Slider

ശ്രീ ഉണ്ണി മാധവന്റെ കഥ -വ്രതം, ഒരാസ്വാദനം

0
Image may contain: 2 people, people smiling, text

മനുഷ്യരുടെ കാര്യത്തിൽ എന്ന പോലെ അമ്പലങ്ങളുടെ കാര്യത്തിലും ഉണ്ട് ഉച്ച നീചത്വങ്ങൾ. ചിലയിടങ്ങളിൽ നിലയ്ക്കാത്ത ഭക്ത ജന പ്രവാഹവും കനത്ത വരുമാനവും.മേമ്പൊടിയായി അമ്പലത്തിന്റെ ശ്രേഷ്ഠത വാഴ്ത്തുന്ന ദിവ്യാത്ഭുത കഥകളും.
എന്നാൽ ചില അമ്പലങ്ങളിൽ തീയും തിരിയും ഇല്ലാത്ത, ആളനക്കമില്ലാത്ത അവസ്ഥയും.അവിടെ വിരലിൽ എണ്ണാവുന്ന ഭക്തരും പൂജാരിയും പ്രതിഷ്ഠയും മാത്രം.
അത്തരം ഒരു അമ്പലത്തിലെ ശാന്തിക്കാരനാണ് നായകനായ അയാൾ.
ദാരിദ്ര്യത്തിലും കഷ്ടപ്പാടിലും മുഴുകി ജീവിക്കുന്നവൻ.
അത്തരം അവസ്ഥകളിൽ,ഏകാന്തതകളിൽ പൂജാരിയും ദൈവവും തമ്മിൽ ഗാഢമായ ഒരു ആത്മ ബന്ധം രൂപപ്പെടുന്നു.
അങ്ങനെയായിരിക്കണം
അയാൾക്ക്‌ കുഞ്ഞീഷ്ണൻ എന്ന ഭഗവാൻ ശ്രീ കൃഷ്ണൻ ഒരു യഥാർത്ഥ സാന്നിധ്യം തന്നെയായി അനുഭവപ്പെട്ടിരുന്നത്. ചുരുങ്ങിയ വരികളിലൂടെ ആ ആത്മ ബന്ധം കഥാകൃത്ത് നമ്മെ ബോധ്യപ്പെടുത്തുന്നു.
ഭഗവാന്, അദ്ദേഹവും പ്രിയപ്പെട്ടവനായിരുന്നു.
അതുകൊണ്ടാണല്ലോ വിശ്വ മോഹനമായ ആ കള്ളച്ചിരി അയാൾക്ക്‌ മാത്രം ഭഗവാൻ നൽകിയിരുന്നത്.
തനിക്കു പ്രിയപ്പെട്ടവരെ ദാരിദ്ര്യം അനുഭവിപ്പിക്കുക എന്നത് ഭഗവാന്റെ പ്രഖ്യാപിത നയമാണ്. ഭക്തരുടെ ആത്മീയമായ ഉയർച്ചയാണ് ഭഗവാന്റെ ലക്ഷ്യം. അവരുടെ ഭൗതികമായ ഉയർച്ചയല്ല.അതാണ് ഭക്തിയുടെ ലക്ഷ്യം. ഈ വിലപ്പെട്ട പാഠങ്ങളും ഈ കഥയിൽ വരികൾക്കിടയിൽ വായിക്കാവുന്ന വിധത്തിൽ കഥാകാരൻ ഇണക്കിച്ചേർത്തിരിക്കുന്നു. വായനക്കാരുടെ വിജ്ഞാന വിപുലീകരണവും എഴുത്തുകാരന്റെ ഉത്തരവാദിത്തമാണല്ലോ.
വീടിന്റെ ജപ്തി ഭീഷണി നേരിടുന്ന അയാൾ
അതി സമ്പന്നരായ ഭാര്യ വീട്ടുകാരോട് സഹായം ചോദിച്ചു ചെല്ലുന്നു.
"ഇവിടെ പണമുണ്ടാക്കുന്ന യന്ത്രമൊന്നും ഇല്ലെന്ന" മറുപടിയോടൊപ്പം ശാന്തിക്കാരന് അവിടെ നിന്ന് വേളി കൊടുത്തത് അബദ്ധമായെന്ന കുത്തുവാക്കുകളും പറഞ്ഞു കൊണ്ട്
അയാളെ അധിക്ഷേപിച്ചു വിടുന്നു.
ജ്യോതിഷം പഠിച്ചു കൂടുതൽ വരുമാനം നേടുവാനും അവർ അയാളെ ഉപദേശിക്കുന്നുണ്ട്.
ആളുകളെ പറ്റിക്കുന്ന പരിപാടിക്ക് താനില്ലെന്ന് അയാൾ തീരുമാനിക്കുന്നു.
എത്ര കഠിനമായ സാമ്പത്തിക പ്രയാസങ്ങൾ ഉണ്ടെങ്കിലും, പട്ടിണിയാണെങ്കിലും
ശുദ്ധ ഹൃദയർക്കു അത്‌ സാധിക്കുകയില്ല,മനസ്സ് വരികയുമില്ല.
അതേ സമയം ഉള്ളവന് എത്രകിട്ടിയാലും
തികയില്ല,തൃപ്തിയാവുകയുമില്ല
എന്ന സത്യം ഈ രംഗങ്ങളിലൂടെ കഥാകാരൻ തുറന്നു കാട്ടുന്നു. ഉള്ളവന്റെ ആർഭാടവും അത്യാഗ്രഹവും നിറഞ്ഞ ഈ ലോകത്ത് ഇല്ലാത്തവന്റെ സങ്കടങ്ങൾക്കു എന്നും പുല്ലുവിലയാണല്ലോ...
സിനിമ കാണുവാനുള്ള മകളുടെ ആഗ്രഹം സാധിച്ചു കൊടുക്കുവാൻ പണത്തിനായി പോക്കറ്റിലും മേശ വലിപ്പിലും തപ്പി നോക്കുന്ന രംഗം,വിലകുറഞ്ഞ സോപ്പ് ഉപയോഗിക്കുന്നത് കൊണ്ട് വിണ്ടു കീറിയ കൈവെള്ളകളിൽ സ്നേഹപൂർവ്വം ഒന്നമർത്തുമ്പോൾ അയാളുടെ ഭാര്യ വേദനയോടെ കൈ വലിക്കുന്ന രംഗം എന്നിവയൊക്കെ വളരെ വേദനാജനകമായ വികാരങ്ങൾ വായനക്കാരനിൽ ഉണർത്തിവിടുന്നുണ്ട്.
പിന്നീട് സിനിമ കണ്ടു കൊണ്ടിരിക്കേ,സിനിമയിലെ സംഘർഷത്തേക്കാൾ വലിയ സംഘർഷം അയാൾ മനസ്സിൽ അനുഭവിക്കുന്നു.
സിനിമയുടെ ഇടവേളയിൽ മക്കൾ കഴിക്കാനെന്തെങ്കിലും ചോദിച്ചാലോ,എന്നതായിരുന്നു ആ സംഘർഷത്തിനു കാരണം. സിനിമ കണ്ടു പുറത്തിറങ്ങിയപ്പോൾ മസാല ദോശയും വടയും കഴിക്കാൻ മകൾ ആഗ്രഹം പ്രകടിപ്പിക്കുന്നു. സന്ദർഭത്തിനൊത്തുയർന്നു കൊണ്ട് വ്രതം ഉള്ളത് ഓർമയില്ലേ എന്ന് അമ്മ കുട്ടിയോട് ചോദിക്കുന്നു. ഭാര്യയുടെ കണ്ണുകളെ അഭിമുഖീകരിക്കുവാനുള്ള
ശക്തിയില്ലാതെ ആ മുഖത്തേക്ക് അയാൾ പാളി നോക്കുന്നു. അവിടെ അയാൾ സങ്കടങ്ങൾ മാത്രം ദർശിക്കുന്നു.
തൊഴാൻ വരുന്നവരെ നോക്കിക്കൊണ്ട് എന്റെ കൃഷ്ണ നിനക്കവരുടെ പ്രശ്നങ്ങൾ ഒന്ന് തീർത്തു കൊടുത്തു കൂടെ... എന്ന് അയാൾ എന്നും ചോദിക്കാറുണ്ടായിരുന്നു. റോഡ് മുറിച്ചു കടക്കുന്നതിനിടയിൽ കുഞ്ഞികൃഷ്ണൻ വന്ന് അയാളെയും കുടുംബത്തെയും സങ്കടങ്ങൾ ഇല്ലാത്ത ലോകത്തേക്ക്
കൂട്ടിക്കൊണ്ട് പോകുന്നു.
സമൂഹത്തിൽ അതിജീവനത്തിനായി പൊരുതുന്ന സാധാരണക്കാരന്റെ,പച്ച മനുഷ്യന്റെ കഷ്ടപ്പാടുകളുടെ കാഴ്ചകളിലൂടെയുള്ള ഒരു വലിയ യാത്ര തന്നെയാണ് ഈ കഥയിലൂടെ ശ്രീ Unni Madhavan നടത്തുന്നത്.
വ്രതം എന്ന ഈ ചെറിയ കഥയിലെ
വരികളിലൂടെ,നാം കാണേണ്ടതും അറിയേണ്ടതുമായ കാഴ്ചകളിലേക്ക് ഒരു വലിയ ജാലകം തന്നെ തുറന്നിട്ടിരിക്കുകയാണ് കഥാകൃത്ത് ചെയ്തിരിക്കുന്നത്.
ഓൺലൈൻ എഴുത്തുകാരിലും എഴുതാനറിയുന്നവർ ഉണ്ടെന്നു ലോകം അറിയട്ടെ...
´´´´´´´´´´´´´´´´
സായ് ശങ്കർ, തൃശ്ശൂർ
°°°°°°°°°°°°°°°°°°°°°°°°°
കലാകൗമുദി യുടെ കഥ മാസിക, ജനുവരി ലക്കം, Page 26 ൽ വായിക്കുക ശ്രീ Unni Madhavan ന്റെ കഥ -വ്രതം.
======================
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo