ഒരു മനുഷ്യന്റെ ജീവിതത്തിലെ മൂന്നു മടക്കയാത്രകളെ കൂട്ടിയിണക്കിയാണ് ഈ കഥ രൂപം കൊള്ളുന്നത്. നല്ലെഴുത്തിലെ നല്ല വായനക്കാർക്കായ് സമർപ്പിക്കുന്നു
ഗിരി ബി വാരിയർ
****************
കുപ്പിയിലെ അവസാന തുള്ളിയും വായിലായി എന്ന് ഉറപ്പു വരുത്തി ഒരു ദീർഘശ്വാസം വിട്ടു. ഇനിയൊന്ന് സുഖമായി ഉറങ്ങണം. മദ്യത്തിൽ കലക്കിയവിഷത്തിന്റെ കാലിയായ കുപ്പി കയ്യിൽ മുറുക്കിപ്പിടിച്ചു...
****************
കുപ്പിയിലെ അവസാന തുള്ളിയും വായിലായി എന്ന് ഉറപ്പു വരുത്തി ഒരു ദീർഘശ്വാസം വിട്ടു. ഇനിയൊന്ന് സുഖമായി ഉറങ്ങണം. മദ്യത്തിൽ കലക്കിയവിഷത്തിന്റെ കാലിയായ കുപ്പി കയ്യിൽ മുറുക്കിപ്പിടിച്ചു...
മുപ്പത്തിയഞ്ച് വർഷങ്ങൾക്ക് ശേഷമാണ് ഈ തിരിച്ചു വരവ്. എല്ലാം തുടങ്ങിയേടത്തു തന്നെ അവസാനിക്കട്ടെയെന്ന് കരുതി. കാലത്ത് ട്രെയിനിൽ വന്നിറങ്ങി പകൽ മുഴുവൻ നഗരത്തിൽ ചുറ്റിക്കറങ്ങി. വികസനത്തിന്റെ കൊടുങ്കാറ്റിൽ നഗരമെല്ലാം പാടെ മാറിയിരിക്കുന്നു. നഗരത്തിൽ നിന്നും സുമാർ അഞ്ച് മൈൽ കാണും ജനിച്ചുവളർന്ന നാട്ടിലേക്ക്.
നഗരത്തിലെ ഒരു ബാറിൽ കയറി നന്നായിതന്നെ മദ്യപിച്ചു. ഒരു പൈന്റ് കൈയിലും കരുതി. വൈകുന്നേരം ആയപ്പോൾ നടന്നു തുടങ്ങി. കൈകാലുകൾകുഴയുന്നുണ്ടായിരുന്നു, കണ്ണിൽ ഇരുട്ടു കയറുന്നതു പോലെ തോന്നുന്നുണ്ടായിരുന്നു. പക്ഷേ ലക്ഷ്യത്തിലെത്തണം എന്ന വാശി കൈവിട്ടില്ല. നേരം ഇരുട്ടിയപ്പോഴെക്കും മലമുകളിൽ എത്തി.
പകൽ സമയത്ത് പോലും മനുഷ്യൻ വരാൻ പേടിക്കുന്ന മലമുകളിലെ പൊട്ടിപ്പൊളിഞ്ഞ അമ്പലംതന്നെ ഒരിക്കലും ഉണരാത്ത അവസാന ഉറക്കത്തിനായ് തിരഞ്ഞെടുത്തതിന് പിന്നിലെ കാരണവും അതു തന്നെ. ഇവിടെയാവുമ്പോൾ ആരും വരില്ല.
അമ്മ മരിക്കുന്നതിന് മുൻപ്, അമ്മയുടെ കൈപ്പിടിച്ച് വിശേഷ ദിവസങ്ങളിൽ ഇവിടെ തൊഴാൻ വരാറുണ്ട്. അന്നൊക്കെ അമ്പലത്തിൽ പൂജകളും മറ്റും മുടങ്ങാതെ നടക്കാറുണ്ടായിരുന്നു. ഇന്നാർക്കും വേണ്ടാതെ തകർന്നടിഞ്ഞ് കിടക്കുന്നു. അമ്പലത്തിന്റെ തകർന്നു വീണ ശ്രീകോവിൽ നോക്കി, ഇവിടെ വരുമ്പോഴൊക്കെ ശീലമാക്കിയിരുന്ന പ്രാർത്ഥന ഒന്നുകൂടി ആവർത്തിച്ചു. വിഷത്തിന്റെ പ്രഭാവം ഉണർന്നു തുടങ്ങിയതു കൊണ്ടോ എന്തോ പ്രാർത്ഥിച്ചതിനു വ്യക്തത കുറഞ്ഞോ എന്നു തോന്നി. ദൈവം അവിടെ ഉണ്ടോ ആവോ?
മണ്ണും പൊടിയും നിറഞ്ഞ് കിടക്കുന്ന തിണ്ണയിൽ മലർന്ന് കിടന്നു. ഇനിയുണരാത്ത ഉറക്കത്തിലേക്ക് ... പാഴായ ഈ ജന്മം ഇന്നിവിടെ തീരുന്നു മനസ്സിൽ ഒരിക്കലും മോഹങ്ങളുണ്ടായിരുന്നില്ല, അതു കൊണ്ടുതന്നെ മോഹഭംഗങ്ങളുമില്ല.
കണ്ണടച്ച് കിടന്നപ്പോൾ കുളിർകാറ്റിനോടൊപ്പം മനസ്സിൽ എവിടെനിന്നോ പതുക്കെ ശാന്തത കൈവന്ന പോലെ.. മനസ്സ് പഴയ കാലങ്ങളിലേക്ക് ഊഴ്ന്നിറങ്ങാൻ തുടങ്ങി...
എനിക്ക് പത്ത് വയസ്സുള്ളപ്പോഴാണ് അമ്മ മരിച്ചത്. ഞാനും അച്ഛനും മാത്രമായി. രണ്ട് കൊല്ലം കഴിഞ്ഞപ്പോൾ ഒരുദിവസം അച്ഛൻ ഒരു സ്ത്രീയെ വീട്ടിൽ കൂട്ടി വന്നു, എന്നിട്ട് എന്നോട് പറഞ്ഞു 'ഇത് ജാനകി, ഇന്നു മുതൽ ഇവളാണ് നിന്റെ അമ്മ, നീ ചിറ്റമ്മ എന്ന് വിളിച്ചോ".
പക്ഷേ അവരെ എനിക്ക് എന്റെ അമ്മയുടെ സ്ഥാനത്ത് കാണാൻ കഴിഞ്ഞില്ല. അവരുടെ വാക്കുകൾ ഞാൻ ധിക്കരിച്ചു. അപ്പോഴെല്ലാം അച്ഛൻ എന്നെ ശിക്ഷിച്ചു. അച്ഛന് എന്നെക്കാൾ ആ സ്ത്രീയെ ആണ് കൂടുതൽ ഇഷ്ടം എന്നെനിക്കു തോന്നിത്തുടങ്ങി. വീട്ടിൽ വരാൻ എനിയ്ക്ക് തിരെ താൽപര്യമില്ലാതായി, അധിക സമയവും കൂട്ടുകാരൊത്ത് കറങ്ങി നടക്കും, മലമുകളിലെ അമ്പലത്തിനടുത്ത് ഇരുന്ന് ചീട്ടുകളിയും, മദ്യപാനവും ഒക്കെ ആയി. പത്താം ക്ലാസ് കഴിയുമ്പോഴെക്കും എനിക്ക് ഇല്ലാത്ത ഒരു ദുശ്ശീലങ്ങളും ഇല്ലാതായി എന്ന് തന്നെ പറയാം.
അങ്ങിനെ കുടിച്ചു വന്ന ഒരു ദിവസം ചിറ്റമ്മ എന്നെ കുറെ ശകാരിച്ചു, അപ്പോൾ കയ്യിൽ കിട്ടിയ ഒരു ഓട്ടുമൊന്തഎടുത്ത് അവരുടെ മുഖത്തേക്കെറിഞ്ഞു. അവരുടെ കണ്ണിന്റെ മുകളിൽ ഒരു വലിയ മുറിവുണ്ടായി. ഇത് കണ്ട് കയറി വന്ന അച്ഛൻ എന്നെ ഒരു പാട് തല്ലി, അവർക്ക് വേണ്ടിയാണ് അച്ഛൻ എന്നെ തല്ലിയത് എന്ന് ആലോചിക്കുന്തോറും എനിക്ക് അവരോടുള്ള വെറുപ്പ് കൂടിക്കൂടി വന്നു.
പിന്നെ ഒന്നുമാലോചിച്ചില്ല, കയ്യിൽ കിട്ടിയ വസ്ത്രങ്ങൾ ചുരുട്ടി ഒരു ബാഗിലിട്ട് പുറത്തിറങ്ങി.
കള്ളവണ്ടി കയറിയാണ് ബോംബെയിൽ എത്തിയത്. വി.ടി. സ്റ്റേഷനടുത്ത് കാൽനടപ്പാതകളിൽ കിടന്നുറങ്ങി.
ഒരു ദിവസം കാലത്ത് വഴിയോരത്ത് കച്ചവടം നടത്തിയിരുന്ന ഒരു മലയാളിയോട് വിഷമങ്ങൾ ഒക്കെ പറഞ്ഞപ്പോൾ, എന്നെ അവിടുത്തെ സഹായിയാക്കി വച്ചു. അവിടെയുള്ള മലയാളികൾക്കൊക്കെ അദ്ദേഹം രാഘവേട്ടൻ ആയിരുന്നു. രാഘവേട്ടന് കൂടെ ഒരു മകൾ മാത്രമേ ഉണ്ടായിരുന്നുള്ളൂ, രാധ. ഭാര്യ മരിച്ചു പോയി. കാലത്ത് മകളെ സ്കൂളിൽ അയച്ചാണ് രാഘവേട്ടൻ എന്നും കട തുറക്കാൻ വരിക. വൈകീട്ട് ഏഴു മണിക്ക് എല്ലാം മതിയാക്കി പോകും. ഞാൻ അദ്ദേഹത്തിന്റെ വിശ്വസ്ഥനായപ്പോൾ എന്നോട് രാത്രി കൂടുതൽ നേരം കട തുറന്നിരുന്നോളാൻ അനുവാദം തന്നു. കാലത്തും നേരത്തേ തുറക്കാൻ തുടങ്ങി. ആ സമയത്ത് കച്ചവടം കൂടുതൽ ആയിരുന്നു. ഇത് രാഘവേട്ടന് വളരെ സഹായമായി.
ജീവിതത്തിൽ പ്രത്യേകിച്ച് ലക്ഷ്യങ്ങൾ ഒന്നുമില്ലാതിരുന്നതിനാൽ എനിക്ക് പണത്തോട് ഒട്ടും ആർത്തി ഉണ്ടായിരുന്നില്ല . ആവശ്യത്തിനുള്ള പണം രാഘവേട്ടൻ അറിഞ്ഞു തരും. അത്കൊണ്ട് ഞാൻ ജീവിതം ശരിക്കുമാസ്വദിച്ചു.
പത്തുകൊല്ലത്തോളം രാഘവേട്ടന്റെ നിഴലായി ഞാൻ കടയിലെ കാര്യങ്ങൾ ഒക്കെ നോക്കി നടത്തി. അപ്പോഴേക്കും രാഘവേട്ടന് ഒന്നിനു പിറകെ ഒന്നായി അസുഖങ്ങൾ വന്നു തുടങ്ങിയിരുന്നു. യാത്ര ചെയ്യാൻ വയ്യാതായി. കച്ചവടം നോക്കി നടത്തുന്നത് പിന്നെ എന്റെ ചുമതലയായി. ആഴ്ചയിലൊരിക്കൽ കണക്ക് കാണിച്ച്എല്ലാം തിട്ടപ്പെടുത്തും. രാഘവേട്ടന്റെ കൂടെ കൂടിയപ്പോൾ മുൻപുണ്ടായിരുന്ന എന്റെ പല ദുശ്ശീലങ്ങളും ഒന്നൊന്നായി ഇല്ലാതായി. എന്നാലും ആരുമറിയാതെ, ഞാൻ ഇടക്കെല്ലാം മദ്യപാനം തുടർന്നു.
ഒരിക്കൽ രാഘവേട്ടൻ തന്നെയാണ് എന്നോട് രാധയെ വിവാഹം കഴിക്കാമോ എന്ന് ചോദിച്ചത്. അദ്ദേഹത്തിനും ബന്ധുക്കളായ് ആരുമില്ലായിരുന്നു. നാട്ടിൽ നിന്ന്ആരെയെങ്കിലും വിളിക്കണോ എന്ന് എന്നോട് ചോദിച്ചു. എനിക്കാരെയും വിളിക്കാനില്ലായിരുന്നു.
വിവാഹം ഒരു ചടങ്ങ് മാത്രം ആയിരുന്നു. വിവാഹം കഴിഞ്ഞ് കൊല്ലം തികയുമ്പോഴെക്കും രാഘവേട്ടൻ മരിച്ചു. ഞാൻ എന്റെ ശീലം മാറ്റിയില്ല. മുൻപ് രാഘവേട്ടനെ ബോധിപ്പിച്ചിരുന്ന കണക്കുകൾ ഞാൻ രാധക്ക് കൊടുക്കാൻ തുടങ്ങി. രാഘവേട്ടൻ പണ്ട് നിശ്ചയിച്ച തുക ഞാനെടുക്കും, അതിന് കണക്ക് ചോദിക്കരുത് എന്ന് രാധയോട് ഞാൻ ആദ്യമേ പറഞ്ഞിരുന്നു. യാത്രാ ചെലവും ഭക്ഷണവും അതുകൊണ്ട് തീരും, അതിൽ നിന്നും മിച്ചം വെച്ച് ആഴ്ചയിൽ ഒരിക്കൽ കുറച്ച് മദ്യപിക്കും. പക്ഷേ രാധ ഇതൊരിക്കലും അറിയാൻ ഞാൻ ഇട കൊടുത്തില്ല.
അങ്ങിനെ കാലം കടന്നു പോയി. എനിക്കൊരു മകനുണ്ടായി. കെട്ടിടം പുതുക്കിപ്പണിയുമ്പോൾ അതിന്റെ മുന്നിലെ ഫുട്പാത്തിൽ വർഷങ്ങളായി കച്ചവടം നടത്തിയിരുന്ന എനിക്ക് ഒരു ചെറിയ മുറി കിട്ടി. അതോടെ കച്ചവടവും നന്നായി. എന്റെ എന്ന് പറയാൻ ഞാനൊന്നും ഉണ്ടാക്കിയില്ല. സമ്പാദിച്ചതെല്ലാം രാധക്ക് കൊടുത്തു. വീട്ടുകാര്യങ്ങളെല്ലാം അവൾ ഭംഗിയായി നോക്കിനടത്തി. കുടുംബം നടത്താൻ ചിലവിനുള്ള കാശു മുടങ്ങാതെ എത്തിച്ചു കൊടുത്തു എന്നതൊഴിച്ചാൽ ഒരു ഭർത്താവിന്റെതായ കടമകളൊന്നും ഞാൻ നിർവഹിച്ചിട്ടില്ല.
മകനെ വളർത്തി വലുതാക്കിയതും രാധയാണ്.. ഒരിക്കലും ഒരു പരിഭവവും പറഞ്ഞിട്ടില്ല. അവൾക്കെന്നോട് സ്നേഹമാണോ ബഹുമാനമാണോ എന്ന്പോലുംഎനിക്കറിയില്ല. ദിവസവും രാത്രി ഉറങ്ങുന്നതിന് മുൻപ് അന്നന്നുണ്ടായ കാര്യങ്ങളെല്ലാം രാധ പറയും. മുഴുവൻ കേൾക്കുന്നതിന് മുൻപേ ഞാൻ ഉറങ്ങിക്കാണും പക്ഷേ രാധ ഒരിക്കലും അതിൽ നീരസം കാട്ടിയിട്ടുമില്ല, പറയാതിരുന്നിട്ടുമില്ല.
മകനിപ്പോൾ വയസ്സ് ഇരുപത്തിരണ്ട് ആയി. അവനെ ഈ പ്രായത്തിനുള്ളിൽ ഒരിക്കൽ പോലും ലാളിച്ചതായി എനിക്കോർമ്മയില്ല. ദീപാവലിക്ക് മറ്റു കുട്ടികളുടെ അച്ഛന്മാർ പടക്കവും മധുരവും പുതുവസ്ത്രങ്ങളും വാങ്ങിക്കൊടുത്തപ്പോൾ ഞാൻ കച്ചവടം ചെയ്യുന്ന തിരക്കിൽ ആയിരുന്നു. അവൻ എന്നിൽ നിന്നും വളരെ ദൂരെ ആയിരുന്നു എന്നും.
അന്ന് ഒരു ഞായറാഴ്ച്ച ആയിരുന്നു. എന്തോ സുരക്ഷാ നടപടിയുടെ ഭാഗമാണെന്ന് പറഞ്ഞു പോലീസ് വന്ന് കടയടപ്പിച്ചു. അന്ന് ഞാൻ നേരത്തേ വീട്ടിലേക്ക് പോയി.
തൃസന്ധ്യാസമയത്ത് വീട്ടിലെത്തുമ്പോൾ സ്വീകരണമുറിയിൽ മകൻ കൂട്ടുകാർക്ക് മദ്യം വിളമ്പുന്നു. എന്നും ജീവിതത്തിന്റെ ഭാഗമായിരുന്ന മദ്യത്തെ ആദ്യമായി വെറുത്തത് അന്നായിരുന്നു.
എന്നെ കണ്ടിട്ടും അവന് യാതൊരു ഭാവവ്യത്യാസവുമുണ്ടായില്ല.
അടുക്കളയുടെ ഒരു മൂലയിൽ സാരിത്തല കൊണ്ട് കണ്ണ് തുടച്ച് രാധയും. എനിക്ക് സഹിക്കാവുന്നതിൽ അധികമായിരുന്നു അത്.
ടീപോയിമേൽ ശക്തിയായി ഒരു ചവിട്ട് കൊടുത്തു. നിരത്തി വച്ചിരുന്ന കുപ്പികളും ഗ്ലാസുകളുമൊക്കെ തകർന്ന് പടർന്നു. അവന്റെ കൂട്ടുകാരോട് പുറത്ത് പോകാൻ അട്ടഹസിച്ചു. എന്തൊക്കെയോ പിറുപിറുത്ത് അവർ ഇറങ്ങി പോയി.
മകന് വീശിയൊരു അടി കൊടുക്കാൻ കൈയ്യുയർത്തിയപ്പോൾ, താഴെ പൊട്ടിക്കിടക്കുന്ന മദ്യക്കുപ്പി കയ്യിലെടുത്ത് അവൻ ആക്രോശിച്ചു.
'കൊന്നുകളയും എന്നെ തൊട്ടാൽ... ഒരച്ഛൻ വന്നിരിക്കുന്നു, എന്റെ മുത്തച്ഛന്റെ സ്വത്ത് തട്ടിയെടുത്ത്, ആളെ ഇഞ്ചിഞ്ചായി കൊന്ന്, മകളെയും കെട്ടി സുഖമായിനാണമില്ലാതെ ജീവിക്കുന്നു'.
ഇതും പറഞ്ഞ് അവൻ അകത്തെ മുറിയിലേക്ക് ഒരു കൊടുങ്കാറ്റുപോലെ ഇരച്ചുകയറി.
ഉയർത്തിയ കൈ താനേ താണുപോയി. ഭൂമിക്കടിയിലെ മണ്ണ് ഒലിച്ചുപോയ പോലെ തോന്നി. ഈശ്വരാ, സ്വന്തം അച്ഛന്റെ സ്ഥാനത്ത് കണ്ടിരുന്ന രാഘവേട്ടനെ ഞാൻചതിച്ച് കൊന്ന് സ്വത്ത് തട്ടിയെടുത്തത്രേ. അവന്റെ മനസ്സിൽ ഇതായിരുന്നോ ഇത്രയും കാലം?
സ്വീകരണ മുറിയിലെ കസേരയിൽ ഒന്നും മിണ്ടാതെ കുറച്ചു നേരം ഇരുന്നു. രാഘവേട്ടൻ കൈമാറിയ അന്നുമുതൽ ഇത്രയും വർഷങ്ങളായി കൊണ്ടുനടന്നിരുന്ന കറുത്ത ബാഗിന് അന്ന് ആദ്യമായി ഒരുപാടു ഭാരം അനുഭവപ്പെട്ടു. ഇല്ല, ഇനിയെനിക്കീ ഭാരം ചുമക്കാനാവില്ല. ബാഗ് ഞാൻ രാഘവേട്ടന്റ ഫോട്ടൊയുടെതാഴെയുള്ള ടേബിളിൽ വച്ചു. ഒന്നും മിണ്ടാതെ ഇറങ്ങി. ഞാൻ ബോംബെയിൽ വരുമ്പോൾ ഒന്നുമില്ലാതെ വന്നു, മടക്കയാത്രയും വെറും കയ്യാൽ.
ജീവിതത്തിൽ ഒന്നും നേടാതെ ഒരു പരാജിതനായ് ജീവിക്കാൻ വയ്യ. ജീവിതം അവസാനിപ്പിക്കാൻ തന്നെ തീരുമാനിച്ചു പക്ഷേ അത് ഇവിടെയല്ല, എന്റെ അമ്മയുടെ അടുത്ത്. ആ മരണത്തിലേക്കുള്ള യാത്രയാണ് ഇന്ന് എന്നെ ഈ അമ്പലമുറ്റത്ത് എത്തിച്ചത്.
ഓർമ്മകളുടെ കയത്തിൽ എപ്പോഴാണ് ഉറക്കത്തിലേക്ക് വഴുതി വീണതെന്നറിയില്ല.
ഒന്ന് മയങ്ങി തെളിഞ്ഞപ്പോൾ നെറ്റിയിൽ ഒരു തണുത്ത കരസ്പർശം പോലെ. ഞാൻ കണ്ണു തുറക്കാൻ നോക്കിയപ്പോൾ എന്റെ കണ്ണിന്റെ മുകളിൽ കൈ വെച്ച് പതിഞ്ഞസ്വരത്തിൽ പറയുന്നത് കേട്ടു
"നീ ഉറങ്ങിക്കോളൂ യാത്രയൊക്കെ കഴിഞ്ഞു വന്നതല്ലേ യാത്ര ക്ഷീണം കാണും"
ചിറ്റമ്മയുടെ സ്വരം. എത്രയോ കാലങ്ങൾക്കു ശേഷമാണ് അവരുടെ ശബ്ദം കേൾക്കുന്നത് . ഞാൻ ലോകത്ത് ഏറ്റവും വെറുക്കപ്പെട്ടിരുന്ന സ്ത്രീ.
'നീയെന്താ ഒന്ന് അറിയിക്കാതെ വന്നത്. നിന്റെ ദേഷ്യം മാറീല്ല്യേ കുട്ടാ"? '
ഞാൻ ചിറ്റമ്മയുടെ കൈ തട്ടി മാറ്റാൻ ശ്രമിച്ചു.
ചിറ്റമ്മ പതിയെ എന്റെ ശിരസ്സ് എടുത്ത് അവരുടെ മടിയിൽ വച്ചു കൈകൊണ്ട് തലമുടിയിൽ പതുക്കെ തലോടി.
നിനക്കൊന്നും അറിയില്ല കുട്ടാ, അതു കൊണ്ടാ നീ എന്നെ വെറുത്തത്. അല്ലെങ്കിൽ നീ ഒരിക്കലും അറിയാൻ ശ്രമിച്ചില്ല എന്നതാണ് സത്യം.
നിന്റെ അച്ഛൻ ഒരു ഹൃദയ രോഗി ആയിരുന്നു. അച്ഛന്റെ അസുഖത്തെ പറ്റി അറിയാനുള്ള പ്രായം നിനക്കായിട്ടില്ലായിരുന്നു
എല്ലാം അറിഞ്ഞുതന്നെയായിരുന്നു അദ്ദേഹത്തെ ഞാൻ വിവാഹം കഴിച്ചത്. അദ്ദേഹത്തിന് എന്തെങ്കിലും പറ്റിയാൽ നീ ഒറ്റയ്ക്കാവരുതെന്ന് അദ്ദേഹം ആഗ്രഹിച്ചു. എന്നോട് ഒന്നേ പറഞ്ഞുള്ളൂ. മറ്റൊരു കുട്ടി ഉണ്ടാവരുത് അതവന് സഹിക്കാൻ പറ്റിയെന്ന് വരില്ല. പക്ഷേ അദ്ദേഹത്തിന്റെ കണക്ക് കൂട്ടലുകൾ ഒക്കെ തെറ്റി. നിനക്ക്എന്നെ സ്വീകരിക്കാൻ കഴിഞ്ഞില്ല മരിക്കുന്നതുവരെ അദ്ദേഹത്തിന് ആ ഒരു ദുഃഖമേ ഉണ്ടായിരുന്നുള്ളു, നിന്നെ കാണാൻ പറ്റിയില്ല എന്നോർത്ത് വളരെ വേദനിച്ചു. അന്ന് നീ പോയതിനു ശേഷം കുറച്ചു ദിവസം കഴിഞ്ഞപ്പോൾ അദ്ദേഹവും പോയി, ആ വിഷമത്തിൽ.
ഹൃദയം പൊട്ടുന്ന പോലെ ആണ് കേട്ടതൊക്കെ. ശരിയാണ്, അന്നത്തെ ദേഷ്യത്തിന് വീട് വിട്ടിറങ്ങിയതാണ്. പിന്നീടൊരിക്കലും ഞാൻ അച്ഛനേയോചിറ്റമ്മയേയോ കുറിച്ച് ഓർത്തിട്ടേയില്ല.
ഞാൻ എന്റെ വലതുകൈ ഉയർത്തി ചിറ്റമ്മയുടെ കണ്ണിന്റെ മുകളിൽ പരതി നോക്കി. ഉണ്ട്. മുറിഞ്ഞ പാട് ഇപ്പോഴും അവിടെ ഉണ്ട്. എന്റെ കണ്ണുകൾ നിറഞ്ഞൊഴുകാൻ തുടങ്ങി.
ഞാൻ പതുക്കെ ചിറ്റമ്മയുടെ കൈയ്യെടുത്ത് എന്റെ നെഞ്ചത്തടക്കി മനസ്സുകൊണ്ട് മാപ്പ് പറഞ്ഞു. മനസ്സിലായ പോലെ ചിറ്റമ്മ പറഞ്ഞു "നീ ഉറങ്ങിക്കോ, ഉറങ്ങിഎഴുന്നേൽക്കുമ്പോൾ നിനക്ക് കഴിക്കാൻ ഞാൻ ഭക്ഷണം ഉണ്ടാക്കാം. അവർ വീണ്ടും ഒരു കൈ എന്റെ തലമുടികൾക്കിടയിലൂടെ ഓടിച്ചു മറ്റേ കൈ കൊണ്ട് താരാട്ടുപാട്ടിന്റെ ഈണത്തിൽ എന്റെ നെഞ്ചത്ത് താളം പിടിച്ചു.
എത്ര നേരം ഉറങ്ങി എന്നറിയില്ല, ഉറക്കം കഴിഞ്ഞപ്പോഴും നെറുകയിൽ കൈ ഉണ്ടായിരുന്നു. ഞാൻ പതുക്കെ കണ്ണു തുറന്നു. കണ്ണിൽ ട്യൂബ് ലൈറ്റിന്റെ പ്രകാശംകുത്തിക്കയറി. കണ്ണു വീണ്ടും അമർത്തിയടച്ചു.
വീണ്ടും കണ്ണു തുറന്നു ചുറ്റും നോക്കി. നെറുകയിലെ കൈയ്യിന്റെ ഉടമയെ കണ്ട് ഞാൻ ഞെട്ടി. രാധ ... കരഞ്ഞു വീർത്ത കണ്ണുമായ് എന്റെ തലയ്ക്കൽ ഇരിക്കുന്നു. എന്റെ രണ്ടു കാലുകളും കൂട്ടിപ്പിടിച്ച് കാൽക്കൽ ഇരുന്ന് കരയുന്ന മകനും.
ഞാനെവിടെയാണ്. ഒന്നും മനസ്സിലാവുന്നില്ല. ഞാൻ മരിച്ചതല്ലേ. അപ്പോൾ ചിറ്റമ്മ... രാധ ... മകൻ ...
കട്ടിലിന്റെ ഒരറ്റത്ത് കുറച്ച് പ്രായം ചെന്ന കുറിയ ഒരാൾ നിൽപ്പുണ്ടായിരുന്നു. അയാൾ ആരോടോ പറയുന്ന കേട്ടു.
"മല മുകളിൽ അമ്പലത്തീന്ന് കാലത്ത് പൂജ കഴിഞ്ഞ് വരുമ്പോൾ നമ്പൂര്യാ കണ്ടേ, മരിച്ചു പോയ ജാനകീടെ പൊട്ടിപൊളിയാറായ വീടിന്റെ എറയത്ത് ആരോ കിടക്കണത്, ആരാന്ന് നോക്കാൻ പോയതാ. ജീവനുണ്ടായിരുന്നു, അതു കൊണ്ട് നാട്ടുകാരെ വിളിച്ച് ആസ്പത്രീലാക്കി. പിന്നെയാണ് മനസ്സിലായത്, ഇത് വർഷങ്ങൾക്ക്മുൻപ് നാട് വിട്ടുപോയ ജാനകീടെ മോനാണെന്ന്. പോക്കറ്റിൽ നിന്നും കിട്ടിയ ബോംബെയിലെ ഒരു കടയുടെ നമ്പറിൽ വിളിച്ചിട്ടാണ് ഇവരെ ഇവിടെ വരുത്തിയത്"
എനിക്കൊന്നും മനസ്സിലാവുന്നുണ്ടായിരുന്നില്ല, ആ പൊട്ടിപൊളിയാറായ അമ്പലത്തിന്റെ മുറ്റത്ത് തിണ്ണയിലല്ലേ ഞാൻ കിടന്നത്..... അതേ, ഞാൻ ഭഗവാനോട്അവസാനമായി പ്രാർത്ഥിച്ചതാണല്ലോ..... അപ്പോ ചിറ്റമ്മ... ഞാൻ എങ്ങിനെ എന്റെ വീട്ടിന്റെ എറയത്തെത്തി. എല്ലാം ഉത്തരം കിട്ടാത്ത ചോദ്യങ്ങളായി അവശേഷിച്ചു
ഞാൻ ഒന്നും മനസ്സിലാവാതെ പകച്ചിരിക്കുമ്പോൾ, മകൻ എന്റെ കൈയ്യിൽ ആ കറുത്ത ബാഗ് വച്ചു തന്നു. അവന്റെ കണ്ണിൽ നിന്നും അവൻ ചെയ്ത തെറ്റിന്റെ പ്രായശ്ചിത്തമായ് കണ്ണുനീർ ഒഴുകുന്നുണ്ടായിരുന്നു. ആ ബാഗിന് അപ്പോൾ തീരെ കനം തോന്നിയില്ല.
എന്റെ മകന്റെ തെറ്റിന് ഞാന്‍ മാപ്പ് കൊടുക്കും, പക്ഷെ മരിച്ചുപോയ അച്ഛനോടും ചിറ്റമ്മയോടും ഞാൻ ചെയ്ത പാപത്തിന് എന്ത് പ്രായശ്ചിത്തം ചെയ്യണമെന്നറിയാതെ എന്റെ മനസ്സ് വിതുമ്പി
ഗിരി ബി വാരിയര്‍
08 December 2017
08 December 2017
No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക