Slider

കാക്കാത്തിയമ്മ

0

മകരക്കൊയ്ത്ത് കഴിഞ്ഞ് പാടങ്ങൾ വിണ്ടടരുമ്പോൾ,
കാവുകളിൽ കൂത്തുകൂറയിടുമ്പോൾ, ചെണ്ടയും മദ്ദളവും പതംപറഞ്ഞ് കരയാൻതുടങ്ങുമ്പോൾ.....
ഞങ്ങളുടെനാട്ടിൻപുറത്ത് പതിവായി മുഴങ്ങിക്കേൾക്കാറുള്ള ഒരു ശബ്ദമുണ്ട്.
"കൈ നോക്കാണാമ്മാ.... കൈയ്..
ഒള്ളത് ഒള്ളതായി പറയും....
ഭാവി. .. ഭൂതം.. വർത്തമാനം... എല്ലാം പറയും........"
കേരളത്തിന്റെ അതിർത്തിഗ്രാമങ്ങളിലെവിടെയോ നിന്ന് പാലക്കാടൻകാറ്റിനൊപ്പം കുന്നിറങ്ങി,
നിറംമങ്ങിയ ചേലചുറ്റി, നെറ്റിയിൽ ചുവപ്പും, കൈകളിൽ പച്ചയും കുത്തി, കാട്ടുപൂക്കൾ തിരുകിയ മുടിക്കെട്ടുമായി , കുപ്പിവളകൾ കിലുക്കി, ഒരു തോളിൽ ഭാണ്ഡവും , മറുതോളിൽ കിളിക്കൂടുംതൂക്കി, നാലുംകൂട്ടി മുറുക്കിച്ചോപ്പിച്ച് ,
ചറപറെച്ചിലയ്ക്കുന്ന നാക്കുമായി ഞങ്ങളുടെ നാട്ടിലെത്താറുണ്ട്
കാക്കാത്തിയമ്മ.......
അകലെനിന്ന് ഈ ശബ്ദം മുഴങ്ങുമ്പോഴേ കൈനോക്കി ലക്ഷണംകേൾക്കാൻ വിടർത്തിപ്പിടിച്ച വലതുകയ്യുമായി, കുട്ട്യോൾടച്ഛൻറെ സമ്മതവുംവാങ്ങി വീട്ടമ്മമാർ ഉമ്മറപ്പടിയിൽ കാത്തിരിക്കും....

'കാക്കാത്തി കൈവെള്ളയിൽതുപ്പും'
എന്ന് പറഞ്ഞു കൊണ്ട് ചില അമ്മമാർ തങ്ങളുടെ ഇല്ലായ്മ കുട്ടികളിൽനിന്ന് മറച്ചുപിടിക്കാനും ശ്രമിച്ചിരുന്നു..
തത്തപ്പെണ്ണിന് പിഴക്കില്ലെന്ന മുഖവുരയോടെ കാക്കാത്തിയമ്മ കൂടുതുറക്കുമ്പോൾ തത്തമ്മ കൂടുവിട്ടിറങ്ങും.
മുരുകനും, പരമശിവനും,രാമനും സരസ്സ്വതിയും, ഹനുമാനും.... അങ്ങനെ പരശ്ശതം ദൈവങ്ങളുറങ്ങുന്ന ചീട്ടുകളിൽ നിന്ന് ഒരെണ്ണം ചുവന്നചുണ്ടുകൾക്കൊണ്ട് കൊത്തിയെടുത്ത് തത്തപ്പെണ്ണ് തിരികെ കൂട്ടിൽകയറും..
ചീട്ടുകയ്യിലെടുത്ത്, കൈപ്പടംവിടർത്തിനോക്കി , ചെറുചിരിയോടെ കാക്കാത്തി പതുക്കെ വാചാലയാകും....
അന്തസ്സുളള കുടുംബത്തിലാണുപിറന്നതെന്നും വെണ്ണപോലലിയുന്ന മനമാണെന്നും വാഴ്ത്തും.
വീട്ടമ്മയ്ക്ക് മക്കളെത്രയെന്നും, മൂത്തവൾ ശൂരനെന്നും, കെട്ടിച്ചു വിടേണ്ടതെങ്കിലും ഇളയവൾ കുടുംബത്തിന്റെവിളക്കെന്നും ചൊല്ലും. ..
കന്യകയെങ്കിൽ രാമനേപ്പോലൊരുവൻ വരുമെന്നും, പ്രാണൻപോയാലും സ്നേഹത്തിൽപ്പൊതിയുന്നവൻ ആയിരിക്കുമെന്നും കൊതിപ്പിക്കും...
യുവാക്കളെങ്കിൽ
പല ദേശങ്ങൾതാണ്ടി അലയേണ്ടിവരുമെങ്കിലും നല്ല ഉദ്യോഗം ലഭിക്കുമെന്നും, ഉയർന്ന നിലയിലെത്തുമെന്നും, ലക്ഷ്മിയേപ്പോലൊരുവൾ കാത്തിരിപ്പുണ്ടെന്നും സമാധാനിപ്പിക്കും...
ഗൃഹനാഥന്മാർക്ക്
പരമശിവനെപ്പോലെ മുൻകോപിയെങ്കിലും കുടുംബം വിട്ടൊരുകളിയില്ലെന്നുപറഞ്ഞ്, വരാനിരിക്കുന്ന നല്ലകാലത്തെ തടയാൻ ഉറ്റവരും ഉടയവരും ഉഴറി നടപ്പുണ്ടെന്ന് മുന്നറിയിപ്പ് നൽകും....
ഒടുവിൽ ദൈവേച്ഛയാൽ സർവ്വം ശുഭമാകുമെന്ന് ആശ്വസിപ്പിക്കും.
തത്തപ്പെണ്ണിൽ മനംമയങ്ങിയിരിക്കുന്ന കുഞ്ഞുമക്കൾക്ക് ദൃഷ്ടിദോഷം പറ്റാതിരിക്കാൻ നാവേറുപാടും....
കൊട്ടനുറുപ്പികയും അരിയോ തേങ്ങയോ അങ്ങനെ നാശമാവാത്തതെന്തെങ്കിലും കൈനീട്ടം വാങ്ങി പടിയിറങ്ങും.
പിന്നെ അടുത്ത വീട്ടിലേക്ക്......
കൊയ്ത്തു കഴിഞ്ഞ പാടങ്ങളിൽ നിന്ന് വാണിഭച്ചന്തകൾ കളമൊഴിയുമ്പോൾ,
കാളയും തേരും കാവിറങ്ങുമ്പോൾ. .....
തോളിൽ കിളിക്കൂടുംതൂക്കി, കനമേറിയ മടിശ്ശീലയുമായി, വെയിൽവീഴ്ത്തിയ നിഴലിനൊപ്പം ആടിയാടി, വിണ്ടുകീറിയ പാദങ്ങളുറപ്പിച്ച്, പൊടി പാറുന്ന ചെമ്മൺപാതയിലൂടെ നടന്നുമറയും
കാക്കാത്തിയമ്മ......
ദിൽനധനേഷ്
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo