Slider

റോസ്_ഗ്രെയ്സ്

0

മഞ്ഞു പെയ്യുന്ന ആകാശ മേലാപ്പിന് കീഴെ മരുഭൂമി വിറങ്ങലിച്ചു കിടന്നു...
ഇരുണ്ട മേഘക്കൂട്ടങ്ങള്‍ക്ക് പിറകിലെങ്ങോ മറഞ്ഞ പകല്‍ വെളിച്ചം.
റോഡില്‍ തിരക്ക് നന്നേ കുറവ് വളരെ പതുക്കെയാണ് വാഹനങ്ങള്‍ പൊയ്ക്കൊണ്ടിരുന്നത് മുന്‍വശത്തെ ചില്ലില്‍ പെയ്തിറങ്ങുന്ന മഞ്ഞുതുള്ളികള്‍..
വൈപ്പര്‍ പ്രവര്‍ത്തിക്കുന്നുണ്ടെങ്കിലും ദൂരക്കാഴ്ച നന്നേ കുറവ്..
ഹെഡ് ലൈറ്റുകള്‍ പ്രകാശിപ്പിച്ചു വണ്ടി ഡ്രൈവ് ചെയ്യുമ്പോള്‍ ഒരു രാത്രി മഴയുടെ പ്രതീതിയാണ് ഉള്ളിലുണര്‍ന്നത്.
സുഹൃത്തിനെ പിക്ക് ചെയ്യാന്‍ വേണ്ടി ഇറങ്ങിയതാണ്.
പക്ഷെ അതിനി നടക്കുമെന്ന് തോന്നുന്നില്ല, മോശം കാലാവസ്ഥ കാരണം വിമാനം ബഹ്റിനിലേക്ക് വഴി തിരിച്ചു വിട്ടെത്രേ..
മുന്‍പിലുള്ള വാഹനവുമായി കൃത്യമായ അകലം പാലിച്ചു കൊണ്ട് ഡ്രൈവ് ചെയ്യുന്നതിനിടെയാണ് മൊബൈല്‍ ശബ്ദിച്ചത്.
ദീപുവാണ് ലൈനില്‍..
''നീയറിഞ്ഞോ എട്ടാം നിലയില്‍ താമസിച്ചിരുന്ന ആ ഇന്തോനേഷ്യന്‍ പെണ്‍കുട്ടി മരിച്ചു,
അല്പം മുന്‍പ് ... ആത്മഹത്യയാണെന്നാ അറിഞ്ഞത്...''
അവന്‍ പിന്നെയും എന്തൊക്കെയോ പറയുന്നുണ്ട്.
വണ്ടി വല്ല വിധേനയും വലതു വശത്തെ പാര്‍ക്കിംഗ് ഏരിയയിലേക്ക് കയറ്റിയതോര്‍മ്മയുണ്ട്.
കേട്ടതൊന്നും സത്യമാവാതിരിക്കട്ടെ...
അറിയാതെ പ്രാര്‍ത്ഥിച്ചു പോയി..
മറ്റു ചില സുഹൃത്തുക്കള്‍ക്ക് വിളിച്ചപ്പോള്‍ സംഗതി ശരിയാണെന്ന് പറഞ്ഞു.
അസ്ഥി തുളക്കുന്ന തണുപ്പിലും ശരീരം ചുട്ടു പൊള്ളുന്നു...
മനസാന്നിധ്യം വീണ്ടെടുക്കാന്‍ കുറെ സമയം വേണ്ടി വന്നു...
ഇന്ന് രാവിലെയും അവള്‍ കടയില്‍ വന്നിരുന്നു...
റോസ്..
അനിയന് വേണ്ടി കളര്‍ പെന്‍സിലുകള്‍ വാങ്ങുന്നതിനിടെ അവള്‍ പറഞ്ഞു
''ജോ നന്നായി ചിത്രം വരക്കും, പഠിക്കാനും മിടുക്കനാണ്.
അവനാണ് ഇനിയുള്ള ഞങ്ങളുടെ പ്രതീക്ഷ...''
അതുപറയുമ്പോള്‍ ആ കണ്ണുകളില്‍ സന്തോഷത്തിന്ടെ തിളക്കം ഞാന്‍ കണ്ടു.
ഇല്ല ഞാനറിയുന്ന റോസിന് ഒരിക്കലും സ്വയം മരിക്കാനാവില്ല
പിന്നീടുള്ള യാത്രയിലുടനീളം മനസിനെ മഥിച്ചു കൊണ്ടിരുന്നത് ദീപുവിന്ടെ വാക്കുകള്‍...
മാസങ്ങള്‍ക്ക് മുന്പ് അവളെയാദ്യമായി കണ്ടത് വ്യക്തമായി ഓര്‍ക്കുന്നു...
നന്നേ തിരക്കൊഴിഞ്ഞ സായാഹ്നം... ചില്ലുവാതില്‍ പതിയെ തുറന്നു അകത്തേക്ക് വന്ന ഒരു പെണ്‍കുട്ടി...ഓമനത്തം തുളുമ്പുന്ന മുഖം..
അറബിയും ഇംഗ്ലീഷും കലര്‍ന്ന അവളുടെ സംസാരവും കൌതുകമുണര്‍ത്തുന്നതായിരുന്നു...
സ്കൂള്‍ വിദ്യാര്‍ഥിയുടെ മട്ടും ഭാവവും ഉള്ള അവളെ കണ്ടപ്പോള്‍ ചോദിയ്ക്കാന്‍ തോന്നിയതാണ്..
മോളെ നിനക്കൊക്കെ ആരാ കുവൈത്തിലേക്ക് വിസ തന്നതെന്ന്...
ഒരു പാക്ക് മള്‍ബറോ വാങ്ങി അവള്‍ പൊയ്ക്കഴിഞ്ഞിട്ടും ആ മുഖം അത്ര പെട്ടെന്ന് മറക്കാനായില്ല..
നാട്ടിലുള്ള പെങ്ങളുടെ മുഖമായിരുന്നു മനസ്സില്‍...
അവള്‍ പിന്നെയും വന്നു...
അപരിചിതത്വം വിട്ടുമാറിയതോടെ അവള്‍ പലപ്പോഴായി അവളുടെ കഥ പറഞ്ഞു...
അവള്‍ക്ക് എട്ട് വയസുള്ളപ്പോള്‍ അച്ഛന്‍ മരിച്ചു, മൂത്തത് ചേച്ചി
പിന്നെ ഞാനും അനിയന്‍ ജോയും...
ചേച്ചിയുടെ വിവാഹം കഴിഞ്ഞതോടെയാണ് സമാധാനം എന്തെന്ന് അറിഞ്ഞത്...അമ്മക്ക് നടു നിവര്‍ത്താമെന്നായി ..
തുണിമില്ലില്‍ ജോലിക്ക് പൊയ്ക്കൊണ്ടിരുന്ന അമ്മയോട് ചേട്ടന്‍ തന്നെയാണ് ഇനി ജോലിക്കൊന്നും പോകേണ്ടന്നു പറഞ്ഞത്.
ചേച്ചിയുടെ ഭര്‍ത്താവ് കാര്യങ്ങള്‍ക്കൊന്നും ഒരു കുറവും വരുത്താതെ നോക്കി നടത്തി...
ഒരച്ഛന്ടെ അഭാവം ഞങ്ങള്‍ അറിഞ്ഞതേയില്ല.
അതു കൊടുങ്കാറ്റിന് മുന്‍പുള്ള ശാന്തതയാണെന്ന് തിരിച്ചറിയാന്‍ വൈകി.
ചേട്ടന്ടെ സ്വഭാവത്തില്‍ വന്ന മാറ്റം എന്നെ അത്ഭുതപ്പെടുത്തി..
ആദ്യമൊന്നും അത്ര കാര്യമാക്കിയില്ല, വാത്സല്യത്തോടെയുള്ള പെരുമാറ്റത്തില്‍ അപാകതയൊന്നും തോന്നിയതുമില്ല..
ആരുമില്ലാത്ത സന്ദര്‍ഭങ്ങളില്‍ അയാള്‍ പലപ്പോഴും പരിധി വിട്ടു.
വസ്ത്രം മാറുമ്പോള്‍ ഒളിഞ്ഞു നോക്കുക... ബോധപൂര്‍വം ശരീരത്തില്‍ സ്പര്‍ശിക്കുക.
ചേച്ചിയെ ഓര്‍ത്തു എല്ലാം സഹിച്ചു... പിന്നീടുള്ള ഓരോ ദിവസവും തീ തിന്നുകയായിരുന്നു..
ചേച്ചിയുടെ രണ്ടാമത്തെ പ്രസവം...
വീട്ടില്‍ ഞാന്‍ തനിച്ച്, അമ്മ ചേച്ചിയുടെ കൂടെ ആശുപത്രിയില്‍
സമയം സന്ധ്യയോട് അടുത്തിരുന്നു...
അടുക്കളയില്‍ ഭക്ഷണം പാകം ചെയ്യുന്നതിനിടെ അപ്രതീക്ഷിതമായിരുന്നു അയാളുടെ വരവ്...
ഞാനാകെ പകച്ചു പോയി...
അയാളുടെ കഴുകന്‍ കണ്ണുകള്‍ ശരീരത്തിലൂടെ ഇഴഞ്ഞു നടന്നു.
'' റോസ് ഈയൊരു പ്രാവശ്യത്തേക്ക് മാത്രം,
പിന്നെയൊരിക്കലും ഞാനൊരു ശല്യമാകില്ല..''
യാചനയുടെ സ്വരം, അയാള്‍ അടുത്തേക്ക്‌ വരികയാണ്...
''ചേട്ടനിപ്പോള്‍ പുറത്തേക്ക് പോകൂ ഇല്ലെങ്കില്‍ ഞാന്‍ ബഹളം വെച്ച് അയല്‍ക്കാരെ അറിയിക്കും...''
എങ്ങനെയോ ധൈര്യം സംഭരിച്ചു അത്രയും പറഞ്ഞു.
തല്ക്കാലം പിന്‍വാങ്ങിയെങ്കിലും തിരിച്ചു നടക്കുമ്പോള്‍ ഭീഷണിപ്പെടുത്താനും അയാള്‍ മറന്നില്ല.
''സഹകരിച്ചാല്‍ നിനക്കും നിന്ടെ ചേച്ചിക്കും കൊള്ളാം,
അല്ലെങ്കില്‍ അവളെ ഉപേക്ഷിക്കാനും മടിച്ചെന്നു വരില്ല,
എടുത്തോളാം നിന്നെ...''
അമ്മയോട് എല്ലാം തുറന്നു പറഞ്ഞു...
അയാളെ എതിര്‍ക്കാന്‍ അമ്മയും അശക്തയായിരുന്നു
എങ്ങനെയും അവിടെനിന്നും രക്ഷപ്പെടുക അത് മാത്രമായിരുന്നു ചിന്ത...ഒടുവില്‍ വളരെ പണിപ്പെട്ട് ഇവിടെയെത്തി..
സൂപ്പര്‍ മാര്‍ക്കറ്റിലെ പണിക്കെന്നാ ഏജന്ട് പറഞ്ഞത്.
എത്തിപ്പെട്ടതോ അറബിയുടെ വീട്ടിലും...
രണ്ടു മാസത്തോളം പാതിരാ വരെ എല്ലുമുറിയെ പണി ചെയ്തിട്ടും പറഞ്ഞ ശമ്പളമോ എന്തിന് ശരിക്ക് ആഹാരം പോലും കിട്ടിയില്ല...''
സംസാരത്തിനിടെ വാക്കുകള്‍ കിട്ടാതെ അവള്‍ വിതുമ്പി...
എല്ലാം വെറുതെ...
അവളെ എന്ത് പറഞ്ഞു ആശ്വസിപ്പിക്കണമെന്ന് എനിക്കറിയില്ലായിരുന്നു.
രണ്ടാഴ്ച മുന്‍പ് കാണുമ്പോള്‍ അവള്‍ പതിവിലും സന്തോഷവതിയായിരുന്നു...
ഏജന്‍സി ഓഫീസില്‍ വെച്ചു പരിചയപ്പെട്ട നിങ്ങളുടെ നാട്ടുകാരന്‍ നല്ല ഒരു ജോലി തരാമെന്നു പറഞ്ഞിട്ടുണ്ട്.
കൂടുതല്‍ ശമ്പളവും കിട്ടും...
ചില പേപ്പറുകള്‍ കൂടി ശരിയാവാനുണ്ട്...
ഇന്നു രാവിലെ അതെപ്പറ്റിയൊന്നും ചോദിയ്ക്കാന്‍ കഴിഞ്ഞില്ല..
നല്ല തിരക്കായിരുന്നു കടയില്‍..
തിരികെ റൂമില്‍ എത്തിയപ്പോള്‍ വല്ലാത്ത തളര്‍ച്ച,
കണ്ണടച്ചു കിടന്നു, കട പൂട്ടി ദീപു വന്നതും ഭക്ഷണം കഴിക്കുന്നതും അറിയുന്നുണ്ടായിരുന്നു...
'' നീ കഴിക്കുന്നില്ലേ ..?
ഇടയ്ക്ക് അവന്‍ വിളിച്ചു ചോദിച്ചു.
നല്ല വിശപ്പില്ല...''
പിറ്റേന്ന് ദീപുവില്‍ നിന്നാണ് കൂടുതല്‍ കാര്യങ്ങള്‍ അറിഞ്ഞത്...
'' അവള്‍ ഫ്ലാറ്റിന് മുകളില്‍ നിന്ന് ചാടിയതാ... ശരിക്കും വസ്ത്രം പോലും ധരിച്ചിരുന്നില്ല...ഒന്നേ നോക്കിയുള്ളൂ...''
നക്ഷത്രവേശ്യാലയ നടത്തിപ്പുകാരുടെ പിടിയില്‍ പെടുകയായിരുന്നു അവള്‍...
പണവും സ്വാധീനവുമുള്ള അവര്‍ക്ക് അവളുടെ മരണം പോലും ആത്മഹത്യയാക്കാനും എളുപ്പം സാധിച്ചു...
ഭ്രാന്ത് ആയിരുന്നെന്ന് സമര്‍ഥിക്കാനും അവര്‍ മടിച്ചില്ല..
'' നാട്ടില്‍ പോകുമ്പം ബ്രദറിന്ടെ കൂടെ ഞാനും വരുന്നുണ്ട്...''
അകമ്പടിയായി കുപ്പിവള കിലുങ്ങും പോലുള്ള അവളുടെ ചിരി..
''തീര്‍ച്ചയായും ...
പെങ്ങളോട് പറഞ്ഞിട്ടുണ്ട് നിന്നെ കുറിച്ച്...
അവള്‍ക്കു നിന്നെ വല്യ ഇഷ്ടമാ...''
റിയലീ ...?
അവിശ്വസനീയതയോടെ അവളുടെ ചോദ്യം.
ഓര്‍മ്മകള്‍ ഹൃദയത്തില്‍ തിങ്ങുന്നു...
കണ്‍കോണില്‍ പിടയുന്ന ഒരു തുള്ളി കണ്ണുനീര്‍...
റോസ്, എന്നോട് പൊറുക്കുക....
നിന്നെ രക്ഷിക്കാന്‍ എനിക്ക് കഴിഞ്ഞില്ലല്ലോ.
പുറത്തെ മഞ്ഞിന്ടെ പുകമറക്കുള്ളില്‍ അവളുടെ ചിരിക്കുന്ന മുഖം..
റോസ്...
റോസ് ഗ്രെയ്സ്....
അറിയാതെ മന്ത്രിച്ചു പോയി...
ചലനം നഷ്ടപ്പെട്ടു നില്‍ക്കെ ഞാന്‍ കണ്ടു അവള്‍ നോക്കെത്താ ദൂരേക്ക് അകന്നു പോകുന്നു...
അന്‍സാര്‍ സലാം.
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo