Slider

ബഹ്‌ലയിലെ പ്രേതങ്ങൾ !!

0
Image may contain: 3 people, people smiling

" ബിസ്മില്ലാഹി റഹ്മാനി റഹീം"..!!
അബ്ദുള്ള ജൂഫെയ്‌ലി ഓതിയ ജലം അമീറയുടെ മുഖത്തേക്ക് തളിച്ചു ...
പിന്നെയും എന്തൊക്കെയോ പിറുപിറുത്തു ..
ശേഷം വയറുവരെ നീണ്ട തന്റെ താടി തടവി പിറകിലെ തലയിണയിൽ ചാരി കണ്ണടച്ച്‌ എന്തോ ആലോചിച്ചു ..
അവിടമാകെ മുറിയുടെ മൂലയിൽ പുകഞ്ഞുകൊണ്ടിരുന്ന ഊദിന്റെ പുകയും മണവും പരന്നിരുന്നു !
പെട്ടെന്ന് കണ്ണുതുറന്ന് അതി രൂക്ഷമായി അമീറയെ നോക്കി അയാൾ അലറി
" കടന്നു പോ .. ഈ ദേഹത്തെ നീ മേലിൽ ഉപദ്രവിക്കരുത് .. സർവശഃക്തനായ അല്ലാഹുവിന്റെ നാമത്തിൽ ഞാൻ പറയുന്നു.. കടന്നു പോ !!!"
അസഹ്യമായ വയറുവേദനയാൽ രണ്ടുനാളായി തളർന്നിരുന്നു അമീറ..
രണ്ടു ദിവസമായി ഉറങ്ങിയിട്ടില്ല ..
അബ്ദുല്ല ജൂഫെയ്‌ലി കണ്ണടച്ച് മിണ്ടാതിരുന്ന സമയം അമീറ തന്റെ ഭർത്താവ് നബീലിന്റെ തോളിൽ ചാഞ്ഞു കിടന്ന് മയങ്ങിപൊയിരുന്നു..
പെട്ടന്നുള്ള ജൂഫെയ്‌ലിയുടെ അലറലിൽ അവൾ ഞെട്ടി ഉണർന്നു ജൂഫെയ്‌ലിയെ പകച്ചുനോക്കി .
അവളുടെ ഞെട്ടൽ മനസിലാക്കിയ നബീൽ അവളെ ഒന്നുകൂടി തന്നിലേക്ക് ചേർത്ത് പിടിച്ചു .
ജൂഫെയ്‌ലി പറഞ്ഞു
" പെട്ടെന്ന് പോവില്ല അവൾ.. കുറച്ചു സമയമെടുക്കും .. ഞാൻ ഓതി തരുന്ന ജലം മൂന്നു നേരം കൊടുക്കുക .. മൂന്നുദിവസം കഴിഞ്ഞ് കൊണ്ടുവരിക .. കുറച്ചു കടുത്ത പ്രയോഗം വേണ്ടിവരും .. ഇപ്പോൾ പൊയ്ക്കോളൂ"
നബീൽ അമീറയെ പിടിച്ചെഴുനേൽപ്പിച്ച് താങ്ങി പിടിച്ച് കാറിൽ കൊണ്ടുപോയി ഇരുത്തി ..
ജൂഫെയ്‌ലി തന്ന മന്ത്രജലത്തിന്റെ കുപ്പി ഭദ്രമായി കാറിന്റെ ഡാഷിനുള്ളിൽ വെച്ചു .. ഡ്രൈവിങ് സീറ്റിൽ കയറിയിരുന്ന് അയാൾ അമീറയെ നോക്കി . അവൾ സീറ്റിൽ ചാരി തളർന്നു കിടക്കുന്നു .
"പാവം .. എത്ര തളർന്നുപോയിരിക്കുന്നു അവൾ.."
നബീൽ ഓർത്തു .
കാർ ബഹ്‌ല ഗ്രാമത്തിന്റെ ഹൃദയ ഭാഗത്തെ ലക്ഷ്യമാക്കി കുതിച്ചു!!
ഒമാനിലെ ഉൾപ്രദേശങ്ങളിൽ ഒന്നാണ് ബഹ്‌ല! തലസ്ഥാന നഗരമായ മസ്കറ്റിൽ നിന്നും ഏതാണ്ട് ഇരുനൂറു കിലോമീറ്റർ ഉള്ളിലോട്ട് പോകണം ..
"ജിന്നുകളുടെ താഴ്‌വര" എന്നറിയപ്പെടുന്ന സ്ഥലം..
വിദ്യാഭ്യാസ നിലവാരം അഞ്ചു ശതമാനത്തിൽ താഴെ .. കടുത്ത അന്ധവിശ്വാസങ്ങളും നൂതന ചികിത്സാരീതികളോട് കടുത്ത എതിർപ്പും വെച്ചുപുലർത്തുന്ന ജനവിഭാഗം .. ബ്ളാക്ക് മാജിക് തൊഴിലായി സ്വീകരിച്ച വളരെ പേരെ അവിടെ കാണാനാകും ..പുറത്തു നിന്നും വരുന്നവരെ ഒരു സംശയ ദൃഷ്ടിയോടെ മാത്രമേ ബഹ്‌ലയിലെ ജനങ്ങൾ നോക്കാറുള്ളൂ ..
ബഹ്‌ലയിലെ ഒരു ശക്തമായ ഗോത്രവിഭാഗത്തിന്റെ തലവനായ 'ഇബ്രാഹിം ഷെക്കീലി ' യുടെ മകനാണ് 'നബീൽ ഷെക്കീലി '. വളരെ നാളത്തെ പ്രണയത്തിനൊടുവിൽ നബീൽ സ്വന്തമാക്കിയതാണ് അമീറയെ .. അവളുടെ ബാബ ചോദിച്ച വലിയ മഹർ കൊടുത്ത് ..
അവർക്ക് ഒരേയൊരു മകൾ , രണ്ടു വയസുള്ള 'സിയ'.
രണ്ടു ദിവസമായി അമീറക്ക് വയറുവേദന തുടങ്ങിയിട്ട് .. അവളുടെ ദീനമായ കരച്ചിൽ കേട്ട് കടുത്ത യാഥാസ്ഥിതികനായ ഇബ്രാഹിം ഷെക്കീലി അത് 'ജിന്നിന്റെ' കളിയാണെന്ന് ഉറപ്പിച്ചു പറഞ്ഞു ..
അവരെ ജിന്നിനെ ഒഴിപ്പിക്കാൻ ജൂഫെയ്‌ലിയുടെ അടുത്ത് പറഞ്ഞുവിട്ടു ..!
കാർ പാർക്ക് ചെയ്ത് നബീൽ അമീറയെ വിളിച്ചുണർത്തി .. അവൾ ഒരു കൈകൊണ്ട് വയറിൽ അമർത്തിപ്പിടിച്ച്‌ ദയനീയമായി നബീലിനെ നോക്കി .. അവൾ കടിച്ചമർത്തുന്ന വേദന എത്രയെന്ന് ആ വിളറിയ മുഖം കാട്ടിത്തരുന്നുണ്ട് .. നബീലിന് കണ്ടുനിൽക്കാൻ കഴിഞ്ഞില്ല ആ അവസ്ഥ .. അയാൾ കാറിൽ നിന്നും ഇറങ്ങി അമീറയെ താങ്ങിയെടുത്ത് വീടിനുള്ളിൽ കിടക്കയിൽ കൊണ്ടുപോയി കിടത്തി ..
ജൂഫെയ്‌ലി തന്ന ഓതിയ ജലം കുറച്ച്‌ അവളുടെ വായിൽ ഒഴിച്ച് കൊടുത്ത് നെറ്റിയിൽ മെല്ലെ തലോടി .. അമീറ കണ്ണുകളടച്ച്‌ ഉറങ്ങി .!
അവൾ ഉറങ്ങിയെന്ന് ഉറപ്പായപ്പോൾ നബീൽ മുറിയുടെ കതകു മെല്ലെ ചാരി വെളിയിലിറങ്ങി .. തന്റെ പിതാവിന്റെ മുറിയിലേക്ക് ചെന്നു .
ഇബ്രാഹിം ഷെക്കീലി തന്റെ ഹുക്ക തുടച്ചു വൃത്തിയാക്കുന്ന ജോലിയിലാണ് ..
നബീൽ മുറിയിൽ ചെന്ന് പതിയെ ചുമച്ചു ..
ഷെക്കീലി കണ്ണുകളുയർത്തി നോക്കി , ചോദ്യ ഭാവത്തിൽ മൂളി
"ഉം??"
"ബാബ .. അവൾക്ക് തീരെ വയ്യ .. കണ്ടീട്ട് സഹിക്കുന്നില്ല "
"ജൂഫെയ്‌ലിയുടെ വരുതിയിൽ വരാത്ത ജിന്നുകളില്ല .. എനിക്കനുഭവമുണ്ട് "
"പക്ഷെ ബാബാ .. അവളെങ്ങനെ ഇനിയും മൂന്നു ദിവസം ഈ വേദന സഹിക്കും?? അദ്ദേഹം മൂന്നു ദിവസം കഴിഞ്ഞ് വരാനാണ് പറഞ്ഞിരിക്കുന്നത് "
"എന്ത് ചെയ്യാം .. വിധി .. സഹിച്ചേ പറ്റൂ " ഷെക്കേലി പറഞ്ഞു
"ബാബാ .. നമുക്കവളെ ആശുപത്രിയിൽ ...."
നബീൽ പറഞ്ഞു മുഴുവനാക്കും മുൻപേ ഷെക്കീലി കടുപ്പിച്ചു പറഞ്ഞു
"വേണ്ട .. ജിന്നുകളെ ഒഴിപ്പിക്കുന്ന ആശുപത്രികൾ ഈ രാജ്യത്തില്ല "!
"പക്ഷെ ബാബാ .. ഈ വേദന മാറ്റാനുള്ള മരുന്നെങ്കിലും അവിടെ കിട്ടില്ലേ?"
ഷെക്കീലി ഉത്തരം പറയാതെ പുച്ഛ ഭാവത്തിൽ ചിരിച്ചു !
അയാളുടെ അനുവാദമില്ലാതെ എന്തെങ്കിലും ചെയ്യാൻ നബീൽ അശക്തനാണ് ..
നബീൽ തലതാഴ്ത്തി മുറിയിൽ നിന്നും ഇറങ്ങി പോയി ..
തളർന്നുറങ്ങുന്ന അമീറയുടെ അടുത്ത് പോകാൻ അയാൾക്ക് തോന്നിയില്ല .വാശിപിടിച്ചു കരയുന്ന മോളെ അമ്മയുടെ കയ്യിൽ നിന്നും വാങ്ങി അയാൾ പുറത്തേക്ക് നടന്നു ..
ആ ദിവസം അങ്ങനെ കഴിഞ്ഞു .. പിറ്റേന്ന് പ്രഭാതത്തിൽ പ്രാർത്ഥനക്കായി എഴുന്നേറ്റ നബീൽ അമീറയെയും പ്രാര്ഥിക്കാനായി ഉണർത്താൻ ശ്രമിച്ചു .
അവൾ അനങ്ങുന്നില്ല .. ശ്വാസമെടുക്കുന്നുണ്ട് , വളരെ വിഷമിച്ച് ..!!
വയർ പതിവിലധികം വീർത്തിരിക്കുന്നു .. മുഖം കടലാസുപോലെ വിളറിയിരിക്കുന്നു ..
നബീൽ ഉറക്കെ നിലവിളിച്ചു .. ശബ്ദം കേട്ട് ഇബ്രാഹിം ഷെക്കീലി ഓടി വന്നു .
അയാൾ പറഞ്ഞു
"വേഗം .. അവളെ ഇപ്പോൾ തന്നെ ജൂഫെയ്‌ലിയുടെ അടുത്തെത്തിക്കണം "
നബീൽ ഒന്നും പറയാതെ അവളെ കോരിയെടുത്ത് കാറിന്റെ ബാക്ക് സീറ്റിൽ കയറ്റി.. ഷെക്കീലിയും കൂടെ കയറി ..
കാർ കുതിച്ചു പാഞ്ഞു ..
കാർ ചെന്ന് നിന്നത് ബഹ്‌ല ഹോസ്പിറ്റലിന്റെ മുൻപിലാണ് .. !!
ഇബ്രാഹിം ഷെക്കീലി ഒച്ച വെച്ചു.
" നബീൽ നീ എന്തിനിവിടെ വന്നു .. നീ അബദ്ധമാണ് കാണിക്കുന്നത് "
നബീൽ അയാളെ ശ്രദ്ധിക്കാതെ അമീറയെ തോളത്തിട്ടുകൊണ്ട് കാഷ്വാലിറ്റിക്കുള്ളിലോട്ട് ഓടി !
പിന്നീട് അവിടെ നടക്കുന്നതൊക്കെ നബീൽ താൻ വേറെ ഏതോ ലോകത്തകപ്പെട്ട പോലെ നോക്കി നിന്നു ..
ഡോക്ടറുംമാരും നഴ്സുമാരും ഓടുന്നു.എന്തൊക്കെയോ ധൃതിയിൽ ചെയ്യുന്നു. അയാളോട് എന്തോക്കെയോ പറയുന്നു .. ചോദിക്കുന്നു ..
അവരുടെ മുഖത്തെ ഭാവം നബീലിന് ആശ്വാസം പകരുന്നതായിരുന്നില്ല !!
അയാൾ നിലത്ത് തളർന്നിരുന്നു .!
കുറച്ചു പ്രായമുള്ള ഒരു ഡോക്ടർ വന്ന് നബീലിനെ പുറത്തു തട്ടി ആശ്വസിപ്പിച്ചു ..
അദ്ദേഹം പറഞ്ഞു
" നൊക്കൂ.. താങ്കളോട് രോഗിയുടെ യാഥാർത്ഥ അവസ്ഥ പറയുക എന്നുള്ളത് എന്റെ ജോലിയുടെ ഭാഗമായത് കൊണ്ട് ഞാനിത് പറഞ്ഞെ പറ്റൂ .. താങ്കളുടെ ഭാര്യയുടെ അവസ്ഥ 'എക്ടോപിക് പ്രെഗ്നൻസി ' എന്ന് പറയും .. അതായത് ഗര്ഭപാത്രത്തിനുള്ളിൽ വളരേണ്ട ഭ്രൂണം അണ്ഡവാഹിനി കുഴലിൽ അതായത് ഫെല്ലോപിയൻ റ്റ്യൂബിൽ വളരുന്ന അവസ്ഥ. അമീറക്ക് വയറുവേദന എത്ര ദിവസമായുണ്ട് ?"
"മൂന്നു ദിവസം "
"നിങ്ങൾ ഏതെങ്കിലും ആശുപത്രിയിൽ കാണിച്ചിരുന്നോ ?"
"ഇല്ല .. ഓതിയ വെള്ളം മാത്രം കൊടുത്തു "
ഡോക്ടർ ഒരു നിമിഷം എന്തോ പറയാൻ വന്നത് സ്വയം നിയന്ത്രിച്ചു .. എന്നീട്ട് ചോദിച്ചു
"താങ്കളുടെ പേര് ?"
" നബീൽ "
"നൊക്കൂ നബീൽ .. താങ്കളുടെ ഭാര്യയുടെ അവസ്ഥ വളരെ മോശമാണ് .. വയറുവേദന തുടങ്ങിയപ്പോൾ തന്നെ താങ്കൾ ഇവിടെ വന്നിരുന്നെങ്കിൽ പ്രശ്നം ഇത്ര വഷളാവില്ലായിരുന്നു .. ഇപ്പോൾ ഫെല്ലോപിയൻ റ്റ്യൂബ്‌ പൊട്ടി അമിത രക്തസ്രാവമായി അവരുടെ വയറിനുള്ളിൽ മുഴുവൻ രക്തം നിറഞ്ഞിരിക്കുന്നു ..ഒരു ഓപ്പറേഷൻ അത്യാവശ്യമായി ചെയ്യണം .. അല്പം പോലും താമസിച്ചുകൂടാ .. താങ്കളോട് ഒരു കാര്യം പറയാതിരിക്കാനാവില്ല .. ഞങ്ങൾ അമീറയെ രക്ഷിക്കാൻ പരമാവധി ശ്രമിക്കാം .. പക്ഷെ അവരുടെ ജീവന് ഒരുറപ്പും എനിക്ക്‌ നൽകാനാവില്ല .. അത്രക്കും ക്രിറ്റിക്കലാണ് .. രക്തം വളരെ നഷ്ടപ്പെട്ടിരിക്കുന്നു .. രക്തസമ്മർദ്ദം വളരെ കുറവ് . നിങ്ങൾ അല്പം കൂടി മുൻപ് കൊണ്ടുവന്നിരുന്നെങ്കിൽ "
നബീൽ തരിച്ചു നിന്നു .. ഒരു മരവിപ്പോടെ !!
ഡോക്ടർ പറഞ്ഞിടത്തൊക്കെ വിരലടയാളം പതിക്കുമ്പോൾ അയാൾക്ക്‌ മനസ്സിലായിരുന്നു .. താൻ ആശിച്ചു മോഹിച്ചു കിട്ടിയ ജീവിതം തന്റെ കൈകളിൽ നിന്നും ഊർന്നു പോവുകയാണെന്ന്!!

(മന്ത്രവാദികളുടെയും ജ്യോതിഷികളുടെയും കയ്യിലകപ്പെട്ട് പാഴാവുന്ന ജന്മങ്ങൾ നിരവധിയാണ് .. ആധുനിക വൈദ്യശാസ്ത്രവും നൂതന സാങ്കേതിക വിദ്യകളും വികസിപ്പിച്ചെടുക്കാനുള്ള കഴിവും ബുദ്ധിയും മനുഷ്യന് നൽകിയത് ദൈവമാണെന്ന് ഞാൻ ഉറച്ചു വിശ്വസിക്കുന്നു .. എങ്കിൽ പിന്നെ ആ സാധ്യതകൾ ഉപയോഗപെടുത്താൻ എന്തിനു മടിക്കണം ??
അമീറക്ക് ഒരുപക്ഷെ ദൈവം അനുവദിച്ച ആയുസ് അത്രമാത്രമാകാം .. എങ്കിലും സമയത്തിന് അവളെ ആശുപത്രിയിൽ എത്തിച്ചിരുന്നെങ്കിൽ അവൾക്ക് വേണ്ടി തന്നാൽ ആവുന്നത് ചെയ്തല്ലോ എന്ന ആശ്വാസമെങ്കിലും നബീലിന് കിട്ടുമായിരുന്നില്ലെ?
ഉയർന്ന വിദ്യാഭ്യാസം നേടിയവർ പോലും മന്ത്രവാദത്തിന്റെ പിറകെയും ആൾദൈവങ്ങളുടെ പിറകെയും പോകുന്നത് കാണുമ്പോൾ വിഷമം തോന്നാറുണ്ട് .. സർവശക്തനായ അവിടുന്ന് അറിഞ്ഞനുവദിച്ചു തന്നിരിക്കുന്ന വിവേചനബുദ്ധികൊണ്ട് ചിന്തിക്കു. ദൈവം ആരെയും ഈ ഭൂമിയിൽ തന്റെ ജോലി ചെയ്യാൻ ഏൽപ്പിച്ചീട്ടില്ല !!!
ഇനിയും ഒരു സമൂഹത്തിലും അമീറമാർ ഉണ്ടാവാതിരിക്കട്ടെ എന്ന പ്രാർത്ഥനയോടെ🙏🏻)
വന്ദന 🖌
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo