Slider

കുരുക്ഷേത്ര ഭൂമിക (പർവ്വം ഒന്ന്)

0
Image may contain: 2 people, text

(ഇതൊരു കഥയല്ല വെറുമൊരു പഠനം.നമ്മൾ വായിച്ചറിഞ്ഞതും കേട്ടറിഞ്ഞതുമായ കുരുക്ഷേത്ര യുദ്ധത്തിൽ നിന്നൊരു ഏട്..അതുകൊണ്ട് തന്നെ ഈ കഥയിൽ യാതൊരു പുതുമയും അവകാശപ്പെടുന്നില്ല..തെറ്റുകൾ പറ്റിയിട്ടുണ്ടെങ്കിൽ സദയം ക്ഷമിക്കണം.)
കുരുക്ഷേത്ര ഭൂമിക.....(പർവ്വം ഒന്ന്)
................................................
കുരുക്ഷേത്ര യുദ്ധം പതിനേഴ് ദിനരാത്രങ്ങൾ പിന്നിട്ടിരിക്കുന്നു...യുദ്ധകൂടാരത്തിൽ ക്ഷീണിച്ചവശനാണെങ്കിലും സുയോധനന് ഒട്ടും ഉറങ്ങാൻ സാധിക്കുന്നില്ല.കണ്ണിൻ്റെ മുന്നിൽ കർണ്ണൻ്റെ ചേതനയറ്റ ശരീരം..തനിക്കാരായിരുന്നു കർണ്ണൻ?തൻ്റെ നേരനുജൻ ദുശ്ശാസനെക്കാൾ തൻ്റെ മറ്റ് സഹോദരന്മാരേക്കാൾ പ്രിയ സഹോദരി ദുശ്ശളേയ്ക്കാൾ താൻ സ്നേഹിച്ച വിശ്വസിച്ച ഒരു നല്ല സതീർത്ഥ്യനുമപ്പുറം തനിക്കൊരു കൂടപിറപ്പ് തന്നെയായിരുന്നില്ലേ രാധേയൻ?
യുദ്ധ ഭൂമിയിൽ ഭീഷ്മപിതാമഹൻ്റെ പതനത്തിന് ശേഷം തൻ്റെ കൗരവപടയേ നയിക്കാൻ ഏറ്റവും അനുയോജ്യനും സമർത്ഥനുമായ ഒരു പോരാളി തന്നെയായിരുന്നു കർണ്ണൻ..
"അല്ലയോ രാധേയാ നിൻ്റെ പതനം എനിക്ക് താങ്ങാവുന്നതിലും അപ്പുറമാണ്..അർജ്ജുനൻ്റെ കൈയാൽ നീ വധിക്കപ്പെടുമെന്ന് ഞാനൊരിക്കലും കരുതിയില്ല."
സുയോധനൻ കർണ്ണൻ്റെ വിയോഗത്തിൽ പൊട്ടി കരഞ്ഞു..അതുവരെയും അക്ഷോഭ്യനായി നിന്നിരുന്ന സുയോധനൻ പൊട്ടികരയുന്നത് കണ്ട അശ്വത്ഥാമാവും ശ്രുതകർമ്മാവും ശല്ല്യരും ധാർത്തരാഷ്ട്രനെ എങ്ങനെ ആശ്വസിപ്പിക്കണമെന്നറിയാതെ ഉഴറി..
അടുത്ത ദിവസത്തേ യുദ്ധസന്നാഹത്തിന് സൈന്യത്തെ തയ്യാറാക്കാൻ ശല്ല്യരെ ഏർപ്പാട് ചെയ്തു. ഇനിയുള്ള യുദ്ധം നയിക്കാൻ ശല്ല്യരെ സർവ്വസൈന്യാധിപനായി നിയമിച്ചതിന് ശേഷം ശരശയ്യയിൽ കിടക്കുന്ന ഭീഷ്മപിതാമഹൻ്റെ അടുത്തേക്ക് സുയോധനൻ പോയി.
*****
കർണ്ണൻ്റെ മരണത്തിൽ സന്തോഷിച്ചു നില്ക്കുന്ന പാണ്ഡവരുടെ അടുത്തേക്ക് കുന്തിദേവി വന്നു..മുഖത്ത് ഒട്ടും സന്തോഷമില്ല..കുന്തിദേവി യുദ്ധ ഭൂമിയിലേക്ക് പ്രവേശിച്ചു.കുന്തി നേരെ ചെന്നത് യുദ്ധഭൂമിയിൽ വച്ച് തൻ്റെ അർജ്ജുനൻ്റെ കൈയാൽ വധിക്കപ്പെട്ട കർണ്ണൻ്റെ അടുക്കലേക്കാണ്..കർണ്ണൻ്റെ ശിരസ്സെടുത്ത് തൻ്റെ മടിയിൽ വച്ച് കുന്തിദേവി ഇടനെഞ്ച് പൊട്ടി കരഞ്ഞു..തങ്ങളുടെ മാതാവ് ശത്രുപക്ഷത്തുള്ള ഒരാളുടെ അതും വെറുമൊരു സൂതപുത്രൻ്റെ മരണത്തിൽ ഇത്രമാത്രം കരയുന്നതെന്തെന്ന് പാണ്ഡവർക്ക് മനസ്സിലായില്ല.
"മാതേ അങ്ങ് കാണുന്നില്ലേ മാതയുടെ മക്കൾ കൗരവപടക്കെതിരെ പോരാടിയത്..മക്കൾ ഇങ്ങനെ വിജയിച്ചിരിക്കുമ്പോഴും എന്തിനാണ് മാതേ ഒരു ശത്രുവിൻ്റെ മരണത്തിൽ ഇത്ര ദുഃഖിക്കുന്നത്? വീരശൂര പരാക്രമിയായ,ഭീമൻ്റെ പുത്രനെ അങ്ങയുടെ പൗത്രനെ, ഘടോൽകചനെ വധിച്ചവനാണ് കർണ്ണൻ..അവന് വേണ്ടി എന്തിനാണ് മാതേ കരയുന്നത്?"
ധർമ്മപുത്രരുടെ ചോദ്യങ്ങൾ കുന്തിദേവിയുടെ ഉള്ളം പൊള്ളിച്ചു.എന്ത് മറുപടി താൻ കൊടുക്കും?
ധർമ്മപുത്രർ വീണ്ടും ചോദ്യങ്ങൾ ആവർത്തിച്ചുകൊണ്ടിരുന്നു
"നിർത്ത്...യുധിഷ്ഠിരാ...നിർത്ത്..നിനക്കറിയില്ല ഒരു മാതാവിന്റെ വേദന... കർണ്ണൻ.. സൂതപുത്രനല്ല..സൂര്യപുത്രൻ..എൻ്റെ...എൻ്റെ മകനാണ്.പാണ്ഡവരിൽ മൂത്തവൻ..സൂര്യഭഗവാനാൽ എനിക്ക് പിറന്ന മകൻ"
പാണ്ഡവർ ഞെട്ടിത്തരിച്ചു പോയി.എന്താണീ കേൾക്കുന്നത്!!കർണ്ണൻ തങ്ങളുടെ മൂത്ത സഹോദരനോ? ആ സഹോദരനെയാണോ അർജ്ജുനൻ വധിച്ചത്?..ഈ പാപം ഏത് ജന്മത്തിലാണ് ഞങ്ങളെ വിട്ടു പോകുക...
യുധിഷ്ഠിരൻ കോപം കൊണ്ട് വിറച്ചു.
"മാതേ..നിങ്ങളാണ് ഈ യുദ്ധത്തിന് ഹേതു..നിങ്ങൾ വിചാരിച്ചിരുന്നെങ്കിൽ ഈ യുദ്ധം ഒഴിവാക്കാമായിരുന്നില്ലേ മാതേ?..സ്വന്തം സഹോദരനെ കൊന്ന പാപം ഞങ്ങൾ എവിടെ കൊണ്ടുപോയി ഒഴുക്കി കളയും..ഇത്ര വലിയ രഹസ്യം എന്തിനായിരുന്നു മാതാവേ അങ്ങ് മറച്ചു വെച്ചത്?...മാതേ ഞാനിതാ ശപിക്കുന്നു.. ഇനി മുതൽ ഒരു രഹസ്യവും സ്ത്രീജനങ്ങൾക്ക് സൂക്ഷിക്കാൻ കഴിയാതിരിക്കട്ടെ"
കൃഷ്ണൻ്റെ സമാധാന വാക്കുകൾ കേട്ട ധർമ്മപുത്രൻ ശാന്തനായി...
പാണ്ഡവർ കൂടാരത്തിലേക്ക് മടങ്ങി.
*****
"പിതാമഹാ എന്നെ അനുഗ്രഹിക്കണം...കർണ്ണൻ്റെ വിയോഗം അങ്ങ് അറിഞ്ഞു കാണുമല്ലോ...കർണ്ണൻ എനിക്കു കൂടപിറപ്പ് തന്നെയായിരുന്നു.കർണ്ണൻ്റെ വിയോഗം എന്നെ തളർത്തി കളഞ്ഞു"
"പുത്രാ..കർണ്ണൻ നിനക്ക് വെറുമൊരു സതീർത്ഥ്യൻ മാത്രമാണ് എന്നിട്ടും ഹസ്തിനപുരത്തിൻ്റെ അംഗരാജ്യത്തിൻ്റെ അധിപനായി കർണ്ണനെ നീ വാഴിച്ചു... പക്ഷെ പാണ്ഡവർക്ക് കർണ്ണൻ സ്വന്തം സഹോദരൻ തന്നെയായിരുന്നില്ലേ"
"പിതാമഹാ അങ്ങെന്താണീ പറയുന്നത്?കർണ്ണൻ പാണ്ഡവരുടെ സഹോദരനാണെന്നോ?"
"അതേ പുത്രാ..കർണ്ണൻ കുന്തിസുതനാണ്..സൂര്യഭഗവനനാൽ കുന്തിക്ക് പിറന്നവൻ..സൂര്യപുത്രൻ..പാണ്ഡവരിൽ മൂത്തവൻ..ജനിച്ചപ്പോൾ തന്നെ കവചകുണ്ഡലങ്ങൾ ലഭിച്ചവൻ..താൻ കുന്തിപുത്രനാണെന്നറിഞ്ഞ് കൊണ്ടു തന്നെയാണ് സുയോധനാ രാധേയൻ പാണ്ഡവർക്കെതിരെ ആയുധമെടുത്തത്..അത് നിന്നോടുള്ള സ്നേഹത്തെ കരുതി നിന്നിലുള്ള വിശ്വാസത്തെ കരുതി..അർജ്ജുനൻ്റെ കൈകളാൽ കൊല്ലപ്പെടുമ്പോഴും കർണ്ണനറിയാമായിരുന്നു പാർത്ഥൻ തൻ്റെ ഇളയസഹോദരനാണെന്ന്"
കർണ്ണൻ കുന്തിപുത്രനാണെന്നുള്ള അറിവ് സുയോധനനെ തെല്ലൊന്നുമല്ല വിഷമിപ്പിച്ചത്..ഒരർത്ഥത്തിൽ കുരുവംശത്തിൻ്റെ അധിപനായി വാഴേണ്ടവൻ.ഒരുപക്ഷെ ഹസ്തിനപുരത്തിൻ്റെ രാജാവായി രമിക്കേണ്ടവൻ തൻ്റെ തോഴനായി തൻ്റെ ആജ്ഞ അനുസരിച്ച് ഹസ്തിനപുരത്തിൻ്റെ ഒരു അംഗരാജ്യത്തിൻ്റെ അധിപനായി ആരോടും പരാതി പറയാതെ തൻ്റെ രാജധർമ്മം നിർവഹിച്ചവൻ..സത്യസന്ധൻ ധാനധർമ്മിഷ്ടൻ...അതുകൊണ്ടാണല്ലോ അർജ്ജുന പിതാവായ ദേവേന്ദ്രൻ വന്ന് കവചകുണ്ഡലങ്ങൾ ദാനമായി ചോദിച്ചപ്പോൾ ഒരു മടിയും കൂടാതെ രാധേയൻ അവ ദാനമായി നല്കിയത്...
ഭീഷ്മപിതാമഹൻ്റെ കാല് തൊട്ട് വന്ദിച്ച് സുയോധനൻ ഹസ്തിനപുരിയിലേക്ക് പുറപ്പെട്ടു.. മാതാവായ ഗാന്ധാരിയെ കണ്ട് അനുഗ്രഹം വാങ്ങണം..
*** *** ***
പതിനെട്ടാം ദിനം കുരുക്ഷേത്ര ഭൂമി.സുയോധനൻ ഇനിയും യുദ്ധഭൂമിയിലേക്ക് എത്തിയിട്ടില്ല...ഭീമസേനൻ ആർത്തട്ടഹസിച്ചു..
"ഹ...ഹ...ഹ...കൗരവപടയുടെ നായകൻ ദുര്യോധനൻ പേടിച്ചോടിയിരിക്കുന്നു..പാണ്ഡവരുടെ ശക്തി അവന് നന്നായി അറിയാം"
"ഇനി സുയോധനൻ യുദ്ധം ചെയ്യാതെ മറഞ്ഞിരിക്കുകയാണോ"ധർമ്മപുത്രരുടെ സംശയം
"ജേഷ്ഠാ...സുയോധനൻ ഒരു ഭീരുവല്ല..ഹസ്തിനപുരിയുടെ യുവരാജാവാണ്,പ്രജാക്ഷേമതല്പരനാണ്,ഇത്രയും വലിയ യുദ്ധം നടന്നിട്ടും ഹസ്തിനപുരിയിലെ ജനങ്ങൾക്ക് യാതൊരുവിധ പ്രയാസങ്ങളും അനുഭവപ്പെടാത്തത് സുയോധനൻ്റെ ഭരണ മികവാണ്..വെറുമൊരു സൂതപുത്രനായ കർണ്ണനെ അംഗരാജ്യത്തിലെ രാജാവായി വാഴിച്ചവനാണ്..അങ്ങനെയുള്ള സുയോധനനെ തോൽപിക്കാത്തിടത്തോളം കാലം നിങ്ങൾക്കീ യുദ്ധം ജയിക്കാനാവില്ല.സമയമാകുമ്പോൾ സുയോധനൻ യുദ്ധഭൂമിയിലേക്ക് വരിക തന്നെ ചെയ്യും..വരാതിരിക്കാൻ ധാർത്തരാഷ്ട്രന് പറ്റില്ല"
കൃഷ്ണൻ്റെ വാക്കുകൾ പാണ്ഡവർ സശ്രദ്ധം ശ്രവിച്ചു.
*** *** ***
ഹസ്തിനപുരി...
ഗാന്ധാരിയുടെ അന്തപുരം..
"മാതേ"
"പുത്രാ സുയോധനാ"
"മാതേ എന്നെ അനുഗ്രഹിക്കണം..അങ്ങയുടെ പുത്രൻ ഈ യുദ്ധത്തിൽ വിജയിച്ചു വരാൻ അനുഗ്രഹിക്കണം..എല്ലാവരും വീണു കഴിഞ്ഞു മാതേ..ഭീഷ്മപിതാമഹൻ,ഗുരു ദ്രോണാചാര്യർ,എൻ്റെ കർണ്ണൻ മാതയുടെ ദുശ്ശാസനൻ...എല്ലാവരും..ഇനിയീ മകൻ മാത്രമേ ഉള്ളു"
"പുത്രാ..എനിക്ക് നിൻ്റെ വിജയത്തിനായി അനുഗ്രഹിക്കാൻ സാധ്യമല്ല.. എന്നിരുന്നാലും പുത്രനെ ഈ യുദ്ധത്തിൽ നിന്ന് രക്ഷപ്പെടുത്താൻ എനിക്ക് പറ്റും..മകൻ പോയി ഗംഗാനദിയിൽ സ്നാനം ചെയ്തു വരു..ഒരു കാര്യം പ്രത്യേകം ഓർക്കുക.. പുത്രൻ എന്നെ കാണാൻ വരുമ്പോൾ പരിപൂർണ്ണ നഗ്നനായി വേണം വരാൻ"
"മാതേ..അത്..ഞാൻ ഇന്ന് ഒരു കൊച്ചുകുട്ടിയല്ല ...ഒത്തപുരുഷനാണ്..ഞാൻ മാതാവിന്റെ മുന്നിൽ നഗ്നനായി എങ്ങനെയാണ് വരിക"
"പുത്രാ..നീ എനിക്കിന്നും ആ പിഞ്ചു പൈതലാണ്..അതുകൊണ്ട് തന്നെ എൻ്റെ മുന്നിൽ നഗ്നനാവാൻ നീ ലജ്ജിക്കേണ്ട പുത്രാ..പോയി കുളിച്ചു വരു..ഞാനപ്പോഴേക്കും ശിവഭഗവാനെ ധ്യാനിക്കട്ടെ"
സുയോധനൻ സ്നാനത്തിനായി ഗംഗാനദിയിലേക്ക് പോയി....
(അവസാനിക്കുന്നില്ല)
ബിജു പെരുംചെല്ലൂർ
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo