Slider

വിൽപത്രം

0
Image may contain: 1 person, closeup
**********
അപ്പാ... എന്തെങ്കിലും ചെയ്തേ പറ്റൂ... ഞങ്ങൾക്കും ആവശ്യങ്ങളില്ലേ..
ഉണ്ണിക്കുട്ടാ.... എന്ന് ഇപ്പോഴും അപ്പനമ്മമാരാൽ വിളിക്കപ്പെടുന്ന, അമ്പത്തിയാറു വയസ്സുള്ള മൂത്ത പുത്രൻ ഡാനിയേൽ, തന്റെ അപ്പൻ ഉഗ്രപ്രതാപിയായ തോമസ് കുരുവിളയോട് ധൈര്യം സംഭരിച്ചു കൊണ്ട് പറഞ്ഞു.
അതേ അപ്പാ... ഇതിനൊരു തീരുമാനം വേണം. ഇളയ മകൻ, കുഞ്ഞുണ്ണീ..... എന്ന് അമ്പത്തിമൂന്നാം വയസ്സിലും വിളിക്കപ്പെടുന്ന സാമുവൽ, ജ്യേഷ്ഠനെ പിന്താങ്ങി.
'' പിള്ളേർക്ക് എന്താണ് വേണ്ടത് എന്നു വച്ചാൽ ചെയ്തു കൊടുക്കൂന്നേ...'' എന്ന് കെട്ടിയവനെ ചാരി നിന്നുകൊണ്ട്, മറിയാമ്മ തോമസ് , ആ കാതിൽ മൊഴിഞ്ഞു.
തോമസ് കുരുവിള , കെട്ടിയോളെ നോക്കി. കെട്ടിയോൾ കെട്ടിയോനേയും നോക്കി.
നേരത്തെ തീരുമാനിച്ചുറപ്പിച്ചതിനാൽ, ആ നോട്ടത്തിൽ എല്ലാം അടങ്ങിയിരുന്നു.
തുടർന്ന് , മക്കളോട് തോമസ് കുരുവിള പറഞ്ഞു,
''എടാ.... ഉണ്ണിക്കുട്ടാ....."
എന്തേ അപ്പാ.....
"എടാ.... അപ്പന്റെ അലമാരയിലെ, മുകളിലത്തെ റാക്കിൽ ഒരു കടലാസ് റബർ ബാൻഡിട്ട് വച്ചിട്ടുണ്ട്. അതെടുത്തോണ്ട് വരൂ.. "
എന്ന് നിർദ്ദേശിച്ചിട്ട്, തന്റെ മടിക്കുത്തിൽ സൂക്ഷിച്ചിരുന്ന താക്കോൾ എടുത്ത് ഡാനിയേലിന്റെ കൈയ്യിൽ കൊടുത്തു.
ഡാനിയേൽ അത്ഭുതപ്പെട്ടു പോയി.
ഇന്നോളം തുറക്കാൻ അനുവാദം കിട്ടിയിട്ടില്ലാത്ത, ആ അലമാര തുറക്കാൻ, അപ്പൻ അനുവാദം നല്കിയിരിക്കുന്നു.
അയാൾ അപ്പനും, അമ്മയും ഉപയോഗിക്കുന്ന മുറിയിലേയ്ക്ക് ചെന്നു.

അവിടെ ഗോദ്റെജിന്റെ അലമാര തുറന്ന് മുകളിലത്തെ കള്ളിയിൽ സൂക്ഷിച്ചിരുന്ന, റബർ ബാൻഡ് ഇട്ട കടലാസ് എടുത്ത് , അലമാര ഭദ്രമായി അടച്ച്, കടലാസും, താക്കോലും കൊണ്ട് വന്ന് അപ്പന്റെ കൈയ്യിൽ ഏല്പിച്ചു.
അപ്പോൾ മറിയാമ്മ തോമസ് , കെട്ടിയോൻറെ മുഖത്തു നിന്നും കണ്ണട എടുത്ത്, തന്റെ മേൽമുണ്ട് കൊണ്ട് തുടച്ചു വൃത്തിയാക്കി, തിരികെ കെട്ടിയോൻറെ മുഖത്തു ഫിറ്റു ചെയ്തു.
ശേഷം കെട്ടിയോന്റെ മുഖത്തേയ്ക്ക് സാകൂതം വീക്ഷിച്ചു കൊണ്ട് , അവിടെ നിന്നും ഉയരുന്ന വാക്കുകൾക്കായി കാതോർത്തിരുന്നു.
തോമസ് കുരുവിള , വിറയ്ക്കുന്ന കൈകളാൽ, കടലാസിൽ ചുറ്റിച്ചു വച്ചിരിക്കുന്ന റബർ ബാൻഡ് , ശ്രദ്ധിച്ച് ഊരിമാറ്റി. എന്നിട്ട് കടലാസ് കൈയ്യി ലെടുത്ത്, അതിലൂടെ കണ്ണോടിച്ചു.
തോമസ് കുരുവിളയ്ക്ക് എട്ട് ഏക്കറോളം വരുന്ന റബർ തോട്ടവും , അതിൽ താമസിക്കുന്ന വീടും കൂടാതെ , രണ്ടാമതൊരു വീടും ഉണ്ടായിരുന്നു.
തോമസ്, മറിയാമ്മ ദമ്പതികൾക്ക് മൂത്ത പുത്രനെ കൂടാതെ, രണ്ടാമത്തെ സന്താനവും ആൺകുട്ടിയാണെന്നു കണ്ട്, മക്കൾ, തങ്ങളുടെ കാലം വരെ ഒപ്പം ഉണ്ടായിരിക്കണമെന്ന് ആഗ്രഹം മൂലം തോമസ് കുരുവിള , ആ സ്ഥലത്തു തന്നെ പണിതതായിരുന്നു രണ്ടാമത്തെ വീട്. എന്തായാലും അദ്ദേഹം ആഗ്രഹിച്ച പോലെ തന്നെ നടന്നു.
പക്ഷേ, ഇങ്ങനെയൊക്കെയാണെങ്കിലും, മക്കൾക്കൊന്നും വിട്ടുകൊടുക്കാതെ, എല്ലാം തന്റെ പേരിൽ തന്നെ വച്ച്, തന്റെ നിയന്ത്രണത്തിലായിരുന്നു , വീട്ടിലേയും, മക്കളുടേയും, അവരുടെ മക്കളുടേയും കാര്യങ്ങൾ നടത്തിയത്. അതിൽ മക്കൾക്കും, ഭാര്യമാർക്കും കടുത്ത അമർഷമുണ്ടായിരുന്നു.
എന്തു ചെയ്യാൻ.....? വേറെ നിവൃത്തിയില്ലല്ലോ...
ഡാനിയേലും, സാമുവലും, അവരുടെ ഭാര്യമാരും, പ്രതീക്ഷയോടെ ആ കാരണവരുടെ മുഖത്തേയ്ക്ക് നോക്കി നിന്നു. ഇനിയെങ്കിലും അപ്പന് വെളിപാട് ഉണ്ടായിരുന്നെങ്കിൽ.....
കാരണവർ കടലാസ് വായിച്ചു കഴിഞ്ഞതിനു ശേഷം, ഉയർത്തിക്കാ ണിച്ചു കൊണ്ട് പറഞ്ഞു,
'' ഇത് വിൽപത്രമാണ്. നിങ്ങൾക്ക് തരാൻ നേരത്തെ തയ്യാറാക്കിയതാണ്. 'സമയമാകട്ടെ ' എന്നു വിചാരിച്ചു. ഇപ്പോൾ നിങ്ങൾ ആവശ്യപ്പെട്ട നിലയ്ക്ക്..."
ഒരു നിമിഷം നിർത്തിക്കൊണ്ട് ആ കാരണവർ തുടർന്നു ,
'' ഏതായാലും നിങ്ങൾ ഇതു വായിച്ചു ബോദ്ധ്യപ്പെടുക.''
വില്‌പത്രം, തന്റെ മൂത്ത സന്താനമായ ഡാനിയേലിന്റെ കൈയ്യിൽ കൊടുത്തു.

അപ്പന്റെ കൈയ്യിൽ നിന്നും, ഭവ്യതയോടും, ഉത്ക്കണ്ഠയോടും കൂടി , വില്പത്രം ഏറ്റുവാങ്ങിയ, ഡാനിയേലും, ഭാര്യയും, അതിൽ എന്താണ് എഴുതിയിരിക്കുന്നത് എന്ന് വായിച്ചു.
അവരുടെ മുഖം തെളിഞ്ഞു. ശേഷം, സാമുവലിനും, ഭാര്യയ്ക്കും വായിക്കാൻ കൊടുത്തു.
വിൽപത്രത്തിൽ എഴുതിയിരിക്കുന്ന കാര്യങ്ങൾ കണ്ട് മക്കൾക്ക് സന്തോഷമായി.
തന്റെ സമ്പാദ്യം മുഴുവനും രണ്ടു മക്കൾക്കും തുല്യമായി വീതിച്ചു കൊടുത്തതിനൊപ്പം, തങ്ങളുടെ കാലം വരെ രണ്ടു മക്കളും തുല്യ ഉത്തരവാദിത്വത്തിൽ , തങ്ങളുടെ ആവശ്യങ്ങൾ സാധിച്ചു തരുകയും, തങ്ങളെ പരിചരിക്കുകയും ചെയ്യണമെന്നും എഴുതിച്ചേർത്തിട്ടുണ്ടാ യിരുന്നു. അങ്ങനെയെങ്കിൽ, ഈ നല്കിയതു കൂടാതെ, വളരെ വിശേഷപ്പെട്ട, അലമാരിയുടെ ലോക്കറിൽ സൂക്ഷിച്ചു വച്ചിരിക്കുന്ന ' സംഗതി ' യും കൂടി തങ്ങളുടെ കാലം കഴിഞ്ഞാൽ മക്കൾക്ക് അനുഭവിക്കാൻ നല്കുമെന്നും കൂടി എഴുതിച്ചേർത്തിട്ടുണ്ടായിരുന്നു.
ഈ ഒരു പോയിന്റിൽ ഡാനിയേലിനും, സാമുവലിനും കൺഫ്യൂഷൻ ഉണ്ടായെങ്കിലും, അവർ അതു പുറമേ കാണിച്ചില്ല.
എന്തായാലും അവർ ഹാപ്പിയായി.
അവർ അപ്പനും അമ്മയും ആഗ്രഹിച്ചപ്പോലെ, മത്സരിച്ചു, അവർക്ക് യാതൊരു ബുദ്ധിമുട്ടുകൾ ഉണ്ടാകാതെ നന്നായിത്തന്നെ നോക്കി.
പ്രകൃതി നിയമം അല്ലെങ്കിൽ ദൈവനിശ്ചയം എന്നൊന്നുണ്ടല്ലോ. പ്രായത്തിന്റെ അവശതകൾ ഏറെ മറിയാമ്മയ്ക്കുണ്ടെങ്കിലും, സീനിയോരിറ്റി കണക്കാക്കി ദൈവം തോമസ് കുരുവിളയെ ആദ്യം വിളിച്ചു. അതിൽ പ്രതിഷേധിച്ച്, കർത്താവിനോട് പോലും പിണങ്ങിയിരുന്ന മറിയാമ്മയെ , അവരുടെ പിണക്കം മാറ്റാൻ , കെട്ടിയോൻ പോയി നാലാം മാസത്തിൽ തന്നെ കർത്താവ് വീണ്ടും വന്ന് മറിയാമ്മയേയും വിളിച്ചു കൂട്ടിക്കൊണ്ടുപോയി.
അവർ പോയതിന്റെ ഏഴാം ദിവസം ചടങ്ങുകളെല്ലാം കഴിഞ്ഞ്, മക്കൾ ഒത്തുകൂടി വില്‌പത്രം ഒരാവർത്തികൂടി വായിച്ചു.
അതിൽ എഴുതിയിരിക്കുന്ന പോലെ പ്രധാനപ്പെട്ട 'സംഗതി' എന്താണെന്നറി യാൻ അവർക്ക് തിടുക്കമായി.
അവർ അപ്പന്റേയും, അമ്മയുടേയും സാമ്രാജ്യമായിരുന്ന മുറിയിൽ കയറി, അവിടെയുള്ള മേശ തുറന്നു.
അതിനകത്തെ, ഒരു ചെപ്പിൽ സൂക്ഷിച്ചു വച്ചിരിക്കുന്ന താക്കോൽ എടുത്ത് , അലമാര തുറന്നു.
അതിനുള്ളിലെ ലോക്കറും തുറന്നു നോക്കിയപ്പോൾ, വിൽപത്രത്തിൽ സൂചിപ്പിച്ച പോലെ, സാമാന്യം വലുപ്പമുള്ള ബോക്സ് കണ്ടു.
അവർ ആ ബോക്സ് ലോക്കറിൽ നിന്നും എടുത്തു . ആകാംക്ഷയോടു കൂടി, തുറന്നു നോക്കിയപ്പോൾ, മനോഹരമായി സ്വർണ്ണലേസു കൊണ്ട് തുന്നിപ്പിടിപ്പിച്ച രണ്ടു ചെറിയ ബോക്സുകൾ കണ്ടു.
ഇത് കണ്ടതോടു കൂടി, വളരെയധികം വിശേഷപ്പെട്ട 'സാധനം' .... എന്ന് അപ്പൻ പറഞ്ഞത് , വല്ല രത്നമോ, മരതകമോ എന്നു വിചാരിച്ച് പെരുമ്പറ കൊട്ടുന്ന ഹൃദയത്തോടെ, മക്കൾ ആ ചെപ്പുകൾ തുറന്നു നോക്കി.
മക്കളായ തങ്ങൾക്ക് ഉപയോഗമുണ്ടാ കും എന്നു പറഞ്ഞു അപ്പനുമ്മയും വിൽപത്ര പ്രകാരം മാറ്റി സൂക്ഷിച്ച, തങ്ങൾ ഇത്രയും നാളും പ്രതീക്ഷയോടെ കാത്തിരുന്ന, അമൂല്യമായ സാധനം കണ്ടപ്പോൾ ചിരിക്കണോ... കരയണോ.. എന്നവസ്ഥയിലായിരുന്നു അവർ.
ആ ബോക്സിനുള്ളിൽ ഉണ്ടായിരുന്നത് അപ്പൻറേയും, അമ്മയുടേയും
" വെപ്പുപല്ലുകൾ " ആയിരുന്നു.
സുമി ആൽഫസ്
****************
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo