നല്ലെഴുത്ത്

The biggest ever archive in Malayalam Literature. 2.5 crores pageviews, 14000+ creations, 2000+authors and adding on....

New Books

Post Top Ad

Your Ad Spot

ശരണാലയം.


നളിനീ ....ഞാന്‍ രണ്ട് പെഗ്ഗ് കഴിച്ചിട്ടുണ്ട് നിനക്ക് ഇഷ്ട്ടമാകുമോ ആവോ? തുടക്കത്തിലേ കല്ല്‌ കടിച്ചു എന്ന് നീ കരുതരുത് എനിക്ക് ഇതൊരു പതിവല്ല.
ഇന്ന്‍ എന്‍റെ ജീവിതത്തിലെ ഏറ്റവും സുന്ദരമായ ദിവസം ആണ്.
ഇന്ന്ഞാന്‍ എല്ലാവരുടെയും അനുമതിയോടെ പ്രായപൂര്‍ത്തിയായ
ഒരു പെണ്‍കുട്ടിയുടെ കൂടെ അന്തിയുറങ്ങാന്‍ പോകുന്നു.
ഇന്ന് എന്‍റെ ദാമ്പത്യജീവിതം തുടങ്ങുകയാ.ഒരു പരിചയവും ഇല്ലാത്ത രണ്ട് വ്യക്തികള്‍ തമ്മില്‍ മരണം വരെ ജീവിക്കാന്‍ ഉള്ള ഒരുക്കങ്ങള്‍ തുടങ്ങുന്ന ദിവസം.
ഇത് എല്ലാംകൂടി ഓര്‍ത്തപ്പോള്‍ പെണ്ണേ ..ശകലം പേടി ഇല്ലാതില്ലയിരുന്നു അതാ രണ്ടെണ്ണം കഴിച്ചത്.
പിന്നെ ചില കാര്യങ്ങള്‍ നിന്നോട് പറയുകയും വേണം അത് ഒന്ന്‍ തുടങ്ങാന്‍ രണ്ടെണ്ണം അകത്ത് ചെല്ലാതെ കഴിയില്ല എന്ന ഒരു തോന്നലും.
ഇപ്പോള്‍ താന്‍ ചിന്തിക്കുന്നുണ്ടാകും ആദ്യരാത്രിയില്‍ എല്ലാ പുരുഷന്മാരും പറയാറുള്ള ആ പഴയ പ്രണയം... അവള്‍ ചതിച്ചു
വേറേ ഒരുത്തനെ കെട്ടി ...എനിക്ക് ഇപ്പോള്‍ നീ മാത്രമേയുള്ളൂ...
എന്‍റെ മനസ്സില്‍ നീയല്ലാതെ മറ്റാരുമില്ല എന്നൊക്കെയായിരിക്കും
ഇയ്യാളും പറയാന്‍ പോകുന്നത് എന്ന്.
അല്ല എനിക്ക് പറയാനുള്ളത് അതൊന്നുമല്ല ...
എനിക്ക് അച്ഛനില്ല ചെറുപ്പത്തിലെ മരിച്ചതാ അമ്മയാണ് എന്നെയും ചേച്ചിയേയും വളര്‍ത്തിയതും പഠിപ്പിച്ചതും ഒക്കെ.
ചേച്ചിയേ വിവാഹം കഴിച്ച് അയപ്പിച്ചു അവള്‍ക്ക് ഒരു കുട്ടിയും ആയി. ദേ ..ഇപ്പോള്‍ ഞാനും വിവാഹം കഴിച്ചു.
നമ്മള്‍ മൂന്ന് പേര്‍ മാത്രം ഈ വീട്ടില്‍. മരണം വരെ നമ്മള്‍ ഒരുമയോടെ ഈ വീട്ടില്‍ കഴിയേണ്ടവര്‍ ആണ്.
അമ്മയ്ക്ക് പ്രായം ഒക്കെയായി അതിന്‍റെ ഒരു മൂശേട്ടയും കാര്യങ്ങളും ഒക്കെയുണ്ട് അത് കുറച്ചൊക്കെ താന്‍ സഹിച്ചേ മതിയാകു.
അമ്മയ്ക്ക് എന്നോട് കുറച്ച് സ്വാതന്ത്ര്യം കൂടുതല്‍ ആണ് അത് അമ്മ എന്നോട് കാണിക്കുമ്പോള്‍ തനിക്ക് ദേഷ്യവും വിഷമവും ഒന്നും തോന്നരുത്.
ചിലപ്പോള്‍ എന്നേ ശകാരിക്കും ,ചീത്ത പറയും .തല്ലും അതൊക്കെ കാണുമ്പോള്‍ തന്‍റെ മനസ്സില്‍ അമ്മയോട് ഒരു കെറുവും തോന്നരുത്
തന്‍റെ അമ്മയേപ്പോലെ കരുതണം എന്‍റെ അമ്മയേയും.
എങ്കിലേ നമുക്ക് നല്ല ഒരു കുടുംബജീവിതം പടുത്തുയര്‍ത്താന്‍ സാധിക്കു. കുറച്ചുകഴിയുമ്പോള്‍ നമുക്ക് കുട്ടികള്‍ ആകും അമ്മയ്ക്ക്
പ്രായം ഏറും മൂശേട്ട കൂടും.
തനിക്ക് അത് ബുദ്ധിമുട്ട് ആകുമ്പോള്‍ താന്‍ എന്നോട് പറയും നമുക്ക് അമ്മയേ വല്ല ശരണാലയത്തിലും ആക്കാം എന്ന്.
അതൊന്നും ഒരിക്കലും നടക്കില്ല .കാരണം മരിക്കും വരെ എന്‍റെ അമ്മ നമ്മുടെ കൂടെ ഉണ്ടാകണം എന്ന് എനിക്ക് ആഗ്രഹം ഉണ്ട്.
അത് ഞാന്‍ പാലിക്കും അതിന് നിന്‍റെ സഹകരണം ഉണ്ടാകണം".
"മധുവേട്ടാ....എനിക്കും അമ്മയുണ്ട് എന്നേ വളര്‍ത്തിയതും ഒരു അമ്മയാണ്.
അമ്മ എന്താണെന്നും,ആരാണെന്നും എനിക്കും അറിയാം.എന്‍റെ അമ്മയേ ഞാന്‍ എങ്ങനെ സ്നേഹിക്കുന്നോ അതുപോലെ ഞാന്‍ ഈ അമ്മയെയും സ്നേഹിക്കും.
ഒരിക്കലും അമ്മയേ നമ്മളില്‍നിന്നും വേര്‍പെടുത്താന്‍ ഞാന്‍ പറയില്ല പ്രായമായവരുടെ കുറച്ചൊക്കെ നിര്‍ബ്ബന്ധങ്ങള്‍ ഞാനും കണ്ടിട്ടുണ്ട്
അതൊക്കെ നമുക്ക് സഹിക്കാവുന്നതേയുള്ളൂ.
അതൊന്നും ഓര്‍ത്ത് ഏട്ടന്‍ വിഷമിക്കേണ്ടാ എന്‍റെ ഭാഗത്തുനിന്നും അങ്ങനെ ഒന്നും ഉണ്ടാകില്ല ഞാന്‍ ഉറപ്പ് തരുന്നു".
മധു മണിയറയിലെ ശരറാന്തല്‍ തിരി താഴ്ത്തി ......
"അമ്മേ ...ഇതാ ചായ"
ശാരദാമ്മയുടെ മുറിയില്‍ കൊച്ചുവെളുപ്പാന്‍കാലത്തേ മരുമകള്‍ നളിനി ഒരു ഗ്ലാസ് ചായയുമായി എത്തി.
നളിനിയെ ശാരദാമ്മ ഇരുത്തി ഒന്ന്‍ നോക്കി
"ആഹാ ...രാവിലേതന്നെ അടുക്കള അങ്ങ് കയ്യടക്കിയോ?
കൊള്ളാല്ലോ നീയ് ....അവന് ചായ കൊടുത്തോ??"
"കൊടുത്തു അമ്മേ"
"അത് ശെരി ..അപ്പോള്‍ അതും കഴിഞ്ഞോ?
എന്‍റെ കൈകൊണ്ട് ആയിരുന്നു ഇത്രേം നാളും അവന്‍ കാലത്ത് ഒരു ചായ വാങ്ങി കുടിച്ചോണ്ടിരുന്നത്..ഹാ ..പുത്തനച്ചി പുരപ്പുറം തൂക്കാന്‍ തുടങ്ങി"
അവള്‍ ഒന്ന്‍ ചിരിക്കുക മാത്രം ചെയ്തു ആരാ...?നമ്മുടെ നളിനിയേ
ചായകുടി കഴിഞ്ഞ് എണീറ്റ് വെളിയില്‍ വരുമ്പോള്‍ ശാരദാമ്മ തിണ്ണയില്‍ ഇരുന്ന്‍ ചായ കുടിക്കുന്നു.
മധുവിന് അമ്മയുടെ മുഖത്ത് നോക്കാന്‍ ഒരു ചമ്മല്‍ ആദ്യരാത്രി
കഴിഞ്ഞ് വരുന്ന വരവല്ലേ?
അമ്മയേ ശ്രദ്ധിക്കാതെ മധു മുറ്റത്തേക്ക് ഇറങ്ങി.
കലിപൂണ്ട ശാരദാമ്മ അടുക്കളയില്‍ ഓടിയെത്തി .
"ഡീ...നീ അവന് എന്ത് കൈവിഷം ആണ് കൊടുത്തത് എന്നും രാവിലേ
എന്നോട് എന്തൊക്കെ സംസാരിക്കുന്നവനാ ദേ...ഇന്ന് എന്നേ കണ്ടിട്ടും മുഖം തരാതെ പോയി"
അത് കേട്ടിട്ടും അവള്‍ ഒന്ന്‍ ചിരിച്ചു ആരാ.. ?? നമ്മുടെ നളിനിയേ.
മധു ഓഫീസ്സില്‍ പോയപ്പോള്‍ പറഞ്ഞില്ല പോലും,വൈകിട്ട് വന്നപ്പോള്‍ അമ്മേന്ന്‍ വിളിച്ചില്ല പോലും,കടയില്‍ പോയപ്പോള്‍ എന്തൊക്കെയാമ്മേ വേണ്ടത് എന്ന് ചോദിച്ചില്ല പോലും,നളിനിയേ
തന്നോട് ചോദിക്കാതെ ജോലിക്ക് വിട്ടു പോലും,അവള്‍ ഗര്‍ഭിണിയാണെന്ന്‍ അവന്‍ പറഞ്ഞില്ല പോലും,തുണി എടുത്തപ്പോള്‍
ചേച്ചിയുടെ കുട്ടികള്‍ക്കും കൂടി എടുത്തില്ല പോലും,ഭാര്യവീട്ടില്‍ പോയി അന്തിയുറങ്ങി പോലും ....
ശാരദാമ്മയുടെ ഈ പരിഭവങ്ങള്‍ക്കെല്ലാം വഴക്ക് കേട്ടതോ മരുമകള്‍
അവള്‍ അതിനും ഒന്ന്‍ ചിരിക്കുക മാത്രം ചെയ്തു.
ആര് ...?? നമ്മുടെ നളിനിയേ.
ഈ അഞ്ച് വര്‍ഷത്തില്‍ ഒരു ദിവസം പോലും മനസ്സമാധാനത്തോടെ ഉറങ്ങിയിട്ടില്ല മധു. ഒരു ദിവസം പോലും അമ്മയേപറ്റി ഒരു കുറ്റവും
നളിനി മധുവിനോട് പറയാതിരുന്നിട്ടും...
ഇപ്പോള്‍ ഒരു പുതിയ ശീലവും ശാരദാമ്മയ്ക്ക് തുടങ്ങിയിരിക്കുന്നു
മകനും മരുമകളും കിടക്കുന്ന മുറിയുടെ ജനലിനടുത്ത് പോയി ഒളിഞ്ഞു നില്‍ക്കുക.
വസന്തങ്ങള്‍ കൊഴിഞ്ഞുപൊയ്ക്കൊണ്ടിരുന്നു മധുവിന് മക്കള്‍ രണ്ട്
ശാരദാമ്മയുടെ പ്രായവും ഏറി ഒപ്പം മൂശേട്ടയും നളിനി ജോലി കളഞ്ഞ് മക്കളേ നോക്കാന്‍ വീട്ടില്‍ നില്‍പ്പ്.
"നളിനീ ...ഇന്ന് ഞാന്‍ രണ്ട് പെഗ്ഗ് കഴിച്ചിട്ടുണ്ട് പന്ത്രണ്ട് വര്‍ഷം മുന്‍പ് ഇതുപോലെ ഞാന്‍ രണ്ടെണ്ണം കഴിച്ചിട്ട് തന്നോട് പറഞ്ഞ കാര്യം ഒന്ന്‍ തിരുത്താനാ ഇന്ന്‍ ഞാന്‍ കഴിച്ചത്.
അന്ന് ഞാന്‍ അങ്ങനെ പറഞ്ഞതുകൊണ്ടാകാം ഇത്രയൊക്കെ ദ്രോഹം എന്‍റെ അമ്മ തന്നോട് ചെയ്തിട്ടും അവര്‍ ഇന്നും നമ്മുടെ കൂടെ ജീവിക്കുന്നത്.
മടുത്തു നളിനീ ...മടുത്തു ഈ പന്ത്രണ്ട് വര്‍ഷം മനോസുഖം എന്തെന്ന് അറിഞ്ഞിട്ടില്ല ഞാന്‍.
ഒരു മകനായ എനിക്ക് ഇങ്ങനെ തോന്നീ എങ്കില്‍ അവരുമായി ഒരു ബന്ധവും ഇല്ലാത്ത താന്‍ എത്ര സഹിച്ചു കാണും?
വയ്യ ഇനി ....വയ്യ അമ്മയേ നമുക്ക് ഏതെങ്കിലും ശരണാലയത്തില്‍ ആക്കിയാലോ" .??
അപ്പോളും ഒന്ന്‍ ചിരിച്ചു അവള്‍ ആര് ...??നമ്മുടെ നളിനിയേ.
"വേണ്ടാ മധുവേട്ടാ ...അത് വേണ്ടാ. പന്ത്രണ്ട് വര്‍ഷം ഞാന്‍ സഹിച്ചത്
മധുവേട്ടന്‍റെ അമ്മ മരിക്കും വരെ നമ്മുടെ കൂടെ ജീവിക്കണം എന്ന
ആഗ്രഹത്തോടെ ആണ്.
പലതും ഞാന്‍ സഹിച്ചു, ക്ഷമിച്ചു. ഈ പന്ത്രണ്ട് വര്‍ഷത്തില്‍ ഒരു ദിവസം പോലും ഇല്ല അവര്‍ എന്നേ വഴക്ക് പറയാതിരുന്ന ദിവസം
ഈ അമ്മ എന്നേ ഉപദ്രവിച്ചിട്ടുണ്ട് എന്നെങ്കിലും ഒരു വാക്ക് ഞാന്‍
മധുവേട്ടനോട് പറഞ്ഞിട്ടുണ്ടോ ??
മധുവേട്ടാ ...തന്‍റെ കുടുംബം സന്തോഷമായി ജീവിക്കാന്‍ ആയിരിക്കും എല്ലാ കുടുംബിനികളും ആഗ്രഹിക്കുന്നത്.
അതിന് വിലങ്ങുതടിയായി ആരെങ്കിലും നിന്നാല്‍ അവള്‍ അതിനേ ഒഴിവാക്കാന്‍ ശ്രമിക്കും .ആ വിലങ്ങുതടി ഭര്‍ത്താവിന്‍റെ അമ്മയായാലും,അച്ഛനായാലും,സഹോദരിയായാലും,
കാമുകിയായാലും അത് വെട്ടിമാറ്റാന്‍ അവള്‍ ശ്രമിക്കുക തന്നെ ചെയ്യും അപ്പോഴാകാം പല മാതാപിതാക്കളും ശരണാലയത്തില്‍ ആകുന്നത്".
"പക്ഷേ അതൊന്നും സമൂഹത്തിന് അറിയില്ല അവര്‍ അറിയാന്‍ ശ്രമിക്കുന്നുമില്ല അവര്‍ മരുമകളേ മാത്രം കുറ്റക്കാരിയായി ചിത്രീകരിക്കുന്നു.
അവള്‍ വന്നതിന് ശേഷം ആണ് അവര്‍ വഴിയാധാരമായത് എന്നാണ്
എല്ലാവരും പറയുക സത്യാവസ്ഥ ആരും മനസ്സിലാക്കില്ല .
സ്വന്തം സുഖത്തിനായി ചെയ്യുന്നവര്‍ ഉണ്ടാകാം ഇല്ല എന്ന് ഞാന്‍ പറയുന്നില്ല എങ്കിലും ഏറെയും നടക്കുന്നത് മറിച്ചാണ്.
ഞാന്‍ പറയേണ്ടത് ഇപ്പോള്‍ മധുവേട്ടന്‍ പറഞ്ഞില്ലേ ?
മരുമകള്‍ പറയേണ്ടിയത് മകന്‍ പറഞ്ഞു.
വേണ്ടാ അമ്മ ഇവിടെ തന്നെ ജീവിക്കട്ടെ മരിക്കുവോളം ഞാന്‍ അമ്മയുടെ മൂശേട്ടകള്‍ പൊരുത്തപ്പെട്ടു കഴിഞ്ഞു.
ഇപ്പോള്‍ എനിക്ക് ഒരു വിഷയമേ അല്ല അതൊന്നും. ഇരുകൈകളും
ചേര്‍ത്ത് അടിച്ചു എങ്കിലേ ശബ്ദം ഉണ്ടാകു മധുവേട്ടാ...
അമ്മ ഒരു കൈകൊണ്ട് വായുവില്‍ അടിക്കട്ടെ കൈ കുഴയുവോളം
അവള്‍ മുറിയിലേ ശരറാന്തലിന്‍റെ തിരി താഴ്ത്തി ......
ജനലരുകില്‍ എല്ലാം കേട്ടുകൊണ്ട്നിന്ന ശാരദാമ്മയും മിഴികള്‍
തുടച്ച് തന്‍റെ മുറിയിലേക്ക് പോയി ............
നൂറനാട് ജയപ്രകാശ്

No comments:

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

Post Top Ad

Your Ad Spot