Slider

ജോക്കറും ,റാണിയും

0


##############
ശോശാമ്മ ചേടത്തിയെ എനിക്ക് കണ്ണെടുത്താൽ കണ്ടുകൂടായിരുന്നു .. എനിക്കു മാത്രമല്ല കരക്കാർക്കൊന്നും അവരെയത്ര
ഇഷ്ടമല്ലായിരുന്നു ..
മുജ്ജന്മത്തിലെ ശത്രുക്കളായതിനാലാണ് അകാരണമായി നമുക്ക് ചിലരോട് വെറുപ്പ് തോന്നുത് എന്നു കേട്ടിട്ടുണ്ട് .
സൗമ്യമായി പെരുമാറാനോ പുഞ്ചിരിയോടെ സംസാരിക്കാനോ അവർ ഒരിക്കലും ശ്രദ്ധിച്ചിരുന്നില്ല .
പലരോടും കയർത്തു സംസാരിക്കുകയും തറുതല പറഞ്ഞതായും കേട്ടിട്ടുണ്ട് ....
പക്ഷേ ചേടത്തിയുടെ മരിച്ചു പോയ ഭർത്താവ് കുഞ്ഞേനാച്ചനോട്
ചീട്ടുകളികാരൻ ആയിരുന്നെങ്കിലും ഞങ്ങൾക്കൊക്കെ വലിയ പ്രിയമായിരുന്നു
ചുമടെടുത്തു പരന്ന ചാണത്തലയും ചിത്രപ്പണികൾ ചെയ്ത മേൽ മീശയും സദാ ഉള്ള പൊട്ടിച്ചിരികളും ,തമാശകളും ,കുസൃതികളുമൊക്കെ മരണം വരെ കുഞ്ഞേ നാച്ചന്റെ പ്രത്യേകതയായിരുന്നു....
പുതുതായി വീതി കൂട്ടി ടാറിട്ട പഴയ നാട്ടുവഴിയുടെ ഒരം ചേർന്നുള്ള ചേടത്തിയുടെ വീടിനു മുന്നിലൂടെ നടക്കാനിറങ്ങിയതായിരുന്നു ഞാൻ ..
ചെറുക്കാ ...
ഞങ്ങളെ ഒന്നും അറീയേലേ .....?
വഴിയോരത്തുള്ള വീട്ടുമുറ്റത്തു നിന്നുള്ള ചേടത്തിയുടെ ചോദ്യം അപ്രതീക്ഷിതമായിരുന്നു കാരണം ശോശാമ്മ ചേടത്തി മുഖാമുഖം കാണുമ്പോൾ പോലും സംസാരിക്കാൻ കൂട്ടാക്കാത്ത സ്വഭാക്കാരിയാണെല്ലോ .....
''അയെന്നാ ചോദ്യമാ ചേടത്തിയേ എനിക്കു പിന്നറിയാമ്മേലായോ''
അവരോടു പണ്ടേയുള്ള നീരസം ഒട്ടും മുഖത്തു പ്രകടിപ്പിക്കാതെ ഞാനും പറഞ്ഞു ....
"ഗൾഫിലെങ്ങാണ്ടല്ലേ ഇപ്പോൾ അവധിക്കു വന്നതാരിക്കും അല്ലേ ...."?
അമേരിക്കയിലൊക്കെ ജോലി ചെയ്യുന്നമക്കളുള്ള ചേടത്തിക്ക് ഗൾഫൊന്നൊക്കെ കേട്ടാൽ പുച്ഛമായിക്കുമെല്ലോ ഞാൻ മനസ്സിലോർത്തു.
"ഇപ്പഴെങ്ങോട്ടാ ...? " "കവലയ്ക്കായിരിക്കുമല്ലേ ....?"
ചേടത്തി വീണ്ടും ചോദിച്ചു ....
"അവധിക്കു വന്നതാ ... ചുമ്മാ ... വീട്ടിലെത്രാന്നു വെച്ചാ കുത്തിയിരിക്കുന്നത് നടക്കാനെറങ്ങിയെന്നേയുള്ളു ചേടത്തിയേ ....."
ചേട്ടത്തിയുടെ ചോദ്യങ്ങൾക്ക് ഞാൻ മറുപടി പറഞ്ഞു ....
"എന്നാ ചുമ്മാ കേറി വാമോനെ വീടൊക്കെ കണ്ടിട്ടു പോകാം ......"
ശോശമ്മ ചേടത്തി പഴയ സ്ഥിതിയിലൊന്നുമല്ല .അവരുടെ പത്രാസു കാണിക്കാനുള്ള വിളിയാണ് അതെന്ന ധാരണ എനിക്കുണ്ടായിരുന്നു .
എങ്കിലും ഇങ്ങനെ യുള്ള ചില നിർബന്ധങ്ങൾക്ക് വഴങ്ങി കൊടുക്കുന്ന സ്വഭാവമാണ് എനിക്ക് പണ്ടേ ....
ഇഷ്ടമില്ലാത്തവരുടെ വാചകമടികൾ കേൾക്കുകയും, അരുടെ മുന്നിൽ അഭിനയിക്കാനുമൊക്കെ എന്നേ ഞാൻ ശീലിച്ചതാണ് .....
പഴയ പോലെ നീളമുള്ള കൊന്ന പത്തലുകൊണ്ട് ചുറ്റും വേലി കെട്ടിയ, മൺകട്ട ചെളികൊണ്ട് കെട്ടിയ ഓടുമേഞ്ഞ ചെറിയ വീടൊന്നുമല്ല ഇപ്പോൾ ചേടത്തിയുടേത് ...
പത്തു നാപ്പതു ലക്ഷം മുടക്കി മാർബിള്ളാക്കെയിട്ട നല്ല എമണ്ടൻ വീടാണ് ....
ഭംഗിയായി പലതരത്തിൽ ഡിസൈൻ ചെയ്ത ചുവപ്പും ,പച്ചയും, വെള്ളയും നിറങ്ങളുള്ള സിമന്റ് ടൈയിലിട്ട് നാമ്പുകൾ മുളച്ചുപൊങ്ങാതെ
വെള്ളമിറങ്ങി ചളി പിടിക്കാത്ത വിശാലമായ മുറ്റത്തേയ്ക്ക് ഞാൻ കയറി .
"അനേകം വിത്തുകൾ മാറിൽ ചേർത്തുവെച്ച് കിളിർപ്പിക്കാൻ മാർഗ്ഗമില്ലാതെ വിമ്മിഷ്ഠപ്പെടുന്ന ,വന്ധ്യയാക്കപ്പെട്ട ഭൂമി കാൽച്ചുവട്ടിലെ സിമന്റു ടൈലുകൾക്കു കീഴേ നിലവിളിക്കുന്നുണ്ടാവുമോ .....
സുന്ദരമായ ചട്ടികളിൽ വളരുന്ന വിവിധ പൂച്ചെടിൾ അവിടെ നിരയായി നിൽപ്പുണ്ട്
മറ്റു ചെടികളുടെ വേരുകളുമായി പിണയാതെ വളവും വെള്ളവും പങ്കുവെയ്ക്കാതെ വളരുന്ന ആ ചെടികൾക്ക് ഒരു പാട് പൂക്കളുമുണ്ടായിരുന്നു .
ഇങ്ങനെ ചിലതിനെ മാത്രം തെരഞ്ഞുപിടിച്ചു പരിപാലിക്കാനും സ്നേഹിക്കാനും മനുഷ്യനുള്ള കഴിവ് അപാരമണെല്ലോ ...
പണ്ട് ക്ലബ്ബിന്റെ കരോളിനു മാത്രമാണ് വർഷത്തിലൊന്ന് ഈ വീടിന്റെ മുറ്റത്തു കയറാറുള്ളത് അന്നൊക്കെ മുറ്റത്തെല്ലാം മരച്ചീനി കൃഷിയായിരുന്നത് ഞാനോർത്തു .
തിരുജനനത്തിന്റെ ഓർമ്മകളുണർത്തുന്ന മംഗളഗാനങ്ങൾ പാടുമ്പോൾ കൃസ്മസ് പാപ്പായായി വേഷമിട്ട ദാസപ്പന്റെ നിശ്വസത്തിന് ചാരായത്തിന്റെ ഗന്ധം ഉണ്ടായിരുന്നു .
മുഖംമൂടിക്കുള്ളിലെ പശയുടെയും തുപ്പലിന്റെയും മണം കൂടി ചേർത്ത് വീണ്ടും ശ്വസിച്ച് ദാസപ്പൻ താളാത്മകമായി ചുവടുവെയ്ക്കുമായിരുന്നു .....
ഒട്ടും മുഖപ്രസാദമില്ലാത്തെ കയ്യിൽത്തിരുകി വെച്ച മുഷിഞ്ഞ അഞ്ചു രുപാ നോട്ടുമായി ചേടത്തി വാതിൽക്കലുണ്ടാവും .....
ഒപ്പനപാട്ടിന്റെ രീതിയിൽ
"ബദ്ലഹേമിലെ കാലിക്കൂട്ടിൽ
ഉണ്ണി പിറന്നേ ....
ഉണ്ണിയേശു പിറന്നേ ...."
താളം വിടാതെ ആവുന്നത്ര ഉച്ചത്തിൽ ഞങ്ങൾ പാടുമ്പോഴും ജനാലക്കരികിലെങ്ങാനും ജസ്സി ഉണ്ടാകുമോ എന്ന് എന്റെ കണ്ണുകൾ പരതി നടക്കുമായിരുന്നു .....
"വീടൊക്കെ വല്യ ബംഗ്ലാവു പോലുണ്ടല്ലോ ചേടത്തിയേ ....?"
"ജസ്സി പണീച്ചതാ എന്റെ കാലം കഴീമ്പം അവൾക്കുള്ളതല്ലേ ഇത് ...
അവളല്ലേ എളേത് ......" അഭിമാനത്തോടെ ചേടത്തി പറഞ്ഞു
"ജസ്സി ഇപ്പ ഓസ്ട്രേലിയായിലല്ലേ ...? ഫെയ്സ് ബുക്കിൽ കാണാറുണ്ട് ....."
"ഒണ്ടോ ...? ഓക്ക് രണ്ടു പിള്ളേരായി ..... രണ്ടു മാസം മുൻപ് കേറിത്താമസത്തിനു വന്നിട്ടു പോയതാ ........."
എല്ലാ വർഷവും എന്റെ പഴയ പാഠപുസ്തകം ,വാങ്ങി പഠിച്ച പെണ്ണാണ് അവളിന്നെവിടെ യെത്തി ....
വീട്ടുകാരു വാങ്ങിത്തന്ന പാഠപുസ്തകത്തിന് എല്ലാ വർഷവും പുത്തൻ മണം ഉണ്ടായിരുന്നിട്ടും ഗൾഫിൽ പോയി കഷ്ടപെടേണ്ട വന്നല്ലോ എന്നോർത്ത്
അസൂയയും ആത്മനിന്ദയും എനിക്കു തോന്നി ..
''കുഞ്ഞേനച്ചാൻ ഈ അഞ്ച് പെമ്മക്കളെ എങ്ങനെ കെട്ടിച്ചു വിടും .....? ''
''ഒരാൺ തരിപോലും ഇല്ല താനും .... ''
അന്നൊക്കെ അയൽ പക്കത്തെ പെണ്ണുങ്ങൾ പരസ്പരം പറയുമ്പോൾ ആശങ്കയേക്കാൾ ഒരു തരം പരിഹാസമുണ്ടായിരുന്നു അവർക്കെല്ലാം .
കാർപോർച്ചിൽ നിന്ന് വരാന്തയിലേയ്ക്കും തുടർന്ന് വിശാലമായ ഹാളിലേയ്ക്കും ഞാൻ ചേടത്തിയെ അനുഗമിച്ചു .
ഫ്രെയിം ചെയ്ത മനോഹരമായ യേശുവിന്റെ ചിത്രത്തിനരുകിൽ ത്തന്നെ കുഞ്ഞേനാച്ചന് ചിരിച്ചു കൊണ്ട് ഭിത്തിയേലിരുപ്പുണ്ട് ....
പണ്ടേ ഇങ്ങേര് കോമഡിയായിരുന്നല്ലോ ....
വരയൻ അണ്ടർവെയറിന്റെ പോക്കറ്റിൽ എപ്പോഴും കാണും ഒരു കുത്തു ചീട്ട് .
കുഞ്ഞേനാച്ചന് കൂലിപ്പണിയും ചുമടുമൊക്കെയായിരുന്നു ....
അഞ്ചും ,പത്തും രൂപാ മറ്റുള്ളവരെ അപേക്ഷിച്ച് കുഞ്ഞേനാച്ചൻ അധികമായി കൂലി വാങ്ങിയിരുന്നു . പക്ഷേ അത് പണിയുടെ മെച്ചം കൊണ്ടൊന്നും ആയിരുന്നില്ല .....
ആറുമണിക്ക് കുഞ്ഞേനാച്ചൻ പണി നിർത്തുമ്പോൾ ആ വീട്ടിൽ ചേടത്തി യുണ്ടാവും കൂലി വാങ്ങാൻ .....
നാട്ടുനടപ്പുള്ള കൂലി ചേടത്തി കൈയ്യോടെ വാങ്ങും ....
ബാക്കി ചേടത്തിയറിയാതെ തൊഴിലുടമയുമായുള്ള അഡ്ജസ്റ്റ് മെന്റാണ് ......
ചേടത്തിയുടെ അക്കൗണ്ടിൽ പെടാതെ വാങ്ങുന്ന കാശാണ് മദ്യപാനം ചീട്ടുകളി തുടങ്ങിയ കുസൃതികൾക്ക് പുള്ളി വിനിയോഗിച്ചിരുന്നത് .
വെട്ടിക്കൽ രാഘവൻ ,നമ്മുടെ ക്രിസ്മസ് പപ്പാ ദാസപ്പൻ , കുഞ്ഞാപ്പു,
കഞ്ഞേനാച്ചനുമൊക്കെ അക്കാലത്തെ പ്രമുഖചിട്ടു കളിക്കാരായിരുന്നു ....
ചീട്ടുകളിക്കാൻ കുഞ്ഞേനാച്ചൻ വീട്ടിൽ നിന്നിടയ്ക്ക് മുങ്ങലുമുണ്ടായിരുന്നു ...പൊങ്ങുമ്പോൾ ചേടത്തി ഭയങ്കര അലമ്പായിരുന്നു ഈ വീട്ടില്
ആറ്റുതീരത്തും ഷാപ്പിനു പുറകിലുമൊക്കെ സ്വയം മറന്നു ചീട്ടുകളിക്കുന്ന അയാളെ പല കുറി ചേടത്തി കയ്യോടെ പിടിച്ചിട്ടുണ്ട് ......
പോലീസുകാരെക്കണ്ട്
ചീട്ടും കളത്തിലെ കായും ഉപേക്ഷിച്ച് വിരണ്ടോടുന്ന രാഘവനും ,ദാസപ്പനും കുഞ്ഞാപ്പുവും എന്നിൽ ചിരി പടർത്തി ....
ചേടത്തിയുടെ തല വെട്ടം കാണുമ്പോൾ മുങ്ങുന്ന കുഞ്ഞേനാച്ചനും അക്കാലത്ത് കൗതുകമായിരുന്നു .......
പാലായിലോ മറ്റോ തേങ്ങാവെട്ടും സ്വർണക്കച്ചവടവുമൊക്കെ ഉണ്ടായിരുന്ന വലിയ കുടുംബക്കാരനായിരുന്നത്രേ. കയ്യിലിരിപ്പുകൊണ്ട് ഗതികെട്ട് ഞങ്ങടെ നാട്ടിൽ വന്നതാണ് .
ചീട്ടുകളി ഒഴിച്ചാൽ കുഞ്ഞേനാച്ചൻ
ഉപകാരിയും ,സരസനും , എല്ലാവർക്കും പ്രിയങ്കരനുമായിരുന്നു .
പക്ഷേ ഈ ചേടത്തി അയാൾക്ക് ഒരു സ്വര്യവും കൊടുത്തിട്ടില്ല ......
ചുറ്റുമുള്ളവരെ ചിരിപ്പിക്കാനും ഒച്ചത്തിൽ പൊട്ടിച്ചിരിക്കാനും അങ്ങേർക്കാവുമായിരുന്നു ....
പണിസ്ഥലത്തുവെച്ച് അറ്റാക്കുവന്നാണ് കുഞ്ഞേനാച്ചൻ മരിച്ചത് ചേടത്തിയുടെ സ്വഭാവം കൊണ്ടാണ് അയാൾക്ക് അറ്റാക്കു വന്നതെന്ന് നാട്ടുകാർ പലരും പറഞ്ഞു നടന്നു .
''കുഞ്ഞേനാച്ചാൻ മരിച്ചിട്ട് എത്ര കൊല്ലമായി ചേടത്തിയേ‌....? ''
''അങ്ങേര് പോയിട്ട് ഈ കർക്കിടകത്തിന് പതിനാല് വർഷമായി മോനേ ....''
''ഉം ശരിയാണ് ഞാന് ഒമ്പതിൽ പഠിക്കുമ്പോഴാണ് ''
അന്ന് ജസ്സി എട്ടിലായിരുന്നു വരി വരിയായി ഞങ്ങൾ സ്കൂൾ കുട്ടികൾ കഞ്ഞേനാച്ചനെ കാണാൻ പോയതോർത്തു .അപ്പന്റെ ശവമഞ്ചത്തിനരുകിൽ കരഞ്ഞു കൊണ്ടിരുന്ന ജസിയുടെ മുഖം കണ്ടപ്പോളാണ് ആദ്യമായി എനിക്ക് അവളോട് പ്രണയം തോന്നിയത് ....
ഈ ചേടത്തിയേ പേടിച്ചും ഇവര് അമ്മായിയമ്മ ആയാലുള്ള ഭീകരാവസ്ഥ ഓർത്തുമാണ് ,പഠിക്കാൻ സമർത്ഥയും ,വിടർന്ന കണ്ണുകളും നീണ്ടമുടിയും ,ചിരിക്കുമ്പോൾ തെളിയുന്ന നുണക്കുഴികളുമുള്ള
ജെസിയോടുള്ള എന്റെ
ആദ്യ പ്രണയം ഞാൻ കണ്ണുകളിലൊതുക്കിയത് ......
കുഞ്ഞേനാച്ചന്റെ മരണത്തിനു ശേഷം ഈ വീട് ഒരു ദ്വീപു പോലെ ഒറ്റപ്പെട്ടിരുന്നു ,വേലിക്കൊന്നകൾ കോതി ഒരുക്കാതെ നീളം കൂടി ചെറിയ വീടിനെ മറച്ചിരുന്നു
ചേടത്തി
അവരേക്കൾ ശക്തമായി കുരയ്ക്കുന്ന രണ്ടു നാടൽ പട്ടികളെ കൂടി വാങ്ങി അഴിച്ചുവിട്ടു
അക്കാലഞ്ഞ വലിയ ധീരനും ചട്ടമ്പിയുമായ പൊടിയൻ പോലും ആ വഴി കടന്നു പോകുമ്പോൾ വിനയാന്വതനാകുമായിരുന്നു .....
''കാപ്പി കുടിക്ക് ചെറുക്കാ .......''
''അങ്ങേർക്ക് എല്ലാം ഒരു കുട്ടിക്കളിയാരുന്നു വളിപ്പും പറഞ്ഞ് കിട്ടുന്ന കാശിന് ചീട്ടുകളിയേ ശരണം എന്നു പറഞ്ഞ് തേരാ പാര നടന്നു ''
''അഞ്ചു പെമ്പിള്ളാരുമായി ഞാൻ ഒരു പാട് കഷ്ടപ്പെട്ടു മോനെ ......''
ചേടത്തി ദീർഘനിശ്വാസം വലിച്ച്
പഴയ ദാരിദ്രവാസം പറഞ്ഞു തുടങ്ങി ....
കുഞ്ഞേനാച്ചൻ മരിച്ചിട്ടും ഇവര് കുറ്റം പറച്ചില് നിർത്തിയില്ലല്ലോ എന്നു ഞാനോർത്തു ......
''ഞാനീപ്പറമ്പിൽ കിടന്നു പണിയെടുത്തെന്തേരെ കഷ്ടപ്പെട്ടാ ഈ അഞ്ച് പേരേയും ഈ നിലേലെത്തിച്ചത് .
അങ്ങേര് പണിയെടുത്തു പക്ഷേ അതൊന്നും വീട്ടിൽ കൊണ്ടുവരണമെന്നോ ഈ പിള്ളേരെ പഠിപ്പിക്കണമെന്നോ ചിന്തയില്ലായിരുന്നു ....''
''എന്നാലും ഈ നാട്ടുകാർക്ക് എന്നെ ഇപ്പഴും കണ്ണിപ്പിടിക്കുവേല അങ്ങേരു നല്ലവനാണു താനും ......''
''ഞാൻ അങ്ങനെ നിന്നില്ലായിരന്നേൽ ന്റെ മക്കളുടെ ഗതി എന്താവുമായിരുന്നു .....''
''ഞാനെന്തു തെറ്റാചെയ്തത് എന്നെനിക്കറിയില്ല പട്ടിണി കിടന്നപ്പളും ആരുടെ മുന്നിലും കൈ നീട്ടാതെ ജീവിച്ചതോ ?
പെങ്കുട്ടികൾ മാത്രമുള്ള തളള മാർക്കല്ലേ അറിയു ഉള്ളിലെ തീയ് ......"
ഊർന്നു വന്ന കണ്ണീര് ചേടത്തി പുറം കൈകൊണ്ടു തുടച്ചു .
സത്യത്തിൽ ചേടത്തി പുറത്തു കാണിച്ച ശൗര്യം തന്റെ മക്കളെക്കുറിച്ചുള്ള ആശങ്കകൾ കൊണ്ടായിരുന്നതാണെന്ന് എനിക്കപ്പോളാണ് മനസ്സിലായത്
"മക്കളുടെ അടുത്ത് പോയി നിന്നു കൂടെ ചേടത്തിക്ക് ഇവിടിങ്ങനെ ഒറ്റപ്പെട്ടു ജീവിക്കണോ ...? "
ഒറ്റയ്ക്കുള്ള ജീവിതമാകും അവരെ വിഷമിപ്പിക്കുന്നത് എന്നെനിക്കു തോന്നി ..
" ഞാനെങ്ങോട്ടുമില്ല കുഞ്ഞേ ....
എല്ലാരുടേം അടുത്തൂടെ പോയിട്ടുണ്ട് മോളി അമേരിക്കയില് രണ്ടു വട്ടം കൊണ്ടു പോയി
ഓസ്ട്രേലിയായിലും ,ഇംഗ്ലണ്ടിലും പോയി ,ജിജി കാഞ്ഞിരപ്പള്ളിലോട്ട് എന്നും വിളിക്കും പക്ഷേ ഈ നാടുപോലെ ഒരിടവും എനിക്ക് പറ്റത്തില്ല.,.. "
ഭൂഖണ്ഡങ്ങൾ താണ്ടാൻ അവരം ലഭിച്ച ചേടത്തിക്ക് അതൊന്നും ആസ്വദിക്കാനായില്ലന്നു മാത്രമല്ല അതിന്റെ പ്രാധാന്യം അത്ര ബോധ്യമില്ലാത്ത പോലെയും തോന്നി....
അല്ലെങ്കിൽത്തന്നെ യാത്രകൾ യൗവ്വനത്തിലായാലെ ആസ്വദിക്കാനാവു ,വാർദ്ധക്യത്തിൽ വല്ല തീർത്ഥയാത്രയും ചെയ്താൽ സംതൃപ്തി നൽകിയിലായി ...
"എനിക്ക് പള്ളീലറ്റം പോണം എന്നും .അങ്ങേരവിടെ കിടക്കുവല്ലേ ഒറ്റയ്ക്ക് ,... അവിടെ കല്ലറേൽ മെഴുകുതിരി കത്തിക്കണം ......
ഇട്ടിട്ടു പോവാൻ തോന്നില്ലന്നേ ....."
അതു പറയുമ്പോൾ ചേടത്തിയുടെ കണ്ഠം ഇടറി കണ്ണുനിറഞ്ഞൊഴുകി ....
നല്ല കാലം കണ്ടിട്ട് മരിക്കാൻ അങ്ങേർക്കു കഴിഞ്ഞില്ല ... എന്നും ദുരിതമായിരുന്നു ....
അങ്ങേരില്ലാതെ പതിനാലു കൊല്ലം കഴിഞ്ഞു ....
ചേടത്തി നിർത്തി ...
പുറമേയ്ക്ക് തന്റെ ഭർത്താവിനോട്
ആധീശ്വത്വം കാണിച്ച അവർ ഉള്ളിൽ അയാളെ ദൈവത്തേപ്പോലെ പ്രതിഷ്ഠിച്ചിരിക്കുവായിരുന്നു എന്ന് അപ്പോൾ തിരിച്ചറിയുകയായിരുന്നു ഞാൻ ....
കുഞ്ഞുങ്ങളെ സംരക്ഷിക്കാൻ തള്ളക്കോഴി കാട്ടുന്ന ജാഗ്രതയും ശൗര്യവും മാത്രമായിരുന്നു അവർക്കുണ്ടായിരുന്നത് എന്നെനിക്കുതോന്നി .......
ഞാനിറങ്ങു വാ ചേടത്തിയേ ......
മുജ്ജൻമ ശത്രുതയും ചേടത്തിയേക്കുറിച്ചുള്ള മുൻധാരണകളും കുഞ്ഞേനച്ചന്റെ ഫോട്ടോയുടെ കീഴേ ഞാനുപേക്ഷിച്ച് യാത്ര പറഞ്ഞ് വീടിന്റെ പടികളിറങ്ങി ....
അസ്തമയ സൂര്യന്റെ കിരണങ്ങൾ
ഇല ചില്ലകൾക്കിടയിലൂടെ ഇളം കാറ്റിന്റെ സൗജന്യത്തിൽ
വിജനമായ വഴിയിൽ എത്തി നോക്കി .
കുഞ്ഞേ .....ഇടതു വശത്തു നിന്നൊരു വിളി ...
ഞാൻ തല ചെരിച്ചു നോക്കി ....
കുഞ്ഞേനാച്ചൻ ....
അണ്ടർ വെയറിന്റെ പോക്കറ്റിലെ ചീട്ടെടുത്ത് അതിൽ നിന്ന് രണ്ടു ചീട്ടുകൾ ഉയർത്തി എന്നെ കാണിച്ചു ,,,,
ഒരു ജോക്കറും മറ്റൊന്ന് റാണിയും ,
അവൾ റാണിയായിരുന്നു
വീടു ഭരിക്കാൻ ശേഷിയുള്ള റാണി ഞാൻ ജോക്കറും ...
അയാൾ പൊട്ടിച്ചിരിച്ചു ....
"പക്ഷേ ഈ ജോക്കറില്ലേൽ അവർ റാണിയാവില്ലായിരുന്നു ...."
ഞാൻ പറഞ്ഞു
"സമയത്ത് തുറുപ്പിറക്കിയിരുന്നെങ്കിൽ നീ നേടിയേനെ ..." കുഞ്ഞേനാച്ചൻ തുടർന്നു
"ദാസപ്പനെ പോലാ നീയ് ....
കളിയിൽ നന്നായി കൈ കയറും പക്ഷേ ഇറക്കേണ്ട സമയത്ത് തുറുപ്പെറക്കാനറിയില്ല ......"
കുഞ്ഞേനാച്ചൻ വീണ്ടും പൊട്ടിച്ചിരിച്ചു .......
ജസ്സിയോടു തോന്നിയ എന്റെ ആദ്യപ്രണയം ആത്മാവുകൊണ്ടായിരുന്നില്ല ....
ആയിരുന്നെങ്കിൽ ശോശമ്മ ചേടത്തിയെ എത്രയോ മുമ്പേ ഞാൻ മനസ്സിലാക്കുമായിരുന്നു....
അപ്പോഴേയ്ക്കും വിജനമായ പാത പിന്നിട്ട് ഞാൻ കവലയിലെത്തിയിരുന്നു .
ബിജു വി ചാണ്ടി
4/7/2018
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo