Slider

എന്റമ്മോ

0
എന്റമ്മോ... അന്ന് പേടിച്ചൊരു പേടി.. എന്നാന്നല്ലേ... പറയാം... കുറെയധികം വർഷങ്ങൾക്ക് മുമ്പ് എനിക്കന്ന് പതിനൊന്ന് വയസ്സ് പ്രായം. ഇന്നത്തെ കുട്ടികളെ പോലെ അന്ന് വലിയ അറിവൊന്നും ഇല്ല. അതും നാട്ടുമ്പുറത്താകുമ്പോൾ പറയണോ.. അതാണ് കാലം
അന്നൊരു ഞായറാഴ്ച ആയിരുന്നു. പപ്പയും , അമ്മയും രണ്ട് അനിയൻ മ്മാരും കൂടി പപ്പയുടെ അനിയന്റെ കല്യാണം ഉറപ്പിരിന് പോയി. കൂടെ ഞാനും പോകേണ്ടതായിരുന്നു. പക്ഷേ എന്ത് ചെയ്യാം.. കഷ്‌ടകാലത്തിന് എന്റെ കാലിൽ ഒരു കുരു ഉണ്ടായി.. അത് പഴുത്ത് നീരുവച്ച് വലിയൊരു വ്രണമായി. അതിനാൽ ചെരിപ്പിടാൻ പറ്റില്ല. നടക്കാനും പ്രയാസം. അതിനാൽ അമ്മ പറഞ്ഞു. "മോനിവിടെ ഇരുന്നോ രാത്രിയിൽ അപ്രത്തെ സാലി ചേച്ചി വന്ന് കൂട്ട് കിടക്കും." ചോറും കറിയും ഒക്കെ ഇരിപ്പുണ്ട് സമയത്ത് എടുത്ത് കഴിച്ചാൽ മതി . അമ്മയൊക്കെ ഇന്ന് പോയിട്ട് നാളെ തന്നെ വരാം.
ഞാൻകുറെ കരഞ്ഞതിന് ശേഷം മനസ്സില്ലാ മനസ്സോടെ സമ്മതിച്ചു.
ഉച്ചക്കഴിഞ് രണ്ട് മണിയോടെ അമ്മയും , പപ്പയും അനിയൻമ്മാരും പോകുന്നത് നിറ കണ്ണുകളോടെ ഞാൻ നോക്കി നിന്നു. എന്റെ നേരെ ഇളയവൻ എന്നെ നോക്കി കൊഞ്ഞണം കുത്തിചിരിച്ചു. അതുകൂടി കണ്ടപ്പോ എന്റെ സങ്കടം ഇരട്ടിച്ചു. അവർ മറയുന്ന വരെ നോക്കി നിന്നു. പിന്നെ കട്ടിലിൽ കയറികിടന്നു.
പിന്നെ നിർത്താതെയുള്ള പട്ടിയുടെ കുര കേട്ടാണ് ഉണർന്നത്. ഞാൻ കട്ടിലിൽ എണീറ്റിരുന്ന് ജനലിൽ കൂടി നോക്കി. ആരെയും പുറത്തെങ്ങും കാണാനില്ല. പട്ടിയാണേൽ വീട്ടിലേയ്‌ക്ക്‌ നോക്കി കുരയോടുകുര തന്നെ.
"എടാ.. വാച്ചറെ എന്താടാ.." ഞാൻ ചോദിച്ചിട്ടൊന്നും അവൻ കുര നിർത്തുന്നില്ല. വാച്ചർ ഞങ്ങളുടെ വളർത്തു നായാണ്. കടിയനായതിനാൽ അഴിച്ചുവിടില്ല. കൂട്ടിൽ നിന്നും ഒരു കമ്പി വലിച്ചു പറമ്പിലെ ഒരു മരത്തിൽ കെട്ടിയിടുണ്ട്. അവൻ അതിൽ കൂടി ചങ്ങലയും വലിച്ചു നടക്കും.
അവൻ കടിയ നാണന്ന് അറിയാവുന്നതിനാൽ ആരും വഴിയിൽ നിന്ന് വിളിക്കാതെ വീട്ടിലേയ്ക്ക് വരില്ല.
ഇവനിപ്പോ എന്തിനാണോ നിർത്താതെ കുരയ്ക്കുന്നത്. ചിലപ്പോൾ എന്റെ കൂട്ടുകാരികൾ ആരെക്കിലും വന്ന് എന്നെ പറ്റിക്കാൻ ഒളിച്ചു നിൽപുണ്ടാവുമോ. എന്നാലും അവരെ കണ്ടാൽ അവൻ ഇങ്ങനെ കുരയ്ക്കില്ല. എല്ലാവരെയും അവനറിയാം.
പിന്നെ ഇതാരായിരിക്കും നോക്കാം ഇന്ന് വിചാരിച്ച് കട്ടിലിൽ നിന്നിറങ്ങാനായി കാല് താഴേയ്ക്കിട്ടതും പിന്നോട്ട് കാൽ വലിച്ചതും ഒപ്പമായിരുന്നു. കാരണം താഴെ തറയിൽ പറ്റി ചേർന്ന് കിടക്കുന്നു ഒരാറടി നീളക്കാരൻ. എന്റെ കണ്ണിൽ ഇരുട്ട് പടർന്നു. ഞാൻ കണ്ണ് പൊത്തി അൽപസമയം ഇരുന്നു. പിന്നെ പതിയെ കണ്ണ് തുറന്നുനോക്കി. അപ്പോഴും അവൻ ഒരനക്കവുമില്ലാതെ അതേ കിടപ്പുതന്നെ. പേടികൊണ്ട് എന്നെ വിറയ്ക്കുണ്ട്. തൊണ്ട വറ്റി വരണ്ടു. ഞാനാണെക്കിൽ പ്രാർത്ഥനയോടു പ്രാർത്ഥന. ദൈവമേ ഇവനൊന്നിറങ്ങി പോണേന്ന്. എനിക്ക് പുറത്തേയ്ക്കു പോകാൻ രണ്ട് വാതിലുണ്ട്. പക്ഷേ ഇവനെ മറികടക്കാതെ ഒരു വാതിക്കലേയ്ക്കും എനിക്ക് പോകാൻ പറ്റില്ല.
അങ്ങനെ സമയം ഒരു മണിക്കൂറെക്കിലും ആയിക്കാണും ഇവൻ അതിക്രമിച്ചു വീട്ടിൽ കയറിയിട്ട്. ഈ കട്ടിലിന്റെ ഒരു കാലിന് ചെറിയൊരു ഇളക്കമുണ്ട് അതിനാൽ ഞാൻ ഒന്നനങ്ങിയാൽ കട്ടിൽ കിറു കിറാന്ന് ശബ്ദത്തോടെ രണ്ടനങ്ങും. അപ്പോൾ അവനും അൽപം അനങ്ങും. എന്റെ പാതിജീവൻ പോയി. അപ്പോഴതാ അവൻ വീടിന്റെ മൂലയിൽ ചാരി വച്ച പാളേ ൻ കോടൻ വഴക്കുലയുടെ അടുത്തേയ്ക്കു നീങ്ങുന്നു.
ഒരുനിമിഷം ഞാൻ സർവ്വശക്തിയും എടുത്ത് കട്ടിലിൽ നിന്നും അപ്രത്തെ മുറിയിലേയ്ക്കു ഒറ്റ ചാട്ടം. അതും വയ്യാത്ത കാലുമായി.. വരാന്തയിൽ ചെന്ന് തിരിഞ്ഞു നോക്കി അവൻ പുറകേ വരുന്നുണ്ടോ. ഇല്ല.. ജനൽ വഴിനോക്കി അവൻ കൊലയുടെ അടുത്തുണ്ട്.
പിന്നെ ഞാനോടി അപ്രത്തെ വീട്ടിലെ കരുണാകരൻ ചേട്ടനെ വിളിച്ചു കൊണ്ട് വന്നു. ചേട്ടൻ ധൈര്യ ശാലിയാണ് പോരാത്തതിന് "കരാട്ടെ" ക്കാരനും. മുറിയിൽ കയറി ചേട്ടൻ എന്നോട്..
എവിടെയാടി അവൻ.. ?എന്ന് കനത്തിൽ ചോദിച്ചു...
ചേട്ടാ ആ കൊലയുടെ അടുക്കലുണ്ട്...
ചേട്ടൻ നോക്കി കണ്ടു അവനെ. അപകടം മനസിലാക്കിയ അവനപ്പോൾ അവന്റെ പൗരുഷം പുറത്തുകാട്ടി ഉയർന്നൊരു നിൽപ്.
അപ്പോൾ ചേട്ടന്റെ ശബ്‌ദം..
എടി.. ഇത് മറ്റവനാടി...
മറ്റവനോ... അതെന്താ ചേട്ടാ..
എടി മറ്റവൻ എന്നുപറഞ്ഞാൽ "മൂർഖൻ....." ഞാൻ ജനലിൽ കൂടി കണ്ടു പത്തി വിരിച്ചു നിക്കുന്ന അവനെ.
എന്റമ്മച്ചിയേ... ഞാൻ അലറിക്കരഞ്ഞു ഉച്ചത്തിൽ. അതുവരെ എന്റെ വിചാരം "ചേര" ആവും എന്നായിരുന്നു. ഇതുവരെ മുകളിലും താഴെയുമായി ഞങ്ങൾ കിടന്നതോർത്തപ്പോൾ പേടികൊണ്ട് തളർന്നു പോയി.
എന്റെ കരച്ചിൽ കേട്ട് അയൽ പക്കത്തുനിന്നും കുറെ പേർ ഓടിവന്നു. അപ്പോഴേയ്ക്കും ചേട്ടൻ അവനെ കൊന്ന് ഒരു വീര നായകനെപോലെ വടിയേൽ അവനെയും കൊണ്ടുവന്നു. അവന്റെ ഭാരത്താൽ വടി വളഞ്ഞിരുന്നു.
എന്തായാലും ചത്ത അവനെനോക്കി ആളുകൾ പലതും പറഞ്ഞു. എന്നാലും മോളേ നീ എത്രനേരം ഇതിന്റെ കൂടെ കഴിഞ്ഞല്ലോ... സമ്മതിക്കണം നിന്നെ. വിറച്ചുകൊണ്ടിരുന്ന ഞാൻ വീണ്ടും വിറച്ചു. കാരണം പാമ്പ് എന്നുപറഞ്ഞാൽ കുഞ്ഞിലേ മുതൽ എനിക്ക് പേടിയാണ്. അപ്പഴാ ഇത്.
കരയുന്ന എന്റെ അടുക്കൽ അയൽക്കാരിയായ ഒരു വല്ല്യമ്മ ഇരുന്ന് എന്നെ തലോടി കൊണ്ട് പറഞ്ഞു..
"അതേ കന്യകയായ പെൺകൊച്ചുങ്ങളുടെ അടുത്ത് ഇങ്ങനെ സർപ്പമൊക്കെ വരും " അതൊകൊണ്ട് മോള് വിഷമിക്കണ്ട. അത് മോളേ ഉപദ്രപിക്കുവൊന്നും ഇല്ല. "അതേ നാഗത്താനാ... നാഗത്താൻ "
അപ്പോ എനിക്കൊരു കാര്യം മനസ്സിലായി ഞാൻ കന്യക യാണ്. കന്യക എന്നു പറഞ്ഞാൽ സുന്ദരി എന്നാണ് ഞാൻ കരുതിയത്. അപ്പോൾ ഞാൻ കന്യക =സുന്ദരി ..
കരച്ചിലിലും എന്റെ മുഖം അഭിമാനത്താൽ വിടർന്നു.
അങ്ങനെ ആ രാത്രി ഉറങ്ങിയും പാമ്പ് സ്വപ്നം കണ്ട് പേടിച്ചുണർന്നും നേരം വെളുപ്പിച്ചു. പിന്നെ അമ്മവരാനുള്ള കാത്തിരിപ്പായിരുന്നു. അതിനിടയിൽ പാമ്പ് കഥ നാട്ടിൽ മുഴുവൻ അറിഞ്ഞു. വഴിയേ പോകുന്നോരെല്ലാം എന്നെ വിളിച്ചു ചോദിച്ചു. അവരോടെല്ലാം ഞാൻ മണി മണിപോലെ കാര്യങ്ങൾ പറഞ്ഞു. കൂട്ടത്തിൽ തെല്ലഹങ്കാരത്തോടെ ഞാൻ കന്യകയാന്നും അതുകൊണ്ടാ സർപ്പം വന്നതെന്നും.. പോരേ പൂരം..
അമ്മ വന്നു.. പാമ്പുവന്നതും, കൊന്നതും , എല്ലാം പറഞ്ഞു. ഒടുവിൽ എന്റെ കന്യക കഥയും. അതുവരെ എന്നെ സ്നേഹത്തോടെ ചേർത്തുപിടിച്ച അമ്മ സാരമില്ല മോനേ ... അമ്മയിനി മോനേ കൂടാതെ എങ്ങും പോവില്ലന്നെല്ലാം പറഞ്ഞിട്ട് കന്യക യാണ് എന്നുപറഞ്ഞപ്പോൾ വല്ലാതെ ദേഷ്യപെട്ടു... പോരാത്തതിന് പോത്തേ എന്ന് വിളിച്ചു പുറത്തൊരു അടിയും തന്നു.
എന്നിട്ട് എന്നോട് കന്യക എന്നാൽ എന്താണ് എന്ന് പറഞ്ഞു തന്നു. അന്ന് അത് പൂർണ്ണ മായി മനസിലായില്ലക്കിലും ഇന്നോർക്കപ്പോൾ അന്നത്തെ അറിവില്ലായ്മ്മയും ആ കാലത്തെ പിള്ളേരുടെ അവസ്ഥയും വല്ലാത്തതായിരുന്നു. .
ഇന്നത്തെ പതിനൊന്ന് വയസ്സുള്ള കുട്ടികളോട് ആരും ഒന്നും പറയാതെ തന്നെ എല്ലാം അറിയാം. അതാണ് കാലത്തിന്റെ മാറ്റം.. അറിവ് വളരട്ടെ..

എങ്കിലും വീട്ടിലേയ്ക്ക് പാമ്പു കയറുന്ന കണ്ട് നിർത്താതെ കുരച്ച വാച്ചറിനെ ഞാൻ ഇന്നും ഓർക്കുന്നു..പിന്നീട് ഒരുപാട് പാമ്പിനെ കണ്ട് നിരവധി തവണ പേടിച്ചെങ്കിലും കന്യകയെന്ന് എന്നെ അറിയിച്ച അവനെയും ഞാൻ മറക്കില്ല ..അന്നത്തെ പേടിയും... അതിന്നും തുടരുന്നു...!!!
*****-***********-****-************
Jolly Varghese
-------------------------------
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo