Slider

അ - ഔ

0


അകലുകയാണോരോ വാക്കിലൂടെയും
അഴലിൻ ആഴങ്ങളിലുറങ്ങുകയാണിന്ന് നാം
അറിഞ്ഞ നിമിഷങ്ങളിൽ
അരുമയാമൊരോമന മാത്രം നീ
അറിയാതെ പോയതെന്തേ ഞാൻ
അകലുമൊരുനാളീ സുദിനങ്ങളെന്നെതെന്തേ
അറിയാതെ പോയി ഞാൻ
ആശിച്ചതല്ലീ വിട ചൊല്ലലതിനാൽ
ആഴി തന്നാഴത്തിനുമഗാധമീ വിരഹം
ആശകൾ പങ്കു വെച്ചൊടുവിൽ
ആകാശദൂരത്തിലേക്കകന്നു നാം
ആയിരം രാവുകൾ പകലാക്കിയവരിന്നു
ആയിരമായിരം കനവുകളിൻ ലോകത്ത്
ആണികളന്യോന്യം തറച്ചകലുന്നു.
ഇമകളൊരുക്കിയ സ്വപ്നസാമ്രാജ്യങ്ങളിൽ
ഇണപ്രാവുകളായി കൊക്കുരുമ്മിയവർ നാം
ഇന്നിന്റെ ലോകത്തിന്നലെകളെ മറന്ന നാം
ഇരുളിന്റെ ലോകത്ത് വെളിച്ചമറിഞ്ഞവർ
ഇണകളായവരിരുവഴികളിലിടറുമ്പോൾ
ഇനിയെന്തെന്നറിയാതെ പകച്ച സ്വപ്നങ്ങൾ
ഇനിയുണരാത്തൊരുറക്കം കൊതിക്കുന്നു.
ഈണമിട്ടു പാടാതെ പാടിയൊരായിരം
ഈറൻ മണമുള്ള ഗാനങ്ങളാൽ
ഈറനണിഞ്ഞ മിഴികളുമായി
ഈ രാവുമിതായിവിടെ വിടചൊല്ലുന്നു
ഈറ്റക്കൊമ്പിലൊരുങ്ങിയ മുരളിയിൽ
ഈണമായി മാറിയയീ നൊമ്പരമിന്നു
ഈശ്വരനൊന്ന് കേൾക്കാനായി മാത്രം.
ഉറങ്ങാൻ കൊതിച്ച രാവുകളിൽ
ഉണർന്ന് കണ്ട സ്വപ്നമാണ് നീ
ഉയിരായി നീ നടമാടിയ കിനാവുകളുമായി
ഉഷസിൻ വെള്ളിവെളിച്ചത്തിനരികെ
ഉടൽ മാത്രം ബാക്കിവെച്ചു നീയകന്നു
ഉണർവ്വിൻ പുലരിയിലെ വെളിച്ചമിന്ന്
ഉണങ്ങാത്ത മുറിപ്പാടുകൾ...
ഊഞ്ഞാലിലാടിയ കുട്ടി പോൽ
ഊറ്റം കൊണ്ടൊരു മനസ്സിൻ
ഊർദ്ധമാം ശ്വാസം പോലും നീ.
ഊളിയിടുന്നോരോയോർമ്മകളും
ഊന്നുന്നത് നിന്നിലേക്ക് മാത്രം
ഊഷ്മളമായ കിനാവുകൾക്കിന്ന്
ഊഷ്മാവ് നഷ്ടമായിരിക്കുന്നു...
ഋതുക്കൾ മാറി മറയുന്നയീ ലോകത്ത്
ഋക്ഷകേതുവായി മാറിയവൻ ഞാൻ
ഋക്ഥം പൂശിയ കിനാവുകളിൽ
ഋക്ഷനാഥനായി വാണ ഹൃത്തടമിന്നു
ഋക്ക് ചൊല്ലി വെളിവാക്കിയവൾ
ഋക്ഷിയായി മാറിയ മായാജാലത്തിൻ
ഋക്ഷരമുനയാൽ ദംശനമേറ്റു പിടയുന്നു.
എരിയുന്നൊരായിരം നോവിൻ തിരികൾ
എണ്ണയാണതിനെൻ കണ്ണുനീരിന്ന്
എവിടെ നിന്നോ വന്നിന്നെന്നെ
എരിതീയിൽ വേവിക്കും പ്രണയമേ
എന്തിനായി നീയെൻ നെഞ്ചകത്തിൽ
എണ്ണമില്ലാ നൊമ്പരത്തൈ നട്ടു
എതിരിടാതതിന്ന് വനമായതറിഞ്ഞുവോ
ഏറെ നാൾ തനിച്ചു നീങ്ങിയ പാതയിൽ
ഏതേതോ ജന്മസാഫല്യമായി നീ വന്നു.
ഏവരും കൊതിക്കുമൊരു ജീവിതം
ഏറെയകലെയല്ലെന്നു മോഹിപ്പിച്ചു,
ഏഴയായൊരുവനെ സ്വപ്നത്തിൻ
ഏണിപ്പടികളേറ്റി... ഒടുവിലിന്നെന്നെ
ഏറെയഗാധമാം വിരഹത്തിലേക്ക് വീഴിച്ചു.
ഐതിഹ്യമാർന്നൊരു പ്രണയത്തിൽ ഞാൻ
ഐതിഹാസിക നേട്ടം നേടിയെന്നഹങ്കരിച്ചു.
ഐകാന്തികമായെൻ ജീവിതമെന്ന് നിനച്ചു
ഐശികൻ തൻ ശാപം പോലെ
ഐളനാമെന്നിൽ പതിച്ച വിടയെന്ന
ഐരാവതിയെന്നെ ജീവനോടെ ചാമ്പലാക്കി
ഐന്തൽ പോലുമില്ലാതെ നീയുമകന്നു.
ഒരിക്കൽക്കൂടിയൊന്നു കാണണം
ഒരുവാക്കു പോലും മിണ്ടാതെ കാണണം
ഒടുവിൽ നീയകന്നു ‌പോകുമ്പോൾ
ഒരുവട്ടം കൂടി തിരികെ വിളിക്കണം
ഒന്നിച്ചു കണ്ട കിനാവുകൾ
ഒരുമിച്ചു പങ്കിട്ടെടുത്തു പിന്തിരിയണം
ഒരോർമ്മത്തെറ്റു പോലെല്ലാം മറക്കുവാൻ..
ഓളങ്ങൾ തീർത്തൊരരുവിയിൽ
ഓടങ്ങൾ തുഴഞ്ഞു നടന്ന നാളുകൾ
ഓർമ്മകൾ... ഓർമ്മകളെ നിങ്ങൾ
ഓടിപ്പിടിക്കാത്തയിടത്തേക്ക് പോകുമോ
ഓർക്കുവാൻ ശക്തിയില്ലെന്നിലിന്ന്
ഓരോരോ നിമിഷവും നിറയുന്ന മിഴികൾ
ഓടിയൊളിക്കുവാൻ പ്രേരിപ്പിക്കുന്നെന്നെ
ഔദപാനയെത്ര നിർമ്മിച്ചാലും നിന്നിലിനി
ഔശിരികയൊന്നു പോലും വരില്ലെന്ന്
ഔദാര്യമായി നീ മൊഴിഞ്ഞ വാക്കുകൾ
ഔചിത്യമകന്ന വാക്കുകൾ
ഔധസ്യം പോലെനിക്കേകുന്നു നീ
ഔദുംബരന്നാഗമനം കൊതിക്കുമെനിക്കത്
ഔദകമാകില്ലെന്നറിയുക പ്രിയേ നീ

Jaison George
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo