Slider

ഒരു ടൂവീലര്‍ സവാരി അഥവാ പരാക്രമം

0

ഞാനൊരു പാവം ടൂവീലര്‍ യാത്രക്കാരി..
ചീറിപ്പായുന്ന മറ്റു വണ്ടികളുടെ ഇടയിലൂടെ അടങ്ങിയൊതുങ്ങി കടന്നു പോകുന്നവള്‍.. നാല്‍പ്പതിനു മുകളില്‍ ഞാന്‍ സ്പീഡ് എടുക്കുന്നത് സ്വപ്നത്തില്‍ മാത്രം..
ഒാരോ ദിവസവും വണ്ടി റോഡിലേക്ക് ഇറക്കുന്നത് പേടിയോടെയാണ്.. മരണം... അത് എന്‍റെ തൊട്ടു പിന്നാലെയുണ്ട് എന്നറിയാം.. അത് ഒരു ലിമിറ്റഡ് സ്റ്റോപ്പ് ബസിന്‍റെ രൂപത്തിലാവാം.. അല്ലെങ്കില്‍ ഒരു നാഷണല്‍ പെര്‍മിറ്റ് ലോറിയുടെ രൂപത്തില്‍...അതുമല്ലെങ്കില്‍ ഒരു ടിപ്പര്‍ ലോറിയുടെ രൂപത്തില്‍... ചിലപ്പോള്‍ സിഗ്നല്‍ തെറ്റിച്ച് കയറി വരുന്ന ഒാട്ടോറിക്ഷയുടെ രൂപത്തിലുമാവാം..ഏതു നിമിഷവും ഇതില്‍ ഏതെങ്കിലുമൊന്ന് എന്നെ ഇടിച്ചു തെറിപ്പിച്ചേക്കാം. ചിലപ്പോള്‍ റോഡിലെ കുഴിയില്‍ വീണാവാം ഞാന്‍ തീരുന്നത്. അത്ര നല്ല റോഡുകളാണല്ലോ നമ്മുടേത്.
വെള്ളയില്‍ പൊതിഞ്ഞ എന്‍റെ ശരീരം സ്വപ്നം കണ്ട് പല രാത്രികളിലും ഞാന്‍ ഞെട്ടിയുണരാറുണ്ട്..
ഈ ഓട്ടോ ചേട്ടന്‍മാര്‍ക്ക് ടൂവീലര്‍ ഓടിക്കുന്ന പെണ്ണുങ്ങളെ ഇഷ്ടമല്ലാന്നു തോന്നുന്നു.. മുന്നില്‍ കയറിപ്പോകാന്‍ അവര്‍ ഒരിക്കലും വിടില്ല.. അഥവാ നമ്മളൊന്നു കയറിപ്പോയാല്‍ തലപുറത്തിട്ട് ഒരു മാതിരി മുന വെച്ച സംസാരമായിരിക്കും..
''എങ്ങോട്ടേക്കാ ഈ കേറി പോണത്''?
കൂടെ കുറേ കെെയാംഗ്യങ്ങളും..
ഓട്ടോയിലിരിക്കുന്ന യാത്രക്കാര്‍ ആരെങ്കിലും സപ്പോര്‍ട്ട് ചെയ്യാനുണ്ടെങ്കില്‍ പിന്നെ പറയുകയേ വേണ്ട.. ചേട്ടനങ്ങ് കത്തി കയറിക്കോളും..
''നമ്മളും ജീവിച്ച് പോട്ടെ ചേട്ടാ '' എന്ന മട്ടില്‍ ഞാന്‍ വെറുതേ നോക്കി പുഞ്ചിരിക്കും..
മറ്റു വലിയ വണ്ടിക്കാരൊന്നും നമ്മളെ മെെന്‍ഡ് ചെയ്യാറില്ല.. നിങ്ങള് പോവുകയോ വരികയോ എന്ത് വേണമെങ്കിലും ആയിക്കോ എന്ന മട്ടില്‍ അവരങ്ങ് പോകും.. അവരായി അവരുടെ പാടായി..
നമ്മളോട് കരുണ കാണിക്കുന്നവരും ഉണ്ടേ..
ഈ ഫ്രീക്കന്‍മാരു പയ്യന്‍മാര്‍ക്ക് നല്ല മനസ്സാ.. നമ്മള്‍ ഇന്‍ഡിക്കേറ്റര്‍ ഇട്ട് റോഡ് മാറി കേറുമ്പോള്‍ അവരങ്ങ് ഒതുങ്ങിത്തരും..
'' ചേച്ചി പൊയ്ക്കോ എന്നിട്ടു ഞാന്‍ പോയ്ക്കോളാം '' എന്ന മട്ടില്‍..
പിന്നെ പാര്‍ക്ക് ചെയ്ത വണ്ടി എടുക്കാന്‍ പറ്റിയില്ലെങ്കില്‍ അവര്‍ ഓടിയെത്തി സഹായിക്കും..
പാവങ്ങള്‍..കണ്ടാല്‍ ഒരു മെനയില്ലാന്നെയുള്ളു..
വണ്‍വേയിലൂടെ പോകുമ്പോള്‍ പുറകില്‍നിന്ന് ലിമറ്റഡ് സ്റ്റോപ്പ് ബസ് ഹോണ്‍ മുഴക്കുമ്പോള്‍ ഉടലാകെ ഒരു വിറയലാണ്.. എന്നെ കൊണ്ടു പോകാന്‍ പോത്തിന്‍റെ പുറത്ത് കേറി കാലന്‍ എത്തിപ്പോയി എന്നു തോന്നിപ്പോകും..
ഇതേ വിറയല്‍ തന്നെയാണ് ലെവല്‍ ക്രോസ്സില്‍ ഗേറ്റ് അടച്ചു കഴിഞ്ഞാലും .. വണ്ടികളായ വണ്ടികളൊക്കെ ഒരു കടലു പോലെയങ്ങ് പരന്നു കിടക്കുകയല്ലേ..
ഇടയിലൂടെ തുഴഞ്ഞു തുഴഞ്ഞു മറു കര എത്തിക്കഴിഞ്ഞാലുള്ള ഒരു ആശ്വാസം..
''ഹാവൂ.''. അത് പറഞ്ഞിയിക്കാന്‍ വയ്യ..
സകല ദെെവങ്ങളെയും വിളിച്ചു പോകും അതിനിടയില്‍..
സന്ധ്യ കഴിഞ്ഞു റോഡിലിറങ്ങേണ്ടി വന്നാല്‍ പിന്നെ പേടികൊണ്ട് കണ്ണു കാണാന്‍ പറ്റില്ല.. എതിരെ നിന്ന് ലെെറ്റിട്ട് വരുന്ന വാഹനങ്ങളൊക്കെ തീ തുപ്പുന്ന ഭീകര സത്വങ്ങളാണെന്ന് തോന്നും.. ''എന്‍റെമ്മോ''!
കാര്യങ്ങള്‍ ഇങ്ങനെയൊക്കെയാണെങ്കിലും പേടിച്ചു പേടിച്ചു ഒാരോ പ്രഭാതത്തിലും ഞാനും എന്‍റെ വണ്ടിയും റോഡിലേക്ക് ഇറങ്ങും. കാരണം എനിക്കും കൃത്യ സമയത്ത് ഓഫീസില്‍ എത്തണേ.. ബസിനു പിന്നാലെയുള്ള ഓട്ടം മടുത്തിട്ടാ ഈ ശകടം സ്വന്തമാക്കിയത്.. അതുകൊണ്ട് എനിക്ക് വേറെ വഴിയില്ല.. ഈ പാവം പൊക്കോട്ടേ .. ആര്‍ക്കും ശല്യമാവാതെ അടങ്ങിയൊതുങ്ങി.. ''കാത്തോളണേ എന്‍റെ പറശ്ശിനിക്കടവ് മുത്തപ്പാ... എന്‍റെ വരവും കാത്ത് നാലു കുഞ്ഞിക്കണ്ണുകള്‍ വീട്ടിലിരിപ്പുണ്ടേ..''
അജിന സന്തോഷ്
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo