Slider

കൊഴിഞ്ഞുപോയ ചേമന്തിപ്പൂക്കൾ .

0
Image may contain: 1 person

ദേവികുളത്തോട്ടുള്ള യാത്ര എന്നും സന്തോഷം പകരുന്നതായിരുന്നു. കോട്ടയത്തുനിന്നും പുറപ്പെടുന്ന ബസ് മൂവാറ്റുപുഴ.. കോതമംഗലം എത്തുന്നതുവരെ സൈഡിലെ ഷട്ടർ പൊക്കാതെ ഇരുന്നുറങ്ങും . അതൊക്കെ എല്ലായിടങ്ങളിലും കാണുന്ന കാഴ്ചകൾതന്നെ . കണ്ണുകൾക്ക് കുളിർമ്മയേകുന്ന കാഴ്ചകളോടാണെന്നും പ്രിയം .. നേര്യമംഗലം പാലം അടുക്കുമ്പോൾ ഷട്ടർ പതിയെ പോക്കും . അപ്പോൾ മറ്റുള്ളവരുടെ ഷട്ടറുകൾ പതിയെ താഴാനും തുടങ്ങും . ചെറിയ തണുപ്പ് അരിച്ചെത്തിത്തുടങ്ങുമപ്പോൾ.. അടിമാലിവരെ ചെറിയചെറിയ കാഴ്ചകൾ.. പിന്നെ പള്ളിവാസൽ .. പിന്നങ്ങോട്ട് കണ്ണുകൾക്ക് പൂരമാണ് . എന്തുകാണണം ? എന്തുകാണണ്ടാ എന്നൊരു വിവേചനവുമില്ലാതെ കണ്ണുകളങ്ങളെ സാകൂതം നോക്കിയിരിക്കും പുറത്തോട്ട് . കാഴ്ചകൾ കണ്ണുകളിൽ നിറയുമ്പോൾ മനസ്സിൽ കഥകൾ ഉണർന്നുതുടങ്ങും. കാഴ്ചകൾ ഒരുവശത്തൂടെ കാണുന്നുണ്ടെങ്കിലും മനസ്സിലുരുത്തിയിരുന്ന കഥകൾക്ക് കുറവുകളൊന്നുമുണ്ടാകാറില്ല . അപ്പോൾ തോന്നും ഇതൊക്കെ ഇപ്പോൾത്തന്നെ എഴുതിവയ്ക്കണമെന്ന്.. കണ്ടക്ടർ തന്നെ ടിക്കറ്റ് അല്ലാതെ ഒരുതുണ്ടു പേപ്പർ പോലും കരുതാതെയായിരിക്കും പലപ്പോഴും യാത്ര . എഴുതാനുള്ള മോഹം അവിടെത്തീരും ? അതുതന്നെയല്ല ബസ് നീങ്ങിക്കൊണ്ടിരിക്കുമ്പോൾ എഴുത്തൊന്നും നടക്കത്തുമില്ല ..
നീണ്ടു നിവർന്നുകിടക്കുന്ന മലനിരകൾ .. തേയിലത്തോട്ടങ്ങൾ ,., പേരറിയാത്ത തണൽമരങ്ങൾ . കാട്ടുവള്ളികൾ . ഏലത്തോട്ടം .മുകളിൽനിന്നു ചിതറിത്തെറിക്കുന്ന ചെറു വെള്ളച്ചാട്ടങ്ങൾ . വളഞ്ഞുപുളഞ്ഞൊരു പാമ്പിനെപ്പോലെ നീങ്ങുന്ന വഴിത്താര . മുക്കിയും മൂളിയും വലിഞ്ഞുകയറുന്ന ബസ് .. ചിലപ്പോൾ ബസ് പുറപ്പെടുവിക്കുന്ന തുമ്മൽ പോലൊരു സ്വരം . അതെന്താണെന്നു പലപ്പോഴും ഡ്രൈവര്മാരോട് ചോദിക്കണമെന്ന് കരുതും ..പിന്നതങ്ങു മറക്കും. മൂന്നാറിലെത്തിയാൽ ഒരുത്സവമേളമാണ് . തമിഴും മലയാളവും കലർന്ന ഭാഷ . മൂന്നാർ ടൗണിൽ ഒരു കുരിശടിയുണ്ട് . അതിനുമുന്നിലൂടെ ലെഫ്റ്റിലോട്ടാണ് ദേവികുളത്തിനു തിരിയുന്നത്.. പ്രൈവറ്റ് സ്റ്റാൻഡിനു തൊട്ടപ്പുറത്ത് തൂക്കുപാലം .. താഴെ മാലിന്യം കുന്നുകൂടി ശ്വാസംമുട്ടി ഒഴുകുന്ന പുഴ .
ഇന്നിപ്പോൾ വളരെ ലേറ്റ് ആയി . ആറുമണിക്കുമുന്നെ ദേവികുളത്തെത്താനായിരുന്നു തീരുമാനം . പക്ഷെ ഇടയ്ക്ക് ബസ് കുറച്ചുനേരം കേടായി കിടന്നു. കോതമംഗലം കഴിഞ്ഞപ്പോൾ . ചെറിയ തകരാറുകൾ മാത്രമേ ഉണ്ടായിരുന്നുള്ളു. അതുകൊണ്ടുതന്നെ ഡിപ്പോയിൽനിന്നു മെക്കാനിക്കുകൾ വന്നു ശരിയാക്കി . അപ്പോഴേക്കും മണിക്കൂര് രണ്ടു വെറുതേ പോയി
ആറുമണി . മൂന്നാർ ടൗണിൽനിന്ന് ബസ് പുറപ്പെടുന്നതേയുള്ളു. കണ്ടക്ടറുടെ ശാസനയൊന്നും വകവയ്ക്കാതെ തമിഴത്തികൾ കണ്ടകടച്ചാണി സാധനങ്ങളെല്ലാം വലിച്ചുകയറ്റുന്നുണ്ട് ബസിനുള്ളിൽ.. ചേമന്തിപ്പൂക്കളുടെ സുഗന്ധം മൂക്കിൽ അടിച്ചുകയറുന്നു.. കാക്കക്കറുപ്പാണെങ്കിലും മെഴുക്കുപുരണ്ട തമിഴത്തികളുടെ ശരീരത്തിൽ ഈ ചേമന്തിപ്പൂക്കളുടെ സുഗന്ധം പരന്നിട്ടുണ്ടെന്നുതോന്നും.. പിന്നെ കലപില വർത്തമാനം . അതുവരെ ഉറങ്ങിക്കിടന്ന ബസ് ഒന്നുണർന്നു.. ഒട്ടിയും മുട്ടിയും തട്ടിയും നിൽക്കുന്ന തമിഴ്മക്കളെ കാണുമ്പോൾ മലയാളമക്കൾക്കുണ്ടാകുന്ന നീരസത്തിന്റെ നേർത്തപടലം അവിടെ പരന്നിരുന്നു.
'വൃത്തികെട്ടതുങ്ങള്.. ഒന്ന് മാറിനിന്നുകൂടെ .. ' എവിടെനിന്നോ ഒരു വയസ്സായസ്വരം പൊങ്ങി .
'എന്ന അണ്ണാ . ഉനക്ക് എന്ന പ്രച്ചനം.. ? ' തമിഴത്തികളും വിട്ടുകൊടുക്കാറില്ല .
ബസ് മൂന്നാർ ടൌൺ വിട്ടു മുന്നോട്ടു നീങ്ങി . ദേവികുളത്താണ് ലാസ്റ്റ് സ്റ്റോപ്പ്.. ഇരുട്ടുവീണുതുടങ്ങി .തണുപ്പും . ഇനി കാഴ്ചകൾ കാണാൻ മാർഗ്ഗമില്ല . ഷട്ടറുകൾ എല്ലാം ഇടാതെ യാത്ര തുടരാനാവില്ല . ഡ്രൈവറുടെ എതിർവശത്തുള്ള സീറ്റാണ് കണ്ടക്റ്റർക്ക്.. അയാൾ അടുത്തുവന്നപ്പോളോരു റിക്വസ്റ്റ് .
'പോയിരുന്നോ .. ഇനി എനിക്ക് ഇരിക്കാനൊന്നും പറ്റില്ല .. '
ഭാഗ്യം .. നല്ലൊരു മനുഷ്യൻ .
തമിഴത്തികളുടെ ഇടയിലൂടെ ഊർന്നിറങ്ങുമ്പോൾ ഒരു എണ്ണക്കറുപ്പുള്ള തമിഴത്തിയെ തൊട്ടുരുമ്മി.. കറന്റ് അടിച്ചപോലൊരു ഫീലിംഗ്.. പെട്ടെന്നു നിന്നു.. തിരിഞ്ഞൊന്നു നോക്കി. അവളുടെ മിഴികളുമായി ഒന്നുടക്കി. അവളുടെ ശരീരത്തിൽ സ്പർശിച്ചുകടന്നുപോയതിൽ അവൾക്കൊരു അലോസരവും തോന്നിയെന്ന് ആ കണ്ണുകൾ പറയുന്നുണ്ടായിരുന്നില്ല . എന്താ കണ്ണ് ? പേടമാൻ മിഴിയെന്നൊക്കെ പറയുംപോലെ.. നല്ല ചേലുള്ള മുഖം .. ഇടതുകൈ പൊക്കി അവൾ മുകളിലത്തെ കമ്പിയിൽ പിടിച്ചിട്ടുണ്ട് . അവളുടെ കക്ഷം വിയർത്തൊട്ടിയതിന്റെ പാടു കാണാം . വീണ്ടും ആ ചേമന്തിപ്പൂക്കളുടെ സുഗന്ധം . അവളുടെ വിയർപ്പിനും ആ സുഗന്ധമാണോ ? മനസ്സൊന്നു പതറി . അവൾ കണ്ണുകൾതാഴ്തി മറ്റെങ്ങോട്ടോ നോക്കി .
മുന്നോട്ടുചെന്നു ആ സീറ്റിലിരുന്നു. ബസ് ലൈറ്റ് ഒക്കെയിട്ട് വളവുകൾ തിരിഞ്ഞു കയറിപ്പോകുകയാണ് . കാഴ്ചകൾ മങ്ങുന്നുണ്ട് . തേയിലക്കാടുകൾക്കിടയിലൂടൊരു യാത്ര . അല്പം നേരത്തെയായിരുന്നെങ്കിൽ.. ? കോടമഞ്ഞുപുതച്ചുകിടക്കുന്ന റോഡും പരിസരവും . ഡ്രൈവർക്ക് നല്ല ബുദ്ധിമുട്ടുതോന്നുന്നുണ്ട് .. ഇടയ്ക്ക് പെട്ടെന്നിറങ്ങി വരുന്ന പ്രകാശദ്വയങ്ങൾ .. കാറുകളും . ചെറിയ വാഹനങ്ങളും . പെട്ടെന്നു ബ്രേക്ക് പിടിക്കുമ്പോൾ ബസിനെ ലൈനിങ് തേയുന്ന ശബ്ദം .
പെട്ടെന്നാണോർത്തത് . സിഗരറ്റു പോയിന്റിലാണല്ലോ ഇറങ്ങേണ്ടത് ? അവിടെയാണ് ദിവാകരൻ ചേട്ടൻ കാത്തുനിൽക്കാമെന്നു പറഞ്ഞത് . മൊബൈലിനു റേഞ്ച് കുറവായതുകൊണ്ട് ഇങ്ങോട്ടു വിളിച്ചിട്ടുണ്ടെങ്കിലും കിട്ടിക്കാണില്ല . അടിമാലിയിലെത്തിയപ്പോൾ വിളിച്ചു പറഞ്ഞിരുന്നു. ചേട്ടൻ അവിടെ കാത്തുനിൽക്കും. സിഗരറ്റു പോയിന്റിൽ നിന്നല്പം അകത്തോട്ടു കയറി കമ്പനിവക ലായങ്ങളുണ്ട് . അവിടെയൊരാളെ കാണണം. പിന്നെ ദിവാകരൻ ചേട്ടന്റെ ക്വർട്ടേഴ്‌സിൽ താമസം .
ആളൊറ്റയ്ക്കാണ് .. ഭാര്യയും മക്കളും നാട്ടിൽ . ഞങ്ങളുടെ അടുത്തുതന്നെയാണ് താമസം . പിന്നെ . നാളെ ഒന്നുരണ്ടുപേരെക്കൂടെയൊക്കെ കാണാനുണ്ട് . കാരണമൊക്കെ പിന്നീട് പറയാം .
'സിഗരറ്റ് പോയ്ന്റ് ആരാ ഇറങ്ങാനുള്ളത് ?'
കണ്ടക്റ്ററുടെ ശബ്ദം ഉയർന്നുകേട്ടു.
'ആളുണ്ട് . ' പെട്ടെന്നു സീറ്റിൽനിന്നു ചാടിയെണീറ്റു. ഗേറ്റിനടുത്തേക്കു നടന്നപ്പോൾ നമ്മുടെ കഥാനായികയും ഇറങ്ങാനുള്ള തത്രപ്പാടിലാണ്..
അവളെയൊന്നു മുട്ടിയുരുമ്മി ഇറങ്ങണമെന്നൊരു മോഹം .. പക്ഷെ മറ്റൊരു തമിഴൻ ആ അവസരം നന്നായി മുതലെടുത്തു. നമ്മളിങ്ങു പിന്നിലുമായിപ്പോയി . പിന്നെ അവനെ ചവിട്ടിമെതിച്ച്‌ പുറത്തിറങ്ങേണ്ടി വന്നു.. അവൻ കൊടുംതമിഴിൽ എന്തൊക്കെയോ പറയുന്നുണ്ടായിരുന്നു.. ചീത്തയാണ് . പറയുന്ന ധ്വനിവച്ചു മനസ്സിലായതാണ് .
പുറത്തിറങ്ങിയപ്പോഴാണ് മനസ്സിലായത് . അവിടെ ഇറങ്ങിയത് ഞാനും അവളും മാത്രം . ആനന്ദലബ്ധിക്കിനിയെന്തുവേണം
..
ബസ് പുകപരത്തിക്കൊണ്ട് മുന്നോട്ടുനീങ്ങി . നല്ല മഞ്ഞുണ്ട് . അധികദൂരമൊന്നും കാണാൻ കഴിയുന്നില്ല . ബസിന്റെ പിന്നിലെ ബ്രേക്‌ലൈറ്റുകളുടെ പ്രകാശം ഒരു വളവുതിരിഞ്ഞു കടന്നുപോയി .
ഇരുട്ടെന്നു പറയാൻ കഴിയില്ല . ആകെയുള്ള ഒരു പോസ്റ്റിൽ ഒരു ചെറുതിരിവെട്ടം .
ഞാൻ വെറുതേ നിന്നു. അവളും .
ദിവാകരൻ ചേട്ടനെ അവിടെയെങ്ങും കണ്ടില്ല.. ഫോണെടുത്തുനോക്കി. ടവർ എന്ന സാധനമേയില്ല . വരട്ടെ .. സമയം നോക്കി ആറേമുക്കാൽ ..
വീശിയടിക്കുന്ന കോടക്കാറ്റിൽ കോടമഞ്ഞു പാളികളായി അടുത്തോട്ടു വരുന്ന ദൃശ്യം കാണേണ്ടതുതന്നയാണ് . സ്നേഹത്തിന്റെ മാസ്മരികത ഉള്ളിലൊലൊളിപ്പിച്ച പ്രണയിനിയെപ്പോലെ നമ്മളെ ചുറ്റിപ്പറ്റി നില്ക്കും.. നമ്മൾക്കതു പ്രിയകരമെന്നു തോന്നാതെ നിന്നാൽ.. പിന്നെ പതിയെ പതിയെ മാഞ്ഞുപോകും.. അപ്പോൾ അടുത്തയാളിന്റെ ഊഴമായി..
വാച്ചിൽ നോക്കി . ഏഴുമണി തമിഴത്തിപ്പെണ്ണിന്റെ അവസ്ഥയും മറ്റൊന്നായിരുന്നില്ല . അവളും ആരെയോ പ്രതീക്ഷിച്ചു നിൽക്കുന്നതുപോലെ .. കടഞ്ഞെടുത്ത ശരീരം .. അവളുടെ വസ്ത്രങ്ങൾ അത്ര നല്ലതായിരുന്നില്ല .. എങ്കിലും. ഒരു ഇരുപത് . ഇരുപത്തിരണ്ട് . അതില്കൂടുതൽ പ്രായം തോന്നില്ല . ആ കണ്ണുകളിൽ വീണ്ടും നോക്കാനൊരു പൂതി. സ്വയം നിയന്ത്രിച്ചു. എങ്കിലും ഒളിനോട്ടങ്ങൾ കണ്ണുകൾ സ്വയം നിവർത്തിച്ചുകൊണ്ടിരുന്നു.
'ഉങ്കളു .. യാരെ പാക്കറെ .. ? ' എന്റെ നില്പിൽ അവൾ അസ്വസ്ഥയായെന്നു തോന്നുന്നു.
'അത് വന്ത്.. എന്റെ ഒരു ശേട്ടൻ .. ശേട്ടൻ .. അണ്ണൻ.. ഇങ്കെ വെയിറ്റ് പണ്ണാമെന്നു സൊല്ലിയാച്ച് . ' അറിയാവുന്ന മുറിത്തമിഴിൽ പറഞ്ഞു .
'നീ വന്ത്.. ? ' അർധോക്തിയിൽ നിറുത്തി.
അവൾ ചേമന്തിപ്പൂക്കളുടെ അവശിഷ്ടങ്ങൾ നിറഞ്ഞിരുന്ന ചണച്ചാക്കു താഴെവച്ചിട്ട് എന്റെ ചോദ്യം കേൾക്കാത്തമാതിരി നിന്നു. ഇനിയൊന്നും ചോദിക്കാനുള്ള ധൈര്യമില്ലായിരുന്നു.. കൂടാതെ ഉള്ളുകിടുങ്ങുന്ന തണുപ്പും.. തണുപ്പിനെ അതിജീവിക്കാൻ ഒന്നും എടുത്തിരുന്നില്ല . അവൾ മറ്റൊരു തുണിസഞ്ചിയിൽ കരുതിയിരുന്ന കമ്പിളിയെടുത്തു പുതച്ചു. എന്നിട്ട് എങ്ങോട്ടോ മിഴികളയച്ചു നിന്നു.
'അന്ത വെള്ളൈച്ചാമി വീട് തെരിയുമാ ? ' വീണ്ടും ചോദിക്കാതെ തരമില്ലായെന്നു വന്നു.
അവൾ സംസാരിക്കുന്നതുകാണാനും കേൾക്കാനും ഒരു ഇമ്പമുണ്ടായിരുന്നു. എങ്കിലും ഒത്ത ഒരുപുരുഷൻ ഇങ്ങനെ അടുത്തിനിന്നിട്ടും അത് ഗൗനിക്കാതെ നിൽക്കുന്ന അവളോട് ആദരവ് തോന്നിയിരുന്നു.
മിടുക്കി. !
'വെള്ളൈച്ചാമി .. ? അന്ത വിറകുവെട്ടു വെള്ളൈച്ചാമിയാ ? ' അവൻ ഇങ്ങോട്ടൊരു ചോദ്യമെറിഞ്ഞു.
ആയിരിക്കും.. അല്ലായിരിക്കും.. വെള്ളൈച്ചാമി .. അങ്ങനൊരു പെരുമാത്രമേ അറിയൂ.. ആളെന്തെടുക്കുന്നു. അതൊന്നും അറിയില്ല . ദിവാകരേട്ടനോട് ചോദിച്ചതുമില്ല .
'തെരിയാത് .. എവ്വളവ് വെള്ളൈച്ചാമി ഇറുക്ക് ഇന്ത ഊരില് വന്ത് ? ' മറുചോദ്യമെറിഞ്ഞു രക്ഷപെട്ടു..
'എനക്കും തെരിയാത് . ഇങ്കെ വന്ത് നാൻ പുതുസ് .. ' സംഭാഷണം അവിടെത്തീർന്നു
'നീങ്ക യാരെ പാക്കറെ .. ? കൈയിലുള്ള തമിഴിന്റെ ശബ്ദകോശം തീർന്നുതുടങ്ങിയിരുന്നു.
അതിനും അവൾ ഉത്തരമൊന്നും പറഞ്ഞില്ല .. കുറച്ചുനേരംകൂടെ അവളെങ്ങനെ നോക്കിനിന്നിട്ട് റോഡ് മുറിച്ചുകടന്നു. പെട്ടെന്നാണോർത്തത് .. അവളുംകൂടെ പോയിക്കഴിഞ്ഞാൽ ഈ ഇരുട്ടത്ത് . തണുപ്പത്ത് ഒറ്റയ്ക്കങ്ങനെ നില്ക്കണം അതത്ര സുഖമുള്ള കാര്യവുമല്ല ..
'അതേ . . മൊബൈൽ ഫോണുണ്ടോ കൈയിൽ .. ? '
അവളൊന്നും മിണ്ടാതെ നടന്നകന്നു. മഞ്ഞിന്റെ ഒരു പാളി അവളുടെകൂടെ പോകുന്നതുപോലെതോന്നി.
പെട്ടെന്നാണ് ദൂരെനിന്നൊരു ഒറ്റവെട്ടം അടുത്തുവന്നത്.. ദിവാകരൻ ചേട്ടനാണോ ? .. ഭാഗ്യം ..
ബൈക്ക് അടുത്തുവന്നുനിന്നപ്പോൾ പെട്ടെന്നൊടിയടുത്തു.
'ചേട്ടനെന്താ താമസിച്ചത് .. ? ' പിന്നിൽ കയറാൻ തുടങ്ങിയപ്പോൾ മുന്നിലിരുന്നയാൾ മുരണ്ടു.
'നീയാര് .. ? '
ങേ ? ദിവാകരൻ ചേട്ടനല്ലേ ? എടുത്തുവച്ചു കാൽ പിന്നോട്ടെടുത്തു. തലവഴി പുതച്ചിരുന്ന കമ്പിളിപ്പുതപ്പിനിടയിലൂടെ അയാളുടെ തിളങ്ങുന്ന കണ്ണുകൾ..
'ഇങ്കെ ഏതാവത് പൊണ്ണ് പാത്താച്ചാ .. . ?'
'ഇല്ലൈ .. അല്ല . കണ്ടു.. കണ്ടിരുന്നു. അവളുടെ കാര്യമാണോ ? '
പെട്ടെന്ന് മലയാളമാണ് വന്നത് .
'ആമാ .. അന്ത പൊണ്ണ് എങ്കേ പോയാച്ച് ?
'അന്ത വളി.. '
അയാൾ ആ വഴിക്കു ബൈക്ക് ഓടിച്ചുപോയി.. ഇതൊരു വല്ലാത്ത ദുരന്തമായല്ലോ ദൈവമേ ? ഈ ദിവാകരൻ ചേട്ടൻ എവിടെപ്പോയി കിടക്കുവാ? അടുത്ത ബസ് വരുന്നതുവരെ വന്നില്ലെങ്കിൽ നേരെ ബസ് പിടിച്ച് ക്വർട്ടേഴ്സിന്റെ അവിടെ ഇറങ്ങണം . ബാക്കിയൊക്കെ നാളെ ..
ഭയം തോന്നിയില്ല .. കാരണം ഭയക്കാൻ പഠിച്ചിരുന്നില്ല എന്നതുതന്നെ .. എന്തിനെ ഭയക്കാൻ ? മനുഷ്യരെയൊഴിച്ച് ആരെയും ഭയക്കേണ്ടകാര്യമുണ്ടെന്നു തോന്നിയിട്ടില്ല .. പിന്നെ വിലപിടിപ്പുള്ളതൊന്നും തന്റെ കൈയിലോ ശരീരത്തോ ഇല്ലതാനും..
വണ്ടികൾ പലതും ദേവികുളം സൈഡിലേക്കും തിരിച്ച് മൂന്നാർ സൈഡിലേക്കും കടന്നുപോയ്ക്കൊണ്ടിരുന്നു.. ഇടയ്ക്ക് സ്ട്രീറ്റ് ലൈറ്റൊന്നു കെട്ടു. പിന്നെ കത്തി.. ഇനി അതോടെ അണച്ചാലേ തൃപ്തിയാകുവുള്ളുവെങ്കിൽ അങ്ങനെ ? മൊബൈൽ ഉണ്ടല്ലോ . അതിലൊരു ടോർച്ചുമുണ്ട്.
തണുപ്പാണെങ്കിൽ കൂടിക്കൂടി വരുന്നു. കിടുകിടെ വിറയ്ക്കാൻ തുടങ്ങുന്നു.. പോക്കറ്റ് പരതി.. അവസാന പനാമ സിഗരറ്റ് .. ഒരു പുക ഊതിവിട്ടപ്പോൾ വല്ലാത്തൊരാശ്വാസം . മൊബൈൽ നോക്കി . ഒരു കട്ട കാണിക്കുന്നുണ്ട് . ദിവാകരൻ ചേട്ടനെ വിളിച്ചുനോക്കി. കാൾ പോകുന്നുണ്ട് . പക്ഷെ വിട്ടുവിട്ട് .. ബെല്ലടിച്ചു. തൊട്ടുപിന്നൽനിന്ന്.. ഞെട്ടിപ്പോയി .
'എടാ .. ഞാനല്പം താമസിച്ചുപോയി . ഓഫീസിൽനിന്നു കാന്തല്ലൂരുവരെയൊന്നു പോയിരുന്നു. തിരിച്ചുവന്നപ്പോൾ സമയം കുറെയായി .. വിഷമിച്ചോ ? '
'ഇല്ല .. കുറേനേരം ഇവിടെ നിന്നു.. '
ദിവാകരൻ ചേട്ടൻ വന്നപ്പോൾ ഒരു സമാധാനമായി ..
പെട്ടെന്ന് ബൈക്കിൽ കയറി .. ബൈക്കുവിട്ടപ്പോൾ ഒന്നു തിരിഞ്ഞുനോക്കാതിരിക്കാൻ കഴിഞ്ഞില്ല .. അയ്യോ ?
'ചേട്ടാ . ബൈക്ക് ഒന്നു നിര്ത്തിക്കേ .. '
'എന്തിനാ .. ? '
'ഒരു കാര്യം നോക്കാനാ .. '
'വേണ്ടാ .. ഇനിയെല്ലാം വീട്ടിൽച്ചെന്നിട്ട് . '
ചേട്ടന്റെ ബൈക്ക് മുന്നോട്ടുതന്നെ നീങ്ങി . അവളപ്പോഴും അവിടെ നില്പുണ്ടായിരുന്നു.
'ഒരെണ്ണം കഴിക്കുന്നോ .. ?'
കഴിക്കുമെന്നോ . ഇല്ലെന്നോ പറഞ്ഞില്ല ..
ചേട്ടൻ രണ്ടുഗ്ലാസ്സിൽ വൈറ്റ് റം പൊട്ടിച്ചൊഴിച്ചു.. നാരങ്ങാ പിഴിഞ്ഞൊഴിച്ചു.
'ഇനി പറ .. എന്തിനാ നീ ബൈക്ക് നിറുത്താൻ പറഞ്ഞത് .. ? ' ഒരു സിപ്പ് എടുത്തിട്ട് ചേട്ടൻ ചോദിച്ചു.
ഒരു സിപ്പിറക്കിയപ്പോൾ തണുപ്പിന് ചെറിയൊരു ശമനം തോന്നി.. നല്ല വെടിയിറച്ചി ഇരുപ്പുണ്ടെന്നു ചേട്ടൻ വഴിയിൽവച്ചു പറഞ്ഞിരുന്നു.
'അതോ.. ഞാൻ നിന്നിരുന്ന സിഗരറ്റ് പോയിന്റ് ഇല്ലേ ? അവിടെ ... '
'ഒരു തമിഴത്തി .. അല്ലെ ? . കുറച്ചുകഴിഞ്ഞൊരു തമിഴൻ .. ശരിയല്ലേ .. ?'
ഞെട്ടിപ്പോയി .. ഇതൊക്കെ ചേട്ടനെങ്ങനെ അറിയാം .
'തെറ്റ് സംഭവിച്ചത് എനിക്കാണ് . അവിടെ ഇറങ്ങാൻ പറയണ്ടായിരുന്നു.. പോട്ടെ . ഒന്നും സംഭവിച്ചില്ലല്ലോ .. ?'
നെറ്റിയിൽ വിയർപ്പുപൊടിഞ്ഞു.
'അവളെ പലരും പലസ്ഥലങ്ങളിലും വച്ച് കണ്ടിട്ടുണ്ടെന്നാ പറയുന്നത് .. ബസിലും.. നടന്നും.. ചിലപ്പോൾ പാഞ്ഞുവരുന്ന വാഹനങ്ങളുടെ മുന്നിൽ കയറി നിൽക്കുന്നതും.. കാലം കുറെയായി .. ചിലപ്പോഴൊക്കെ അക്രമാസക്തയാകും.. എനിക്കാ പേടിയുണ്ടായിരുന്നു.. '
'അപ്പോൾ അവൾ.. ? പിന്നെ .. അയാളോ ? '
'അയാൾ അവളുടെ ഭർത്താവിന്റെ ഊരിന്റെ അധിപനായിരുന്നു.. അവളെ മറ്റൊരു ഊരിൽനിന്നു കെട്ടിക്കൊണ്ടുവന്നതാണ് . അവളെ കണ്ഠനാൽ മുതൽ അവളെ എങ്ങനെയും കുടുക്കണമെന്നൊരു പൂതി ഇയാൾക്കുണ്ടായി .. . ഒരു ദിവസം പൂ വിറ്റിട്ടു തിരികെവന്ന അവളെ അയാൾ സിഗരറ്റു പോയിന്റിന്റെ പിന്നിലുള്ള തേയിലത്തോട്ടത്തിൽവച്ച് .......... അയാളുടെ കാമം അടങ്ങിയപ്പോഴേക്കും അവൾ മരിച്ചിരുന്നു.. ഒരാഴ്ച .. ഒരാഴ്ച കഴിഞ്ഞപ്പോൾ ഒരു രാത്രിയിൽ അയാളുടെ ബൈക്കിനുമുന്നിൽ അവൾ പ്രത്യക്ഷപ്പെട്ടു.. അയാളും ബൈക്കും കൊക്കയിലേക്ക്.. .. പലരും കണ്ടിട്ടുണ്ട് . ഇപ്പോൾ അവസായമായി നീയും .. '
അവളുടെ കടഞ്ഞെടുത്ത ശരീരവും ആ പേടമാൻ മിഴികളും എന്റെ മുന്നിലൂടെ വീണ്ടും കടന്നുപോയി..
ഇപ്പോഴും ചേമന്തിപ്പൂക്കളുടെ സുഗന്ധം മൂക്കിലൂടെ അരിച്ചിറങ്ങുന്നു..
അടുത്തൊരു പെഗ്ഗെടുത്ത് ഞാൻ വെള്ളംതൊടാതെ വിഴുങ്ങി .
വേണു 'നൈമിഷിക'
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo