നല്ലെഴുത്ത്

The biggest ever archive in Malayalam Literature. 2.5 crores pageviews, 14000+ creations, 2000+authors and adding on....

New Books

Post Top Ad

Your Ad Spot

ഫെയ്സ്ബുക്ക് വരുത്തിയ വിന


എന്താ ഗായത്രീ ഇത് .ചെറിയ കുട്ടികളെ പോലെ ഇങ്ങനെ പിണങ്ങിയാലോ?" പുറം തിരിഞ്ഞു നിൽക്കുന്ന ഭാര്യയുടെ തോളിൽ കെെ വച്ച് അനുനയ സ്വരത്തിൽ മഹേഷ് പറഞ്ഞു.
"ഞാൻ ചെറിയ കുട്ടിയൊന്നുമല്ല. നിങ്ങളുടെ ചുറ്റികളിയൊക്കെ മനസ്സിലാക്കാനുള്ള പ്രായമൊക്കെ എനിക്കായി" അവൾ വിടാ൯ ഭാവമില്ല.
" ഞാനിന്ന് മെസ്സെഞ്ച൪ തുറന്നിട്ടേയില്ലല്ലോ? പിന്നെന്താ? " (കഴിഞ്ഞ തവണ മെസ്സെഞ്ചറിന്റെ പേരിലാണ് ഞങ്ങൾ വഴക്കിട്ടത്).
അവൾക്കൊരു കുലുക്കവുമില്ല . ഒരേ നി൪ത്തം.
"രാവിലെ പോകുമ്പോൾ നീ കൊണ്ടുവരാ൯ പറഞ്ഞ പച്ചക്കറികൾ ഞാൻ മറക്കാതെ കൊണ്ടു വന്നില്ലേ?" ( ഇടക്കിങ്ങനെ എെബ്രോ പെ൯സിൽ മറന്നു , ചന്ദനതിരി മറന്നു, സാമ്പാർ പൊടി മറന്നു തുടങ്ങിയ കശപിശകളും ഞങ്ങൾക്കിടയിൽ കടന്നു വരാറുണ്ടേ...)
ഇതും ഏറ്റില്ല. ഇനി രക്ഷയില്ല. എന്റെ തലയിലൊന്നും തെളിയുന്നില്ല. നേരം 11 PM. രണ്ട് മണിക്കൂറായി ഈ കോടതി വിസ്താരം തുടങ്ങിയിട്ട്. വാദിയാണേലും പ്രതിയാണേലും വേണ്ടില്ല,ഇതൊന്നു തീർന്നുകിട്ടിയില്ലെങ്കിൽ ഇന്നിനി ഉറങ്ങാൻ സമ്മതിക്കില്ല. അടുത്ത അടവ് അതു തന്നെ. തൊണ്ടയനക്കി ശബ്ദം ഉറപ്പ് വരുത്തി.
" ഗായത്രീ....എന്താണ് പ്രശ്നമെന്ന് പറഞ്ഞില്ലേൽ എന്റെ കയ്യീന്ന് മേടിക്കും."
'ശബ്ദം കുറച്ച് കൂടിപ്പോയോ? വല്ലാത്ത കിതപ്പ് '.
എന്നാലും അവൾക്കൊരനക്കം വന്നിട്ടുണ്ട്.
കയ്യിലിരുന്ന എന്റെ മൊബൈൽ അവൾ എനിക്കു നേരേ നീട്ടി. ഞാനത് വാങ്ങി നോക്കി. ' അനിതാ നമ്പീശന്റേ ഒരു പോസ്റ്റ് ' .ഇതിലെന്തിരിക്കുന്നു?
" ഓ...അത് നിനക്ക് മനസ്സിലായിട്ടുണ്ടാവില്ല അല്ലേ? ഞാൻ വിവരിച്ചു തരാം. അതായത്.... "
" എനിക്കു മനസ്സിലാവാത്തത് നിങ്ങളതിനിട്ട കമന്റാ " അവൾ ഇടക്ക് കയറി പറഞ്ഞു.
മഹേഷ് കമന്റെടുത്തു... 'അനി നന്നായെഴുതി'
രണ്ട്മൂന്ന് പ്രാവശ്യം അവനതുതന്നെ വായിച്ചു. അവനൊരു പ്രശ്നവും കണ്ടില്ല. തിരിഞ്ഞു ഗായത്രിയെ നോക്കി.
" ഓ... അനി , എന്നെ നിങ്ങളിതുവരെ ഗായത്രീന്നല്ലാതെ വിളിച്ചിട്ടുണ്ടോ? " അരിശത്തോടൊപ്പം അവളുടെ കണ്ണും നിറയുന്നുണ്ട്.
' ഇപ്പോഴാണ് കാര്യത്തിന്റെ ഗുട്ട൯സ് പിടി കിട്ടിയത് '.
" അല്ല നിന്നെ ഞാനിങ്ങനെ പേരു ചുരുക്കി വിളിക്കാന്നു വച്ചാൽ " പറഞ്ഞപ്പോഴേക്കും അവ൯ വാ പൊത്തി ചിരിച്ചു. അവൾ വല്ലാതായി.
" പേരുതന്നെ വിളിക്കണമെന്നില്ലല്ലോ? " അപ്പോഴേക്കും അവൾ പോംവഴി കണ്ടെത്തി, മിടുക്കി.
" എന്റെ മോളൂ ഫെയ്സ്ബുക്കിൽ എല്ലാവരും ഫ്രന്റ്സാ . അത് മനസ്സിലാക്ക് ".
" ഏതോ ഒരുത്തി കാരണമാണേലും നിങ്ങളെന്നേ മോളൂന്ന് വിളിച്ചല്ലോ? " വീണ്ടും കല്ലു കടി.
' ആ... എെഡിയ '
അതേ... ഈ സ്ത്രീകളുടെ പേരിൽ വരുന്നവരൊന്നും യഥാർത്ഥത്തിൽ പെണ്ണാവണമെന്നില്ല. പല വിരുതന്മാരും ഫെയ്ക്കായിട്ടും ഇങ്ങനെ ഫെയ്സ്ബുക്കിലുണ്ടാവും.
" സത്യാണോ ചേട്ടാ? " ഇത്തിരി മയമുണ്ട്.
" പിന്നെ... ഈ അനിത തന്നെ ആണാണോന്ന് എനിക്കെത്ര പ്രാവശ്യം തോന്നിയിട്ടുണ്ടെന്നറിയാമോ? "
അവളുടെ മുഖം തെളിഞ്ഞു.
സോറി മഹീഷേട്ടാ. ഞാൻവെറുതെ ചേട്ടനെ തെറ്റിദ്ധരിച്ചു. അവൾ കണ്ണു തുടച്ചു. അവളുടെ മുഖത്ത് പുഞ്ചിരി വിട൪ന്നു.
" ഭഗവാനേ. ഇത്തവണയും നീ കാത്തു " മഹേഷ് നെടുവീ൪പ്പിട്ടു.
( മുബശ്ശിറ കെ.വി )

No comments:

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

Post Top Ad

Your Ad Spot