നല്ലെഴുത്തില്‍ കഴിഞ്ഞ ദിവസങ്ങളില്‍ പ്രസിദ്ധീകരിച്ച ശ്രീ രമേശ് കേശവത്തിന്റെ പേരിട്ടിട്ടില്ലാത്ത കവിതയെയും ശ്രീമതി ഷീജ ഉണ്ണിക്കൃഷ്ണന്റെ 'മുഖപുസ്തകം' എന്ന കവിതയെയും അധികരിച്ച് ചില ചിന്തകള്‍:
നല്ല കവിതകള്‍ എഴുതാന്‍ ശേഷിയുള്ളവരാണ് ഇരുവരും. ഈ കവിതകളെക്കുറിച്ച് മൗനം പാലിയ്ക്കാമെന്നാണ് ആദ്യം വിചാരിച്ചത്. എന്നാല്‍ ആ മൗനം കവികളോടും ഇനി കവിതളെഴുതാനിരിക്കുന്നവരോടും വായനക്കാരോടുമുള്ള ക്രൂരതയായിരിക്കുമെന്ന വിചാരം ശക്തമായപ്പോള്‍ ചിലതു സൂചിപ്പിക്കാന്‍ തന്നെ തീരുമാനിച്ചു.
മലയാളഭാഷയ്ക്ക് കഴിഞ്ഞ ഒരു നൂറ്റാണ്ടിനിടെയുണ്ടായ വളര്‍ച്ചയെക്കുറിച്ചോ മാറ്റങ്ങളെക്കുറിച്ചോ കവിതയിലുണ്ടായിട്ടുള്ള ഭാവുകത്വപരിണാമങ്ങളെക്കുറിച്ചോ രണ്ടുപേരും മനസ്സിലാക്കിയിട്ടുള്ളതായി തോന്നുന്നില്ല. നവമാധ്യമമായ മുഖപുസ്തകത്തെക്കുറിച്ചെഴുതാനാണ് ശ്രീമതി ഷീജ കാലഹരണപ്പെട്ട ഒരു ഭാഷ ഉപയോഗിക്കുന്നത് എന്ന കാര്യം കൗതുകകരമാണ്. മനുഷ്യരെല്ലാം അലസരായിത്തീരുന്നത് മുഖപുസ്തകത്താളില്‍ വീണാണ് എന്നു പറയാന്‍ ഷീജ പ്രയോഗിക്കുന്ന വാക്കുകള്‍ ശ്രദ്ധിക്കുക. കുരുക്ഷേത്രയുദ്ധത്തിന്റെ വര്‍ണനയ്ക്കായി എഴുത്തച്ഛന്‍ ഉപയോഗിച്ച പ്രയോഗങ്ങളെയാണ് ഇത് അനുസ്മരിപ്പിക്കുന്നത്. ചിലയിടങ്ങളില്‍ കുഞ്ചന്‍ നമ്പ്യാരും മനസ്സില്‍ വരും. 'വീണിതല്ലോ', 'അലസരായീടുന്നു', 'വലിച്ചിടുന്ന', 'തീര്‍ന്നിടുന്നു' എന്നീ വാക്കുകള്‍ ഉപയോഗിച്ചിരിക്കുന്നത്, അവിടവിടെ ഭംഗമുണ്ടായിട്ടുണ്ടെങ്കിലും, കവിതയില്‍ നിലനിര്‍ത്തിയിരിക്കുന്ന താളം സംരക്ഷിക്കാനാണെന്നു കാണാം. ഫെയ്‌സ് ബുക്കിലെ കവികള്‍ മാത്രമാണിപ്പോള്‍ ഈ വാക്കുകളുപയോഗിച്ചു കാണുന്നത്!
മറ്റൊന്ന്, കേവലം നാലു വരി ഗദ്യത്തില്‍ പറയാവുന്ന ഒരു വസ്തുതയ്ക്ക് പദ്യരൂപം നല്‍കിയതുകൊണ്ട് എന്തു ഗുണമാണ് ആസ്വാദകനുണ്ടാകുന്നത് എന്നു ചിന്തിക്കുക. കവിതയാകേണ്ടതു മാത്രം കവിതയാകുന്നതാണ് കവിയ്ക്കും വായനക്കാരനും നല്ലത്. കൃത്യമായ താളമോ വൃത്തമോ ദീക്ഷിക്കാന്‍ കഴിയില്ലെങ്കില്‍ പദ്യരൂപത്തില്‍ എഴുതാന്‍ ശ്രമിക്കേണ്ട കാര്യമില്ല. ഗദ്യമായാലും കവിത കവിതതന്നെ. 'ഒന്നു പെയ്താല്‍ മതി, ഒരായുഷ്‌ക്കാലം മുഴുവന്‍ ചോര്‍ന്നൊലിയ്ക്കാന്‍' എന്നു പുതിയ കാല മലയാള കവി പറയുന്നത് മനോഹരമായ കവിതയല്ലേ?
രമേശ് കേശവത്താകട്ടെ, കാല്‍പ്പനികതയുടെ തുടക്കകാലത്തെവിടെയോ ആണ് ഇപ്പോഴും! നീലമിഴികളില്‍ പ്രണയം കണ്ട് ഇപ്പോഴും ആനന്ദബാഷ്പം പൊഴിയ്ക്കുകയാണു കവി. അഭിവന്ദ്യനായ പ്രൊഫ. പ്രയാര്‍ പ്രഭാകരന്‍സാര്‍ പറഞ്ഞതുപോലെ, കാലം മാറിയ കാര്യം പല പുതുകവികളും അറിയുന്നേയില്ല. ചുരുണ്ട മുടികളില്‍ തുളസിക്കതിരും ചൂടി വയല്‍ വരമ്പില്‍ നില്‍ക്കുകയാണ് ഇപ്പോഴും അവരുടെ നായികമാര്‍. കുസുമദലങ്ങളുടെ മഴയില്‍ നനഞ്ഞ് കൈ കോര്‍ത്തു നൃത്തം ചവിട്ടുകയാണ് ഇവിടെ കവിയും നായികയും. 'ഹാ!' എന്നും 'ഹന്ത' എന്നും കവി പ്രയോഗിക്കുന്നു. നാട്ടിടകളില്‍ ചില കവികളുണ്ട്- ആരെങ്കിലും മരിച്ചാലുടന്‍ അവര്‍ കവിതയെഴുതും. 'എന്തു ഞാന്‍ കേള്‍ക്കുന്നു ഹന്ത! മരിച്ചുവോ' എന്നതാണ് അവരുടെ മട്ടെന്ന് ഒ എന്‍ വി കുറുപ്പ് പരിഹസിച്ചതോര്‍ക്കുന്നു. ആശാന്‍ വീണപൂവ് ആരംഭിച്ചത് 'ഹാ!' എന്ന വ്യാക്ഷേപകത്തോടെയാണ്. അവസാനിപ്പിച്ചത്, 'കഷ്ടം!' എന്ന പദത്തിലും. ആ പ്രയോഗങ്ങള്‍ക്ക് ഉദ്ദേശ്യമുണ്ടായിരുന്നു എന്നു കാണാം. പ്രണയം നിത്യമനോഹരമാണെന്ന കാര്യത്തില്‍ സംശയമില്ല. പക്ഷേ ആയിരക്കണക്കിനു തവണ കവിതകളിലൂടെയും സിനിമാഗാനങ്ങളിലൂടെയും കേട്ടുകഴിഞ്ഞ ബിംബങ്ങള്‍ ആവര്‍ത്തിച്ചുപയോഗിക്കുന്നത് കവിതാസ്വാദകരുടെ ക്ഷമ പരീക്ഷിക്കുന്നതിനു തുല്യമാണ്.
ശ്രീമതി ഷീജയും ശ്രീ രമേശ് കേശവത്തും കാവ്യബോധമുള്ള കവികളാണ്. പുതിയ ആശയങ്ങളെ പുതിയ ഭാഷയിലൂടെ അവതരിപ്പിക്കാന്‍ ശേഷിയുള്ളവര്‍. നല്ലെഴുത്ത് അവരുടെ നല്ല രചനകള്‍ക്കായി കാത്തിരിക്കുന്നു. (വൃത്തനിബദ്ധമായി എഴുതാന്‍ പഠനവും പരിശീലനവും ആവശ്യമാണെന്ന് ഞാന്‍ മുമ്പും ഓര്‍മ്മിപ്പിച്ചിട്ടുള്ളതാണ്. ഏ ആറിന്റെ വൃത്തമഞ്ജരി ഉപയോഗപ്പെടും. ആ അധ്വാനത്തിനു കഴിയില്ലെങ്കില്‍ പദ്യത്തെ സ്വതന്ത്രമായി വിട്ടേക്കൂ. ഗദ്യത്തിലും കവിതയെഴുതാം.)
No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക