നല്ലെഴുത്ത്

The biggest ever archive in Malayalam Literature. 2.5 crores pageviews, 14000+ creations, 2000+authors and adding on....

New Books

Post Top Ad

Your Ad Spot

എന്റെ ഫോൺ

എന്റെ ഫോൺ
-------------------------®
ഓഫീസിലെ തിരക്കിനിടയിൽ, ഫോണിൽ ഭാര്യയുടെ ചിത്രം തെളിഞ്ഞപ്പോൾ , പെട്ടന്ന് കോളെടുത്തിട്ട്, ഫോൺ തോളിനും ചെവിക്കുമിടയിലേക്ക് ചേർത്തുവച്ച്, യാതൊരു മാർദ്ദവവുമില്ലാതെ സ്പീഡിൽ പറഞ്ഞു....!
" ടീ.... ഞാൻ നല്ല തിരക്കിലാ... പെട്ടന്ന് കാര്യം പറ..."
അപ്പുറത്തു നിന്ന് ഘനഗംഭീരമായ ഒരു പുരുഷശബ്ദം...? ഇനി അവളുടെ അച്ഛനെങ്ങാനും...? ദൈവമെ... വീട്ടിലെ അലമാരിയിലിരിക്കുന്ന ജോണിവാക്കർ...? കണ്ടാൽ കെളവനൊറ്റക്ക് തീർക്കും....?
"ഹലോ.. ആനന്ദ്... ആർ യു ഇൻ റെസിഡൻസ്...?"
"ഈശ്വരാ... പണി പാളി... " സീനിയർ മാനേജർ...ജയമോഹൻ സാറിന്റെ സ്വരമാണല്ലോ..?
"അല്ല സാർ.. ഇല്ല.. സാർ... ഞാൻ ഓഫീസിലുണ്ട് സാർ...'' വിക്കലുകളുടെ ഘോഷയാത്ര.... ഒരു തരത്തിൽ കാര്യം പറഞ്ഞ് ഫോൺ കട്ടു ചെയ്തു.
എന്നാലും ജയമോഹൻ സാറു വിളിക്കുമ്പോൾ എങ്ങനെ എന്റെ ഭാര്യയുടെ..ഫോട്ടോ...? പെട്ടന്ന് ഭാര്യയുടെ നമ്പർ അടിച്ചു നോക്കി. യ്യോ.... ജയമോഹൻ സാറിന്റെ ഫോട്ടോ...? വിളിക്കുമ്പോൾ ജയമോഹൻ സാറിനാണ് കോളു പോകുന്നത്... വീണ്ടും ജയമോഹൻ സാറിന്റെ നമ്പരിൽ വിളിച്ചു..! "ദേ... അവള് ഫോണെടുക്കുന്നു...???? ഇതെന്തൊരു മറിമായം...? കൂട്ടുകാരോട് പറഞ്ഞാലുണ്ടാകുന്ന കളിയാക്കലുകൾ... കായംകുളവും, ചായക്കടയും, പട്ടണപ്രവേശവുമൊക്കെ ഒരു നിമിഷം മനസ്സിൽ കൂടി മിന്നി മറഞ്ഞു.
തുടർന്നുള്ള നിരന്തരമായ ഗവേഷണത്തിലൂടെയും, അപാരമായ ബുദ്ധിയിലൂടെയും ഞാനാ ദു:ഖസത്യം ചൂഴ്ന്നെടുത്തു... ആരേ വിളിച്ചാലും കിട്ടുന്നത്, മറ്റൊരാളിനെയാണ്... ഫോൺ റ്റോട്ടലി... അൺ ഓർഡർ.... ഇഞ്ചൻ.. ഓട്ട് കംപ്ലിറ്റ്ലി....!
ഇന്ന് രാവിലെ സോഫ്റ്റ് വെയർ അപ്ഡേഷൻ ചെയ്യാനുള്ള നോട്ടിഫിക്കേഷൻ കണ്ടു. അപ്പോത്തന്നെ അപ്ലെ ചെയ്തു. അതിത്ര പുകിലാകുമെന്നാരറിഞ്ഞു..?
അപ്ഡേഷൻ കംപ്ലീറ്റായപ്പോൾ ഫോൺ റീസ്റ്റാർട്ടാകുമെന്ന് നേരത്തെ നോട്ടിഫിക്കേഷൻ കണ്ടിരുന്നു. എന്നാൽ കുറേ സമയമായിട്ടും റീസ്റ്റാർട്ടാകുന്നില്ല. പ്രസവമടുക്കാഞ്ഞപ്പോൾ ആകാംക്ഷ മൂത്ത് വയർ തിരുമ്മിയ ഗാന്ധാരിയെ പോലെ ഞാനും ഫോണിൽ ചില്ലറ സമ്മർദ്ദങ്ങൾ ചെലുത്തി. അത് പക്ഷെ പാതിയെത്തിയ സോഫ്റ്റ് വെയർ അപ്ഡേഡേഷന്റെ അബോർഷനിലാണ് കലാശിച്ചത്.
ഇപ്പോ ചെകുത്താന്റെയും, കടലിന്റെയും നടുക്കായ അവസ്ഥ. ഫോണിലെ ഒരു ഫംഗ്ഷനും കൃത്യമായി വർക്കു ചെയ്യുന്നില്ല. കോൺടാക്സും, മെസേജും ഒന്നും ഓപ്പണാകുന്നിമില്ല.
----------------------------------------------------------------
"സാർ, സോഫ്റ്റ് വെയർ കൃത്യമായി അപ്ഡേഷൻ ചെയ്യണം, ഡേറ്റാസ് എല്ലാം പോകും, കോൺടാക്സ് ജീമെയിലിലുള്ളതിനാൽ റിക്കവറി ചെയ്യാം... ഓക്കേ... സിം ഊരിയെടുത്തിട്ട് ഫോൺ ഇങ്ങു തരൂ..."
സ്മാർട് ഫോണിലെ സിം ഊരുന്നതിനുള്ള പിൻ നീട്ടിയിട്ട് കസ്റ്റമർ സർവ്വീസിലെ പെൺകുട്ടി സുന്ദരമായ ശബ്ദത്തിൽ മൊഴിഞ്ഞു.
" അതേ പോലെ മിനിമം ഒരു മണിക്കൂറെടുക്കും സാർ, ഈ ഫോം ഒന്നൊപ്പിട്ടിട്ട് പൊയ്ക്കോളൂ.... "
ഞാൻ ഫോമിലേക്ക് നോക്കി...
ഭാര്യയുടെ പ്രസവ സമയത്ത് ഓപ്പറേഷൻ തീയറ്ററിനു മുൻപിൽ വച്ച് പണ്ട് ഇതേപോലൊരു ഫോം ഒപ്പിട്ടിരുന്നു.. "എന്തെങ്കിലും സംഭവിച്ചാൽ ഞങ്ങൾ ഉത്തരവാദിയല്ല " എന്ന കാര്യം നൈസായിട്ട് അവതരിപ്പിക്കുന്ന ഫോം...!
വിറയാർന്ന കൈയ്യാൽ ഒപ്പിട്ടു കൊടുത്തിട്ട്, ആയുധം നഷ്ടപ്പെട്ട പടയാളിയെപ്പോലെ നഗരത്തിന്റെ തിരക്കിലേക്കിറങ്ങി.
എന്തോ ഒന്നു നഷ്ടപ്പെട്ടതു പോലെ...?നടക്കുന്നതിനിടയിൽ ഇടക്കിടക്ക്, ഫോൺ പോക്കറ്റിലുണ്ടോ എന്ന സംശയത്തിൽ മാറിലേക്ക് വീണ്ടും, വീണ്ടും കൈയ്യമർത്തിപ്പോകുന്നു..!
ജീവിതത്തിൽ ഏറ്റവും പ്രീയപ്പെട്ടതെന്താണെന്ന് ഇപ്പോൾ ആലോചിച്ചു പോകുന്നു..?
ഭാര്യയേയോ, പൊന്നുമക്കളേയോ, അച്ഛനേയോ, അമ്മയേയോ.... ഇത്രയും സ്നേഹിക്കുന്നുണ്ടോ..?
ഉണരുമ്പോൾ മുതൽ പാതിരാത്രി ഉറങ്ങുന്നത് വരെ സന്തത സഹചാരി..! പങ്കുവയ്ക്കുന്ന ഏതു വികാരത്തിനുമിടയിലെ മീഡിയേറ്റർ...! എല്ലാ രഹസ്യങ്ങളും കേൾക്കുന്ന, മറ്റാരോടും വിശദീകരിക്കാത്ത ഏക സുഹൃത്ത്.!
"ഈശ്വരാ.... ഫോണിനു നല്ലതു മാത്രം വരുത്തണേ..." നെഞ്ചുരുകിയുള്ള പ്രാർത്ഥനയാണ്...പെറ്റ തള്ള ആശുപത്രിയിൽ കിടന്നിട്ട്... ഇത്രയും മനസ്സുരുകി പ്രാർത്ഥിച്ചിട്ടില്ല... ദൈവത്തിന് കേൾക്കാതിരിക്കാനാകുമോ..?
ഒരു ഹോട്ടലിൽ കയറി ചായക്ക് ഓർഡർ ചെയ്തു. കുടിച്ചു കൊണ്ടിരുന്നപ്പോൾ മുൻപിലിരിക്കുന്ന ചെറുപ്പക്കാരനെ ശ്രദ്ധിച്ചു. അയാൾ അയാളുടെ മൊബൈലിലേക്ക് നോക്കി.. ചായ കുടിക്കുന്നു. ഇടക്ക് ഗ്ലാസ് താഴെ വച്ചിട്ട് വലതു കൈവിരൽ കൊണ്ട് സ്ക്രീനിൽ വലത്തോട്ട് നിരക്കുന്നു. പേജുകൾ മാറ്റുകയാണ്.
" ഹൊ.. " കൊതി തോന്നിപ്പോകുന്നു..! ഞാൻ വലതു കൈവിരലുകൾ വെറുതെ അന്തരീക്ഷത്തിലിട്ടു നിരക്കി...!
"എന്താ വേണ്ടത്...." ? സപ്ലയർ അടുത്തുവന്നു ചോദിച്ചു...!
"ഒന്നും വേണ്ട.. " ഞാൻ പറഞ്ഞു..
"പിന്നെന്തിനാ കൈയ്യാട്ടി വിളിച്ചത്...?" അയാൾ ദേഷ്യപ്പെട്ട് തിരികെപ്പോയി..!
"ങേഹ്...????"
ഒരു മണിക്കൂറിന് ശേഷം കസ്റ്റമർ കെയറിൽ തിരികെയെത്തി. ഫോൺ റെഡിയായിട്ടില്ല. പണ്ട് ഓപ്പറേഷൻ തിയേറ്ററിന്റെ വെളിയിൽ നിന്ന അതേ അക്ഷമയോടെ കസ്റ്റമർ ലോഞ്ചിൽ കാത്തിരുന്നു. ഒടുവിൽ അകത്തെ ഡോർ തുറന്ന് ഒരു ദൈവദൂതൻ സ്വർണ്ണത്തളികയിൽ ദാ എന്റെ ഫോണുമായി വരുന്നു....!
ഇരുപത്തെട്ടും, കുമ്പാളയുമില്ലാത്ത അവനെ കൈയ്യിലേക്ക് ഏറ്റു വാങ്ങിയപ്പോൾ, അപകടത്തിൽപ്പെട്ട കുട്ടിയെ സുരക്ഷിതമായി തിരിച്ചു കിട്ടിയ ഒരു ഫീൽ....!
© രാജേഷ്.ഡി.

No comments:

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

Post Top Ad

Your Ad Spot