
കല്യാണം കഴിഞ്ഞ് രമേശിൻ്റെ വീട്ടിലെ അടുക്കളയിൽ കയറുമ്പോൾ അവളുടെ മനസ്സിൽ അമ്മ പറഞ്ഞ വാചകം മാത്രമേ ഉണ്ടായിരുന്നുള്ളു.
"മോളേ, മുടി ഭക്ഷണത്തിൽ വീഴാതെ നോക്കണേ"
അമ്മ അങ്ങിനെ പറയാൻ കാരണമുണ്ട്. അച്ഛന് ഏറ്റവും ദേഷ്യമുള്ള ഒരു സംഗതി ആയിരുന്നു അത്. ഭക്ഷണത്തിൽ എപ്പോഴൊക്കെ മുടി കിട്ടിയിട്ടുണ്ടോ അന്ന് ആ വീട്ടിൽ ഭൂകമ്പം തന്നെയായിരുന്നു. ചിലപ്പോഴൊക്കെ പാത്രത്തോടെ തട്ടിക്കളഞ്ഞ് അച്ഛൻ എണീറ്റു പോവും. അമ്മ ഒരു മൂലയിലേക്ക് കണ്ണ് തുടച്ചു കൊണ്ട് നീങ്ങി നിൽക്കും.
അമ്മ എത്ര സൂക്ഷിച്ച് ചെയ്താലും മുടി അച്ഛന് തന്നെ കിട്ടുകയും ചെയ്യും.
വിവാഹം കഴിഞ്ഞുള്ള അടുത്ത ആഴ്ച ആണ് ആ സംഭവം ഉണ്ടായത്.
ഭക്ഷണം എല്ലാവരും കൂടി ഇരുന്നു കഴിക്കുന്ന സമയം. രമേശ് കഴിക്കുന്നത് അവൾ ഇടക്കൊന്ന് പാളി നോക്കിയപ്പോൾ അവൾ ഞെട്ടി.
രമേശ് ചോറ് കുഴക്കുന്നതിനിടയിൽ വിരലുകൾക്കിടയിൽ ഒരു മുടി ചുറ്റുന്നു.
അവൾ എന്ത് ചെയ്യണം എന്നറിയാതെ മുഖം താഴ്ത്തി ഇരുന്നു. പതുക്കെ ഇടംകണ്ണിട്ട് നോക്കി. രമേശ് ആ മുടി കലർന്ന ചോറ് ആരും ശ്രദ്ധിക്കാതെ പാത്രത്തിന്റെ അരികിലേക്ക് മാറ്റി വെച്ചു. അവിയലിലെ മുരിങ്ങക്കഷ്ണം കടിച്ച് ബാക്കി അതിന്റെ മുകളിലേക്ക് വെച്ചു.
കഴിച്ചിട്ട് രമേശ് എഴുന്നേറ്റപ്പോൾ അവളും കൂടെ എണീറ്റു. കഴിച്ച പാത്രം അവൻ തന്നെ എടുത്ത് അവളുടെ കയ്യിലേക്ക് കൊടുത്തു.
പുറത്തെ മങ്ങിയ വെളിച്ചത്തിലേക്ക് അവൾ പാത്രം കഴുകുവാനായി ഇറങ്ങിയപ്പോൾ രമേശ് പുറകെ ചെന്നു.
"സോറി.", അവൾ പതുക്കെ പറഞ്ഞു.
രമേശ് അവളെ കയ്യിൽ പിടിച്ച് അടുത്തേക്ക് വലിച്ചു.
"ഒരു മുടിയല്ലേ. ഞാൻ അതങ്ങ് മാറ്റി വെച്ച് കഴിക്കും. അത്രേയുള്ളൂ."
അവൾ അവനോട് ചേർന്നു നിന്നു. മേഘങ്ങൾക്കിടയിലൂടെ ഇറങ്ങി വന്ന നിലാവെളിച്ചത്തിൽ അവളുടെ മുടിയിഴകൾ തിളങ്ങി നിന്നു.
By Swapna Raj
No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക