നല്ലെഴുത്ത്

The biggest ever archive in Malayalam Literature. 2.5 crores pageviews, 14000+ creations, 2000+authors and adding on....

New Books

Post Top Ad

Your Ad Spot

ഹാജ്യാരുടെഹീറോസൈക്കിള് - ഭാഗം-2


ഞാന്‍ ഡ്രസ്സ്‌ ചെയ്ത് പുറത്തേക്ക് വരുമ്പോഴും ഹാജ്യാര്‍
അക്ഷമനായി മുറ്റത്തൂടെ നടക്കുന്നുണ്ട്...
''വെക്കം ബരീന്‍...''
എന്നെ കണ്ട ഹാജ്യാര്‍ നടത്തം തുടങ്ങി...
ഞാന്‍ പിറകെയും... പക്ഷെ ഒപ്പം എത്താന്‍ നമ്മള്‍ ഓടേണ്ടി വരും..
അത്രക്ക് സ്പീഡാണ് ഹാജ്യാരുടെ നടത്തം.
ഗഫൂര്‍ ഗള്‍ഫിലേക്ക് തിരിച്ചുപോയപ്പോള്‍ എന്നെയാണ് വണ്ടിയോടിക്കാന്‍ ഏല്‍പ്പിച്ചത്... അങ്ങനെ സ്ഥിരമായി ഓട്ടം ഒന്നും കാണില്ല... അടുത്തൊക്കെ ഹാജ്യാര്‍ ഒട്ടോയിലാണ് പോവുക...
ദൂരെ എവിടേലും പോകാന്‍ ഉണ്ടെങ്കിലും തലേദിവസം തന്നെ പറയും...
ഗഫൂര്‍ പോകും മുന്‍പ് എന്നെ മാറ്റി നിര്‍ത്തിക്കൊണ്ട് പറഞ്ഞു ''വണ്ടി സൂക്ഷിച്ചു ഓടിച്ചാ മതി, അത്ര സ്പീഡ് ഒന്നും വേണ്ട...
പിന്നെ ഒരു കാര്യം ഉപ്പയുടെ സ്വഭാവം നിനക്കറിയാലോ മൂപ്പര്‍ പലതും പറയും അതൊന്നും നീയത്ര കാര്യായിട്ട് എടുക്കേണ്ട ...''
ഗഫൂര്‍ പറഞ്ഞത് ശരിയാണെന്ന് എനിക്കും തോന്നി, വണ്ടി നല്ല വേഗതയില്‍ പോയിക്കൊണ്ടിരിക്കുമ്പോള്‍ പെട്ടെന്നായിരിക്കും ഹാജ്യാരുടെ നിര്‍ദേശം.
''ബണ്ടി ഇബടെ നിര്‍ത്ത്...''
പോരാത്തതിന് എത്ര സ്പീഡില്‍ പോയാലും മൂപ്പര്‍ക്ക് വേഗം പോര എന്നാ സ്ഥിരം പരാതി... എന്താ ബസീറെ ഇജ്ജ് ഈ കാട്ടണേ... ചവിട്ടി ബിട്... സൂചി മുട്ടട്ടെ...''
ഹജ്യാരെ
ഓടിക്കൊണ്ടിരിക്കുന്ന വണ്ടി അങ്ങനെ പെട്ടെന്ന് നിര്‍ത്താനൊന്നും പറ്റില്ലെന്ന് പറഞ്ഞാല്‍ ഹാജ്യാര്‍ ഉണ്ടോ കേള്‍ക്കുന്നു...
''അനക്കെന്താ നിര്‍ത്തിയാല് ഞമ്മളെ ബണ്ടി ഞമ്മക്ക് തോന്നും പോലെ നിര്‍ത്താം ന്തേയ് ...ഇജ്ജ് അന്നേ പടിപ്പിക്കൊന്നും മാണ്ട ബസീറെ ...''
ഹാജ്യാര്‍ അങ്ങനെ ഒരോ ചിന്തകളില്‍ അഭിരമിച്ചിരിക്കുമ്പോള്‍ ആവും പെട്ടെന്ന് ഇടയ്ക്ക് എവിടേലും കേറാനുള്ള കാര്യം ഓര്‍മ വരിക
അപ്പോഴാണ് ഈ പെട്ടെന്നുള്ള തിരിക്കലും നിര്‍ത്തലുമൊക്കെ വേണ്ടി വരിക...
ഗഫൂര്‍ പറഞ്ഞ വാക്കുകള്‍ മനസ്സില്‍ ഉള്ളത് കൊണ്ട് ഞാന്‍ ഒരു മയത്തിനൊക്കെ അങ്ങനെ ഹാജ്യരെയും കൊണ്ട് സ്റ്റിയറിംഗ് പിടിച്ചു...
യാത്ര കാറില്‍ ആയിട്ടും പഴയ സൈക്കിള്‍ ഉണ്ടാക്കിയ ഹാംഗ് ഓവറിലാണ് ഹാജ്യാര്‍ എന്ന് പലപ്പോഴും തോന്നിയിട്ടുണ്ട്..
കാര്‍ വാങ്ങിയ ദിവസം തന്നെ ഹാജ്യരെയും കയറ്റി ഗഫൂര്‍ കുറ്റിലക്കടവ് ചന്തയിലേക്ക് പോയി, ഞാന്‍ പിറകിലെ സീറ്റിലും ഹാജ്യാര്‍ മുന്നിലും
വീട്ടില്‍ നിന്ന് ഗേറ്റ് കടക്കുമ്പോള്‍ തന്നെ വഴിക്കരികെ ഒരു മുരിങ്ങ മരം നില്‍പ്പുണ്ട്
അതിന്ടെ ചില്ലകള്‍ വഴിയിലേക്ക് ചാഞ്ഞു കിടപ്പുണ്ട് വണ്ടിയുടെ മുന്‍വശത്തെ ഗ്ലാസ്സില്‍ മുരിങ്ങയുടെ ചില്ലകള്‍ വന്നു മുട്ടിയപ്പോള്‍ ഹാജ്യാര്‍ തല താഴ്ത്തി പിടിച്ചു..
ഓരോ മരച്ചില്ലയും ചെടികളുടെ കൊമ്പുമൊക്കെ വരുമ്പോഴും ഹാജ്യാരുടെ ഈ തല താഴ്ത്തല്‍ തുടര്‍ന്നു..
അപ്പോഴൊക്കെ ഗഫൂര്‍ താക്കീത് എന്നോണം ഹാജ്യാരേ നോക്കും...
ഞാനാണേല്‍ ചിരിയടക്കാന്‍ പാടുപെടുകയാണ്
അവസാനം സഹികെട്ട് കൊണ്ട് ഗഫൂര്‍ പറഞ്ഞു ''ഉപ്പ ഇങ്ങള് ഇങ്ങനെ തല താഴ്ത്തേണ്ട ...''
''അതല്ല മാനെ ഞമ്മള്‍ സൈക്കിളില്‍ വരുമ്പം ചെയ്യുന്നതല്ലേ അതിപ്പം പെട്ടെന്നങ്ങനെ മാറ്റാന്‍ പറ്റോ...'' ഹാജ്യാരുടെ വാക്കുകള്‍ കൂടി കേട്ടതോടെ എന്റെ ചിരി അല്‍പ്പം ഉറക്കെയായി..
ഹാജ്യാര്‍ എന്നെ നോക്കി കണ്ണുരുട്ടി...
ഞങ്ങളുടെ യാത്ര കരുവത്തി സ്കൂളിന് മുന്നിലൂടെയാണ്‌...
സ്കൂള്‍ വിട്ട സമയം...
കുട്ടികള്‍ റോഡിലാകെ നിറഞ്ഞു നടക്കുകയാണ്...
ഗഫൂര്‍ വളരെ ശ്രദ്ധിച്ചാണ് വണ്ടിയോടിക്കുന്നത്... എന്നിട്ടും
ഹാജ്യാരുടെ കൈ ഇടയ്ക്കിടെ സ്റ്റിയറിംഗിലേക്ക് നീണ്ടു ചെന്നു...
''കുട്ട്യോള്‍ വട്ടം ചാട്യാ ആകെ അല്‍ക്കുല്‍ത്ത് ആവും...''
ഒരു തവണ സ്റ്റിയറിങ്ങില്‍ പിടിക്കുകയും ചെയ്തു...
ഇന്ന് ഹാജ്യാര്‍ ഗഫൂറിന്ടെ ക്ഷമയുടെ നെല്ലിപ്പലക ഇളക്കിയെടുക്കും..
ഞാന്‍ മനസ്സില്‍ പറഞ്ഞു...
തൃഫല വളവ് എത്തിയപ്പോള്‍ മുന്‍പില്‍ അതാ പ്രസാദ്‌ ലോറി...
ഗഫൂര്‍ വണ്ടി ഒതുക്കുന്നതിന് മുന്‍പേ ഹാജ്യാര്‍ സ്റ്റിയറിങ്ങില്‍ പിടുത്തമിട്ടു, വല്ല വിധേനയും ഹാജ്യാരുടെ കൈ മാറ്റി ഗഫൂര്‍ വണ്ടി ഒതുക്കി നിര്‍ത്തി.
ഹാജ്യാരുടെ നേരെ ഒച്ചയെടുത്തു..
''ഉപ്പയെന്താ കളിക്ക്യാ..?
''ഒന്നുകില്‍ വണ്ടി ഉപ്പയോടിച്ചോ, അല്ലെങ്കില്‍ ഞാന്‍ ഓടിക്കാം എന്തായാലും രണ്ടാള്‍ക്കും കൂടി ഒരു വണ്ടി ഓടിക്കാന്‍ പറ്റില്ല...''
''ഇല്ല മാനെ ജ്ജ് തന്നെ ബണ്ടി ഓടിച്ചോ...ഞമ്മള്‍ പെറകീല് ഇരുന്നോളാം ...''
''അതാ നല്ലത്...'' ഗഫൂറിനും അത് സമ്മതായിരുന്നു.
എന്തായാലും അത് പിന്നീട് ശീലമായി അല്ലെങ്കില്‍ എന്റെ കാര്യം പോക്കായേനെ...
ഹാജ്യാരുടെ വീടിന് മുന്‍പില്‍ എത്തുമ്പോള്‍ തിത്തുമ്മത്ത എന്തോ തിരഞ്ഞു നടക്കുന്നുണ്ട്..
''തിത്തുമ്മാ നീയിതു വരെ ഒരുങ്ങീലെ ..?
''ഞമ്മ എപ്പളെ ഒരുങ്ങി...''
''എന്നാ ബാ കേറ്... ''
ഹാജ്യാര്‍ കാറിന് നേരെ കൈചൂണ്ടി കൊണ്ട് പറഞ്ഞു.
''അല്ല ബഷീറേ ഇജ്ജ് നാസ്ത്യാക്കോ... ?
ഞാന്‍ നിഷേധാര്‍ത്ഥത്തില്‍ തലയാട്ടി
എന്നാ മാന്‍ കേറിയിരിക്ക് പിട്ടും കടലേം ഇണ്ട്...'
''അപ്പഴേക്കും എനക്ക് കൊറച്ചു പണീണ്ട്...''
എന്നും പറഞ്ഞു തിരിഞ്ഞു നടന്ന തിത്തുമ്മത്ത ഞാന്‍ പുട്ടും കടലേം കഴിച്ചു വരുമ്പോഴും എന്തോ തിരയുകയാണ്...
''അല്ല ഇങ്ങള് കൊറേ നേരായല്ലോ എന്തോ തിരയാന്‍ തൊടങ്ങീട്ട്...?
''അതുപിന്നെ ഞമ്മളെ ഒരു ചെരിപ്പ് കാണാനില്ല...
''ഇതിപ്പോ നടാടെ ഒണ്ടായ കാര്യോന്നല്ലല്ലോ തിത്തുമ്മാ,
അനക്ക് ഇത് തന്നല്ലേ പണി ...''
ഹാജ്യാര്‍ പല്ല് കടിച്ചു
സംഗതി ഹാജ്യാര്‍ പറയുന്നതിലും കാര്യമുണ്ട്
തിത്തുമ്മത്തയുടെ സ്ഥിരം പരിപാടിയാണിത് എവിടേലും പോയാല്‍
ചെരിപ്പ് മാറിയിട്ട് വരും അതും ഒരു കാലിലെ മാത്രേ മാറൂ...
അതെങ്ങനെയെന്നു ഇതുവരെ ആര്‍ക്കും മനസിലായിട്ടില്ല..
ഇന്നലെ രാത്രി ഒരു മരണ വീടില്‍ പോയിരുന്നു...
അവിടെ നിന്നാവാനാണ് സാധ്യത...
''ന്തായാലും ബണ്ടീല്‍ കേറ്...''
ഹാജ്യാര്‍ ആദ്യം വണ്ടിയില്‍ കയറി പിറകെ രണ്ടു കാലില്‍ രണ്ടു തരത്തിലുള്ള ചെരിപ്പുമിട്ട്‌ തിത്തുമ്മത്തയും...
ഹാജ്യാരുടെ മാരുതി 800 എയര്‍പോര്‍ട്ട് ലക്ഷ്യമാക്കി നീങ്ങി...
കഥ തുടരും..

No comments:

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

Post Top Ad

Your Ad Spot