അയലത്തെ ഉമ്മുകുൽസുവിന്റെ നിക്കാഹ് ഉറപ്പിച്ചത് വളരെ പെട്ടെന്നാണ്. കുസൃതി കാണിച്ച് ഓടി നടക്കുന്ന പെണ്ണാണ്. അവളുടെ ഉമ്മ കല്ല്യാണം പറയാൻ വന്നപ്പോൾ ഞാൻ ചോദിക്ക തന്നെ ചെയ്തു. അല്ല നബീസത്താ.. ഓള് പഠിക്കണ കുട്ടിയല്ലേ? നിക്കാഹ് ഒക്കെ ഇപ്പഴേ വേണോ..? പിന്നെ അവർ പറഞ്ഞ സങ്കടങ്ങൾക്ക് എനിക്ക് പ്രത്യേകിച്ച് മറുപടി ഉണ്ടായില്ല. ബാപ്പയില്ലാത്ത കുട്ടിയാണ്.. ഈ ആലോചന കൊണ്ട് വന്നത് താത്തയുടെ മൂത്ത ആങ്ങളയാണ്.. മോശമല്ലാത്ത പുയ്യാപ്ല. ഇത് ഒഴിവാക്കിയാൽ പിന്നെ ഒരു സഹകരണം കുടുംബക്കാരുടെ അടുത്ത് നിന്നുണ്ടാവൂല.. പിന്നെ കല്യാണം കഴിഞ്ഞാലും പഠിപ്പിക്കാലോ... പലരുടേയും അനുഭവങ്ങൾ കണ്ടത് കൊണ്ടാവാം എന്തോ എനിക്കത്ര വിശ്വാസം തോന്നിയില്ല.
അങ്ങനെ കല്ല്യാണമിങ്ങടുത്തു. ഞങ്ങൾ ചെക്കന്മാരുടെ ഒരു സെറ്റ് നേരത്തെ എല്ലാത്തിനും തയ്യാറായി വന്നിരുന്നു. പന്തൽ സാധനങ്ങളും ഭക്ഷണം തയ്യാറാക്കുന്ന പാത്രങ്ങളൊക്കെ എടുക്കാനും മറ്റും ആഘോഷമായി ലോറിയിലാണ് യാത്ര.. പന്തൽ കെട്ടുന്നതും ഞങ്ങളൊക്കെ തന്നെ... ഇതൊക്കെ നോക്കി നിന്ന് വെറുതേ അഭിപ്രായം പറയുന്ന കാരണവന്മാർക്കും പഞ്ഞമില്ല.
കല്ല്യാണ തലേന്ന് ചെറിയ ചായ സൽക്കാരമുണ്ടായിരുന്നു. അപ്പോഴാണ് എല്ലാവരും ചെറിയ കവറുകളിൽ പൈസയിട്ട് വീട്ട്കാർക്ക് കൊടുക്കുക. വേറെ സാമ്പത്തിക മാർഗമൊന്നുമില്ലാത്തതിനാൽ ഇങ്ങനെ കിട്ടുന്ന പണം കൊണ്ടാണ് പല കൊച്ചു കല്ല്യാണങ്ങളും നടന്ന് പോവുന്നത്. പഠിക്കുന്ന പിളേളരാണെങ്കിലും ചെറിയൊരു തുക ഞങ്ങളും സമാഹരിച്ച് നൽകി.
കല്ല്യാണ തലേന്ന് രാത്രി ഉറക്കമൊന്നുമില്ല. പിറ്റേന്നത്തെ ഭക്ഷണത്തിനുള്ള തയാറെടുപ്പുകളാണ്... കോഴിയും അരിയും കഴുകണം... ഉള്ളി അരിയണം... അങ്ങനെ കിടക്കുന്നു പണികൾ.. ഇതിലൊക്കെ കൂടി വെളുപ്പാൻ കാലം ഒന്ന് ഫ്രഷാവാൻ വീട്ടിലേക്ക് പോവുമ്പോഴാണ് വഴിവക്കിൽ ഒരാൾ ഇരിക്കുന്നത് കണ്ടത്.
നോക്കിയപ്പോൾ നബീസ താത്തയുടെ മൂത്ത ആങ്ങള ഹസ്സൻക ആണ്. ആൾ വളരെ വിഷമത്തിലാണ്.. കാര്യം ചോദിച്ചപ്പോൾ എന്നെ കെട്ടിപ്പിടിച്ച് ഒരു കരച്ചിലായിരുന്നു. ഈ വിവാഹം നടക്കില്ല പോലും.. ആരും അറിയാത്ത ഒരു കാര്യമുണ്ട്.. പുയ്യാപ്ല അൽപം സ്വർണ്ണം സ്ത്രീധനമായി ആവശ്യപ്പെട്ടിരുന്നു. വലിയ കഴിവുള്ള ആളല്ലെങ്കിലും ഹസ്സൻക വാക്ക് കൊടുത്തു. പക്ഷേ വിചാരിച്ച പോലെ സ്വർണ്ണം ശരിയാക്കാൻ അദ്ദേഹത്തിന് സാധിച്ചില്ല.
എനിക്ക് ആലോചിച്ചിട്ട് ഒരെത്തും പിടിയും കിട്ടിയില്ല. അപ്പോഴാണ് ഒരു ചാരിറ്റി പരിപാടിക്ക് പോയപ്പോൾ പരിചയപ്പെട്ട ഷുക്കൂർക്കനെ ഓർമ്മ വന്നത്. ഒരു ജൂവലറി ഉടമയാണ് അദ്ദേഹം. സമയമൊന്നും നോക്കിയില്ല അപ്പോൾ തന്നെ വിളിച്ച് കാര്യങ്ങൾ വിശദമായി സംസാരിച്ചു. എല്ലാം മൂളിക്കേട്ട് തിരിച്ച് വിളിക്കാമെന്ന് പറഞ്ഞ് കട്ട് ചെയ്തപ്പോൾ കടുത്ത നിരാശ തോന്നി.
അഞ്ച് മിനിറ്റ് കഴിഞ്ഞതും ഷുക്കൂർക്ക തിരിച്ച് വിളിച്ചു... കാലത്ത് കടയിൽ വന്ന് വേണ്ട സ്വർണ്ണം എടുത്തോളാൻ... കടക്ക് വേറൊരു പാർട്ണർ കൂടി ഉണ്ടായിരുന്നു.മൂപ്പരോടൊന്ന് ചോദിക്കാനായിരുന്നു അദ്ദേഹം സമയമെടുത്തത്.സന്തോഷം കൊണ്ട് എനിക്ക് നന്ദി പറയാൻ വാക്കുകൾ കിട്ടിയില്ല. കാര്യമറിഞ്ഞ ഹസ്സൻകായുടെ കണ്ണുകളും നിറഞ്ഞു.
വീട്ടിലേക്ക് നടക്കുമ്പോൾ കല്ല്യാണ പെണ്ണായി ഒരുങ്ങി നിൽക്കുന്ന ഉമ്മുകുൽസുവിനെ സങ്കൽപിച്ച് നോക്കി. നന്മയുടെ ഉറവുകൾ ഈ ലോകത്ത് ഇനിയും വറ്റിയിട്ടില്ല.. മനസ്സിന് ഒരുപാട് സന്തോഷവും സമാധാനവും പകരുന്നുണ്ട് അത്. ഒപ്പം ഇതൊന്നും മനസ്സിലാവാത്ത ഉമ്മു കുൽസുവിന്റെ പുയ്യാപ്ലയെ പോലുള്ളവരോട് പുച്ഛം നിറഞ്ഞ സഹതാപവും.
By:
No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക