയിലേക്കും മാറി മാറി നോക്കി ജയിംസൂട്ടി ഒന്നു മുരടനക്കി. "കൊച്ചേ..."
"എന്നതാ ഇച്ചായാ?"
"എന്നതൊക്കെയാ ചുറ്റിലും നടക്കുന്നേ.'' ഗേറ്റിലോട്ട് കണ്ണും നട്ട്, ജയിംസൂട്ടി ഒരു ദീർഘനിശ്വാസത്തോടെ അത് പറഞ്ഞപ്പോൾ ജിൻസിയും ഗേറ്റിലോട്ടൊന്നു പാളി നോക്കി. ചിക്കിപ്പെറുക്കി മന്ദം മന്ദം നടന്നു വരുന്ന കോഴിയും മൂന്നാല് കുഞ്ഞുങ്ങളുമല്ലാതെ വേറൊന്നും ചുറ്റിലും നടക്കുന്ന കാണാത്തതിനാൽ ജിൻസി വീണ്ടും കാച്ചിലിലോട്ട് ശ്രദ്ധ കേന്ദ്രീകരിച്ചു.
"രണ്ട് മാസം മുന്നല്ല്യോടി... ഏതോ ഒരച്ചന്റെ കൂടെ ഒരു പെണ്ണ് ഒളിച്ചോടീത്. ഇപ്പോ ദാ... പീഢനം.''
''ഓ... അതാർന്നോ? " പിറുപിറുത്തു കൊണ്ട് ജിൻസി സ്വന്തം ജോലിയിൽ മുഴുകി.
"എന്നാലും കൊച്ചേ... ദൈവവിളി കിട്ടിയിട്ടല്ലേ ഇവരൊക്കെ സംന്യാസത്തിന് ഇറങ്ങിത്തിരിക്കുന്നത്. പിന്നേം സാത്താന്റെ പ്രലോഭനം.'
"ഓ അതിലൊന്നും കാര്യമില്ല ഇച്ചായോ. പത്ത് കഴിഞ്ഞപ്പോ ഞാനുമൊന്ന് പോയതാ."
'''എങ്ങോട്ട്?" നിലവിളി പോലെ ജയിംസൂട്ടിയുടെ ചോദ്യമുയർന്നു.
"ദൈവവിളി ക്യാമ്പിന്." ഭാവഭേദമൊന്നുമില്ലാതെ ജിൻസി മറുപടി പറഞ്ഞപ്പോൾ ജയിംസൂട്ടി നെടുവീർപ്പിട്ടു.
"എന്നിട്ട്?"
"എന്നിട്ടെന്നാ... മൂന്നാം ദിവസം കൗൺസലിംഗ് ന്ന് പറഞ്ഞ് തീരുമാനം അറിയിക്കാൻ ഓരോരുത്തരെ രഹസ്യമായി കർത്താവിന്റെ മണവാട്ടിമാർ വിളിച്ചപ്പോ... എനിക്ക് കല്യാണം കഴിച്ചാ മതീന്നു പറഞ്ഞു. ഹോ... അന്നു രാത്രി ചക്കപ്പുഴുക്ക് വിളമ്പുമ്പോൾ അവരുടെ കറുത്ത മുഖം. നമ്മളു കേൾക്കേ പിറുപ്പിറുക്കലും. കെട്ടിയാൽ മതിയെങ്കി ഇതുങ്ങൾക്കൊക്കെ പോയിക്കൂടേന്നു."
"ദേ... ഇച്ചായാ വെയിലുറയ്ക്കുന്നുണ്ട്. ആ ഷീറ്റെല്ലാം വെയിലത്തോട്ടിട്ടെ." ഉത്തരവാദിത്വമുള്ള വീട്ടമ്മയായി ജിൻസി മാറി.
"എടുത്തിട്ടോളാം കൊച്ചേ. എന്നാലും അവര് ചോദിച്ചത് ന്യായമല്ലേ.''
"ഓ... ന്യായത്തിനുള്ള മറുപടി ഞാൻ അപ്പോത്തന്നെ കൊടുത്താർന്നു." ജിൻസി ഒരു കള്ളച്ചിരിയോടെ പതുക്കെ പറഞ്ഞു.
"അതെന്നാ മറുപടിയാർന്നു കൊച്ചേ?" ജയിംസൂട്ടിയുടെ ശബ്ദത്തിൽ ആകാംക്ഷ നിറഞ്ഞു നിന്നു.
"അത്... പിന്നേ... ഇച്ചായോ... ഞാനവരോട് പറഞ്ഞു. നിങ്ങൾക്കുവേണ്ടി വേണമെങ്കിൽ ഞാൻ കർത്താവിന്റെ മണവാട്ടിയാകാം. പക്ഷേ... കാണാൻ കൊള്ളാവുന്ന അച്ചൻ ഇടവകേൽ വന്നാൽ ഞാൻ ലൈനിടും. അവസാനം സഭയ്ക്ക് കളങ്കമുണ്ടാക്കീന്നു പറയരുതെന്ന്." കള്ളച്ചിരിയോടെ ജിൻസി ഭൂതക്കാലത്തേയ്ക്ക് ഊളിയിട്ടപ്പോൾ അന്നവിടെ കണ്ണും തള്ളി, വായും പൊളിച്ച് നിന്ന മണവാട്ടികളെ പോലെ ജയിംസൂട്ടിയും വാ പൊളിച്ചു.
കാച്ചിലിന്റെ കഥ കഴിച്ച ചാരിതാർത്ഥ്യത്തോടെ അകത്തേക്ക് നടക്കുന്നതിനിടയിൽ വായും പൊളിച്ചിരിക്കുന്ന ജയിംസൂട്ടിയുടെ തോളിൽ ഒരു കുത്തു കൊടുത്ത് ഷീറ്റിന്റെ കാര്യം ഓർമ്മിപ്പിക്കാൻ ജിൻസി മറന്നില്ല.
മുറ്റത്തേക്കിറങ്ങുമ്പോൾ ജിൻസിക്കും മൂന്നാല് വർഷം മുൻപ്, മറ്റൊരു ദൈവവിളി ക്യാമ്പ് തെളിഞ്ഞു വന്നു.
"അപ്പനുമമ്മേം പറഞ്ഞോണ്ട് മാത്രം വന്നതാ അച്ചോ. എനിക്ക് കെട്ടിയാ മതി. ഇല്ലെങ്കിൽ എന്റെ ഇടവകയിലെ ഏതെങ്കിലും മണവാട്ടിയെ ഞാൻ മിന്നുകെട്ടും.'' പൊടിമീശക്കാരന്റെ ദാർഷ്ട്യം തിരികെ വന്നപ്പോൾ അമ്മച്ചിയുടെ ചട്ടുകപ്പാടായി തുടയിൽ തെളിഞ്ഞു.
ഷീറ്റ് വിരിച്ചിട്ട്, ജിൻസിയോട് പറയാത്ത ആ കഥ മനസ്സിനുള്ളിൽ പൂട്ടിവെച്ച്, രണ്ടാമതൊരു ദൈവവിളി റിലീസിംഗും ലക്ഷ്യമിട്ട് ജയിംസച്ചൻ കാച്ചിൽ പുഴുങ്ങികൊണ്ടിരുന്ന ജിൻസിമണവാട്ടിയെ തേടി അടുക്കളയിലേക്ക് പാഞ്ഞു.
****
Ritu
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo