Slider

ഉത്സവമൂര്‍ത്തികള്‍

0
Image may contain: 1 person

പുറകോട്ട് വൃത്തിയായി ചീകിവെച്ച മുടി,
ഭംഗിയായി ഒതുക്കി വച്ച കറുകറെകറുത്തു മുറ്റിയ താടി,
സ്വര്‍ണം കെട്ടിയ രുദ്രാക്ഷമാലകള്‍ ശോഭിക്കുന്ന രോമാവൃതമായ മാറിടം, വെളുത്തു തിളങ്ങുന്ന പൂണൂല് മറയാതിരിക്കാന്‍ പാകത്തില്‍ തോളില്‍ പിരിഞ്ഞു കിടക്കുന്ന കസവ് ഇടപാകിയ ഉത്തരീയം,
പുറകിലും വശങ്ങളിലും വി്ശറിയും വെള്ളിക്കിണ്ടികളുമായി വിനീതരായ പരിചാരകര്‍,
സ്വര്‍ണാഭരണഭൂഷിതയായ ദേവീവിഗ്രഹത്തിനു മുന്‍പില്‍ നിരത്തിവെച്ച പലതരം പായസങ്ങള്‍ - -
-വിഗ്രഹമേത് പൂജിരിയേത് എന്ന് അന്തം വിട്ടുനില്‍ക്കുന്ന ഭക്തരുടെ കണ്ണിലുണ്ണിയായി പതിനാറുവിളക്കുകള്‍ക്കു മദ്ധ്യത്തില്‍ വിളങ്ങിയിരിക്കുന്ന ഉണ്ണിൃഷ്ണന്‍ നമ്പൂതിരി-
നോക്കി നിന്ന നീലകണ്ഠന്‍ നമ്പീശന്റെ മനസ്സില്‍ താനെന്നും ബഹുമാനിച്ചിരുന്ന നാരായണന്‍ തിരുമേനിയുടെ രൂപം തെളിഞ്ഞു വന്നു.
തേച്ചുമിനുക്കി ഒതുക്കാന്‍ എണ്ണയില്ലാത്തുകൊണ്ട് കെട്ടഴിഞ്ഞു പോകുന്ന കുടുമ,
അനുസരണയില്ലാതെ പാറിക്കളിക്കുന്ന നരച്ച താടി, മന്ത്രോച്ചാരണങ്ങള്‍ക്കിടയില്‍ ഒരു കുറുകലോടെ ഉയര്‍ന്നുതാഴുന്ന നെഞ്ചിന്‍ കൂടിനൊപ്പം വലിഞ്ഞു മുറുകുന്ന മുഷിഞ്ഞ പൂണൂല്‍ --
-അതായിരുന്നു ഉണ്ണികൃഷ്ണന്റെ അച്ഛന്റെ രൂപം.
ക്ലാവുപിടിച്ചു കറുത്ത ദേവിയുടെ കണ്ണാടിവിഗ്രഹത്തിനു മുന്‍പില്‍ ധ്യാനനിമിഗ്നനായി ഇരിക്കാറുള്ള ആ ഉപാസകന്റെ അലൗകികത മച്ചകത്തിന്റെ ജാനാലയ്ക്കരികില്‍ നിന്നുകൊണ്ട് വളരെക്കാലം അയാള്‍ കണ്ടുനിന്നിട്ടുണ്ട്.
പൂജ കഴിഞ്ഞു പൂമുഖത്തേയ്ക്കു വരുമ്പോള്‍ പ്രസാദമായി ഒരു ശര്‍ക്കരപ്പൊട്ട് തിരുമേനി അയാള്‍ക്കായി കൊണ്ടുവരും.
'' ട്ടോ, നീലാണ്ടാ,വിഗ്രഹവും ഉപാസകനും ഭക്തനും-
നമ്മളൊരു ത്രികോണമാണ്.''തിരുമേനി പറയും
'' അതാണ് ഈശ്വരതത്ത്വം.'' അദ്ദേഹം ആവര്‍ത്തിച്ചു പറയാറുള്ള ആ വാക്യത്തിന്റെ പൊരുള്‍ അന്നെന്നപോലെ ഇന്നും നമ്പീശന് അവ്യക്തമാണ്.
പാട്ടം നിന്നതുകൊണ്ട് ദാരിദ്ര്യം കൊടികുത്തിവാണ ഒരു മനയായിരുന്നു അത്. പക്ഷേ അതൊന്നും തിരുമേനിയെ ബാധിച്ചില്ല. ഊണു മുടങ്ങിയതുകൊണ്ട് ശുഷ്കിച്ച തിരുമേനിയും പായസവും ഭദ്രദീപവും മുടങ്ങിയതുകൊണ്ട് കറുത്തു പോയ വിഗ്രഹവും ഒന്നും സംഭവിക്കാത്തതു പോലെ എന്നും പുലര്‍ച്ചയ്ക്ക് കുളിച്ചു ശുദ്ധമായി അന്യോന്യം സംവദിച്ചുകൊണ്ടിരുന്നു. ഒരു പൊട്ടു ശര്‍ക്കര പ്രഭാതഭക്ഷണമായി രണ്ടു പേരും എന്നും പങ്കുവച്ചു .ത്രികോണത്തിന്റെ മൂന്നാം മൂലയിലെ ഭക്തനും കിട്ടി പ്രാതലിന്റെ ഒരു ഓരി.
'' കേട്ടിട്ടില്ലേ ,കഥ ? ഒരു പിടി അവിലു മതി ലോകം സുഭിക്ഷമാകാന്‍ '' ഒരിക്കല്‍ പൂജയ്ക്കു വഴിപാടായി അരിയും ശര്‍ക്കരയും നെയ്യും പാലും പഴങ്ങളും കാഴ്ച്ച വച്ച അയാളോട് തിരുമേനി പറഞ്ഞു.'' ഉപാസനയ്ക്ക് ആര്‍ഭാടങ്ങള്‍ പാടില്ല.അതുകൊണ്ടാണ് ഉപാസകരെ ഈശ്വരന്‍ നിസ്വരാക്കി നിര്‍ത്തുന്നത്. ഉപാസന ഉത്സവമാവുമ്പോള്‍ ഉപാസകന്‍ സമ്പത്തിന്റെ പുറകെ പോവും. അതു പാടില്ല. സമ്പത്തും ഐശ്വര്യവും ഉപാസകനില്‍ നിന്ന് പ്രാണിപ്രപഞ്ചത്തിലേയ്ക്കൊഴുകണം. ''
പടര്‍ന്നുപന്തലിച്ച വലിയൊരു സര്‍പ്പക്കാവു പോലെ ഇല്ലത്തിനെ ഇരുട്ടിലാക്കിനിന്ന ഇല്ലപ്പറമ്പ് ചൂണ്ടിക്കാട്ടി പ്രാണിപ്രപഞ്ചം എന്തെന്ന് അദ്ദേഹം വിസ്തരിക്കും. '' എടുക്കുന്നതിലിരട്ടി തിരിച്ചുകൊടുത്ത് പ്രാണികളെ കാത്തുസൂക്ഷിക്കണം. ഒന്നായ പ്രാണനാണ് പല പ്രാണികളായി നാം കാണുന്നത്.''
ഇല്ലം ചൂഴുന്ന വന്യതയെ ചുണ്ടിക്കാട്ടി അദ്ദേഹം പറഞ്ഞു നിര്‍ത്തി --.''അവിടെ നിന്നു വന്നവരാണ് നമ്മള്‍. അവിടേയ്ക്കു തന്നെ തിരിച്ചു പോവണം.''
'' ആ കാവിലെ ചെെതന്യം മനസ്സില്‍ പേറിനടക്കുന്നവന് വേറെ ഈശ്വരനില്ല.പ്രപഞ്ചത്തിന്‌റെ സൂക്ഷ്മരൂപം ആണ് മനുഷ്യ ശരീരം.നീലാണ്ടന് നിശ്ചണ്ടോ, മനസ്സില്‍ പേറുന്ന കാടിന്റെ ദെെവസാന്നിദ്ധ്യമാണ് ഉപാസകന്‍ വിഗ്രഹത്തിലേയ്ക്ക്പകരണത്.. തുളസിക്കതിര് മണത്തും ചന്ദനലേപംകൊണ്ട് ശരീരചാഞ്ചല്യം തണുപ്പിച്ചും മാനസപൂജ ചെയ്തിട്ടു വേണം പൂജതുടങ്ങാന്‍ .ഒരു പൂവ്വും ഇത്തിരി ചന്ദനവും മതി ഈശ്വരചെെതന്യം മനസ്സിലുണരാന്‍.ഒരു തിരി മതി മനക്കണ്ണു കുളിരെ ദേവനെ കാണാന്‍.''
ആ നിമിഷം മനവളപ്പിലെ വന്യതയില്‍ തിരുമേനിയുടെ ആത്മാവ് മാടിവിളിക്കുന്നതു കേള്‍ക്കാനെന്ന പോലെ അയാള്‍ കാതോര്‍ത്തു നിന്നു. പ്രായം തളര്‍ത്താന്‍ തുടങ്ങിയ അയാളുടെ കാലുകള്‍ വിറച്ചു.
'' ഭക്തജനങ്ങളുടെ ശ്രദ്ധയ്ക്ക് '' മെെക്കില്‍ അലച്ചുയുര്‍‍ന്ന ശബ്ദം പെട്ടന്ന് നമ്പീശനെ പൂജാപ്പന്തലിന്റെ ഉത്സവവിസ്മയത്തിലേയ്ക്ക് തിരിച്ചു കൊണ്ടുവന്നു.
''ഇന്നത്തെ പ്രസാദ ഊട്ട് നിങ്ങള്‍ക്കെല്ലാം പരിചിതനായ പരേതനായ ശ്രീ കിഴക്കേപറമ്പില്‍ സുകുമാരന്‍ നായരുടെ സ്മരണാര്‍ത്ഥം അദ്ദേഹത്തിന്റെ മക്കള്‍ അജയനും വിജയനും സമര്‍പ്പിച്ചതാണ്. വ്യാപാരസംബന്ധമായ കാര്യങ്ങളില്‍ വിദേശത്തു പോയിരിക്കുന്ന അവരോട് ഉത്സവകമ്മറ്റിയുടെ പേരില്‍ ഞാന്‍ കൃതജ്ഞത രേഖപ്പെടുത്തുന്നു.
മറ്റൊരു സന്തോഷവാര്‍ത്ത ദേവിയുടെ പ്രതിഷ്ഠക്കായി മച്ചകത്തിനു പുറത്ത് ഒരു ശ്രീകോവില്‍ പണിയുന്നതിനു വേണ്ട സാമ്പത്തിക സഹായം നല്‍കുവാന്‍ നമ്മുടെ മുന്‍ പഞ്ചായത്ത് അദ്ധ്യക്ഷന്‍ ശ്രീ ബാലകൃഷ്ണ പിള്ള മുന്നോട്ടു വന്നിട്ടുണ്ടെന്നതാണ്. ഇതിന്റെ ആദ്യ ഗെഡുവായ രണ്ടു ലക്ഷം രൂപ ബ്രഹ്മശ്രീ ഉണ്ണികൃഷ്ണന്‍ നമ്പൂതിരിക്ക് ദക്ഷിണ വ്യ്ക്കുന്നതിനായി ശ്രീ പിള്ളയെ ഈ വേദിയിലെയ്ക്ക് ആദരപൂര്‍വ്വം ക്ഷണിച്ചുകൊള്ളുന്നു.''
കാര്യദര്‍ശിയുടെ പ്രസംഗത്തിനിടയില്‍ ഉണ്ണികൃഷ്ണന്‍ നമ്പൂതിരി ഇടക്കണ്ണിട്ടു തന്നെ നോക്കുന്നതും പരിചാരകരിലൊരാളോട് എന്തോ കാതില്‍ പറയുന്നതും നമ്പീശനെ അസ്വസ്ഥനാക്കി. തന്നെയും ഉത്സവകച്ചവടത്തിന്റെ പങ്കാളിയാക്കാനുള്ള ഗൂഢ നീക്കമാവുമതെന്ന് അയാള്‍ സംശയിച്ചു.
മനവളപ്പ് ഒരു പരിസ്ഥിതി സൗഹൃദ വിനോദയാത്രാ കേന്ദ്രമാക്കുന്നകാര്യം സര്‍ക്കാരിന്റെ സജീവപരിഗണയിലുണ്ടെന്ന സന്ദേശത്തോടെ പ്രസംഗം അവസാനിച്ചപ്പോള്‍ പ്രായത്തിന്റെ തളര്‍ച്ചയെ മറികടന്ന് ഓടിരക്ഷപ്പെടാന്‍ നമ്പീശന്റെ കാലുകള്‍ വെമ്പല്‍കൊണ്ടു.തിരുമേനിയുടെ ഗുരുത്വം പങ്കിലമാക്കരുത്. രക്ഷപ്പെടണം.പന്തലിനു ചുറ്റും വളച്ചുകെട്ടിയ മറയ്ക്കു പുറകിലേക്ക് അയാള്‍ ഒളിച്ചുമാറി.
പിന്നെ ഓട്ടമായിരുന്നു.കാലില്‍ തറയ്ക്കുന്ന മരക്കുറ്റികളും, മുള്ളും, ചൊറിഞ്ഞു കയറുന്ന കടിത്തൂമ്പയുടെ പകയും വിലവെയ്ക്കാതെ മനപ്പറമ്പിലെ നിഗൂഢമായ വള്ളിപ്പടര്‍പ്പുകളില്‍ അയാള്‍ ദിശയറിയാതെ കറങ്ങിയലഞ്ഞു.ദൃശ്യവും അദൃശ്യവുമായ പ്രാണിപ്രപഞ്ചത്തിന്റെ ചൂളംവിളികളും വന്‍വൃക്ഷക്കൊമ്പുകളിലെ ഉഴിഞ്ഞാലാട്ടവും ഉണര്‍ത്തിയ ആദിമഭീതി അയാളെ ഭാരംകുറഞ്ഞ ഒരു പഞ്ഞിക്കെട്ടുപോലെ കാറ്റില്‍ പറത്തി.
സര്‍പ്പക്കാവിലെ പാലച്ചോട്ടില്‍ കിളികള്‍ കൊത്തിയ പഴം പോലെ അയാള്‍ വീണു മണ്ണടിഞ്ഞു.
ഇല്ലമുറ്റത്തെ ഉച്ചഭാഷിണി ''നീലകണ്ഠന്‍ നമ്പീശന്‍ , നീലകണ്ഠന്‍ നമ്പീശന്‍ '' എന്ന് ഉറക്കെയുറക്കെ വിളിച്ചു പറഞ്ഞുകൊണ്ടിരുന്നു.

By Rajan Paduthol
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo