Slider

മനുഷ്യായുസ്സ്.

0
Image may contain: 1 person

പ്രാണിയുടെ ആയുസ്സ് അതിന്റെ പ്രത്യുത്പാദന ഘട്ടം കടന്നുപോകുന്നതോടെ അവസാനിക്കുന്നു. പരമ്പര നിലനിര്‍ത്തുക എന്ന ശാരീരിക ധര്‍മ്മം നിറവേറ്റിക്കഴിഞ്ഞാല്‍ പുതിയ തലമുറയ്ക്ക് ഇടം വിട്ടു കൊടുത്തുകൊണ്ട് അത് അപ്രത്യക്ഷമാവുന്നു. ജന്തുക്കള്‍ക്കും സസ്യങ്ങള്‍ക്കും സമാനമായ പ്രകൃതിനിയമമാണിത്.
മനുഷ്യായസ്സ് അന്‍പതിലേയ്ക്കും അറുപതിലേയ്ക്കും നീളുന്നത് ഈ അര്‍ത്ഥത്തില്‍ അത്ഭുതമല്ല. പക്ഷേ പ്രത്യുത്പാദന ഘട്ടവും കടന്ന് എഴുപത് -എണ്‍പത് - തൊണ്ണൂറിലേയ്ക്ക് അതു നീളുന്നത് ഈ യുക്തികൊണ്ട് സമര്‍ത്ഥിക്കാനാവില്ല.
പ്രത്യുത്പാദന ഘട്ടത്തില്‍ ഒതുങ്ങാത്ത ആയുര്‍ദെെര്‍ഘ്യത്തിനു കാരണമായി പറയപ്പെടുന്നത് മനുഷ്യന് ആരോഗ്യസംരക്ഷണത്തിനു വേണ്ട ഉപാധികള്‍ സുലഭമാണ് എന്നതാണ് .മൃഗശാലകളിലെ മൃഗങ്ങള്‍ക്ക് കാട്ടിലുള്ള അവയുടെ വര്‍ഗ്ഗക്കാരേക്കാള്‍ ആയുര്‍ദെെര്‍ഘ്യം കൂടുന്നതും അതുകൊണ്ടാണ്. ആരോഗ്യ സംരക്ഷണ ചികിത്സകൊണ്ട് പ്രകൃതിനിയമത്തെ മറികടക്കാനാവുമെന്ന ഈ നിഗമനം ശരിയാണെന്നു സ്ഥാപിക്കാന്‍ വേണ്ട തെളിവൊന്നും എന്റെ പക്കല്‍ ഇല്ല. മനുഷ്യര്‍ക്കതു കഴിയുന്നുണ്ടെന്നത് പക്ഷേ ഒരു വാസ്തവമാണ്.
പ്രകൃതിയുടെ മേച്ചില്‍പ്പുറങ്ങളില്‍ മനുഷ്യപ്രകൃതികൊണ്ട് കെട്ടിപ്പൊന്തിച്ച സമൂഹം ആയിരിക്കണം ഇത് സാദ്ധ്യമാക്കിയത്. പ്രകൃതിയുടെ പ്രകൃതമായ പ്രാകൃതത്വത്തെ സംസ്കരിച്ച് മനുഷ്യസംസ്കാരം ഉയിര്‍ക്കൊണ്ടതും പരിണമിക്കുന്നതും സമൂഹത്തിലൂടെയാണ്. മനുഷ്യന്‍ മനുഷ്യനായിപരിണമിച്ചത് പ്രകൃതിയെ അതിജീവച്ച ഈ സാമൂഹ്യ പ്രക്രിയയിലൂടെയാണ്. സിംഹവും ആനയും ആടും പക്ഷികളും സസ്യജാലവും വന്യമായ പ്രകൃതിയില്‍ തങ്ങളുടെ തനിമ (identity )തളച്ചിടുമ്പോള്‍ മനുഷ്യന്‍ തന്റെ സമൂഹത്തിലൂടെയാണ് സ്വയം പ്രതിഷ്ഠിക്കുന്നത്. വര്‍ണ്ണം, വര്‍ഗ്ഗം,വംശം, ഗോത്രം, എന്നിങ്ങനെ അവര്‍ തന്നെ സൃഷ്ടിച്ച സാമൂഹ്യബന്ധങ്ങളാണ് മനുഷ്യരുടെ തനിമ.
പ്രത്യുത്പാദനത്തിനപ്പുറത്തും പലതും ചെയ്തു തീര്‍ക്കാന്‍ ബാദ്ധ്യതയുള്ളവരായിട്ടാണ് അവരെ സമൂഹം വളര്‍ത്തുന്നത്. കുടുംബം രക്ഷിക്കുക, മക്കളെ സ്വയം പ്രാപ്തരാക്കുക, ദേശത്തിന്റെ മൂലവും മൂല്യങ്ങളും സംരക്ഷിക്കുക ,പരസ്പരാശ്രയത്തിന് പരിസരമൊരുക്കുക, എന്നിങ്ങനെ നിരവധി ബാദ്ധ്യതകളാണ് സമൂഹം അവര്‍ക്കു കല്‍പ്പിച്ചു കൊടുക്കുന്നത്. പ്രത്യുത്പാദനം എന്ന ശരീരധര്‍മ്മത്തിലൊതുങ്ങാത്ത പല ധര്‍മ്മങ്ങളും മനുഷ്യര്‍ക്ക് നിര്‍വ്വഹിക്കാനുണ്ട്. (ചിറകുറച്ച കുഞ്ഞുങ്ങളെ കൊത്തിമാറ്റുന്ന ജന്തുനീതി മനുഷ്യര്‍ക്ക് അന്യമാണ് )
ഈ കടമകളെല്ലാം നിറവേറ്റാന്‍ പാകത്തില്‍ ആയുര്‍ദെെര്‍ഘ്യം കൂട്ടുവാനുള്ള ഉപാധികള്‍ കണ്ടെത്തുന്നതില്‍ അവര്‍ വ്യാപൃതരാണ്.ഭക്ഷണം ക്രമീകരിച്ചും ആരോഗ്യത്തെ പ്രതികൂലമായി ബാധിക്കുന്ന രോഗാവസ്ഥകളെ ശുശ്രൂഷിച്ചും ആയുസ്സു വര്‍ദ്ധിപ്പിച്ചുകൊണ്ടിരിക്കുന്നത് അവരുടെ സ്വഭാവം ആണല്ലോ. ഭൗതിക ശാസ്ത്രജ്ഞന്മാരും സാങ്കേതിക വിദ്യ നേടിയവരും ജീവിതം സുഗമവും ആരോഗ്യപൂര്‍ണ്ണവുമാക്കുന്നതിനു വേണ്ടി അനവരതം അന്വേഷണം തുടരുന്നതും നമ്മള്‍ കാണുന്നു.
അതോടൊപ്പം മനുഷ്യബന്ധങ്ങള്‍ സൃഷ്ടിക്കുന്ന അന്തഃസംഘര്‍ഷങ്ങള്‍ മറികടക്കാന്‍ പാകത്തില്‍ ധ്യാനവും തപസ്സും ജീവീതത്തിന്റെ അര്‍ത്ഥമെന്തെന്ന അന്വേഷണവും അവര്‍ ശീലിക്കുന്നു.ബന്ധങ്ങളാണ് ദുഃഖകാരണമെന്നും അതു തങ്ങള്‍ തന്നെ സൃഷ്ടിച്ച മായാപ്രപഞ്ചമാണെന്നും അവര്‍ സ്വയം ആശ്വസിപ്പിക്കുന്നു. ബന്ധങ്ങളില്‍നിന്നു മുക്തമായ ആത്മാവില്‍ വിലയം പ്രാപിക്കലാണ് മരണം എന്ന വിശ്വാസം അവരെ മരണഭയത്തില്‍ നിന്നു മുക്തരാക്കുന്നു. അവര്‍ തന്നെ സൃഷ്ടിച്ച സാമൂഹ്യബന്ധങ്ങളുടെ മായാവലയത്തില്‍നിന്ന് മോക്ഷം ലഭിക്കുവാന്‍ ഈശ്വരന്‍ എന്ന സൃഷ്ടാവില്‍ അവര്‍ അഭയം തേടുന്നു.
ആയുര്‍ദെെര്‍ഘ്യത്തിനും സൗഖ്യത്തിനും വേണ്ടിയുള്ള ഭൗതികവും ആത്മീയവുമായ അന്വേഷണം മര്‍ത്യനെ അമരനാക്കുമെന്ന സ്വപ്നത്തിനെ കോടാലിവെയ്ക്കുന്നതും മനുഷ്യര്‍ തന്നെയാണ്. പ്രകൃതിയിലെ മണ്ണില്‍ പണിതുയര്‍ത്തിയ തൂവല്‍ക്കൊട്ടാരമാണ് സമൂഹം. ഭൂമിയൊന്നു കുലുങ്ങിയാല്‍, ഹിമാലയത്തിലെ മഞ്ഞുപാളിയുടെ ചെറിയൊരംശം ഉരുകിയൊലിച്ചാല്‍, തകര്‍ന്നു ഒലിച്ചു പോവുന്ന ആ കൊട്ടാരത്തിലിരുന്ന് പ്രപഞ്ചം കീഴടക്കിയ ചക്രവര്‍ത്തിയുടെ ഗര്‍വ്വുകാട്ടുകയാണ് മര്‍ത്യന്‍.
ആസന്നമായ വംശനാശത്തിനു മുന്‍പില്‍ എത്ര നിസ്സാരമാണ് നമ്മള്‍ പെരുപ്പിച്ചു കാട്ടുന്ന ആയുര്‍ദെെര്‍ഘ്യം !

by: Rajan paduthol
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo