Showing posts with label ദിൽനധനേഷ്. Show all posts
Showing posts with label ദിൽനധനേഷ്. Show all posts

കാക്കാത്തിയമ്മ


മകരക്കൊയ്ത്ത് കഴിഞ്ഞ് പാടങ്ങൾ വിണ്ടടരുമ്പോൾ,
കാവുകളിൽ കൂത്തുകൂറയിടുമ്പോൾ, ചെണ്ടയും മദ്ദളവും പതംപറഞ്ഞ് കരയാൻതുടങ്ങുമ്പോൾ.....
ഞങ്ങളുടെനാട്ടിൻപുറത്ത് പതിവായി മുഴങ്ങിക്കേൾക്കാറുള്ള ഒരു ശബ്ദമുണ്ട്.
"കൈ നോക്കാണാമ്മാ.... കൈയ്..
ഒള്ളത് ഒള്ളതായി പറയും....
ഭാവി. .. ഭൂതം.. വർത്തമാനം... എല്ലാം പറയും........"
കേരളത്തിന്റെ അതിർത്തിഗ്രാമങ്ങളിലെവിടെയോ നിന്ന് പാലക്കാടൻകാറ്റിനൊപ്പം കുന്നിറങ്ങി,
നിറംമങ്ങിയ ചേലചുറ്റി, നെറ്റിയിൽ ചുവപ്പും, കൈകളിൽ പച്ചയും കുത്തി, കാട്ടുപൂക്കൾ തിരുകിയ മുടിക്കെട്ടുമായി , കുപ്പിവളകൾ കിലുക്കി, ഒരു തോളിൽ ഭാണ്ഡവും , മറുതോളിൽ കിളിക്കൂടുംതൂക്കി, നാലുംകൂട്ടി മുറുക്കിച്ചോപ്പിച്ച് ,
ചറപറെച്ചിലയ്ക്കുന്ന നാക്കുമായി ഞങ്ങളുടെ നാട്ടിലെത്താറുണ്ട്
കാക്കാത്തിയമ്മ.......
അകലെനിന്ന് ഈ ശബ്ദം മുഴങ്ങുമ്പോഴേ കൈനോക്കി ലക്ഷണംകേൾക്കാൻ വിടർത്തിപ്പിടിച്ച വലതുകയ്യുമായി, കുട്ട്യോൾടച്ഛൻറെ സമ്മതവുംവാങ്ങി വീട്ടമ്മമാർ ഉമ്മറപ്പടിയിൽ കാത്തിരിക്കും....

'കാക്കാത്തി കൈവെള്ളയിൽതുപ്പും'
എന്ന് പറഞ്ഞു കൊണ്ട് ചില അമ്മമാർ തങ്ങളുടെ ഇല്ലായ്മ കുട്ടികളിൽനിന്ന് മറച്ചുപിടിക്കാനും ശ്രമിച്ചിരുന്നു..
തത്തപ്പെണ്ണിന് പിഴക്കില്ലെന്ന മുഖവുരയോടെ കാക്കാത്തിയമ്മ കൂടുതുറക്കുമ്പോൾ തത്തമ്മ കൂടുവിട്ടിറങ്ങും.
മുരുകനും, പരമശിവനും,രാമനും സരസ്സ്വതിയും, ഹനുമാനും.... അങ്ങനെ പരശ്ശതം ദൈവങ്ങളുറങ്ങുന്ന ചീട്ടുകളിൽ നിന്ന് ഒരെണ്ണം ചുവന്നചുണ്ടുകൾക്കൊണ്ട് കൊത്തിയെടുത്ത് തത്തപ്പെണ്ണ് തിരികെ കൂട്ടിൽകയറും..
ചീട്ടുകയ്യിലെടുത്ത്, കൈപ്പടംവിടർത്തിനോക്കി , ചെറുചിരിയോടെ കാക്കാത്തി പതുക്കെ വാചാലയാകും....
അന്തസ്സുളള കുടുംബത്തിലാണുപിറന്നതെന്നും വെണ്ണപോലലിയുന്ന മനമാണെന്നും വാഴ്ത്തും.
വീട്ടമ്മയ്ക്ക് മക്കളെത്രയെന്നും, മൂത്തവൾ ശൂരനെന്നും, കെട്ടിച്ചു വിടേണ്ടതെങ്കിലും ഇളയവൾ കുടുംബത്തിന്റെവിളക്കെന്നും ചൊല്ലും. ..
കന്യകയെങ്കിൽ രാമനേപ്പോലൊരുവൻ വരുമെന്നും, പ്രാണൻപോയാലും സ്നേഹത്തിൽപ്പൊതിയുന്നവൻ ആയിരിക്കുമെന്നും കൊതിപ്പിക്കും...
യുവാക്കളെങ്കിൽ
പല ദേശങ്ങൾതാണ്ടി അലയേണ്ടിവരുമെങ്കിലും നല്ല ഉദ്യോഗം ലഭിക്കുമെന്നും, ഉയർന്ന നിലയിലെത്തുമെന്നും, ലക്ഷ്മിയേപ്പോലൊരുവൾ കാത്തിരിപ്പുണ്ടെന്നും സമാധാനിപ്പിക്കും...
ഗൃഹനാഥന്മാർക്ക്
പരമശിവനെപ്പോലെ മുൻകോപിയെങ്കിലും കുടുംബം വിട്ടൊരുകളിയില്ലെന്നുപറഞ്ഞ്, വരാനിരിക്കുന്ന നല്ലകാലത്തെ തടയാൻ ഉറ്റവരും ഉടയവരും ഉഴറി നടപ്പുണ്ടെന്ന് മുന്നറിയിപ്പ് നൽകും....
ഒടുവിൽ ദൈവേച്ഛയാൽ സർവ്വം ശുഭമാകുമെന്ന് ആശ്വസിപ്പിക്കും.
തത്തപ്പെണ്ണിൽ മനംമയങ്ങിയിരിക്കുന്ന കുഞ്ഞുമക്കൾക്ക് ദൃഷ്ടിദോഷം പറ്റാതിരിക്കാൻ നാവേറുപാടും....
കൊട്ടനുറുപ്പികയും അരിയോ തേങ്ങയോ അങ്ങനെ നാശമാവാത്തതെന്തെങ്കിലും കൈനീട്ടം വാങ്ങി പടിയിറങ്ങും.
പിന്നെ അടുത്ത വീട്ടിലേക്ക്......
കൊയ്ത്തു കഴിഞ്ഞ പാടങ്ങളിൽ നിന്ന് വാണിഭച്ചന്തകൾ കളമൊഴിയുമ്പോൾ,
കാളയും തേരും കാവിറങ്ങുമ്പോൾ. .....
തോളിൽ കിളിക്കൂടുംതൂക്കി, കനമേറിയ മടിശ്ശീലയുമായി, വെയിൽവീഴ്ത്തിയ നിഴലിനൊപ്പം ആടിയാടി, വിണ്ടുകീറിയ പാദങ്ങളുറപ്പിച്ച്, പൊടി പാറുന്ന ചെമ്മൺപാതയിലൂടെ നടന്നുമറയും
കാക്കാത്തിയമ്മ......
ദിൽനധനേഷ്

നെയ്‌വിളക്ക്

മരോട്ടിക്കാവിലെ ഭഗോതിയ്ക്ക് നെയ് വെളക്ക് നേർന്നേൻറെ പിറ്റേദിവസാണ് അതുണ്ടായത്. ആ പെണ്ണുകാണൽ. കൃത്യായി പറഞ്ഞാൽ ൻറെ എൺപത്തിയഞ്ചാമത്തെ പെണ്ണുകാണൽ.
അല്ല അതിനിപ്പോ ആരേം പറഞ്ഞിട്ടും കാര്യംല്യേയ്..
അത്ര സുന്ദരിയൊന്ന്വല്ലാലോ ഞാന്. തരക്കേടില്യാന്നു മാത്രം. അതോണ്ടന്ന്യാവും ഈ ഇരുപത്തിരണ്ടു വയസ്സുവരെ ഒരാളുപോലും പ്രണയംന്നു പറഞ്ഞ് പിന്നാലെ വരാഞ്ഞതും. അങ്ങനെ തീർത്തു പറയാൻ പറ്റില്യാട്ടോ... ഒന്നു രണ്ടു പേരൊക്കെ ൻറെ ചുറ്റും വട്ടമിട്ടു പറക്കാൻ ശ്രമിച്ചിട്ട്ണ്ട്.....
അയ്യട ചെവികൂർപ്പിക്കണ്ട . അതൊക്കെ ൻറെ രഹസ്യങ്ങളാ...
അപ്പോ പറഞ്ഞു വന്നത് ന്താന്ന്വച്ചാൽ ൻറെ എൺപത്തിയഞ്ചാം പെണ്ണുകാണൽ. രാവിലെ ജോലിക്ക് പോകാൻ ഒരുങ്ങിയെറങ്ങ്യേപ്പളാണ് അച്ഛന്റെ ആജ്ഞ.
"ന്ന് പോണ്ടാ.. നെന്നെ കാണാൻ ഒരൂട്ടര് വരണ്ട്."
കേട്ടപാടേ ഞാനെതിർത്തു.
"പറ്റില്യ... നിക്ക് പോണം"
പക്ഷേ തീർത്തു പറഞ്ഞു അച്ഛൻ
"ന്ന് പോണ്ടാ..."
"ന്നാ പിന്നേ... രാവിലേ പറയാര്ന്നില്യേ അച്ഛന്. ഞാനീ ഉട്ത്തൊര്ങ്ങി ചോറും വെള്ളോക്കെ കെട്ടിപ്പൊതിഞ്ഞ് എറങ്ങണ വരെ പറയാൻ കണ്ടില്യേ...? അവരോട് ഞായറാഴ്ച വരാൻ പറയൂ."
"ൻറെ ഭഗോത്യേ... ന്തൊക്കെയാ ൻറെ കുട്ട്യേ നീയ്യ് പറേണത്? കല്യാണത്തെക്കാൾ വല്താണോ നെനക്കാ പ്രൈവറ്റ്സ്ഥാപനത്തിലേ ജോലി? "
വിറച്ചു വിറച്ച് അച്ഛമ്മ അച്ഛന്റെ സൈഡു ചേർന്നു.
"കല്യാണല്ലല്ലോ അച്ഛമ്മേ , പെണ്ണുകാണല്ലേ. വരണോരൊക്കെ വന്നപോലങ്ങട് പോവും.... നിക്ക് മത്യായീ..."
പറഞ്ഞു തീർന്നതും ഒരു വണ്ടി മുറ്റത്തേക്ക് കയറി. ന്നെ വലിച്ചോണ്ട് അച്ഛമ്മ അകത്തേക്കും.
എത്രതവണ കാണാൻ വന്നോര്ടെ മുന്നില് കാഴ്ചവസ്തുവായി നിന്നാലും ഒരു പരിഭ്രമോക്കെ ണ്ടാവൂലോ..... വന്നോരൊക്കെ ന്തൊക്ക്യോ ചോയ്ച്ചു. ഞാൻ മറുപടീം പറഞ്ഞു. ചെറ്ക്കനാച്ചാ ഒന്നും മിണ്ട്യൂല്ല്യ. പോവാന്നേരം അവരുടെ കൂട്ടത്തിലാരോ പറയണ കേട്ടു .
"കുട്ട്യോട് യാത്ര പറയെടാ.. "
ന്നാ പിന്നെ അതൊന്ന് കാണാലോന്ന്ള്ള ഭാവത്തില് ഞാനും നിന്നു. പോവാനിറങ്ങിയ ചെക്കൻ തിരിഞ്ഞ് അമ്മയെ നോക്കി
"അപ്പോ ശരി..."
എന്നേ ഒന്നു നോക്കീതുപോലൂല്യ. അഞ്ചുമിനിറ്റോണ്ട് മെനഞ്ഞെടുത്ത സങ്കല്പക്കൊട്ടാരം ദാ കെടക്ക്ണൂ തവിടുപൊടിയായി...
അന്ന് വൈകീട്ട് ഞാൻ വീട്ടിലെത്ത്യേപ്പോ എല്ലാരും കൂടി വട്ടട്ട് ന്നോടൊര് ചോദ്യം
"ആ ചെക്കനെ നെണക്ക് പിടിച്ച്വോ മോളേ...? അവര് വിളിച്ചാ ന്താ പറയണ്ടേ?"
ന്നെ ഒന്ന് നോക്കുക പോലും ചെയ്യാതെ പ ടിയിറങ്ങിയ ആ രൂപം മനസ്സിൽ തെളിഞ്ഞു
"ഓ.... ങ്ങളൊക്കെ ന്താന്ന്വച്ചാൽ ചെയ്യ്.."
അലസമായി മറുപടി കൊടുത്ത് ഞാനെൻറെ ലോകത്തേക്ക് ചേക്കേറി.
പിന്നെ രണ്ടു ദെവസം വല്യ ഒച്ചപ്പാടൊന്നൂല്യാണ്ട് കടന്നുപോയി. മുന്നാം ദിവസം രാവിലേത്തന്നേണ്ട് മാമന്മാരും ചെറ്യച്ഛന്മാരും എല്ലാം വീട്ടിലേക്കു വരണു. ഞാൻ പൊതുവേ ഒരു മിണ്ടാപ്രാണിയായോണ്ട് വല്യ കാര്യങ്ങളൊന്നും അന്വേഷിക്കാണ്ടെ ഞാൻ ഓഫീസിൽ പോയി. വൈകീട്ട് വന്നപ്പഴും അവരാരും പോയ്ട്ടില്യ. കാര്യായി ന്തോ ചർച്ച ചെയ്തോണ്ടിരുന്ന അവർക്കായി ഒരു പുഞ്ചിരി സമ്മാനിച്ച് ഞാൻ അകത്തേക്കു കയറി. അപ്പഴാണ് അമ്മ പറേണത്
"ഞായറാഴ്ചയാ മോളേ നിശ്ചയം, ഇനി മൂന്നു ദെവസേള്ളൂ.. മ്മക്ക് നാളെത്തന്നെ പോണം മരോട്ടിക്കാവില്ക്ക്."
നിശ്ചയം ആർഭാടയിത്തന്നെ കഴിഞ്ഞു. ദിവസങ്ങള് നാലഞ്ചെണ്ണം പിന്നേം കഴിഞ്ഞു. എല്ലാരും ചെക്കൻ വിളിക്കണ കാര്യം പറഞ്ഞു കളിയാക്കാൻ തൊടങ്ങി. കൂട്ടുകാരാന്ന്വെച്ചാ പാതിരാത്രി പോലും മിസ്ഡ് കോളടിക്കാന്തൊടങ്ങി. ഏയ്... ൻറെ ഫോൺ ബിസിയാണോന്ന് അറിയാനേയ്... ന്നാലല്ലേ അവർക്ക് ന്നെ കള്യാക്കാൻ പറ്റ്ള്ളൂ...
എല്ലാം കേട്ടപ്പോ ഞാനും നെയ്തൂ ഒരൂട്ടം സ്വപ്നങ്ങള്. എപ്പോഴും ഫോൺ ചേർത്തുപിടിച്ചു. ഒരു വിളിക്കായ് കാതോർത്തിര്ന്നു. ആറേഴ് ദെവസം കഴിഞ്ഞപ്പഴേക്കും എല്ലാരടേം സംസാരങ്ങളെ മറികടന്ന് ആ രംഗം പിന്നേം ൻറെ മനസ്സില് ശക്തിയാർജ്ജിക്കാൻ തൊടങ്ങി.
" ന്നെ ഒന്ന് നോക്കുക പോലും ചെയ്യാതെ പ ടിയിറങ്ങിപ്പോയ ആ രൂപം."
"ഇഷ്ടായിട്ട്ണ്ടാവില്യ"
എന്ന് ൻറെ മനസ്സ് എന്നോടു പറഞ്ഞുകൊണ്ടേയിര്ന്നു.
എട്ടാമത്തെ ദെവസം ഒരൺനോൺ നമ്പറീന്ന് വിളിവന്നു.
"ഹെലോ.... ഞാൻ. ... ദീപുവാണ്...."
"ആര്....?"
തോന്നലാണോ?
"ഓ.... . ഇത്ര പെട്ടെന്ന് മറന്ന്വോ....?"
കുസൃതി നിറഞ്ഞ ആ ചോദ്യം കേട്ടപ്പോ..... ശ്ശോ.... ഞാനാകെ നാണിച്ചുപോയീട്ടോ....
പിന്നെന്താ പറയ്യാ... ഇപ്പോ നാലുമാസം കഴിഞ്ഞു. .. എപ്പഴും വിള്യന്നെ വിളി... രാവൂല്യ പകലൂല്യ.. വല്യ ഇഷ്ടാ.... ന്നെ.... ആദ്യം വിളിക്കാണ്ടിര്ന്നത് ചമ്മലോണ്ടാത്രെ....
ആ... പിന്നൊര് കാര്യോണ്ട്ട്ടോ.... സ്ത്രിധനോന്നും ചോദിച്ച്ട്ടില്യാത്രെ അവര്..
"അവനേം വീട്ടുകാരേം സ്നേഹിക്കൻ അറിയണ ഒരു കുട്ടീന്യാ ഞങ്ങൾക്കു വേണ്ടത്. അല്ലാതെ അവൾക്ക് കിട്ടണ പൊന്നുംവില പണോന്ന്വല്ല..."
എന്നാത്രെ ആൾടെ അച്ഛൻ പറഞ്ഞത്. ....
ശ്ശോ....സംസാരിച്ചിര്ന്ന് നേരം പോയി... ഞാൻ പോട്ടേ... അമ്മ തെരക്കണുണ്ടാവും... അപ്പോ... മറക്കണ്ട. ..വരണ വ്യാഴാഴ്ചയാ.... കല്യാണം. . എല്ലാരും തലേന്നെന്നെ വരണട്ടോ.....
by: 
Dilna Dhanesh

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo