അമ്മക്ക് അസുഖം കൂടുതലാണ് എന്ന അറിയിപ്പ് വന്നപ്പോഴേക്കും നഗര ജീവിതത്തിലെ തിരക്കുകളിൽനിന്നും രണ്ടുദിവസത്തെ അവധിയെടുത്തു ഭാര്യക്കും മകനുമൊപ്പം അയാൾ നാട്ടിലേക്കു പുറപ്പെട്ടത്. യാത്രയിൽ തന്നെ അമ്മ ലോകത്തോട് വിടപറഞ്ഞു എന്ന ഫോൺ കാൾ വന്നു. ഏറിയ കുറ്റബോധത്താൽ അയാൾ നിശ്ചലനായി ഇരുന്നു. ഓർമകൾക്ക് പോലും മനസ്സിൽ സ്ഥാനം ഇല്ലാത്ത അവസ്ഥ. അന്ത്യകര്മങ്ങള്ക്കുശേഷം അമ്മയെ യാത്രയാക്കി, ബന്ധുക്കളെല്ലാവരും പോയതിനു ശേഷം അയാൾ അമ്മയുടെ മുറിയുടെ വാതിൽ തുറന്നു അകത്തു കയറി. കുറേ നാളുകൾക്കു ശേഷം കൂടി എത്തപ്പെട്ടതിന്റെ അപരിചിതത്വം ആ മുറിക്കു ഉണ്ടായിരുന്നു. അമ്മ ഉപയോഗിച്ചിരുന്ന സാധനങ്ങൾ കണ്ടപ്പോൾ അയാളുടെ കണ്ണുകൾ ഈറനണിഞ്ഞു. മേശ വലിപ്പു തുറന്നപ്പോഴാണ് ആ ഡയറി കണ്ണിൽ പെട്ടത്. അതു തുറന്നു നോക്കുവാൻ മനസ്സ് വെമ്പൽകൊണ്ടു. അടയാളംവെച്ച പേജ് അയാൾ വായിക്കുവാൻ തുടങ്ങി.
ഉണ്ണി...........
അധികനാൾ അമ്മയിനി ജീവിച്ചിരിക്കില്ല എന്നു മനസ്സു പറഞ്ഞു തുടങ്ങിയിരിക്കുന്നു. ഉണ്ണിയെ ഇനി കാണാൻ കഴിയില്ല എന്നൊരു തോന്നൽ. മോൻ ഫോൺ വിളിക്കുമ്പോൾ അമ്മ പറയാറുള്ളതുപോലെ അമ്മക്ക് ഇപ്പോഴും സുഖമാണ്. മോൻ അയച്ചു തരുന്ന പണമെല്ലാം ഞാൻ അലമാരയിൽ സൂക്ഷിച്ചിട്ടുണ്ട്. എനിക്ക് ഇത്രമാത്രം പണത്തിന്റെ ആവിശ്യം ഒരിക്കലും വന്നിട്ടില്ല. നന്ദുമോനെ കാണണം എന്നു എപ്പോഴും തോന്നാറുണ്ട്. പക്ഷെ അവന്റെ പഠിപ്പു കളഞ്ഞു അമ്മയെ കാണാൻ കൊണ്ടുവരണം എന്നു അമ്മ ഒരിക്കലും പറയില്ല. എന്നാലും എനിക്ക് ഒരു ആഗ്രഹം കൂടി ഉണ്ടായിരുന്നു,നിനക്ക് ഒരു പെൺകുഞ്ഞു ഉണ്ടാകുമ്പോൾ അവൾക്കു അമ്മയുടെ പേര് വെയ്ക്കണം. കഴിഞ്ഞ വിഷുവിനു ഞാൻ കണിയൊരുക്കി,സദ്യ ഉണ്ടാക്കി, തൊടിയിൽ ഊഞ്ഞാൽ ഒരുക്കി പക്ഷെ നീ അന്നും വന്നില്ല. അമ്മക്ക് ഒരു പരാതിയും ഇല്ല, അതെല്ലാം ഇപ്പോൾ ശീലം ആയിരിക്കുന്നു. ഈ വീടിന്റെ ആധാരം അലമാരിയിൽ ഭദ്രമായി വെച്ചിട്ടുണ്ട്. നിന്നെ ഏൽപ്പിക്കാൻ അമ്മയുടെ കയ്യിൽ അതുമാത്രമേ ഉള്ളു...
വായിച്ചു തീർന്നപ്പോഴേക്കും അയാളുടെ കണ്ണുനീരിൽ ആ താളുകൾ കുതിർന്നിരുന്നു. അപ്പോഴേക്കും അയാളുടെ മനസ്സിൽ അമ്മയുടെ വാക്കുകൾ മുഴങ്ങി, മോനേ.... അമ്മക്ക് ഇവിടെ സുഖമാണ്.
By: Aswathy
No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക