Slider

ആമി

0


ഓർക്കുന്തോറും ആമിക്ക് അരിശം വന്നു,എന്നാലും എന്നെ പറ്റിച്ചു കളഞ്ഞല്ലോ എന്ന ചിന്ത അവളെ തെല്ലൊന്നുമല്ല അലട്ടിയത്.അതെങ്ങനാ തന്നെ കുറിച്ച് വല്ല വിചാരോം ആൾക്കുണ്ടോ,ഒരു നല്ല ചടങ്ങിന് പങ്കെടുക്കാൻ പോയിട്ടു ഒന്ന് മിണ്ടിയും പറഞ്ഞും ഇരിക്കാനായിട്ടെങ്കിലും ആൾക്ക് സമയമുണ്ടോ.ഏതു നേരത്താണാവോ ഈ കുരിശു തമ്പുരാൻ തനിക്കു തന്നതെന്നോർത്തു അവൾ നെടുവീർപ്പിട്ടു.ആകെയുള്ള ഒരു കൂട്ടുകാരിയാ മിയ,അവളുടെ കല്യാണത്തിന് രാവിലെ തന്നെ എത്താമെന്ന് വാക്ക് പറഞ്ഞിട്ടു ഇപ്പോ കല്യാണവും കഴിയാറായിക്കാണും.ഇനിയിപ്പോ തനിച്ചു പോകാമെന്നു വച്ചാലും ചില അമ്മച്ചിമാരുടെ മുള്ളും മുനയും നിറഞ്ഞ ചോദ്യശരങ്ങൾ നേരിടേണ്ടി വരും.
"അയ്യോ ആമി കൊച്ചെ,കെട്ടിയോൻ വന്നില്ലേ,വര്ഷം രണ്ടു കഴിഞ്ഞപ്പോ തന്നെ ഇങ്ങനെ,അവൻ എങ്ങനാടി നിന്നെ നോക്കത്തില്ലേ, എന്ന് പറഞ്ഞു തുടങ്ങുവായി.ഒരു വേലയും കൂലിയും ഇല്ലാതെ ആരാണ്ടുടെ വീട്ടിലെ അടുക്കള നോക്കിയിരിക്കുന്നവരെ ഒന്നും പറയാൻ ഒക്കുകേല,അവര് ജീവിക്കുന്നത് തന്നെ സെൻസെസ് എടുക്കാനാണെന്ന് തോന്നിപോകും.
ഉടുത്തൊരുങ്ങി താനിങ്ങനെ എത്ര നേരമെന്നു വച്ചാ,
പുത്തൻ സാരിയാ,അതിന്റെ മിന്നിപ്പിലൊന്നു തിളങ്ങാന്നു വിചാരിച്ചിട്ട്,ഈ റോയിച്ചൻ,
വീണ്ടും അവൾ മൊബൈലെടുത്തു റോയി ടെ നമ്പറിലേക്കു വിളിച്ചു;
സ്ഥിരം പല്ലവി
"താങ്ങൾ വിളിക്കാൻ ശ്രമിക്കുന്ന കസ്റ്റമർ പരിധിക്കു പുറത്താണ് "
ഇരുപത്തിനാലു മണിക്കൂറും പരിധിക്കു പുറത്തു,ഇങ്ങു വരട്ടെ;
ഇടയ്ക്ക് ക്ലോക്കിലേക്കു നോക്കിയിരുന്നു അവൾ മെല്ലെ ഉറങ്ങിപ്പോയി.
നേരം ഏതാണ്ട് ഇരുട്ടി തുടങ്ങിയിരുന്നു,അപ്പോഴേക്കും കാളിങ് ബെല്ലടിച്ചു
കല്യാണത്തിന് പോകാൻ പറ്റാത്ത അമർഷം ഉള്ളിലൊതുക്കി ആമി വാതിൽ തുറന്നു.
ഒരു കള്ളച്ചിരിയോടെ റോയ് നിൽക്കുണ്ടായിരുന്നു,ആമിയുടെ മുഖഭാവം കണ്ടപ്പോ കൂടുതലായൊന്നും ചോദിക്കാണ്ട് അവൻ വീടിനകത്തേക്ക് കയറി,
ബെഡിൽ പട്ടുസാരിയും ഉടുത്തു മുഖവും വീർപ്പിച്ചിരിക്കുന്ന ആമിയുടെ അടുത്തേക്ക് വന്നിരുന്നു,അവളുടെ കൈ പിടിച്ചു
"സോറി ഡി,ഇന്നൊരു ആക്സിഡന്റ് കേസുമായിട്ടു പോലീസ്‌സ്റ്റേഷനിൽ പോകേണ്ടി വന്നു,പോയിട്ടു വേഗം വരാന്നു കരുതിയാ ഞാൻ,,"
റോയി ഒരു വിധത്തിൽ പറഞ്ഞൊപ്പിച്ചു;
"എനിക്കറിയാം നിന്റെ ഒരേ ഒരു കൂട്ടുകാരത്തിയുടെ കല്യാണം,ഞാനായിട്ട് "
"തല്ലികൊല്ലും ഞാൻ,എവിടേലും പൊയ്ക്കോ" ആമി തെല്ലൊരു ദേഷ്യത്തോടെ തിരിഞ്ഞു കിടന്നു;
"സാമൂഹ്യസേവനവുമായിട്ടു നടന്നോ,എന്നെ നോക്കണ്ട"
കുറച്ചു നേരത്തെ നിശബ്‍ദതക്കൊടുവിൽ
"ദേ ഏട്ടാ,കഞ്ഞി എടുത്തു വച്ചിട്ടുണ്ട്,വന്നേ "
ഉമ്മറത്തു കസാലയിൽ ഇരുന്നിരുന്ന റോയി ഇടംകണ്ണിട്ടു ആമിയെ നോക്കി,പിന്നെ കൈലിയും മടക്കി കുത്തി ഡൈനിങ്ങ് ഹാളിലേക്ക് വച്ചടിച്ചു
അവന്റെ അടുത്തായി ആമിയിരുന്നു
"ഇന്നു വല്ലോം കഴിച്ചോ,സാമൂഹ്യപ്രവർത്തകൻ "
"ഇല്ലന്നറിയാം,മറ്റുള്ളോരുടെ സംഗടങ്ങൾ മാറ്റാൻ ഓടി നടക്കുന്ന ഈ ആളെ എനിക്ക് എങ്ങനാ വെറുക്കാൻ പറ്റുന്നെ"
റോയ്,അവളുടെ മുഖത്തേക്ക് തെല്ലൊന്നു നോക്കിയിട്ടു
"നിന്നെ പോലൊരുത്തിയാടി,എന്നെ പോലെ ഉള്ള പൊതുപ്രവർത്തകരുടെ ഊർജം "
"നിനക്ക് വിഷമമായോ,അതെ നാളെ തന്നെ നമ്മൾ നിന്റെ കൂട്ടുകാരത്തിയുടെ ഭവനം സന്ദർശിച്ചിരിക്കും "
"അതെ, ബഡായി വീരാ,റോയ് മുതലാളി,ഞാൻ സുല്ലിട്ടു "
അല്ലേലും ഭർത്താവിന്റെ സ്നേഹത്തിനു മുൻപിൽ ഏതു ഭാര്യയുടെയും ദേഷ്യം അലിയുമെന്നു പണ്ടാരാണ്ടോ പറഞ്ഞത് സത്യമാണെന്നു ആമിയോർത്തു.

By: Dr AnujaDhanoj
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo