Slider

സർപ്പദോഷം - ചെറുകഥ

0
Image may contain: 1 person, selfie and closeup

എങ്ങുനിന്നോഒരു കുഞ്ഞ് മഴപാറിവന്നു.
മഴത്തുള്ളികൾ ദേഹത്ത് വീഴാതിരിക്കാൻ വയസ്സൻഅരയാലിന്റെ ചോട്ടിലേക്ക് കയറിനിന്നു. ഇടിഞ്ഞുപൊളിഞ്ഞ ആൽത്തറയുടെ വെട്ടുകല്ലുകളിൽ നിന്നും ആവി ഉയരുന്നത് നോക്കിനിന്നു.
ആൽമരത്തിനു ചുറ്റും ആലിലകൾ കരിയിലകളായി മാറിയിട്ടും മണ്ണിലലിയാൻ മടിച്ചു നിന്നു.ആശകൾ നശിച്ചമനസ്സിന്റെ ചിന്തകൾ പോലെ നാരുകൾഅവശേഷിച്ചു..
പാലമരത്തിന്റെ മുകളിൽ തൂങ്ങിക്കിടന്ന വാവലുകൾ അടഞ്ഞ ശബ്ദത്തിൽ എന്തോ പരസ്പരം പറഞ്ഞുകൊണ്ടിരുന്നു.
അല്പംമാറി കാടുപിടിച്ച കാവിലേക്കുനടന്നു.സർപ്പക്കാവിന്റെ മുന്നിലെ ക്ലാവുപിടിച്ച വിളക്ക് താഴെ ,മണ്ണിൽ പൂണ്ട നിലയിൽകണ്ടു..നാഗത്താൻമാരുടെ രൂപങ്ങൾ പൊട്ടിപ്പൊളിഞ്ഞിരുന്നു.. മഴയും വെയിലുമേറ്റു നിറംമങ്ങിപച്ച പൂപ്പലും പിടിച്ചിരുന്നു..
"ഓം നാഗരാജായ നാഗായ മുഖ്യായ പതയെ നമഃ"
അറിയാതെ നാവിൽ നിന്നും ഉതിർന്നു വീണു.
''ഈ മന്ത്രം24 പ്രാവശ്യം വീതം 18 ദിവസം ചൊല്ലിയാൽ ദാരിദ്ര്യമകലും,കടബാധ്യതകൾ മാറുന്നതിനും ധനാഭിവൃദ്ധിക്കും നല്ലതാ അപ്പുവേട്ടാ. "
കാതുകളിൽ ആരോ മന്ത്രിക്കും പോലെ തോന്നി..ഓടി അകലുന്നകാലടിപ്പാടുകളും, അതിനൊപ്പംഉയരുന്ന വെള്ളിപാദസ്വരങ്ങളുടെ കിലുക്കവും..
അറിയാതെ ഉള്ളിൽ ഒരു പുഞ്ചിരിവിടർന്നു.
എവിടെയോ ഒരു പുള്ളുവൻ പാട്ടിന്റെപതിഞ്ഞ ഈണം കേട്ടു..നോക്കിനിൽക്കെ സർപ്പക്കാവ് പഴയ പ്രൗഢിയിലേക്ക് പതിയെ എത്തി ചേർന്നു.
കുരുത്തോല കൊണ്ടു ഭംഗിയായ്‌ അലങ്കരിച്ച കാവിൽ..മഞ്ഞളിന്റെയും ,ചന്ദനത്തിന്റെയും
വശ്യമായ സുഗന്ധം ..മണ്ണിൽ ഭംഗിയായി വരച്ചനാഗരാജക്കളംഒരുങ്ങിക്കഴിഞ്ഞു.
"സര്‍പ്പദോഷം തീരേണം, രാഹൂര്‍ദോഷംതീരേണം…" പുള്ളവ വീണയുടെ താളത്തിനനുസരിച്ച് ഉയരുന്ന പാട്ട് ...
പട്ടും മഞ്ഞളും ചാര്‍ത്തിയ വിളക്കിന് മുമ്പില്‍ നാഗങ്ങള്‍ക്ക്‌ നൂറും പാലും നല്‍കുന്നു. പുള്ളുവന്‍പ്പാട്ട് ആരംഭിക്കുമ്പോള്‍ കവുങ്ങിൻ പൂക്കില കൈയ്യില്‍ തിരുകി തറവാട്ടമ്മയും, സഹായിയായ പെൺകുട്ടിയും കളത്തില്‍ ഇരിക്കും. കളമെഴുതി ആവാഹിച്ചു സര്‍പ്പങ്ങള്‍ പ്രവേശിക്കുന്നതോടെ ഇവര്‍ കലികയറി പൂക്കുല കുലുക്കി പുള്ളുവന്‍ പാട്ടിനൊത്ത് തുള്ളും. തറവാട്ടിലെ കന്യകമാരും ഇതില്‍ പങ്കുചേരും. പാട്ടിന്റെ ദ്രുതാവസ്ഥയില്‍ കന്യകമാര്‍ നാഗങ്ങളായി ആടി കളം മായ്ക്കുന്നു.
"കുട്ടിക്ക് എന്താ ..അവിടേക്ക് വരാൻഭയാണോ..?"
കുളക്കടവിലെകൾപ്പടവുകളിൽ കൂട്ടംകൂടി നിന്നിരുന്ന മീനുകളെ നോക്കിയിരിക്കുന്ന സവിത്രിക്കുട്ടിയോട് ചോദിച്ചു.
"എനിക്ക് വയ്യാ ..! അപ്പുവേട്ടാ ആ കാഴ്ചകാണാൻ.."
കൽപ്പടവുകളെ സവിത്രിക്കുട്ടിയുടെ കെട്ടഴിഞ്ഞകാർകൂന്തൽതഴുകുന്നുണ്ടായിരുന്നു. സ്വർണ്ണനൂലുകൊണ്ടുദൈവം സൃഷ്ട്ടിച്ച അപ്സരസ്സ്അയിരുന്നുസാവിത്രിക്കുട്ടി. ആർത്തലച്ചെത്തിയ സൗന്ദര്യത്തിൻ മേഘങ്ങൾ
ഇവളിൽമാത്രം മഴയായ് പെയ്തതാണോ..?
മനസ്സിൽ എന്നോകയറിക്കൂടിയതാണ് ഇവൾ.
മഞ്ഞനിറമുള്ള പട്ടുപാവടയും ,ബ്ലൗസിലുംഒരു തങ്ക വിഗ്രഹംപോലെ തിളങ്ങി നിന്നു.
ഇവൾ അഴകല്ല. അഴക്‌ എന്നത് ഇവളാണ്..!
"താൻ ,എന്താ ഇവിടെ നിക്കണേ..?"പിന്നിൽ നിന്നും ശങ്കരൻജ്യോത്സരുടെ ശബ്ദം.
"ഒന്നൂല്ല..! വെറുതെ മീനുകളെ നോക്കി..."ഒന്നു പതറിയെങ്കിലും ഒരുവിധം പറഞ്ഞൊപ്പിച്ചു.
ജോത്സ്യർ തന്നെ ഒന്നു നോക്കിയിട്ടു ചിരിച്ചു കൊണ്ട് ദശാവതാരങ്ങൾ ഈണത്തിൽ ചൊല്ലി നടന്നു നീങ്ങി.
"മത്സ്യകൂര്‍മ്മവരാഹശ്ച
നരസിംഹശ്ച വാമനഃ
രാമോ രാമശ്ച രാമശ്ച
കൃഷ്ണഃ കല്ക്കി ജനാര്‍ദ്ദനഃ".
-------------••-----------
സാവിത്രിക്കുട്ടി തന്റെ മാത്രമല്ല. നാട്ടിലെചെറുപ്പക്കാരുടെ സിരകളിലെ ഭ്രാന്താണ്.
വാലിട്ടെഴുതിയ ആ കണ്ണ് കൊണ്ടൊരു നോട്ടത്തിനായി പലരും കൊതിക്കുന്നുണ്ട്.
തന്റെ മനസ്സ് അവളെ അറിയിക്കാൻ പലവട്ടം ശ്രമിച്ചതാണ് പക്ഷെ .. !സാവിത്രികുട്ടിയുടെ തറവാട്ടിൽ നിന്നും അച്ഛന് പാരിതോഷികമായികൊടുത്ത അഞ്ചു സെന്റിൽ കുടിൽ കെട്ടി കഴിയുന്ന തന്റെ സാഹചര്യം അതിനെ വിലക്കിക്കൊണ്ടിരുന്നു എപ്പോഴും.
രാവും, പകലുംപോലെ, കറുപ്പും,വെളുപ്പും പോലെ ചേർച്ചയില്ല എന്നറിയാം എങ്കിലും വെറുതെ..
മനസ്സിൽ മോഹിക്കുന്നതിനു ആർക്കുംകരം കൊടുക്കേണ്ട ആവിശ്യം ഇല്ലല്ലോ.!
"അപ്പുവേട്ടാ.. ഒന്നവിടെ നിൽക്കൂ..ഒരൂട്ടംപറയാനുണ്ട്. "
സാവിത്രിക്കുട്ടിയും, മാളവികയും.
കൂടി പാടവരമ്പത്തുകൂടി നടന്നു വരുന്നു..
ഹരിതഭംഗിയിൽസിന്തൂരംതൊട്ടപോലെ.. ചുവന്നപട്ടുഉടയാടയിൽ സാവിത്രിയെ കണ്ടു അറിയാതെ തൊഴാൻ തോന്നി..
സാവിത്രിക്കുട്ടിമാളൂന്റെ കൈകൾപിന്നിലേക്ക് വലിക്കുന്നുണ്ട്. മാളൂ അവളെയും വലിച്ചു കൊണ്ടാണ് വരുന്നത്..
"അപ്പുവേട്ടാ.. ഒരു കാര്യം ചോദിക്കട്ടെ.. ?"
മാളൂ ചോദിച്ചു..
ചോദിക്കൂ എന്നർത്ഥത്തിൽതലയാട്ടികൊണ്ട് മൂളി.
"ഈ.. നിക്കണ സാവിത്രിക്കുട്ടിയേ.. അപ്പുവേട്ടന് ഇഷ്ട്ടാണോ..? "
ഞെട്ടിപ്പോയി.. ഈ വായാടിപെണ്ണ് എന്തെക്കെയാ ഈ വിളിച്ചു പറയുന്നത്.. ?
ചുറ്റിനും കണ്ണുകൾപായിച്ചു ആരെങ്കിലും കേൾക്കുന്നുണ്ടോ.. ?ഭാഗ്യം ആരും തന്നെയില്ല.
ശരീരം നടുങ്ങുന്നതും, വിയർക്കുന്നതും അറിയുന്നുണ്ടായിരുന്നു..
"എന്താ.. കുട്ടി ഈ പറേണെ. ?"സാവിത്രിക്കുട്ടിയെ നോക്കി.
അവൾ മാളൂന്റെ പിന്നിൽ ഒളിച്ചു.
"ചോദിച്ചതിന് മറുപടിതാ അപ്പുവേട്ടാ.. "മാളൂ പിന്നെയും.
"ആർക്കാ.. ഈ സുന്ദരിക്കുട്ടിയെ ഇഷ്ടമല്ലാത്തത്.. ?".
ഈ വാക്കുകൾ കേട്ട് സാവിത്രിക്കുട്ടിയുടെ മുഖത്തു നാണത്തിന് അരുണിമപടരുന്നത് കണ്ടു..
"അതെ,അപ്പുവേട്ടാ... ! ഈ സാവിത്രിക്കുട്ടിക്ക്.. "
മാളൂനെ ബാക്കി പറയാൻവിടാതെ,അവളുടെ വാ പൊത്തി സാവിത്രിക്കുട്ടി തടഞ്ഞു..
മാളൂ ആ കൈകളെ ബലത്തിൽ വിടുവിച്ചുകൊണ്ടു..
"സാവിത്രിക്കുട്ടിക്ക് അപ്പുവേട്ടനെ ഭയങ്കര ഇഷ്ട്ടാ.. ഇത്രയും നാൾ മനസ്സിൽ കൊണ്ട് നടക്കുകയായിരുന്നു.. ഇനിയും പറഞ്ഞില്ലെങ്കിൽ ചിലപ്പോൾ ഈ പാവം ചങ്ക് പൊട്ടി
മരിച്ചുപോകും "
മാളൂ.. നിന്നു കിതച്ചു..
വിശ്വാസം വരാതെകണ്ണുംമിഴിച്ചു നിന്നു..സാവിത്രിക്കുട്ടിയുടെമുഖം കുനിഞ്ഞു. കാൽവിരലുകൾ ചെളിമണ്ണിൽ ചിത്രങ്ങൾ വരക്കുകയായിരുന്നു.
തുള്ളിച്ചാടാൻ തോന്നി..
അന്ന് തുടങ്ങി ഞങ്ങൾ ഒന്നായിരുന്നു.
സാവിത്രിക്കുട്ടി കാവിൽ വിളക്ക് വയ്ക്കാൻ വരുന്നനേരമായിരുന്നു ഞങ്ങൾ ഹൃദയം കൈമാറിയിരുന്നത്. കിട്ടുന്ന ചെറിയ സമയം സാവിത്രിക്കുട്ടി വാതോരാതെ എന്തെങ്കിലു മൊക്കെ പറഞ്ഞുകൊണ്ടിരിക്കും.
എന്നും ഓരോ വിശേഷങ്ങൾ ആയിരുന്നുഅവൾക്കു പറയാൻ ഉണ്ടായിരുന്നത്.
ഞങ്ങളുടെ പ്രണയം അധികനാൾ ഒളിപ്പിച്ചുവയ്ക്കാൻ കാലം അനുവദിച്ചില്ല.
ഒരു നാൾ ആലിംഗനബദ്ധരായഞങ്ങളെ സാവിത്രിയുടെ അച്ഛൻകണ്ടു.
അന്നത്തെ രാത്രിയിൽ എല്ലാം അവസാനിച്ചു.
കൽപ്പനകൾ എങ്ങുംമുഴങ്ങി. അവരുടെ പണത്തിനും, പ്രതാപത്തിനും മുന്നിൽ പിടിച്ചുനിൽക്കാൻ ഞങ്ങൾക്കായില്ല.
ഞങ്ങളുടെ കൂര അഗ്നിക്ക് ഇരയാക്കി എന്നെയും, അച്ഛനെയും തെങ്ങിൽ കെട്ടിയിട്ടു മർദ്ദിച്ചു..
ഒടുവിൽ പ്രാണനും കയ്യിൽപിടിച്ച് ഈ നാട്ടിൽനിന്നും ഓടി രക്ഷപെടുമ്പോൾ ഞങ്ങളുടെ പ്രണയം വിതുമ്പുന്നുണ്ടായിരുന്നു.
വിവാഹത്തിന് സമ്മതിക്കാതിരുന്ന സാവിത്രിയെക്കൊണ്ട് ബലമായി അവളെക്കാൾ
മുപ്പതു വയസ്സ് കൂടുതൽഉള്ള ഒരാളെ വേളി കഴിപ്പിച്ചു..
കാലത്തിന്റെ പ്രതികാരമാവാം,
ഈ കാവിൽവച്ച് സാവിത്രിയുടെ അച്ഛനെ വിഷം തീണ്ടിയതിൽ പിന്നെ... ഇല്ലത്തിന്റെ നാശം തുടങ്ങി.
പതിയെ കാവിനെ ആരും തിരിഞ്ഞു നോക്കാതെയായ്. സർപ്പകോപമേറ്റതിനാലോഎന്തോ തറവാടിന്റെ
അടിത്തറവരെ ക്ഷയിച്ചു..
സാവിത്രിയുടെ പുരുഷൻ അവളെവിട്ടു ഓടി പ്പോയ്.
ഏറെവൈകിയാണ്‌ എല്ലാം അറിഞ്ഞത്.പറഞ്ഞ വില കൊടുത്ത് ഇതെല്ലാം സ്വന്തമാക്കിയപ്പോൾ
ഒട്ടും നഷ്ട്ടബോധം തോന്നിയില്ല.
ഇന്ന് ഇല്ലത്തിന്റെയും , ഈ കാവിന്റെയും ഉടമസ്‌തനായി ഇവിടെ നിൽക്കുമ്പോൾ മനസ്സിൽ വീണ്ടും പഴയപ്രണയത്തിൻ ചെടിയിൽ പൂക്കൾ വിടർന്നു.
"അപ്പുവേട്ടാ.. ഇവിടെ നിക്കുവാണോ.. എവിടെയെല്ലാം തിരഞ്ഞു ഞാൻ.. ?"
പിന്നിൽ സാവിത്രിക്കുട്ടി.അവളുടെവാക്കുകളിൽ ആ പഴയകുസൃതിയുണ്ടായിരുന്നു. വർഷങ്ങൾ എല്ലാം നശിപ്പിച്ചെങ്കിലും ആ സൗന്ദര്യത്തിന് മാത്രം ഒരു മങ്ങൽ പോലും വരുത്തിയില്ല.
താഴെക്കിടന്ന വിളക്ക്കുനിഞ്ഞെടുത്ത് വൃത്തിയാക്കി അതിൽ എണ്ണ പകർന്നു തിരിയിട്ടു. വിളക്ക് തെളിഞ്ഞപ്പോൾ..
കാവിന്റെ മുഖം തെളിഞ്ഞു...
"അപ്പുവേട്ടാ..ദോഷങ്ങൾ ഒരുപാട് ഉണ്ട്."
അവൾ നാഗരാജാവിനെതൊഴുതു..
"എന്തു വേണമെങ്കിലും ചെയ്യാം സവിത്രിക്കുട്ടി.."
അവൾ വിളക്കിലെ തിരി നേരെയാക്കി കൊണ്ടു പറഞ്ഞു..
"കാവ് പുതുക്കിപ്പണിയണം, സർപ്പബലി നടത്തണം, പിന്നെ സ്വർണം കൊണ്ടുള്ളസർപ്പരൂപവും ...." പെട്ടെന്ന് ഒരു കാറ്റു വീശി. അതിൽ വിളക്ക് കേട്ടു..
"അപ്പുവേട്ടാ...."സാവിത്രി ഉറക്കെ വിളിച്ചുകൊണ്ട്‌താഴേക്കു ഇരുന്നു.
അവളെ കൈകളിൽ താങ്ങി ..ആ കണ്ണുകളിൽ നിന്നും കണ്ണീര് ഒഴുകി ഇറങ്ങുന്നുണ്ടായിരുന്നു..
"അപ്പുവേട്ടാ...ഈ ജന്മം ഒന്നാകുവാൻ നമുക്ക് വിധിയില്ല ." ആ തണുപ്പിലും അവൾവിയർക്കുന്നത് അറിഞ്ഞു..
"എന്താ സവിത്രിക്കുട്ടി..? "
അവൾ കൈചൂണ്ടിയ ഭാഗത്തേക്ക് നോക്കി.ആ കാഴ്ചകണ്ടു ഞെട്ടിപ്പോയി.
പൊളിഞ്ഞ സർപ്പത്തറയിലെ
പൊത്തുകളിലൊന്നിലെക്ക്‌ സാവധാനം കയറിപോകുന്നഒരു സർപ്പം...
"സര്‍പ്പദോഷം തീരേണം,രാഹൂര്‍ദോഷം തീരേണം…"എങ്ങുനിന്നോ വീണ്ടും പുള്ളവൻപാട്ടിന്റെ ഈണം കാതുകളിൽ മുഴങ്ങി..
ശുഭം.
By ,✍️
Nizar. Vh
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo