Slider

താളപ്പിഴകൾ - Part 4

0

Last part tomorrow same time

പിന്നീടുള്ള ദിവസങ്ങൾ ഹേമ വളരെ ശ്രദ്ധാലുവായിരുന്നു. സംശയത്തിന്റെ കനൽ രാജീവിൽ വീണു കഴിഞ്ഞിട്ടുണ്ടാകും എന്നവൾ അനുമാനിച്ചു. അവൻ ഒന്നും ഇത് വരെ ചോദിച്ചില്ല. പക്ഷെ എന്തൊക്കെയോ ആ മനസ്സിൽ ഇരുന്ന് പുകയുന്നുണ്ട്.
എല്ലാം തുറന്ന് പറഞ്ഞാൽ ചിലപ്പോൾ പ്രശ്നങ്ങൾ തീർന്നേക്കും. പക്ഷെ ഇന്ന് വരെ പറയാത്ത കാര്യങ്ങൾ കേൾക്കുമ്പോൾ രാജീവിന്റെ പ്രതികരണം എന്തായിരിക്കും? പറയാതിരുന്നാലും എന്നെങ്കിലും അറിയും. പിന്നെ ഈ മറച്ചു പിടിക്കുന്നതിൽ ന്യായമുണ്ടാവില്ല. ഇന്ന് വരെ ഒന്നും രാജീവിൽ നിന്ന് മറച്ചു പിടിച്ചിട്ടില്ല. ഇതിപ്പോൾ ഇങ്ങനൊരു സാഹചര്യം വന്നു ചേരുമെന്ന് ഒരിക്കലും കരുതിയതല്ല. എങ്കിലും എല്ലാം തുറന്ന് പറയാൻ ഹേമക്ക് ഭയം തോന്നി.
ഫോൺ ബെല്ലടിക്കുന്ന ശബ്ദമാണ് അവളെ ചിന്തകളിൽ നിന്നും ഉണർത്തിയത്. പ്രതീക്ഷിച്ച കോൾ തന്നെ. ഹരിയേട്ടൻ.. കഴിഞ്ഞ ദിവസം സംഭവിച്ചതത്രയും ഹരിയേട്ടനോട് പറഞ്ഞു. എല്ലാം തുറന്ന് പറയാമായിരുന്നില്ലേ? എന്ന ചോദ്യത്തിന് ഒരുത്തരവും നല്കാനുണ്ടായില്ല. പറയാമായിരുന്നു. പക്ഷെ... എന്തോ വേണ്ടെന്ന് മനസ്സ് പറയുന്നു. പുതിയ ബന്ധങ്ങൾ തന്റെ ജീവിതത്തിൽ വലിയ വഴിത്തിരിവുകൾ ഉണ്ടാക്കിയേക്കും എന്നവൾക്ക് തോന്നി. ആ കോൾ അവസാനിക്കുമ്പോൾ ഹേമയുടെ മനസ്സ് ആകെ കലുഷിതമായിരുന്നു.
******
ദിവസങ്ങൾ പോകും തോറും രാജീവ് വളരെ അസ്വസ്ഥനായി. ഹേമയുടെ മൂകതയും പെരുമാറ്റത്തിലെ വൈരുധ്യവും ഒക്കെ അവനെ കൂടുതൽ വിഷമത്തിലാഴ്ത്തി. അവളോടൊന്ന് മനസ്സ് തുറന്ന് സംസാരിച്ചാലോ എന്ന് പലവട്ടം ആലോചിച്ചതാണ്. പക്ഷെ... ഇന്ന് വരെ അവളൊന്നും തന്നിൽ നിന്നും മറച്ചു വച്ചിട്ടില്ല. അങ്ങനെയാണ് തന്റെ വിശ്വാസം. ഓരോ ചെറിയ കാര്യങ്ങൾ പോലും അവൾ പറഞ്ഞിട്ടുണ്ട്. പിന്നെ എന്താണിങ്ങനെ? അവളെ സംശയിക്കുന്നതിൽ വല്ല അർത്ഥവുമുണ്ടോ?
എല്ലാം തുറന്ന് ചോദിച്ചിട്ട് ഒടുക്കം തന്റെ സംശയം അസ്ഥാനത്താണെങ്കിൽ അത് ഹേമയെ ഈ അവസ്ഥയിൽ കൂടുതൽ വേദനിപ്പിക്കും. അവളെ ഇനിയും വേദനിപ്പിക്കാനും തനിക്കാവില്ല. പക്ഷെ ഇത് വെറും സംശയമല്ല. ആ ഫോൺ കോളുകൾ.. അതിലെന്തോ ഉണ്ട്. ഓരോ തവണ കോളുകൾ വരുമ്പോളും അവൾ അറ്റൻഡ് ചെയ്യാനായി തനിക്ക് മുൻപേ ഓടി എത്തും. ഒരു പരിഭ്രമം ആ സമയത്ത് പ്രകടവുമാണ്. പിന്നീട് ഫോണിൽ ആ കോളുകളുടെ ഹിസ്റ്ററി പോലും കാണില്ല. എല്ലാം അപ്പോൾ തന്നെ മായ്ച്ചു കളയുന്നു. എന്തിന്? മൊബൈലിൽ സേവ് ചെയ്തിട്ടുള്ള നമ്പർ അല്ല. അത്കൊണ്ട് പെട്ടെന്ന് നമ്പർ കണ്ടു പിടിക്കാനും കഴിയുന്നില്ല. അതോ.. ഓരോ തവണയും ഓരോ നമ്പർ ആണോ വരുന്നത്? ഒന്നും മനസ്സിലാവുന്നില്ല.
ഹേമയെ സംശയിക്കാനും മനസ്സ് വരുന്നില്ല. അവൾ തന്നെ ചതിക്കുമെന്ന് വിശ്വസിക്കാൻ വയ്യ. പക്ഷെ, ജീവന് തുല്യം സ്നേഹിച്ച പെണ്ണ് വഞ്ചിച്ചിട്ട് പോയ അനുഭവം കണ്മുന്നിൽ നിന്ന് കൊഞ്ഞനം കുത്തുന്ന പോലെ രാജീവിന് തോന്നി. പെണ്ണ്... അത് വായിച്ചെടുക്കാൻ കഴിയാത്ത പുസ്തകം പോലെ ആണല്ലോ എന്നവൻ വേദനയോടെ ഓർത്തു.
******
നിരന്തരമായ തലവേദന സഹിക്കാൻ കഴിയാതെ വന്നപ്പോളാണ് അന്ന് ലീവെടുക്കാൻ തീരുമാനിച്ചത്. രാവിലെ അൽപനേരം സ്വസ്ഥമായി ഉറങ്ങണം എന്ന് കരുതി കിടക്കുമ്പോളാണ് ഹേമയുടെ ഫോൺ ബെല്ലടിച്ചത്. പെട്ടെന്നാണ് രാജീവിന് ആ കോളുകളെക്കുറിച്ച് ഓർമ്മ വന്നത്. പിന്നെ ഒട്ടും താമസിച്ചില്ല. ഓടി ചെന്ന് ആ ഫോൺ കൈക്കലാക്കി. ഹേമ ഓടി വരുന്നത് അവന് കാണാമായിരുന്നു.
തെറ്റിയില്ല. സേവ് ചെയ്യാത്ത നമ്പറിൽ നിന്നാണ് കോൾ. രാജീവ് കോൾ അറ്റൻഡ് ചെയ്ത് ഒന്നും മിണ്ടാതെ നിന്നു. രാജീവിന്റെ ശബ്ദം കേട്ടാൽ ഒന്നും സംസാരിക്കാതെ കട്ട് ചെയ്തെങ്കിലോ എന്ന് തോന്നിയതുകൊണ്ടാണ് അങ്ങനെ ചെയ്തത്.
ഹലോ... ഹേമ... ഞാനാണ് ഹരി... രാജീവ് ജോലിക്ക് പോയില്ലേ...?
രാജീവ് ഒന്നും മിണ്ടാതെ ആ വാക്കുകൾക്ക് കാതോർത്തു. ഹരി.. അങ്ങനെ ഒരാളെ പറ്റി ഹേമ പറഞ്ഞതായി ഓർക്കുന്നില്ല. രാജീവ് ഹേമയെ പാളിനോക്കി. വിളറിയ മുഖവുമായി നിൽക്കുകയാണ് അവൾ. ഉറപ്പ്... താനറിയാത്ത എന്തോ രഹസ്യം ഉണ്ട്. ഹേമയുടെ മുഖം അത് വിളിച്ചോതുന്നു.
എന്താ നീ ഒന്നും മിണ്ടാത്തെ..? രാജീവ് പോയില്ലേ.. സംസാരിക്കാൻ പറ്റാത്ത സാഹചര്യമാണെങ്കിൽ ഞാൻ പിന്നെ വിളിക്കാം.
രാജീവ് ഒരു നിമിഷം സംശയിച്ചു. അവന് കോപം വല്ലാതെ വർദ്ധിക്കുന്നുണ്ടായിരുന്നു. താനില്ലാത്ത നേരം നോക്കി വിളിക്കാൻ മാത്രം ബന്ധം ഹേമക്കും ഇയാൾക്കും ഇടക്കുണ്ടെന്നത് അവന്റെ ദേഷ്യം ഇരട്ടിപ്പിച്ചു.
സംസാരിക്കാം... നീ പറ.. ആരാ നീ... എന്റെ ഭാര്യയെ ഞാൻ ഇല്ലാത്ത നേരത്ത് സാഹചര്യം നോക്കി വിളിക്കാൻ മാത്രം എന്ത് ബന്ധമാ നിനക്ക് അവളോട്..?
ഒരു മറുപടിക്കായി രാജീവ് കാതോർത്തു. പക്ഷെ, പ്രതീക്ഷിച്ചത് തന്നെ സംഭവിച്ചു. രാജീവിന്റെ ശബ്ദം കേട്ടതും ആ കോൾ ഡിസ്കണക്ട് ആയി. വർദ്ധിച്ച രോഷത്തോടെ അവന് ഹേമയെ നോക്കി. ആകെ പരിഭ്രമിച്ച് നിൽക്കുകയാണ് ഹേമ. വരാൻ പോകുന്ന കൊടുങ്കാറ്റിന്റെ സൂചന അവൾക്ക് കിട്ടിക്കഴിഞ്ഞിരുന്നു.
ആരാടി ഇത്?
ഹേമക്ക് രാജീവിന്റെ മുഖത്ത് നോക്കാനുള്ള കെൽപ് ഇല്ലാത്ത പോലെ തോന്നി. തനിക്ക് നേരെ വരുന്ന ഓരോ ചോദ്യങ്ങളും സംശയത്തിന്റെ ആകുമെന്ന് അവൾക്കറിയാമായിരുന്നു. ഇനിയും ഒന്നും മറച്ചു പിടിക്കാൻ കഴിയില്ല. അവൾ മുഖമുയർത്താതെ നിന്നു. ആ നിൽപ്പ് രാജീവിനെ കൂടുതൽ കോപാകുലനാക്കി.
ഹേമ... നിന്നോടാ ചോദിച്ചത്..? ആരാ ഹരി...? ഞാനില്ലാത്ത നേരം നോക്കി വിളിക്കാൻ മാത്രം എന്ത് ബന്ധമാ നിനക്കും അവനും ഇടയിൽ..?
ഹേമ മൗനമായി നിന്നതേ ഉള്ളു. കള്ളം പിടിക്കപ്പെട്ട പോലെ അവൾ നിന്നു. രാജീവിന് ദേഷ്യം അടക്കാൻ കഴിയുന്നുണ്ടായിരുന്നില്ല. അവന് ഹേമയുടെ അടുത്തേക്ക് ചെന്നു. അവളെ പിടിച്ചുലച്ചുകൊണ്ട് വീണ്ടും ചോദിച്ചു.
നിന്റെ വായിൽ എന്താ...? ഞാൻ ചോദിക്കുന്നതൊന്നും നീ കേൾക്കുന്നില്ലേ...?
അവൾ മുഖമുയർത്തി നോക്കി. രാജീവിന്റെ ആ സമയത്തെ ഭാവം ഹേമയെ തെല്ലൊന്ന് ഭയപ്പെടുത്തി.
അത്.. അത്..
ഹേമ നിന്ന് വിക്കിയതല്ലാതെ മറുപടിയൊന്നും പറഞ്ഞില്ല. കോപം നിയന്ത്രിക്കാൻ കഴിയാതെ രാജീവ് അവളെ തല്ലാൻ കൈകളുയർത്തി. അത് കണ്ട ഹേമ ഒന്ന് വിറച്ചു. പക്ഷെ, അടുത്ത നിമിഷം മനഃസംയമനം കൈവരിച്ചു. ഒരു പോരിന് തയ്യാറായ പോരാളിയെപ്പോലെ അവൾ തയ്യാറെടുത്തു. അവളുടെ ഭാവമാറ്റം രാജീവിനെയും അത്ഭുതപ്പെടുത്തി. ഉയർന്ന കൈകൾ തനിയെ താണു.
രാജീവ്.. വേണ്ട.. അതെനിക്ക് വന്ന കോൾ ആണ്. അത് അറ്റൻഡ് ചെയ്യേണ്ട കാര്യം രാജീവിനില്ല.
ഇല്ലേ... ഞാൻ നിന്റെ ഭർത്താവാണ്. എനിക്ക് നിന്റെ ഫോൺ അറ്റൻഡ് ചെയ്യാൻ അവകാശമില്ലേ...?
ഉണ്ടാവും. പക്ഷെ അതെന്റെ സമ്മതത്തോടെ ആവണം.
രാജീവ് അത്ഭുതത്തിൽ ഹേമയെ നോക്കി. ഇന്ന് വരെ കാണാത്ത ഒരു ഭാവമായിരുന്നു അവളുടെ മുഖത്തപ്പോൾ.
നിന്റെ സമ്മതമില്ലാതെ എടുത്താൽ...?
എടുക്കാം. പക്ഷെ ഈ ചോദ്യങ്ങൾക്ക് മറുപടി പറയേണ്ട ബാധ്യത എനിക്കില്ല.
പിന്നെ നിനക്ക് രഹസ്യ ബന്ധം നടത്താൻ ഞാൻ മിണ്ടാതെ നിന്നു തരണം അല്ലെ..?
ആ ചോദ്യം ഹേമയുടെ നെഞ്ചിൽ ആഞ്ഞു തറച്ചു. എങ്കിലും വിട്ടുകൊടുക്കാൻ അവൾ ഒട്ടും തയ്യാറായില്ല. പുച്ഛത്തോടെ അവൾ നോക്കി.
ആരാണീ ഹരി എന്നറിയാതെ ഞാനിത് വിടുമെന്ന് നീ കരുതണ്ട. എനിക്കറിയണം. എന്താ നീയും അവനും തമ്മിലുള്ള ബന്ധം എന്ന്.
പറയാൻ എനിക്ക് സൗകര്യമില്ലെങ്കിലോ?
നിനക്ക് സൗകര്യമുണ്ടായേ പറ്റൂ... കുറെ നാളായി ഞാനിത് കാണുന്നു. നിന്നെ വിശ്വസിച്ച് നിന്നെ വേദനിപ്പിക്കണ്ട എന്ന് കരുതിയാ ഞാൻ ഒന്നും ഇത് വരെ ചോദിക്കാതിരുന്നത്. പക്ഷെ നീ... നീ എന്നെ പറ്റിക്കുകയാണ്. എല്ലാ പെണ്ണുങ്ങളും വഞ്ചകരാണ്. നീയും..
ഓഹോ... എല്ലാ പെണ്ണുങ്ങളും വഞ്ചകരാണ്. അല്ലെ..? എങ്കിൽ എന്തിന് കല്യാണം കഴിച്ചു? വേണ്ടെന്ന് വക്കാമായിരുന്നല്ലോ..?
അതെ. വേണ്ടെന്ന് വച്ചതുമാണ്. എല്ലാരുടേം നിർബന്ധത്തിന് വഴങ്ങിയതുകൊണ്ടാ ഇങ്ങനെ... എന്നിട്ടും നിന്നെ ഞാൻ സ്നേഹിച്ചു. ഇന്ന് വരെ എന്തെങ്കിലും പറഞ്ഞ് ഞാൻ നിന്നെ വേദനിപ്പിച്ചിട്ടുണ്ടോ? എന്നിട്ടും നീ എന്നെ ചതിച്ചു.
ഞാൻ ചതിച്ചു അല്ലെ...? അപ്പൊ രാജീവ് മാത്രം നല്ലവൻ. ഞാൻ വഞ്ചകി അല്ലെ..? എന്നോട് ഒരു തെറ്റും ചെയ്തിട്ടില്ല എന്നുറപ്പുണ്ടോ രാജീവിന്?
ഉണ്ട്.
ഞാൻ വിശ്വസിക്കുന്നില്ല. ഉണ്ടെങ്കിൽ ഏതോ ഒരുത്തിയേയും കൊണ്ട് കറങ്ങി നടക്കില്ലലോ...
ഞാനോ?
രാജീവ് അത്ഭുതത്തിൽ ഹേമയെ നോക്കി.
അതെ. നിങ്ങൾ തന്നെ. അവളെയും കൊണ്ട് കറങ്ങി നടന്നു. ഒരുമിച്ച് ഒരുപാട് നേരം സംസാരിച്ചിരുന്നു. ഇല്ലെന്ന് പറയാമോ? ഇല്ല. എനിക്കറിയാം... ഞാൻ ഈ വീടിന് വെളിയിൽ ഇറങ്ങില്ല എന്ന ധൈര്യം രാജീവിനുണ്ട്. അതുകൊണ്ട് എന്തും ചെയ്യാം. അല്ലെ? പിന്നെ എനിക്കൊരു ഫോൺ കോൾ വരുന്നതാണ് വലിയ അപരാധം...
ഹേമ പരിഹാസത്തോടെ പറഞ്ഞു നിർത്തി. രാജീവിന്റെ മനസ്സിൽ ഒരായിരം ചോദ്യങ്ങൾ ഉയർന്നു. ആരാണ് ഹരി? എന്തുകൊണ്ടിവൾ ഒന്നും തുറന്ന് പറയുന്നില്ല? കഴിഞ്ഞ ദിവസം താൻ സൗമ്യയെ കണ്ട കാര്യം ഇവൾ എങ്ങനെ അറിഞ്ഞു? സൗമ്യ ആരായിരുന്നു എന്ന് അറിഞ്ഞുകൊണ്ടാണോ ഈ ചോദ്യങ്ങൾ? താൻ എന്തെങ്കിലും തെറ്റ് ചെയ്തതായി ഹേമ വിശ്വസിക്കുന്നുണ്ടോ? എല്ലാ ചിന്തകളും കൂടി രാജീവിനെ വലച്ചു. വേദനയോടെ രാജീവ് ഹേമയെ നോക്കി. ആ കണ്ണുകൾ നിറഞ്ഞു വരുന്നുണ്ടായിരുന്നു.
ഹേമക്ക് ആ കണ്ണുനീർ താങ്ങാൻ കഴിയാത്തതായിരുന്നു. ആ കാലിൽ വീണ് മാപ്പ് പറയാനും എല്ലാം തുറന്ന് പറയാനും അവളുടെ മനസ്സ് വെമ്പി. പക്ഷെ... വേണ്ട. ഒന്നും വേണ്ട. താൻ ഇങ്ങനെ ഒരു ഭാരമായി രാജീവിനൊപ്പം ജീവിക്കുകയാണ്. ഒരു കുഞ്ഞിനെ കൊടുക്കാൻ പോലും തനിക്ക് കഴിയുന്നില്ല.
അതിൽ അങ്ങേയറ്റം വേദന രാജീവ് അനുഭവിക്കുന്നുണ്ട്. എല്ലാം മറച്ചു വച്ച് തന്റെ മുമ്പിൽ സന്തോഷം അഭിനയിക്കുകയാണ്.
ഒരു പക്ഷെ താൻ ഒഴിഞ്ഞു പോയാൽ ഒരു നല്ല ജീവിതം രാജീവിനുണ്ടായേക്കും. അതിന് ഇതൊരു നല്ല സാഹചര്യമാണ്. ഒരു തെറ്റും ചെയ്യാത്ത രാജീവിനെ കുറ്റക്കാരൻ ആക്കുകയാണ്. തന്നെയും ഒരു വഞ്ചകിയായി കാണാൻ തുടങ്ങിയിരിക്കുന്നു. ഇത് തന്നെയാണ് പറ്റിയ അവസരം. എല്ലാം നല്ലതായി ഭവിക്കണേ ഈശ്വരാ... അവൾ മനമുരുകി വിളിച്ചു.
രാജീവിന് അപ്പോൾ അവളുടെ മുഖത്ത് നോക്കാൻ കഴിയാത്ത പോലെ തോന്നി. ഉള്ളിൽ എവിടെയോ ഒരു കുറ്റബോധം അയാളെ കൊത്തിവലിച്ചു. ഹേമയോടുള്ള ദേഷ്യമായിരുന്നില്ല അപ്പോൾ അയാളുടെ മനസ്സിൽ. എന്തോ തെറ്റ് ചെയ്തവനെ പ്പോലെ അയാളുടെ മനസ്സ് നീറി. എല്ലാം ഏറ്റ് പറയാൻ ആഗ്രഹിച്ചു.
ഹേമാ... ഞാൻ...
വേണ്ട... ഇനിയെന്തെങ്കിലും പറഞ്ഞ് പറ്റിക്കാമെന്ന് കരുതണ്ട. ഇനിയും മണ്ടിയാവാൻ എന്നെ കിട്ടില്ല. എനിക്കറിയാം. രാജീവിന് പഴയപോലെ എന്നോടിഷ്ടം തോന്നുന്നുണ്ടാവില്ല. പഴകിയ ബന്ധം മടുത്ത് തുടങ്ങിയിട്ടുണ്ടാകും. പുതിയത് കിട്ടാനുള്ളപ്പോൾ പ്രേത്യേകിച്ച്.. പക്ഷെ, അതെന്നെ വിഡ്ഢിയാക്കിക്കൊണ്ട് വേണ്ട. നമുക്കിതിവിടെ അവസാനിപ്പിക്കാം. രാജീവ് അന്ന് പറഞ്ഞ പോലെ നമുക്ക് പിരിയാം.. എല്ലാ അർത്ഥത്തിലും അതാണ് നല്ലത്.
ആ വാക്കുകൾ അന്ന് ഹേമയെ വേദനിപ്പിച്ച പോലെ ഇന്ന് രാജീവിനെ പൊള്ളിച്ചു. അവന്റെ നെഞ്ചകം വിങ്ങി. വേദനയോടെ അവന് ഹേമയെ നോക്കി. എന്തെങ്കിലും പറയാൻ തുടങ്ങുമ്പോഴേക്കും അവൾ മുറിയിൽ നിന്നും പോയി കഴിഞ്ഞിരുന്നു. ഇനിയും എന്തെങ്കിലും പറയുന്നതിൽ അർത്ഥമില്ല എന്ന് അവന് മനസ്സിലായി. പറഞ്ഞാലും അവൾ അത് കേൾക്കാൻ തയ്യാറാവില്ല. പിടയുന്ന മനസ്സോടെ അവന് തളർന്നിരുന്നു.
(തുടരും)
- ശാമിനി ഗിരീഷ്-
ഒന്നാം ഭാഗം ലിങ്ക് താഴെ ചേർക്കുന്നു:
https://www.facebook.com/groups/nallezhuth/permalink/1588910664524748
രണ്ടാം ഭാഗം ലിങ്ക് താഴെ ചേർക്കുന്നു:
https://www.facebook.com/groups/nallezhuth/permalink/1590012714414543
മൂന്നാം ഭാഗം ലിങ്ക് താഴെ ചേർക്കുന്നു:
https://www.facebook.com/groups/nallezhuth/permalink/1592017924214022
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo