Slider

ചന്ദ്രി

0
Image may contain: 1 person, beard and closeup
പഴയൊരു കൂട്ടുക്കാരിയാണ് ചന്ദ്രി ...
പണ്ട് അളിയന്റെ ബേക്കറിക്കടയിൽ സഹായത്തിനെന്ന പേരിൽ പെങ്ങളുടെ വീട്ടിൽ താമസിക്കുന്ന കാലം ...
നിളയോരത്തു നിന്നും മാറി റയിൽവേസ്റ്റേഷനടുത്താണ് അളിയനും പെങ്ങളും താമസിക്കുന്ന വാടക വീട് ....
വിട്ടിൽ നിന്നും കടയിലേക്ക് പോകുന്ന വഴിക്ക് റയിൽവേ ജീവനക്കാർ താമസിക്കുന്ന ക്വാർട്ടേഴ്സുകളുടെ ചുറ്റും മതിലു കെട്ടുന്നിടത്തേക്ക് കല്ലും മണ്ണും ചുമന്നുകൊണ്ടു വന്നിരുന്ന പെണ്ണുങ്ങൾക്കിടയിലാണ് ഞാൻ ആദ്യമായി ചന്ദ്രിയേ കാണുന്നത് ...
എണ്ണക്കറുപ്പിന്റെ തിളക്കമുള്ള നല്ല നീണ്ട് ചുരുണ്ട മുടിയുള്ള ഒരു പാവാടക്കാരി അവൾ ചിരിക്കുമ്പോൾ നല്ല മുല്ല പൂവിന്റെ നിറമുള്ള പല്ലുകൾ തെളിഞ്ഞു ക്കാണുന്നുണ്ട് 'ഇടയ്ക്കാ നോട്ടം നടന്നു വന്നിരുന്ന എന്റെ മേൽ പതിച്ചപ്പോൾ ഞാൻ കണ്ടു ഏന്തോ ദിവാസ്വപ്നത്തിൽ ലയിച്ചതു പോലെയുള്ള മനോഹരമായ കണ്ണുകൾ ....
അടുത്തുള്ള സർക്കാരു സ്ക്കൂളിലെ പത്താം ക്ലാസ് വിദ്യാർത്ഥിനിയാണ് ചന്ദ്രി .. ചന്ദ്രിക്ക് ബന്ധുവെന്ന് പറയാനായി അമ്മ മാത്രമാണുള്ളത് .. മതിലുപണിക്ക് കല്ലും മണ്ണും ചുമന്നുകൊണ്ട് വരുന്ന പെണ്ണുങ്ങൾക്കിടയിൽ ചന്ദ്രിയുടെ അമ്മ ശോഭയുമുണ്ട്.. ആയമ്മ ജോലിക്ക് പോയിട്ടാണ് അവരു രണ്ടു പേരും കഴിയുന്നത് .. സ്ക്കൂൾ വിട്ടു കഴിഞ്ഞാൽ ചന്ദ്രി നേരെ അമ്മയുടെ പണിസ്ഥലത്തേക്ക് വരും പിന്നിടവിടുന്ന് പണി കഴിഞ്ഞ് രണ്ടു പേരും കൂടിയാണ് വീട്ടിലേക്ക് മടങ്ങുന്നത് ...
സ്ക്കൂളില്ലാത്ത ദിവസങ്ങളിൽ ചന്ദ്രി കാലത്തുതന്നെ അമ്മയോടൊപ്പം പണിസ്ഥലത്തേക്ക് വരും അമ്മയെ സഹായിച്ച് അവിടെ നിൽക്കും ഇടയ്ക്ക് പണിക്കാർക്ക് വെള്ളം എടുക്കാൻ വേണ്ടി ഞങ്ങളുടെ വീട്ടിലേക്ക് വന്നപ്പോഴാണ് ചന്ദ്രിയും അമ്മയും ഞങ്ങളുമായി ചങ്ങാത്തത്തിലാവുന്നത് ..
പുഴയോരത്ത് ഒഴിഞ്ഞുകിടക്കുന്ന സ്ഥലത്ത് ചെറിയ ഒരു കൂര വെച്ച് അതിലാണ് ചന്ദ്രിയും അമ്മയും താമസിക്കുന്നത് ചന്ദ്രിക്ക് രണ്ട് വയസ്സുള്ളപ്പോൾ അവളുടെ അച്ചൻ പുഴയിൽ മുങ്ങി മരിക്കുകയായിരുന്നത്രെ ....
റയിൽവേ മതിലിന്റെ പണി കഴിയുമ്പോഴേക്കും ചന്ദ്രിയും അമ്മയും ഞങ്ങളുടെ വീട്ടിൽ വലിയ കൂട്ടായി കഴിഞ്ഞിരുന്നു 'വളരേ പാവമായ ഒരു സ്ത്രിയായിരുന്നു ചന്ദ്രിയുടെ അമ്മ ശോഭചേച്ചി .. നന്നേ ചെറുപ്പത്തിൽ തന്നെ അദ്ധ്യാനിക്കാനിറങ്ങിയ അവർ തന്റെ മകളെങ്കിലും നല്ല രീതിയിൽ വളരണമെന്നാഗ്രഹിച്ച് അവൾക്ക് വേണ്ടി കഠിനമായി പണിയെടുത്തു ...
സ്ക്കുളില്ലാത്ത എല്ലാ ദിവസങ്ങളിലും ചന്ദ്രി ഞങ്ങളുടെ വീട്ടിലെത്താറുണ്ട് പിന്നെ ഞാനും ചന്ദ്രിയും കൂടി റയിൽവേ പാലത്തിനപ്പുറത്ത് പുഴയുടെ കാഴ്ച്ചകളും കണ്ട് വിശേഷങ്ങളെല്ലാം പറഞ്ഞ് പാളത്തിലൂടെ കൂകി വരുന്ന ട്രെയിനിലെ അപരിചിതരായ യാത്രക്കാർക്ക് കൈ വിശി കാണിച്ചുമൊക്കെ സമയം കളയും ....
ഒരു ഓണ പരീക്ഷാ കാലം ഉച്ചയ്ക്ക് പുസ്തങ്ങളെല്ലാം ബാഗിൽ അടക്കിവെച്ച് പരിക്ഷക്ക് പോകാനിറങ്ങുകയായിരുന്നു ചന്ദ്രി 'അപ്പോഴാണ് ശോഭ ചേച്ചി കെട്ടിടം പണിക്ക് പോകുന്നിടത്തെ മേസ്തിരി വിജയേട്ടൻ ഓട്ടോയുമായി വന്നത് ..
" അമ്മ പണിസ്ഥലത്ത് ഒന്ന് വീണു നമുക്കൊന്ന് അത്രാടം വരെ പോണം ..
പുസ്തകങ്ങളടങ്ങിയ ബാഗ് അതേപടി വീടിനകത്തേക്കിട്ടു ചന്ദ്രി ..
''ചില ജീവിതങ്ങളിൽ വിധി നടപ്പാക്കുന്ന പരീക്ഷകൾക്ക് ആർക്കും ഉത്തരം കണ്ടത്താനാവില്ലാ '""
രണ്ട് മാസത്തെ ആശുപത്രി വാസത്തിന് ശേഷം അതേ ഓട്ടോയിൽ തിരിച്ചു വരുമ്പോൾ ശോഭ ചേച്ചിക്ക് നിവർന്ന് നടക്കാൻ പറ്റിയിരുന്നില്ലാ.. പണിക്കുപോയിരുന്ന കെട്ടിടത്തിന്റെ ഒന്നാം നിലയിൽ നിന്നുള്ള വീഴ്ച്ചയിൽ അവരുടെ നട്ടെല്ലിന് കാര്യമായ ക്ഷതം സംഭവിച്ചിരുന്നു ...
പിന്നിട് ചന്ദ്രി പഠിക്കാൻ പോയില്ലാ അമ്മയുടെ മരുന്നിനും ചികിൽസക്കും വേണ്ടി അവൾ റയിൽവേ ജീവനക്കാരുടെ വീടുകളിൽ പുറംപണിക്ക് പോയി തുടങ്ങി ...
ചന്ദ്രിയുടെ അമ്മ ശോഭ ചേച്ചി ഇടയ്ക്ക് പ്രാഞ്ചി നടന്ന് ഞങ്ങളുടെ വീട്ടിലേക്ക് വരും .ഇത്താത്താക്ക് അവരെ വലിയ കാര്യമായിരുന്നു .. വരുമ്പോഴല്ലാം പണമോ നാഴി അരിയോ കറിവെക്കാൻ തേങ്ങയോ ഉണക്കമീനോ എന്തങ്കിലുമൊക്കെയായി അവർക്ക് കൊടുക്കാറുണ്ട് ...
ഒരു ദിവസം റയിൽവെ ക്വാർട്ടേഴ്സിൽ പണിക്ക് പോയ ചന്ദ്രി കരഞ്ഞ് കൊണ്ടാണ് തിരിച്ചു വന്നത് അവിടെ ആരോ അവളോട് മോഷമായി പെരുമാറിയത്രെ ... അതോട് കൂടി വിടുകളിൽ പണിക്ക് പോകുന്നത് നിർത്തിയ ചന്ദ്രി മേസ്തിരി വിജയേട്ടന്റെ കൂടെ കെട്ടിട്ടം പണിക്ക് പോകാൻ തുടങ്ങി ...
""ജീവിതമെന്നത് ജാലവിദ്യക്കാരന്റെ കയ്യിലെ പൂക്കൊട്ട പോലേ യാണ് മോഹങ്ങളുടെ നിറങ്ങളങ്ങനെ മാറി മാറി വരും ""
ചന്ദ്രിക്കിപ്പോൾ ഒരു മോഹം മാത്രമാണുള്ളത് അമ്മയുടെ ചികിൽസക്കും മരുന്നിനുമുള്ള പണമുണ്ടാക്കുക എന്നത് മാത്രം ...
ആയിടക്ക് ടൗണിൽ റോഡ് വിതി കുട്ടുന്നതിന് വേണ്ടി അളിയന്റെ ബേക്കറി കട പൊളിച്ചുമാറ്റിയതിനാൽ എനിക്ക് നാട്ടിലേക്ക് മടങ്ങെട്ടി വന്നിരുന്നു എങ്കിലും ഇടയ്ക്കൊക്കെ ഞാൻ പെങ്ങളുടെ വീട്ടിൽ പോകുമ്പോൾ ചന്ദ്രിയെ കാണാൻ പോകാറുണ്ട് ...
പണ്ട് മനോഹരങ്ങളായ സ്വപ്നങ്ങളൊളിപ്പിച്ചു വെച്ചിരുന്ന ചന്ദ്രിയുടെ കണ്ണുകളിപ്പോൾ വേനൽക്കാലത്തെ വറ്റി വരണ്ട പുഴ പോലെയാണ് ..ഓളങ്ങളില്ലാതെ ശാന്തമായ പുഴ ..
ആയിടക്കാണ് ശോഭ ചേച്ചി മരിച്ചത് ഒരു നാൾ പതിവുപോലെ തന്റെ ഊന്നുവടിയുമായി പ്രാഞ്ചി പ്രാഞ്ചി ഇത്താത്തയുടെ വീട്ടിലെത്തി വിശേഷങ്ങളെല്ലാം പറഞ് അരിയും വാങ്ങി ഇറങ്ങിയതാണ് .. വീട്ടിലെത്തി അരി അടുപ്പത്തിട്ട് തീക്കൂട്ടി പുഴയിലേക്ക് നോക്കി അടുക്കള ചുമരിൽ ചാരി ഇരുന്ന് മയങ്ങി പോയ ശോഭ ചേച്ചി പിന്നെ ഉണർന്നില്ല ... അരി അടുപ്പിൽ തിളച്ചു തൂകി കൊണ്ടേയിരുന്നു തിളച്ചുപൊന്തിയ കഞ്ഞി വെള്ളക്കുമിളകളിൽ പൊങ്ങി കലത്തിന്റെ മൂടി താളത്തിൽ തുള്ളി ചലിച്ചു .. ശോഭ ചേച്ചിയുടെ ജീവചലനം എപ്പോഴോ നിലച്ചിരുന്നു ...
വൈകുന്നേരം പണികഴിഞ്ഞെത്തിയ ചന്ദ്രിയാണ് മരിച്ചു കിടക്കുന്ന അമ്മയേ കണ്ടത് .... രാമച്ചവും ചിരട്ടയും കൂട്ടി വെച്ച് പുഴയോരത്ത് അമ്മയെ സ്ഫുടം ചെയ്യുന്നത് ചന്ദ്രി നിർവികാരമായി നോക്കി നിന്നു ... ചിരട്ട കണലിന്റെ ചൂടിനിടയിൽ ഉരുകി അമരുമ്പോഴും ആയമ്മ ചന്ദ്രിയേയോർത്ത് വിഷമിച്ചിരിക്കണം ..
തൊട്ടപ്പുറത്ത് വേനലിൽ വറ്റി വരണ്ട പുഴയപ്പോഴും ഓളങ്ങളില്ലാതെ ഒഴുക്കു നിലച്ചങ്ങനെ നിൽപുണ്ടായിരുന്നു ...
കാലം പുഴയേക്കാൾ വേഗത്തിലാണ് ഒഴുകി പോയത് അതിനിടെ അളിയൻ അവിടെത്തെ കട ഒഴിവാക്കി എന്റെ നാട്ടിൽ വന്ന് വിടും സ്ഥലവും വാങ്ങി സ്ഥിരതാമസമാക്കിയതടെ ചന്ദ്രിയെ പറ്റി അതികമൊന്നും അറിയാറില്ല' അപ്പോഴെക്കും ഞാനും പ്രവാസവും മറ്റുമൊക്കെയായി പ്രാരാബ്ദങ്ങളുടെ തിരക്കിൽ പെട്ടിരുന്നു പിന്നിടെപ്പോഴോ എവിടെയോ വെച്ച് കണ്ട വിജയൻ മേസ്ത്തിരി വഴി ചന്ദ്രിയുടെ വിവാഹം കഴിഞ്ഞെന്ന വാർത്ത പറഞ്ഞു അളിയൻ ....
അവളുടെ അച്ചന്റെ അകന്ന ബന്ധത്തിലുള്ള ഒരാളാണത്രെ വരൻ ....
കാലങ്ങൾക്കിപ്പുറം കഴിഞ്ഞ ദിവസം ചന്ദ്രിയെ കണ്ടു വടക്കൻ ജില്ലയിലൊരു സുഹ്യത്തിന്റെ വിവാഹത്തിന് പോയി വരുന്ന വഴി ചന്ദ്രിയുടെ നാട്ടിലിറങ്ങി .. പുഴയോരത്തെ ആ പഴയ കൂര ഇന്നില്ല അവിടെയൊരു ഇരുന്നില കെട്ടിട്ടമുയരുന്നുണ്ട് അൽപ്പമകലെ ഇ.എം, എസ് 'ഭവന പദ്ധതിയിൽ പഞ്ചായത്തിൽ നിന്നും വെച്ചു കൊടുത്തൊരു മൂന്നു സെന്റിലെ പണിതീരാത്തൊരു കൊച്ചുകൂരയിൽ ഒറ്റക്കായിരുന്നു ചന്ദ്രി .അവളുടെ കെട്ടിയോൻ ശെൽവൻ അവരുടെ കല്യാണം കഴിഞതിന്റെ ആറാം മാസം പളനിയിൽ പോയി വരുന്ന വഴിക്ക് ട്രാവലർ മറിഞ്ഞ് മരിച്ച വിവരം വിജയൻ മേസ്തിരി പറഞ് ഞാനറിഞ്ഞിരുന്നു ...
ചന്ദ്രിയിപ്പോൾ ഒരു സർക്കാർ ജോലിക്കാരിയാണ് അടുത്തുള്ള റയിൽവേ ഓഫിസിൽ പ്യൂണായി ജോലി കിട്ടിയിരിക്കുന്നു ചന്ദ്രിക്ക് ...
വിശേഷങ്ങളെല്ലാം പറഞ് അവിളിട്ടു തന്ന കട്ടൻ ചായയും കുടിച്ചിറങ്ങുമ്പോൾ തൊട്ടടുത്തുള്ള നഴ്സറിയിൽ നിന്നും ഒരു മൂന്ന് വയസുകാരി നടന്നു വന്നിരുന്നു ചന്ദ്രിയുടെ മകൾ ......
അവളേയും ചേർത്ത് പിടിച്ച് എന്നെ യാത്രയാക്കാൻ വന്നപ്പോൾ ചന്ദ്രിയുടെ കണ്ണിൽ പഴയ ആ സ്വപ്നങ്ങളുടെ മനോഹാരിത ഞാൻ വീണ്ടും കണ്ടു ....
കുറച്ചകലെ പുഴയപ്പോൾ നിറയെ ഓളങ്ങളുയർത്തി നിറഞ്ഞൊഴുകുന്നുണ്ടായിരുന്നു ....
# സുധി ........
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo