Slider

സീമന്ത രേഖ ഭാഗം - 3

0
Apologies to all readers for an unexpected technical error for not posting Part 3. Hence Posting Part 3 and posting Part 4 consecutively on Web, Page,  App and Twitter


അച്ഛൻ ചാരുവിന്റെ മുഖത്തേക്ക് നോക്കി. ആ നോട്ടം താങ്ങാനാവാതെ അവൾ മുഖം താഴ്ത്തി.
"മോളെ.."
അവൾ മുഖമുയർത്തി നോക്കി. പക്ഷെ അവൾക്ക് വേദന നിറഞ്ഞ ആ മുഖം കാണാനുള്ള ത്രാണിയില്ലാത്തതിനാൽ വീണ്ടും മുഖം താഴ്ത്തി.
"അച്ഛൻ മോളെ നിർബന്ധിക്കാൻ വന്നതല്ല. നിർബന്ധിച്ച് സമ്മതിപ്പിക്കേണ്ട കാര്യമല്ല ഇത്. അത് അച്ഛന് നന്നായി അറിയാം. എന്റെ മോളാണ് ഈ സ്ഥാനത്തെങ്കിൽ പറ്റില്ല എന്ന് തന്നെയാവും പറയുക. പക്ഷെ അച്ഛന്റെ അവസ്ഥ മോളോടൊന്ന് പറയണമെന്ന് തോന്നി. അതാ...
മാനസിയുടെ കല്യാണം കഴിഞ്ഞിട്ട് അവനൊരു ആലോചന നോക്കാം എന്നായിരുന്നു എന്റെ മനസ്സിൽ. ജാതകം നോക്കിച്ചപ്പോഴാണ് അറിഞ്ഞത് ഇപ്പോൾ വിവാഹം നടന്നില്ലെങ്കിൽ പിന്നെ നാല്പത് വയസ്സിലെ നടക്കു എന്ന്. അതുകൊണ്ടാ ഞാൻ ധൃതി പിടിച്ച് ഈ വിവാഹത്തിന് അവനെക്കൊണ്ട് സമ്മതിപ്പിച്ചത്.
ഇതിങ്ങനെ ആകും എന്ന് ഞാൻ ഒരിക്കലും കരുതിയില്ല. ഈ സമയത്ത് പറഞ്ഞാൽ ഒരു പെൺകുട്ടിയും വിവാഹത്തിന് തയ്യാറാവില്ല എന്ന് അച്ഛനറിയാം. പക്ഷെ ഇപ്പൊ അച്ഛന് വേറെ നിവൃത്തിയില്ല.
മോൾക്ക് ജയനെ ഇഷ്ടപ്പെടാഞ്ഞിട്ടാണ് എങ്കിൽ ഈ ഒരു വിവാഹത്തെക്കുറിച്ച് ചിന്തിക്കുകയെ വേണ്ട. മറിച്ച് അവനോട് ഇഷ്ടക്കുറവില്ലെങ്കിൽ മോള് ഒന്ന് കൂടി ആലോചിക്കണം.
ഒരു കല്യാണം മുടങ്ങിയാൽ പിന്നെ മറ്റൊന്ന് ശരിയാവാൻ ബുദ്ധിമുട്ടാ.. അതിപ്പോ നമ്മുടെ തെറ്റുകൊണ്ടല്ലെങ്കിലും... നമ്മൾ രണ്ടു കുടുംബങ്ങളും ഒന്നിക്കേണ്ടതാണെന്ന് ദൈവം നേരത്തെ നിശ്ചയിട്ടുള്ളതാണ്. ഇതിപ്പോ അതിനൊന്നുകൂടി ബലം കൊടുക്കുന്നത് പോലെയാണ്.
മോളെ അച്ഛൻ ഒരിക്കലും നിർബന്ധിക്കില്ല. പക്ഷെ മോള് മോൾടെ അച്ഛന്റെ സ്ഥാനത്ത് കണ്ടുകൊണ്ട് ഒന്ന് ആലോചിച്ച് നോക്ക്. സ്വന്തം മക്കളുടെ വിവാഹം മുടങ്ങി പോകുമ്പോൾ മാതാപിതാക്കൾ എത്ര വേദനിക്കും എന്ന് അപ്പോൾ മനസ്സിലാകും. അങ്ങനെ ചിന്തിച്ച് നോക്കിയിട്ടും മോൾക്ക് ഇത് വേണ്ട എന്നാണ് തോന്നുന്നതെങ്കിൽ അച്ഛൻ ഒരു പരാതിയും ഇല്ലാതെ പൊയ്ക്കോളാം.."
അത്രയും പറയുമ്പോഴേക്കും ആ കണ്ണുകൾ നിറഞ്ഞൊഴുകിയിരുന്നു. ചാരുവിന് വല്ലാത്ത സങ്കടം തോന്നി. അവൾ ആ സ്ഥാനത്ത് തന്റെ പപ്പയെ സങ്കല്പിച്ചു നോക്കി. അവൾ പോലുമറിയാതെ കണ്ണുകൾ നിറഞ്ഞൊഴുകി. എന്ത് കൊണ്ടോ.. പപ്പയുടെ മനസ്സ് വേദനിക്കുന്നത് ഒരിക്കലും അവൾക്ക് താങ്ങാൻ കഴിയില്ലായിരുന്നു.
ഒരു മറുപടി പറയാൻ കഴിയാതെ ചാരു ആകെ അസ്വസ്ഥയായി. അത്ര നേരം ഉണ്ടായിരുന്ന ദൃഢനിശ്ചയം ചോർന്നു പോയ പോലെ.. അവളുടെ കണ്ണുകൾ നിറഞ്ഞൊഴുകികൊണ്ടേ ഇരുന്നു. അപ്പോഴേക്കും അവിടേക്ക് ചാരുവിന്റെ പപ്പ വന്നു. കൈയിലിരുന്ന ഫോൺ ചാരുവിന് നേരെ നീട്ടിക്കൊണ്ട് അദ്ദേഹം പറഞ്ഞു.
"ഹരിയാ... നീ സംസാരിക്ക്..."
അവൾ ഫോൺ വാങ്ങി ചെവിയോട് ചേർത്തു.
"മോളെ.."
ചാരുവിന് പിടിച്ച് നിൽക്കുവാനായില്ല. ഒരു പൊട്ടിക്കരച്ചിലായിരുന്നു പിന്നീട്. കണ്ട് നിന്നവർ പോലും അസ്വസ്ഥരായി. അവൾക്ക് ഒന്നും പറയാൻ കഴിഞ്ഞില്ല.
"മോളെ... നീ കരയണ്ട. ഏട്ടൻ നിന്നെ നിർബന്ധിച്ചില്ലല്ലോ... നിനക്ക് ഇഷ്ടമില്ലാത്ത കല്യാണം നടത്തില്ല. അതീ ഏട്ടനാ പറയണേ... "
"ഏട്ടാ..."
ചാരുവിന് കരച്ചിൽ അടക്കാൻ കഴിയുന്നുണ്ടായിരുന്നില്ല.
"നീ കരയണ്ട. ഞാൻ പപ്പയോട് പറഞ്ഞിട്ടുണ്ട് നിന്നെ നിർബന്ധിക്കണ്ട എന്ന്. ഇതിന്റെ പേരിൽ എന്റെ കല്യാണം മുടങ്ങിയാൽ പോലും ഏട്ടന് സങ്കടമില്ല. എന്റെ മോള് വിഷമിക്കാതിരുന്നാ മതി."
ചാരുവിന് ഒന്നും മിണ്ടാനായില്ല. അങ്ങനെ ഒരു സാധ്യതയെക്കുറിച്ച് അവൾ ചിന്തിച്ചിട്ടുകൂടി ഉണ്ടായിരുന്നില്ല. ഈ വിവാഹം വേണ്ട എന്ന് വച്ചാൽ ഉണ്ടാകാൻ പോകുന്ന ഭവിഷ്യത്തുകളെപ്പറ്റി ചാരു അപ്പോഴാണ് ചിന്തിച്ചത്. ഇത്ര നേരം സ്വാർത്ഥമായി മാത്രമേ ചിന്തിച്ചുള്ളൂ എന്നത് അവൾക്കപ്പോൾ വേദനയായി തോന്നി.
ഫോൺ കട്ട് ചെയ്തിട്ടും അവൾ കരഞ്ഞു കൊണ്ടിരുന്നു. ഒടുവിൽ പപ്പ അടുത്തേക്ക് വന്ന് അവളെ ചേർത്ത് നിർത്തി. ആ നെഞ്ചോട് ചേർന്ന് നിന്ന് അവൾ കരഞ്ഞു കൊണ്ടേ ഇരുന്നു. ഇതൊക്കെ കണ്ട് നിന്ന അച്ഛൻ അപ്പോഴാണ് സംസാരിച്ചത്.
"മോളെ നിർബന്ധിക്കണ്ട. ഇത് ഇവിടെ അവസാനിച്ചോട്ടെ. ഒക്കെ അവന്റെ യോഗം പോലെ വരട്ടെ."
ആ വാക്കുകൾ നിരാശയുടെ പടുകുഴിയിൽ വീണു പോയ ഒരു ഹൃദയത്തിൽ നിന്നു വന്നതാണെന്ന് അവൾക്ക് തോന്നി. ആരെയും വേദനിപ്പിക്കാൻ മനസ്സില്ലാത്ത ചാരു മനസ്സില്ലാ മനസ്സോടെ ആ വിവാഹത്തിന് സമ്മതം മൂളി.
പിന്നെ എല്ലാം വളരെ പെട്ടന്നായിരുന്നു. അത്ര നേരവും ശോകമൂകമായി നിന്നിരുന്ന അന്തരീക്ഷം വീണ്ടും തെളിമയുള്ളതായി. ഓരോ മുഖങ്ങളിലും സന്തോഷം വിരിയുന്നത് അവൾക്ക് കാണാമായിരുന്നു. തന്റെ തീരുമാനത്തിൽ എല്ലാവരും സന്തോഷിക്കുന്നു എന്നത് അവളെയും അല്പം സന്തോഷിപ്പിച്ചു. ആ കൂട്ടത്തിൽ അവൾ ജയേട്ടന്റെ മുഖം തിരഞ്ഞു നോക്കി. പക്ഷെ അവിടെ എവിടെയും അദ്ദേഹത്തെ അവൾക്ക് കാണാനായില്ല.
******
ആർക്കും മുഖം കൊടുക്കാതെ കാറിനുള്ളിൽ ഒളിച്ചിരിക്കുമ്പോലെ ഇരിക്കുകയായിരുന്നു ജയദേവൻ. അയാൾക്ക് ഈ വിവാഹത്തിൽ അത്ര താല്പര്യമൊന്നും ഉണ്ടായിരുന്നില്ല. അതുകൊണ്ട് തന്നെ അത് മുടങ്ങിയതിൽ അത്ര വേദനയും തോന്നിയില്ല. പക്ഷെ പലരുടെയും മുഖത്തെ ഭാവങ്ങൾ കണ്ടപ്പോൾ തനിക്ക് നേരെ വരാൻ പോകുന്ന സഹതാപവർഷത്തെ ഭയന്ന് ഒളിച്ചിരിക്കുകയായിരുന്നു.
പോയവൾക്ക് പകരം മറ്റൊരുവളെ കണ്ട് പിടിക്കുന്ന കാര്യം പറയുമ്പോൾ അവന്റെ മനസ്സ് അങ്ങനെ ഒന്നും നടക്കാൻ പോകുന്നില്ല എന്ന ദൃഢ നിശ്ചയത്തിൽ ആയിരുന്നു. ഇത്രയും ചുരുങ്ങിയ സമയത്തിൽ ഒരു വിവാഹം, അത് അസാധ്യം എന്ന് തന്നെ അയാൾക്കുറപ്പായിരുന്നു.
പക്ഷെ അപ്രതീക്ഷിതമായിട്ടാണ് ചാരുവിന്റെ ആലോചനയുമായി അച്ഛൻ വരുന്നത്. ആദ്യം അതിനെ എതിർത്തെങ്കിലും മാനസിയുടെ കാര്യം പറഞ്ഞ് അവർ അവനെ വരുതിയിലാക്കാൻ ശ്രമിച്ചു. ചാരുവിനെ വേണ്ടെന്ന് പറഞ്ഞാൽ മാനസിക്ക് നാളെ ആ വീട്ടിൽ ഉണ്ടാകാൻ സാധ്യതയുള്ള പ്രശ്നങ്ങളെപ്പറ്റി പറഞ്ഞ് വിദഗ്ധമായി അവർ അവനെ സമ്മതിപ്പിച്ചെടുത്തു.
പക്ഷെ ആ സമ്മതത്തിലും അയാൾക്ക് ഒരു വലിയ പ്രതീക്ഷ ഉണ്ടായിരുന്നു. അവൾ ഒരിക്കലും ഈ വിവാഹത്തിന് സമ്മതിക്കില്ല എന്ന പ്രതീക്ഷ. ഇന്നലെ സംസാരിക്കുമ്പോഴും അവൾ അത് വ്യക്തമാക്കിയതാണ്. ഉടനെ ഒരു വിവാഹം എന്തായാലും ഉദ്ദേശിക്കുന്നില്ല എന്ന് തീർത്തു പറഞ്ഞിരുന്നു.
അവളെപ്പോലെ ദൃഢനിശ്ചയമുള്ളവരുടെ മുൻപിൽ എല്ലാവരുടെയും വാക്കുകൾ തോറ്റു പോകും എന്ന് അവന് ഉറപ്പായിരുന്നു. എല്ലാ പ്രതീക്ഷകളെയും തകിടം മറിച്ചുകൊണ്ടാണ് ആ തീരുമാനം വന്നത്. അവൾ ഈ വിവാഹത്തിന് സമ്മതിച്ചു എന്ന് അത്യധികം സന്തോഷത്തോടു കൂടി അറിയിച്ചത് അച്ഛൻ തന്നെയാണ്.
പക്ഷെ ആ വാർത്ത ഞെട്ടലോടെയാണ് അവൻ എതിരേറ്റത്. എന്തെങ്കിലും ഒന്ന് പറഞ്ഞ് എതിർക്കാനുള്ള അവസാനത്തെ അവസരവും നഷ്ടപ്പെട്ടു കഴിഞ്ഞിരിക്കുന്നു. ഇനിയെന്തെങ്കിലും പറയുക അസാധ്യമായ കാര്യമാണെന്ന് ജയന് ബോധ്യപ്പെട്ടു.
അവന്റെ മനസ്സിൽ വിവാഹം കഴിക്കാനിരുന്ന പെൺകുട്ടിയുടെയും ചാരുവിന്റെയും മുഖം തെളിഞ്ഞു വന്നു. രണ്ടു പേരും വാക്ക് തെറ്റിച്ചിരിക്കുന്നു. വഞ്ചകികൾ. അവൻ മനസ്സാൽ രണ്ടു പേരെയും ഒരേപോലെ വെറുത്തു.
വീട്ടുകാരുടെ സന്തോഷത്തേക്കാൾ, സ്വന്തം ജീവിതത്തേക്കാൾ, ഒരാണിന്റെ വാക്ക് തെറ്റിക്കാതിരിക്കാൻ വേണ്ടി, അതിനു വേണ്ടി മാത്രം അയാൾ ആ വിവാഹത്തിന് മനസ്സ് പാകപ്പെടുത്തി.
******
ചാരു മനസ്സിനെ പലതും പറഞ്ഞ് പാകപ്പെടുത്തിയെടുക്കാൻ ശ്രമിക്കുകയായിരുന്നു. ഒരു വല്ലാത്ത ഭീതി അവൾക്കുള്ളിൽ ഉണ്ടായിരുന്നു. ആരോ പിന്തിരിപ്പിക്കും പോലെ, ഒരു അപായ സൂചന നൽകും പോലെ ഒക്കെ അവൾക്ക് തോന്നി. അതെന്തിനാണെന്ന് മാത്രം അവൾക്ക് മനസ്സിലായില്ല.
താൻ വിവാഹിതയാകാൻ പോകുന്നു എന്ന് വിശ്വസിക്കാൻ അവളുടെ മനസ്സ് കൂട്ടാക്കിയില്ല. ഇത്രയും നാൾ പിടിച്ചു നിന്നതൊക്കെ വെറുതെ ആയതു പോലെ. എല്ലാം ഇതിനു വേണ്ടിയായിരുന്നോ..? പപ്പ പറഞ്ഞതുപോലെ ഇതാണോ തന്റെ നിയോഗം..? ജയേട്ടനാണോ തനിക്ക് വേണ്ടി ദൈവം നിശ്ചയിച്ചിരിക്കുന്ന ആൾ..? ചാരുവിന്റെ മനസ്സ് പലവിധ ചിന്തകൾ കൊണ്ട് അസ്വസ്ഥമായി.
താലികെട്ടിന് സമയമായി എന്നാരോ പറഞ്ഞത് കേട്ടപ്പോൾ അവൾ വല്ലാതെ ഞെട്ടി. ജീവിതം പുതിയ ഒരു വഴിത്തിരിവിലാണ് നിൽക്കുന്നത്. അടുത്ത കുറച്ച് നിമിഷങ്ങളിൽ നിശ്ചയിക്കപ്പെടുന്നത് തന്റെ ഭാവിയാണ്. ഇനിയങ്ങോട്ടുള്ള ജീവിതം ജയേട്ടന്റെ കൂടെയാണ്. ചാരുവിന്റെ ഹൃദയമിടിപ്പ് അതിവേഗത്തിലായി.
കതിർമണ്ഡപത്തിൽ നിൽക്കുമ്പോൾ ചാരുവിന് മുഖമുയർത്തി നോക്കാൻ പോലും ഭയം തോന്നി. ജയേട്ടൻ തൊട്ടടുത്തുണ്ട്. അടുത്ത നിമിഷം അദ്ദേഹത്തിന്റെ താലി കഴുത്തിൽ വീഴും. ചാരുവിന് ടെൻഷൻ ഏറി, തളർച്ച അനുഭവപ്പെടാൻ തുടങ്ങി. വീണുപോകുമോ എന്നവൾ ഭയന്നു.
പക്ഷെ അനിഷ്ടങ്ങളൊന്നും സംഭവിക്കാതെ തന്നെ താലികെട്ട് കഴിഞ്ഞു. കുഴപ്പങ്ങൾ ഒന്നും ഉണ്ടാകരുതേ എന്നവൾ മനമുരുകി പ്രാർത്ഥിച്ചു. ജയന്റെ കഴുത്തിൽ പൂ മാലയിടാൻ മുഖമുയർത്തിയപ്പോൾ അവൾ ആ കണ്ണുകളിലേക്ക് നോക്കി.
ആ കണ്ണുകളിലെ ഭാവം എന്താണെന്ന് അപ്പോഴവൾക്ക് വായിച്ചെടുക്കാൻ കഴിഞ്ഞില്ല. തന്റേത് പോലെ ഒരു നിസ്സഹായാവസ്ഥ ആകും എന്നവൾ പ്രതീക്ഷിച്ചു. പക്ഷെ ആ മുഖത്ത് തികഞ്ഞ ഗൗരവമാണ് കാണാൻ കഴിഞ്ഞത്. കഴിഞ്ഞു പോയ സംഭവങ്ങളുടെ ഷോക്ക് ആയിരിക്കും എന്നവൾ ആശ്വസിച്ചു
******
അന്തരീക്ഷം ആകെ ഇരുട്ട് പടർന്നിരിക്കുന്നു. പക്ഷെ ചാരുവിന്റെയും ജയന്റേയും മനസ്സിൽ അതിലേറെ അന്ധകാരം ആണ് നിഴലിക്കുന്നത്. ഇനിയങ്ങോട്ടുള്ള ജീവിതത്തെക്കുറിച്ചോർത്ത് ചാരു ഭയപ്പെടുമ്പോൾ ജയന്റെ മനസ്സിൽ വഞ്ചിച്ചിട്ടു പോയ പെണ്ണിനോടും വാക്കു തെറ്റിച്ച ചാരുവിനോടും ഉള്ള വെറുപ്പായിരുന്നു നുര പൊന്തിയത്.
കഴിഞ്ഞു പോയ സംഭവങ്ങളെ ഉൾക്കൊള്ളുവാൻ രണ്ടു മനസ്സുകളും വിസമ്മതിച്ചു. മറ്റുള്ളവരുടെ ഇഷ്ടത്തിന് ചലിക്കുന്ന കളിപ്പാവകളെ പോലെ ആയി ജീവിതം എന്ന തോന്നൽ രണ്ടു മനസ്സിനെയും കീഴടക്കി.
മധുര സുരഭിലമായി കഴിഞ്ഞു പോകേണ്ട ആദ്യരാത്രിയിലേക്ക് ഭയത്തോടെയും വിറയലോടെയുമാണ് ചാരു കടന്നു വന്നത്. തന്റെ മുന്നിലേക്ക് ആരും കടന്നുവരാതിരുന്നെങ്കിൽ എന്ന ആഗ്രഹത്തോടെ നിൽക്കുകയായിരുന്നു ജയൻ അവിടെ.
വിറയ്ക്കുന്ന കൈകളോടെ അവൾ പാൽ ഗ്ലാസ് അവനു നേരെ നീട്ടി. ചാരുവിന്റെ മുഖത്തേക്ക് പോലും നോക്കാൻ കൂട്ടാക്കാതെ അവൻ കട്ടിലിൽ ചെന്നിരുന്നു. ചാരുവിന് പ്രേത്യേകിച്ചൊന്നും തോന്നിയില്ല. ആദ്യരാത്രിയുടെ മധുരം ആസ്വദിക്കാൻ പറ്റിയ മാനസികാവസ്ഥ അപ്പോൾ അവൾക്കും ഉണ്ടായിരുന്നില്ല.
ഏറെ വൈകാതെ അവൻ കട്ടിലിന്റെ ഒരു വശത്ത് കിടന്നു. മറുവശത്ത് ചാരുവും. പക്ഷെ രണ്ടു പേർക്കും ഉറങ്ങാൻ കഴിഞ്ഞില്ല. ചിന്തകൾ കാടുകയറിക്കൊണ്ടിരുന്നു. രാവേറിയപ്പോൾ എപ്പോഴോ അവർ ഉറങ്ങി പോയി.
വാതിലിൽ ശക്തിയായി മുട്ടുന്ന ശബ്ദം കേട്ടിട്ടാണ് രണ്ടു പേരും ഉണർന്നത്. ഉറക്കത്തിന്റെ ആലസ്യത്തിലായിരുന്ന ചാരു ജയനെ മുറിയിൽ കണ്ടപ്പോൾ ഒന്ന് ഞെട്ടി. ഇന്നലെ നടന്ന സംഭവങ്ങൾ ഒരു നിമിഷത്തേക്ക് അവൾ മറന്നു പോയിരുന്നു. അടുത്ത നിമിഷം സ്ഥലകാലബോധത്തിലേക്ക് വന്ന അവൾ മെല്ലെ എഴുന്നേറ്റ് വാതിൽ തുറന്നു.
മമ്മിയാണ് മുൻപിൽ. പുഞ്ചിരിയോടെ ചായക്കപ്പ് നീട്ടി.
"എണീക്കാൻ വൈകിയോ..?"
"ആഹ്.. ഇന്നലെ ഉറങ്ങാൻ വൈകി.."
ചായക്കപ്പ് വാങ്ങിക്കൊണ്ട് ചാരു പറഞ്ഞു. അത് കേട്ടപ്പോൾ മമ്മിയുടെ മുഖത്ത് ഒരു ചിരി മിന്നി. ആ ചിരിയുടെ അർത്ഥമെന്താണെന്ന് പെട്ടെന്ന് തന്നെ അവൾക്ക് മനസ്സിലായി. പറഞ്ഞു പോയ വാക്കുകളിൽ ഒളിഞ്ഞിരിക്കുന്ന ദ്വയാർത്ഥം അപ്പോഴാണവൾ ഓർത്തത്. ഒന്നും മിണ്ടാതെ അവൾ അകത്തേക്ക് കടന്നു. അപ്പോഴേക്കും ജയൻ ബാത്റൂമിലേക്ക് കടന്നിരുന്നു. ചാരുവിന്റെ മനസ്സിൽ പിന്നെയും ചിന്തകൾ കൂടുകൂട്ടി.
******
ദിവസങ്ങൾ പലത് കഴിഞ്ഞിരിക്കുന്നു. ഇന്ന് ജയന്റെ വീട്ടിലേക്ക് നവദമ്പതികളെ കൂട്ടിക്കൊണ്ട് പോകുന്ന ദിവസമാണ്. ചാരുവിന് ആശങ്കകൾ അധികരിച്ചു. ഇത്രയും ദിവസം ജയേട്ടൻ തന്നോട് ഒരു വാക്ക് പോലും മിണ്ടിയിട്ടില്ല. താനും അങ്ങോട്ടൊരു അടുപ്പത്തിന് ശ്രമിച്ചില്ല. സാഹചര്യങ്ങൾ അതായിരുന്നല്ലോ..
പക്ഷെ ഇനി മുതൽ ആ വീട്ടിലാണ് ജീവിതം. അപരിചിതമായ അന്തരീക്ഷം. അത്ര അടുപ്പമില്ലാത്ത ആളുകൾ. അതിനിടയിൽ ഒരു ആശ്രയവും ആശ്വാസവും ആകേണ്ട ആളാണ് ജയേട്ടൻ. പക്ഷെ തന്റെ മുഖത്ത് പോലും നോക്കാൻ താല്പര്യമില്ലാത്ത മട്ടിലാണദ്ദേഹം. അസ്വസ്ഥമായ മനസ്സുമായി ചാരു നിന്നു. മാനസി ആ വീട്ടിൽ ഉണ്ടെന്നുള്ളത് മാത്രമാണ് അവൾക്കല്പം ആശ്വാസമുണ്ടാക്കിയത്.
വളരെ സന്തോഷത്തോടെ അമ്മയും അച്ഛനും മറ്റു ബന്ധുക്കളും കൂടി വന്ന് അവരെ കൂട്ടിക്കൊണ്ട് പോയി. എല്ലാവരും വലിയ സന്തോഷത്തിലാണ്. രണ്ടു കുടുംബങ്ങളും തമ്മിലുള്ള അടുപ്പത്തിന് ശക്തി വർദ്ധിച്ചു. ഒരേ കുടുംബത്തിലെ അംഗങ്ങൾ എന്ന പോലെ അച്ഛനും പപ്പയും പെരുമാറി. ചാരുവിനോടും അവർ ആ സ്നേഹം പ്രകടിപ്പിച്ചിരുന്നു. പക്ഷെ ജയൻ മാത്രം അവളോട് യാതൊരു അടുപ്പവും കാണിച്ചില്ല.
ജയന്റെ വീട്ടിലേക്ക് ചെന്ന് കയറിയ ഉടൻ ചാരു ആദ്യം തിരഞ്ഞത് മാനസിയുടെ മുഖം ആയിരുന്നു. അവരെ സ്വീകരിക്കാൻ അവൾ വാതിലിനടുത്ത് തന്നെ ഉണ്ടായിരുന്നു. അവളെ കണ്ട മാത്രയിൽ ചാരു മനസ്സ് നിറഞ്ഞു പുഞ്ചിരിച്ചു.
പക്ഷെ മാനസി വളരെ നേർത്ത ഒരു പുഞ്ചിരി മാത്രമാണ് തിരിച്ച് നൽകിയത്. വളരെ ഔപചാരികമായി അവൾ ചാരുവിനോട് പെരുമാറി. ഭർത്താവാകാൻ പോകുന്ന ആളിന്റെ സഹോദരിയോട് മുൻപ് കാണിച്ചിരുന്ന അടുപ്പം പോലും അവൾ പ്രകടിപ്പിച്ചില്ല. എന്താണതിനു കാരണമെന്ന് ചാരു ചിന്തിച്ച് നോക്കിയെങ്കിലും ഒരുത്തരം കിട്ടിയില്ല. എല്ലാം കഴിഞ്ഞു പോയ സംഭവങ്ങളുടെ പരിണിതഫലം ആകുമെന്നും, ഒക്കെ പതിയെ ശരിയായിക്കോളുമെന്നും അവൾ ആശ്വസിക്കാൻ ശ്രമിച്ചു.
ദിവസങ്ങൾ പലത് കടന്നു പോയി. ചാരുവിന്റെ മനസ്സിലെ പ്രതീക്ഷ ഓരോ ദിവസവും കുറഞ്ഞു വന്നു. ജയൻ അവളുമായി പൊരുത്തപ്പെട്ടു പോകാൻ ഒരിക്കലും ശ്രമിച്ചില്ല. അവന് ദിനം പ്രതി അവളോടുള്ള വെറുപ്പ് കൂടി വന്നു. സ്വന്തം മുറിയിൽ പലപ്പോഴും അവനത് പ്രകടിപ്പിക്കുകയും ചെയ്തു.
ഒരു കട്ടിലിന്റെ രണ്ടു വശത്ത് കിടന്നുറങ്ങുന്ന ഭാര്യാ ഭർത്താക്കന്മാർ. അവർ രണ്ടു പേരും തികച്ചും അപരിചിതരായി തന്നെ തുടർന്നു. ആദ്യമൊക്കെ ചാരുവിനതൊരു ആശ്വാസമായി തോന്നി. പക്ഷെ പിന്നീട് അവൾ ഒരു സാധാരണ പെൺകുട്ടിയിൽ നിന്നും ഭാര്യയിലേക്ക് സ്ഥാനക്കയറ്റം നടത്തിയിരുന്നു.
ഒരു താലി കഴുത്തിൽ വീണത് മുതൽ അവൾ പോലുമറിയാതെ ആ മാറ്റങ്ങൾ സംഭവിച്ചു തുടങ്ങിയിരുന്നു. ഒരു ഭർത്താവിന്റെ സ്നേഹവും കരുതലും അവൾ മനസ്സ് കൊണ്ട് ആഗ്രഹിച്ചു. പക്ഷെ അത് പ്രകടിപ്പിക്കാൻ എന്തുകൊണ്ടോ അവളുടെ മനസാക്ഷി സമ്മതിച്ചതുമില്ല.
പക്ഷെ ജയനിൽ അത്തരത്തിലുള്ള ഒരു മാറ്റങ്ങളും സംഭവിച്ചില്ല. അവന്റെ മനസ്സിൽ സ്ത്രീകൾ എല്ലാം വഞ്ചനയുടെ ആൾരൂപങ്ങളാണ് എന്ന ചിന്ത ബലപ്പെട്ടു വന്നു. ആ കനൽ കെട്ട് പോകാത്ത വിധത്തിൽ അവൻ അതിനെ ഊതി മിനുക്കി കൊണ്ടിരുന്നു. ക്രമേണ അവളോടുള്ള വെറുപ്പ് കൂടി കൂടി വന്നു.
ഓരോ ദിവസം കഴിയും തോറും ചാരു ആ വീട്ടിൽ ഒറ്റപ്പെട്ടു തുടങ്ങി. മാനസിക്ക് തോന്നിയ അനിഷ്ടം അവൾ മെല്ലെ പ്രകടിപ്പിക്കുവാൻ തുടങ്ങിയിരുന്നു. അവൾക്ക് ആദ്യമേ ചാരുവിനോട് ഒരു അതൃപ്തി ഉണ്ടായിരുന്നു. എല്ലാ കാര്യങ്ങളിലും ചാരു മാനസിയെക്കാൾ മുൻപിൽ ആണെന്നതിൽ അവൾക്ക് ചാരുവിനോട് അസൂയ ഉണ്ടാക്കി.
ചാരു പ്രായത്തിൽ മുതിർന്നതായതുകൊണ്ട് ചേച്ചി എന്ന് വിളിക്കണം എന്ന് ഹരി പറഞ്ഞത് മുതൽ പ്രശ്നങ്ങൾ ആരംഭിച്ചു. ഒരു ചേട്ടത്തിയമ്മയുടെ സ്ഥാനം അലങ്കരിക്കാൻ കൊതിച്ചിരുന്ന മാനസിക്ക് അതൊരു കല്ലുകടിയായി.
ആ കുടുംബത്തിൽ ഹരി ഉൾപ്പെടെ എല്ലാവരും ചാരുവിനെ അളവറ്റ് സ്നേഹിക്കുന്നത് മാനസിക്ക് മറ്റൊരു അസ്വസ്ഥത ഉണ്ടാക്കി.
വിവാഹം കഴിയാതെ അവൾ ആ വീട്ടിൽ ഉണ്ടായാൽ തനിക്കുണ്ടാകാൻ പോകുന്ന പ്രശ്നങ്ങൾ പലരും പറഞ്ഞ് കേട്ടതനുസരിച്ച് മാനസിക്ക് ആശങ്കകൾ ഉണ്ടാക്കി. എത്രയും പെട്ടെന്ന് അവളെ വിവാഹം കഴിച്ചയക്കണമെന്ന ഉപദേശം ശിരസ്സാവഹിച്ച് കണക്കുകൂട്ടലുകൾ നടത്തി ഇരിക്കുകയായിരുന്നു അവൾ. അതോടെ തന്റെ പ്രശ്നങ്ങൾ തീരും എന്ന ആശ്വാസവും അവൾക്കുണ്ടായി.
പക്ഷെ സ്വന്തം സഹോദരന്റെ ഭാര്യയായി ചാരു വരുന്നതിനോട് മാനസിക്ക് ഒട്ടും യോജിക്കാനായില്ല. വിവാഹം കഴിഞ്ഞ് ഭർതൃവീട്ടിൽ തനിക്കൊരു ഭീഷണിയാകുമോ എന്ന് ഭയന്നയാൾ സ്വന്തം വീട്ടിൽ അധികാരത്തോടെ കയറി വരുന്നത് അവൾക്കൊട്ടും താങ്ങാനായില്ല. പക്ഷെ അന്നത്തെ സാഹചര്യം അവളെ അത് പ്രകടിപ്പിക്കുവാനും ആ തീരുമാനത്തെ എതിർക്കുവാനും കഴിയുന്നതായിരുന്നില്ല.
മാനസി ആ ഇഷ്ടക്കേട് മനസ്സിലിട്ട് വളർത്തി. അത് പലപ്പോഴും തക്കം പാർത്തിരുന്ന് പ്രകടിപ്പിക്കുവാനും അവൾ മറന്നില്ല. ചാരു പക്ഷെ ഈ വിധ ചിന്തകളൊന്നും മനസ്സിൽ കൊണ്ട് നടന്നില്ല. മാനസിയെ അവൾ സ്വന്തം സഹോദരിയെപ്പോലെ കണ്ടു പെരുമാറി. അവർക്കിടയിൽ പ്രശ്നങ്ങൾ സൃഷ്ടിക്കാൻ പലരും ശ്രമിച്ചെങ്കിലും ചാരു അതിനൊന്നും ചെവി കൊടുക്കാതെ തന്റെ വ്യക്തിത്വത്തിൽ അടിയുറച്ച് നിന്നു.
പക്ഷെ മാനസി കാറ്റത്താടുന്ന മരം പോലെ ഓരോരുത്തരുടെയും വാക്കുകളിൽ ചഞ്ചലപ്പെട്ടു കൊണ്ടിരുന്നു. ചാരുവിന്റെ ആ വീട്ടിലെ ജീവിതം ദുസ്സഹമാക്കാൻ ആ അവസ്ഥ ധാരാളമായിരുന്നു. ജയന്റെ അവഗണയും മാനസിയുടെ ഇഷ്ടക്കേടും പതിയെ അമ്മയിലേക്കും പടരാൻ തുടങ്ങി. ചെയ്യുന്ന കാര്യങ്ങളിൽ പലതും തൃപ്തിക്കുറവും കുറ്റങ്ങളും ഉണ്ടാവാൻ തുടങ്ങി. ചാരുവിന് എല്ലാം സഹിക്കാൻ മാത്രമേ നിവൃത്തിയുണ്ടായുള്ളു.
ആ ഇടക്കാണ് അവളുടെ പരീക്ഷാഫലം വന്നത്. പ്രതീക്ഷിച്ചിരുന്ന പോലെ അവൾ ഉന്നത വിജയം തന്നെ കരസ്ഥമാക്കിയിരുന്നു. വളരെ സന്തോഷത്തോടെ അവൾ ആ വിവരം ജയനെ അറിയിച്ചു. പക്ഷെ അത് കേൾക്കാൻ അയാൾ ഒട്ടും താല്പര്യം കാണിച്ചില്ല. അത് ചാരുവിനെ ഏറെ വേദനിപ്പിച്ചു. രാത്രി കിടക്കാൻ നേരം അത് അവനോട് സൂചിപ്പിക്കാൻ തന്നെ അവൾ തീരുമാനിച്ചു.
"ജയേട്ടാ..."
ഒരു മൂളലായി പോലും പ്രതികരിക്കാൻ അവൻ തയ്യാറായില്ല. ഉറക്കം നടിച്ച് കിടന്നു. പക്ഷെ ജയൻ ഉറങ്ങിയിട്ടില്ലെന്നുറപ്പുള്ളതുകൊണ്ട് ചാരു പിന്നെയും വിളിച്ചു.
"ജയേട്ടാ.."
ഇത്തവണയും മറുപടിയില്ല. ചാരുവിന് സങ്കടം വരാൻ തുടങ്ങിയിരുന്നു.
"ഉറങ്ങിയിട്ടില്ലെന്ന് എനിക്ക് നന്നായറിയാം. പിന്നെ എന്തിനാണിങ്ങനെ ഒരു അഭിനയം?"
ജയൻ തലതിരിച്ച് ചാരുവിനെ ഒന്ന് നോക്കി. രൂക്ഷമായ ആ നോട്ടത്തിൽ തന്നെ അതിനുള്ള മറുപടി ഉണ്ടായിരുന്നു. അവൻ പിന്നെയും കണ്ണടച്ച് കിടന്നു.
"ഞാൻ എന്ത് തെറ്റ് ചെയ്തിട്ടാ ഇങ്ങനെ..? എന്നോടെന്തിനാ ജയേട്ടനിത്ര ദേഷ്യം..?"
കരയും പോലെയാണ് ചാരു അത് ചോദിച്ചെങ്കിലും കണ്ണ് തുറന്നു നോക്കിയതല്ലാതെ അയാൾ മറുപടി പറഞ്ഞില്ല.
"ജയേട്ടാ... പ്ലീസ്... എന്തെങ്കിലുമൊന്ന് സംസാരിച്ചൂടെ എന്നോട്..?"
"നിനക്കിപ്പോ എന്ത് വേണം..? ഒന്നുറങ്ങാൻ പോലും നീ സ്വസ്ഥത തരില്ലേ..?"
ആ ചോദ്യം ചാരുവിനെ ശരിക്കും ഞെട്ടിച്ചു. ഇത്രയും ദിവസം ഒന്നിനും വേണ്ടി അയാളെ ശല്യപെടുത്താത്ത അവളോട് ആ ചോദ്യം ചോദിക്കുമെന്ന് തീരെ പ്രതീക്ഷിച്ചിരുന്നില്ല ചാരു.
"ഞാൻ എന്ത് അസ്വസ്ഥതയാ ജയേട്ടാ ഉണ്ടാക്കിയത്..? ഒരു ശല്യവുമില്ലാതെ ഞാൻ ഈ വീട്ടിൽ കഴിഞ്ഞു കൂടുന്നല്ലേ ഉള്ളു..?"
അവൻ മിണ്ടിയില്ല.
"ഇന്നെനിക്ക് ഒരുപാട് സന്തോഷമുള്ള ദിവസമായിരുന്നു. എക്സാം റിസൾട്ട് വന്നദിവസം. ഞാൻ ഒരുപാട് സന്തോഷത്തോടെയാ അത് വന്നു പറഞ്ഞത്. പക്ഷെ എന്നോടൊരു നല്ല വാക്ക് പോലും പറഞ്ഞില്ലല്ലോ ജയേട്ടൻ..?"
"നല്ല വാക്ക്... നീ പഠിച്ചു പാസായാൽ എനിക്കെന്താ..?"
"അതെന്താ അങ്ങനെ പറയുന്നത്...? എന്റെ വിജയത്തിൽ ജയേട്ടനൊരു സന്തോഷവും തോന്നുന്നില്ലേ..?"
"ഇല്ല.."
കരളു പിളർക്കും പോലെ ആ വാക്കുകൾ ചാരുവിനെ വേദനിപ്പിച്ചു.
"എന്താ ഇങ്ങനൊക്കെ..? ഞാൻ ജയേട്ടന്റെ ഭാര്യയല്ലേ..?"
ജയൻ കോപത്തോടെ ചാരുവിനെ നോക്കി. അവൾ ദയനീയമായി തിരിച്ചും.
"ഞാൻ നിന്റെ കഴുത്തിൽ ഒരു താലി കെട്ടി എന്നല്ലാതെ എനിക്കും നിനക്കുമിടയിൽ എന്തെങ്കിലും ബന്ധമുണ്ടോ..? ഇല്ല.."
ചാരുവിന് എന്ത് മറുപടി പറയണമെന്ന് അറിയുന്നുണ്ടായിരുന്നില്ല.
"എന്റെ മനസ്സ് എന്തായിരുന്നുവെന്ന് ഞാൻ നിന്നോട് എന്റെ വിവാഹത്തിന് മുൻപേ പറഞ്ഞതാണ്. അന്ന് നീയും എന്റെ അഭിപ്രായത്തോട് യോജിച്ചു. അപ്പൊ എനിക്ക് നിന്നോട് ബഹുമാനമാ തോന്നിയത്.
പക്ഷെ നീ വാക്ക് തെറ്റിച്ചു. കെട്ടാനിരുന്ന പെണ്ണ് ഒളിച്ചോടി എന്ന് കേട്ടപ്പോ എനിക്ക് സങ്കടം ഒന്നും തോന്നിയില്ല. കാരണം ഞാൻ അവളെ സ്നേഹിച്ചിട്ടില്ലായിരുന്നു. ഒരു വിവാഹത്തിന് ഞാൻ മനസ്സ്കൊണ്ട് തയ്യാറുമായിരുന്നില്ല. പിന്നെ അച്ഛനോട് എതിര് പറയാൻ വയ്യാത്തതുകൊണ്ട് എല്ലാരുടേം നിർബന്ധത്തിനു ഞാൻ വഴങ്ങി.
നിന്റെ കാര്യം അച്ഛൻ വന്നു പറഞ്ഞപ്പോ ഞാൻ സമ്മതിച്ചത് നീ ഉറപ്പായിട്ടും സമ്മതിക്കില്ല എന്ന വിശ്വാസം ഉണ്ടായിരുന്നത്കൊണ്ടാ... ഹരി പറഞ്ഞറിഞ്ഞതിൽ നിന്നും നീ ഒരു തീരുമാനം എടുത്താൽ മാറാത്തവളാണെന്ന് തോന്നി. പക്ഷെ നീയും ഒരു സാധാരണ പെണ്ണാണെന്ന് തെളിയിച്ചു.
എനിക്ക് നിന്നോടുണ്ടായിരുന്ന ബഹുമാനം ആ നിമിഷം തകർന്നു പോയി. ഒന്നോ രണ്ടോ തവണ മാത്രം കണ്ടിട്ടുള്ള എന്നെ നീ വിവാഹം കഴിക്കാൻ തയ്യാറായപ്പോ എനിക്ക് നിന്നോട് പുച്ഛം തോന്നി. ഇഷ്ടപെട്ടവനെ മറക്കാൻ കഴിയാതെ അവന്റെ കൂടെ ഇറങ്ങിപ്പോയ സൗമ്യയോടുള്ള ബഹുമാനം പോലും എനിക്കിപ്പോ നിന്നോടില്ല.
നിന്നെ ഞാൻ ഒരിക്കലും ഒരു ഭാര്യയായി അംഗീകരിച്ചിട്ടില്ല. ഇനി അംഗീകരിക്കാൻ ഉദ്ദേശിക്കുന്നുമില്ല. നീ എനിക്കൊരു ശല്യം ആണിപ്പോൾ. ഒരു താല്പര്യവും എനിക്ക് നിന്നോട് തോന്നുന്നില്ല. എനിക്കെല്ലാ പെണ്ണുങ്ങളോടും വെറുപ്പാണ്. എല്ലാവരും ചതിക്കാൻ തക്കം പാർത്തിരിക്കുന്നവരാണ്. നീയും. വാക്കിനു വ്യവസ്ഥ ഇല്ലാത്തവൾ.
എനിക്ക് നിന്നെ വേണ്ട. പക്ഷെ ഞാൻ നിന്നെ സഹിക്കുന്നത് മാനസിയെ ഓർത്തിട്ടാ.. നിന്നെ വേണ്ടെന്ന് വച്ചാൽ ഹരി ചിലപ്പോ അവളുമായുള്ള ബന്ധത്തിൽ നിന്നും പിന്മാറും. അവളെ അത് വേദനിപ്പിക്കും. അതുകൊണ്ട് മാത്രാ ഞാൻ നിന്നെ സഹിക്കുന്നത്. എന്നിൽ നിന്ന് ഇതിൽ കൂടുതൽ സഹകരണമൊന്നും നീ പ്രതീക്ഷിക്കണ്ട. കേട്ടല്ലോ..."
ജയന്റെ ഓരോ വാക്കുകളും ചാരുവിന്റെ മനസ്സിൽ വെടിയുണ്ടകൾ പോലെ തുളച്ചു കയറി. കേൾക്കുന്നതൊന്നും വിശ്വസിക്കാനാവാതെ അവൾ ഇരുന്നു. എന്തെങ്കിലും മറുപടി പറയണമെന്ന് അവൾ ആലോചിക്കുമ്പോഴേക്കും അവൻ വീണ്ടും കിടന്നു കഴിഞ്ഞിരുന്നു.
ഇനി താൻ എന്ത് പറഞ്ഞാലും അയാൾ കേൾക്കില്ലെന്ന് അവൾക്ക് തോന്നി. തന്റെ ഇത്ര ദിവസത്തെ മനോവേദനക്ക് ഒരുത്തരം കിട്ടിയിരിക്കുന്നു. അടക്കാൻ കഴിയാത്ത സങ്കടത്തോടെ ചാരു വിങ്ങിക്കരഞ്ഞു.
(തുടരും)
-ശാമിനി ഗിരീഷ്-
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo