Slider

എന്റെ ഏട്ടൻ" - രണ്ടാം ഭാവം

0
Image may contain: 1 person, smiling, bird and sky
ഇന്നലെ എഴുത്ത്‌ ഗ്രൂപ്പിൽ പോസ്റ്റ്‌ ചെയ്ത "എന്റെ ഏട്ടൻ" എന്ന കഥക്ക്‌ കിട്ടിയ ലൈക്കുകളും കമന്റ്‌ തന്നവർക്ക്‌ നിർവ്യാജ നിർലോഭ അല്ലെങ്കിൽ വേണ്ട നാടൻ ശൈലി മതി ‌ ചോറിൽ മോരു കലക്കിയൊഴിച്ചത്‌ പോലെയും ഇടക്ക്‌ ഇത്തിരി ബീറ്റ്‌റൂട്ട്‌ അച്ചാർ വിളമ്പിയത്‌ പോലെ ലൗവിന്റെയും കൂപ്പ്കൈയുടെയും ഒക്കെ അകമ്പടിയോടെ നന്ദിയും സ്നേഹവും വാരി വിതറി മറുപടികൾ കൊടുത്ത്‌ ഉൾപ്പുളകിതനായി ഒരു പത്ത്‌ മണി കഴിഞ്ഞ നേരത്ത്‌ മെല്ലെ വീടണയാൻ നോക്കുമ്പൊഴാ നടയിലൊരു ജീപ്പ്‌ കണ്ടത്‌.
"എന്താ ഇപ്പൊ ഒരു ജീപ്പ്‌, വീട്ടിൽ ആർക്കേലും വല്ലതും പറ്റിയാ? ഈ കുന്തത്തിൽ തലയിട്ടാൽ പിന്നെ വേറൊന്നും അറിയുക പോലുമില്ല"
ആധിയോടെ ചിന്തിച്ച്‌ വേഗത്തിൽ നടക്കുന്നതിനിടയിൽ കുറച്ച്‌ ദൂരെ നിന്നേ കണ്ടു ജീപ്പിനു താഴെ "പോലീസ്"‌ എന്ന് എഴുതിയിരിക്കുന്നത്‌.
"ഓഹ്‌ അളിയനായിരിക്കും".
കുറച്ച്‌ അടുത്തുള്ള സ്റ്റേഷനിലെ എസ്‌ ഐ ആണെങ്കിലും അത്ര അത്യാവശ്യമായ കാര്യമുണ്ടെങ്കിൽ മാത്രമേ ജീപ്പ്‌ സ്വന്തം കാര്യത്തിനു ഉപയോഗിക്കൂ. പ്രത്യേകിച്ച്‌ ഭാര്യ വീട്ടിലേക്ക്‌ വരാൻ.
എല്ലാം സഹിക്കാം പക്ഷെ ഒടുക്കത്തെ ഉപദേശം.
ഒരു മണിക്കൂറെങ്കിലും ഇരുത്തി കൊല്ലും.
അളിയനെന്നല്ല "ഉപദേശീ"ന്നാ വിളിക്കണ്ടെ.
പുറത്തെ ലൈറ്റുകളൊക്കെ അണച്ചിട്ടുണ്ട്‌.ഉമ്മറത്തെ ലൈറ്റ്‌ മാത്രമേ കത്തുന്നുള്ളൂ. മെല്ലെ ചെരുപ്പഴിച്ച്‌ ഉമ്മറത്തേക്ക്‌ കയറാൻ നോക്കുമ്പൊളാ
ആ ശബ്ദം കേട്ടത്‌!!
പേടിച്ച്‌ പോയി.!!!
പതിവില്ലാതെ ഉമ്മറത്തെ മൂലയിലെ ചാരുകസേരയിൽ അച്ഛൻ.
"ഓഹ്‌ എത്തിയാ കഥാകാരൻ ..നിന്റെ ഏത്‌ അനിയത്തിയെ കെട്ടിച്ചയച്ച കഥയാടാ നീ ഇന്ന് എഴുതിയത്‌, ഞാനൊരു കാര്യം പറഞ്ഞേക്കാം വീട്ടിനോ ഒരു ഗുണോം നിന്നെ കൊണ്ടില്ല. നാട്‌ തെണ്ടി വന്ന് മൂന്ന് നേരം വിഴുങ്ങുന്നത്‌ കൊണ്ട്‌ വല്ല എല്ലിന്റുള്ളിലും കുത്തുന്നുണ്ടെങ്കിൽ വേറെ എന്ത്‌ വേണേലും ആക്കിക്കോ, കുടുംബത്തെ പറ്റിയോ എന്നെ പറ്റിയോ വല്ല വേണ്ടാതീനവും ഇനി നീ എഴുതീന്ന് കേട്ടാ തെണ്ടി നിന്നെ ഞാൻ... ആ....
അച്ഛൻ ഇരുന്നിടത്ത്‌ നിന്ന് എഴുന്നേൽക്കും ന്ന് തോന്നിയപ്പൊ ഇല്ല എന്ന് തലയാട്ടി മിണ്ടാതെ മെല്ലെ അകത്തേക്ക്‌ കയറി.
ഡിഗ്രി വരെ പഠിച്ചു. നാലോ അഞ്ചോ പി എസ്‌ സി റാങ്ക്‌ ലിസ്റ്റിലും കയറി കൂടി.വല്ലതിലും വിളിച്ചാലല്ലേ പോകാൻ പറ്റൂ.. അത്‌ വരെ ഇതൊക്കെ കേൾക്കുക തന്നെ.
"എന്നാലും ഈ കഥയെഴുതിയത്‌ അച്ഛനെങ്ങനെ അറിഞ്ഞു? "
അകത്തിരുന്ന് അളിയൻ ടി വി കാണുന്നുണ്ടായിരുന്നു. പതിവില്ലാത്ത ഗൗരവം അളിയന്റെ മുഖത്ത്‌ കണ്ടതേ മിണ്ടാതെ സ്വന്തം മുറിയിൽ വന്ന് ഷർട്ട്‌ അഴിച്ച്‌ അയലിലിടുമ്പോളേക്കും അമ്മ ഒരു ഗ്ലാസ്സ്‌ വെള്ളവുമായെത്തി.
എന്തെങ്കിലും കാര്യമുണ്ടെങ്കിലേ അമ്മ ഈ വെള്ളവുമായി മുറിയിലേക്കുള്ള വരവ്‌ ഉള്ളൂ.
വെള്ളം എനിക്ക്‌ നേരെ നീട്ടി അമ്മ ചോദിച്ചു.
"നീ വല്ല ഏടാകൂടവും എഴുതി വിട്ടിട്ടുണ്ടോ അച്ഛനെ പറ്റിയും നിന്റെ അനിയത്തിയെ പറ്റിയും?"
"ഇല്ലമ്മേ എന്താ??!!
"അല്ല അച്ചൻ ഇന്ന് വൈകുന്നേരം പീടികയിൽ പോകുമ്പോ ആരൊക്കെയോ ചോദിച്ചു പോലും
"മകൻ അനിയത്തി കൂലിപണിക്കാരനെ ഇഷ്ടാണെന്ന് പറഞ്ഞിട്ട്‌ കടമൊക്കെ എടുത്ത്‌ അനിയത്തിയെ കൂലിപ്പണിക്കാരനു കെട്ടിച്ച്‌ വിട്ടല്ലോ?? അത്‌ ഏതാ നിങ്ങൾക്ക്ക്‌ ഞങ്ങളറിയാത്ത വേറൊരു മോൾ "
എന്നൊക്കെ ചോദിച്ച്‌ ആരാണ്ടൊക്കെ അച്ഛനെ കളിയാക്കി പോലും കവലിൽ നിന്ന് !,.
ഇതൊക്കെ എന്തൊക്കെയാണു മോനെ കേൾപ്പിക്കുന്നത്‌.. ആ മനുഷ്യനു വയസ്സു കാലത്തും ഒരു സ്വസ്ഥത കൊടുക്കില്ലേ നീയ്യ്‌?"
അമ്മ മുറിയിൽ നിന്നിറങ്ങി പോയി..
ചെറിയൊരു മുരടക്കവുമായി അനിയത്തി കേറി വന്നു..
"എന്താ ഏട്ടാ ഇതൊക്കെ ? ചെറുപ്പത്തിലോ എനിക്കൊരു മുട്ടായി വാങ്ങി തന്ന ബന്ധം പോലുമില്ല,സമാധാനവും തന്നില്ല.
ഇനിയും എന്റെ സമാധാനം തകർക്കാൻ തന്നെയാണോ ഇങ്ങളെ ഉദ്ദേശം? നാട്ടാരെ മുന്നിൽ തലയുയർത്തി നടക്കാൻ വയ്യാണ്ടാക്ക്വോ എന്നെയും ചേട്ടനെയും നിങ്ങൾ? ഏത്‌ കല്ല്യാണം നടത്തീന്നാ എഴുതി വിട്ടേക്കുന്നേ നാണമില്ലാതെ." ന്നൊക്കെ ചോദിച്ച്‌ പരിഭവിച്ച്‌ കണ്ണൊക്കെ നിറച്ച്‌ അവളും ഇറങ്ങി പോയി.
ശരിയാ അവളുടെ കല്ല്യാണം അച്ഛൻ തലങ്ങും വിലങ്ങും ഓടി ആർഭാടമാക്കി നടത്തുമ്പോ കൂട്ടുമാരുമൊത്ത്‌ കല്ല്യാണത്തിനു വന്ന പെൺപിള്ളേരുടെ വായ്‌ നോക്കലും ഉടുത്തൊരുങ്ങി ഫോട്ടോയ്ക്ക്‌ നിൽക്കലും ആയിരുന്നു തന്റെ കാര്യമായ പരിപാടി.
ഭക്ഷണം കഴിക്കാൻ അളിയൻ നിർബന്ധിക്കുമ്പൊഴേ തോന്നിയിരുന്നു ഇത്‌ എന്നെ പച്ചക്ക്‌ തിന്നാനാ വിളിച്ച്‌ കൊണ്ട്‌ പോവുന്നേന്ന്.. അരമണിക്കൂർ നേരത്തെ കൊലപാതകത്തിനു ശേഷം "എന്നാലും എന്നെ നീയൊരു കൂലിപണിക്കാരനാക്കിയല്ലോന്ന് "
ചോദിച്ച്‌ ഒടുവിലൊരു കുത്ത്‌ നെഞ്ചത്തും തന്നു.
വല്ല വിധേനയും ഭക്ഷണം കഴിച്ചത്‌ പോലാക്കി രംഗം വിടാനൊരുങ്ങുമ്പോളാ മരുമകന്റെ വക "മാമാ"ന്നും വിളിച്ച്‌ ഒരു കുത്ത്‌..!!😳😢
അവൻ ലക്ഷ്യം വച്ചത്‌ വയറായിരുന്നെങ്കിലും അവന്റെ ഉയരം വച്ച്‌ കൊണ്ടിടത്ത്‌ നിന്ന് ഒരു "ണിം" ശബ്ദം.. വാ തുറന്നിരുന്ന് പോയി. കണ്ണു നിറഞ്ഞ്‌ നോക്കുമ്പോ അവൻ അവന്റെ മുഷ്ടിയും അവന്റെ അമ്മയുടെ മുഖത്തും നോക്കി
"ഇത്രയേ ഉള്ളോ നിങ്ങളുടെ ഏട്ടൻ"
എന്ന ഭാവത്തിൽ ഒരു നോട്ടം.
മെല്ലെ എണീറ്റ്‌ ഒന്നും സംഭവിക്കാത്ത മട്ടിൽ മെല്ലെ മുറിയിലേക്ക്‌ പോകുമ്പോ അച്ഛന്റെ ഒക്കത്തിരുന്ന് ഒരു വയസ്സെത്തിയ മരുമോൾ കൈ എന്റെ നേർക്ക്‌ നീട്ടി വിളിക്കുന്നുണ്ടായിരുന്നു.
തെന്തി മാമാ എന്നെ എതുക്ക്‌ മാമാന്ന്"😔
കേൾക്കാത്ത മട്ടിൽ മുറിയിലേക്ക്‌ പോകുമ്പോ ചിണുങ്ങുന്നുണ്ടായിരുന്നു മാമന്റെ പുന്നാരമോൾ...
NB:- ആദ്യ കഥ വായിക്കാത്തവർക്ക്‌ വേണ്ടി..
പിന്നൊരു NB യും കൂടി😁-ആ കഥയിലെ അനിയത്തിയും ഈ കഥയിലെ ഏട്ടനുമായി ഞങ്ങളുടെ കുടുംബത്തിനു യാതൊരു ബന്ധവുമില്ല😊😊
✍🏻ഷാജി എരുവട്ടി..
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo