
മുൻപ് ഒരുപാട് തവണ അവനോട് യുദ്ധം പ്രഖ്യാപിച്ചിട്ടുണ്ടെങ്കിലും, "നീ വെറും നിഴലാണ്" എന്ന പുച്‌ഛം കലർന്ന പ്രതികരണത്തോട് സന്ധി ചെയ്യേണ്ടി വന്നിട്ടുണ്ടെനിക്ക്.
പകലിരവുകളിൽ ഞാനവന്റെ ഇടവും, വലവും, മുന്നിലും, പിന്നിലും, കാൽച്ചുവട്ടിലുമായി കൂടെ ഉണ്ടായിരുന്നു. എന്നിട്ടോ...!!!
അവനെന്ന അതാര്യതയുടെ ഒരു കറുത്ത പ്രതിരൂപമാവാനേ എനിക്ക് കഴിഞ്ഞിട്ടുള്ളൂ. ഇരുളടഞ്ഞ ഇരവുകളിൽ ഉടലിറക്കം നടത്താൻ ഒരുപാട് തവണ ശ്രമിച്ചിട്ടുണ്ട് ഞാൻ. പക്ഷെ..., ആ മുറിയിലേക്ക് കടന്നു വരുന്ന ഒരു പ്രകാശം എന്നെ അവനിലേക്ക് ബന്ധിച്ചു നിർത്തി.
അവനെന്ന അതാര്യതയുടെ ഒരു കറുത്ത പ്രതിരൂപമാവാനേ എനിക്ക് കഴിഞ്ഞിട്ടുള്ളൂ. ഇരുളടഞ്ഞ ഇരവുകളിൽ ഉടലിറക്കം നടത്താൻ ഒരുപാട് തവണ ശ്രമിച്ചിട്ടുണ്ട് ഞാൻ. പക്ഷെ..., ആ മുറിയിലേക്ക് കടന്നു വരുന്ന ഒരു പ്രകാശം എന്നെ അവനിലേക്ക് ബന്ധിച്ചു നിർത്തി.
അവന്റെ സായാഹ്നങ്ങളിൽ ചൂതാട്ടകേന്ദ്രങ്ങളിലും, മദ്യശാലകളിലും, ചുവന്ന തെരുവുകളിലുമെല്ലാം ഗത്യന്തരമില്ലാതെ അവനോടൊപ്പം അലയേണ്ടി വന്ന എന്റെ മടുപ്പ് പറഞ്ഞറിയിക്കാവുന്നതല്ല. അവൻ എന്നോട് ചെയ്ത ഏക പുണ്യം അവന്റെ വേഴ്ചകളിൽ നിന്നും എന്നെ അകറ്റി നിർത്തി എന്നത് മാത്രം. അവന്റെ തൂലിക കൊണ്ട് അവൻ നിങ്ങളെ മയക്കിയപ്പോളും, അനീതിക്കെതിരെ പൊരുതുന്ന യുവത്വത്തിന്റെ പ്രതീകമായി അവനെ നിങ്ങൾ ചിത്രീകരിച്ചപ്പോളും, അവന്റെ അധാർമീകതകൾ ഞാൻ ഉറക്കെ വിളിച്ചു പറയുന്നുണ്ടായിരുന്നു.
കാമവെറി പൂണ്ട അവന്റെ പ്രവർത്തികൾക്കുള്ള പ്രതിഫലമെന്നോണം ഇന്നലെ അവനിലാരോ ആഴ്ത്തിയ ആ തിളക്കമാർന്ന കത്തിയിലാണ് ഞാൻ ആദ്യമായി എന്റെ സ്വാതന്ത്ര്യം കണ്ടത്. അവന്റെ ചുടുരക്തം എന്നിലൂടെ ഒലിച്ചിറങ്ങുമ്പോളും, അവന്റെ പ്രാണൻ അവനിൽ നിന്നൂർന്നു പോകുമ്പോളും, അവന്റെ കരച്ചിലിനേക്കാൾ ഉച്ചത്തിൽ ഞാൻ ചിരിക്കുകയായിരുന്നു.
എനിക്കറിയാം എന്റെ അസ്തിത്വമാണ് ഇന്ന് ഈ ചിതയിൽ അഗ്നിക്കിരയായിക്കൊണ്ടിരിക്കുന്നത് എന്ന്. അവന്റെ കൂടെ ചവിട്ടി നടന്ന പാപങ്ങളെല്ലാം, ഞാൻ ഈ ചിതാഗ്നിയിൽ എരിച്ച് കളയുകയാണ്.
അവന്റെ ദേഹത്തെ വേർപ്പിരിഞ്ഞ ദേഹിയോടൊപ്പം, ഞാനും ആദ്യമായി സ്വതന്ത്രമായി സഞ്ചരിക്കുകയാണ്. അവന്റെ ദേഹിയും, ഞാനെന്ന ഈ നിഴലും അനുഭവിക്കുന്ന സ്വാതത്ര്യത്തിന്റെ അനുഭൂതി അതാണെനിക്ക് നിങ്ങളോട് പറയാനുള്ളത്. ഉടലിറക്കം നടത്തിയ നിഴലുകളുടെയും ആത്മാക്കളുടെയും ലോകത്തേക്ക് ഞങ്ങളും സഞ്ചരിക്കുകയാണ്. അവിടെ ഞങ്ങൾ അവരോടൊപ്പം ഒത്തുകൂടും; അടക്കി വച്ച പ്രണയവും, വിപ്ലവങ്ങളും പറയും. നടന്നു തീർത്ത വഴികളുടെ മനോഹാരിതയും ഭീകരതയും പറയും. അവിടെ മുതൽ ആരംഭിക്കുകയായി എന്റെ യഥാർത്ഥ സ്വാതന്ത്ര്യം. ഇനി ഒരു പകലിലും ഇരവിലും ആരുടെയും പ്രതിരൂപമാവില്ല എന്ന പൂർണ്ണസ്വാതന്ത്ര്യം.
-ഗിരീഷ്-
No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക