വലതുകയ്യിലെ കാലൻ കുടയൂന്നി വളരെ ആയാസപ്പെട്ടാണ് വാർദ്ധക്യത്തിന്റെ അവശതയോടെ അപ്പു മാഷ് അമ്പലത്തിന്റെ കൽപ്പടവുകൾ കയറിയത് . ഇന്ന് മാഷിന്റ പേരക്കുട്ടിയുടെ പിറന്നാളാണ് .മാഷിന്റെ സഹധർമ്മിണി സുമതിയമ്മയുടെ നിർബന്ധപ്രകാരമാണ് മാഷ് അമ്പലത്തിലെത്തിയത്. മാഷിന്റെ ഏക സന്താനമായ ഹരി കുടുംബസമേതം വിദേശത്താണ്. വഴിപാട് ശീട്ടാക്കി തിരിഞ്ഞപ്പോളാണ് തന്റെ അരികിലേക്ക് നടന്നു വരുന്ന സ്ത്രീയെ അപ്പു മാഷ് കണ്ടത്. 'രാധ .... രാധയല്ലേ അത് 'അപ്പു മാഷ് സ്വയം പറഞ്ഞു , വെള്ളെഴുത്തു കണ്ണാടിയിൽ കൂടെയാണെങ്കിലും കാഴ്ച്ച അത്ര പോര മാഷിന്. അപ്പേഴേക്കും ആ സ്ത്രീ അടുത്തെത്തിയിരുന്നു അവർ ചോദിച്ചു "അപ്പുവേട്ടന് സുഖല്ലേ? ".
"ഉം, നീ എന്നാ വന്നേ?"
" ഞാനിപ്പോ തറവാട്ടിലാ താമസം ; ഹരി വിളിക്കാറില്ലേ?"
"അതേയോ; ഞാനറിഞ്ഞില്ല , ഉണ്ട് വിളിക്കാറുണ്ട്"
അവർ യാത്ര പറഞ്ഞു പിരിഞ്ഞു
"ഉം, നീ എന്നാ വന്നേ?"
" ഞാനിപ്പോ തറവാട്ടിലാ താമസം ; ഹരി വിളിക്കാറില്ലേ?"
"അതേയോ; ഞാനറിഞ്ഞില്ല , ഉണ്ട് വിളിക്കാറുണ്ട്"
അവർ യാത്ര പറഞ്ഞു പിരിഞ്ഞു
തിരിച്ചു വീട്ടിലേക്കുള്ള യാത്രയിൽ മാഷ് രാധയെ കുറിച്ചാണ് ചിന്തിച്ചത് ; രാധ മാഷിന്റെ മുറപ്പെണ്ണായിരുന്നു അവർ തമ്മിൽ അനുരാഗത്തിലുമായിരുന്നു. ജാതകചേരായ്മയിൽ കാരണവർമാർ അവരുടെ വിവാഹത്തെ നിഷേധിച്ചു; കാരണവർമാരെ പിണക്കാൻ മാഷിനായതുമില്ല. ഓരോന്ന് ചിന്തിച്ച് നടന്ന അയാൾ ആറ്റിറമ്പിലെ വാകമരചുവട്ടിലെത്തി. അവിടെ നിന്നും തുടങ്ങുന്ന പാടം കഴിഞ്ഞാൽ മാഷിന്റെ വീടായി. മാഷ് ആ വാകമരത്തെ നോക്കി ,ആ മരത്തിനും തന്നെ പോലെ പ്രായത്തിന്റെ അവശതകൾ തുടങ്ങിയിരിക്കുന്നു തന്റെ മുടിയിലെ നര പോലെ അതിന്റെ ചില്ലകൾ പലതും ഉണങ്ങിയിരിക്കുന്നു. നിറയെ പൂക്കളുണ്ടായിരുന്നത് ഇപ്പോൾ അങ്ങിങ്ങ് മാത്രമേ ഉള്ളൂ. അവിടെ വെച്ചായിരുന്നു മാഷും രാധയും കണ്ടുമുട്ടിയിരുന്നത്. അവസാന വേർപിരിയലിനും ആ വൃക്ഷം സാക്ഷിയായി. പിരിയുമ്പോൾ അയാളുടെ മുഖത്തു തട്ടിയ അവളുടെ ചുടുനിശ്വാസത്തോടൊപ്പം ഊർന്ന കണ്ണുനീർ തുള്ളികൾ അയാളുടെ പാദത്തിലാണ് വീണത്. അവ വർഷങ്ങൾക്കിപ്പുറവും അയാളുടെ കാലടിപ്പാടുകളെ പൊള്ളിച്ചുകൊണ്ടിരുന്നു.
പാതി മനസ്സിലാണ് മാഷ് സുമതിയെ പിന്നീട് കെട്ടിയത്. രാധയുടെ ഓർമ്മകൾ ഉള്ളിൽ ഉള്ളതിനാലാവണം മാഷിന് സുമതിയെ സ്നേഹിക്കാനും കഴിഞ്ഞിരുന്നില്ല എങ്കിലും അവർ ഒരു പരാതിയോ പരിഭവമോ പറഞ്ഞതുമില്ല ; അടുക്കളയുടെ നാലു ചുമരുകൾക്കിടയിൽ തന്നെ പുൽകിയിരുന്ന പുകയുമായി സമരസപ്പെട്ട് ഉത്തമ കുടുംബിനിയായ് . രാത്രിയുടെ അന്ത്യയാമത്തിലുണർന്ന ശരീരപ്രേരണയിൽ മാത്രമായിരുന്നു പലപ്പോഴും മാഷ് അവരെ സ്പർശിച്ചിരുന്നത്. ഇണചേരലുകളുടെ ആലസ്യത്തിൽ മാഷിന്റെ മാറിൽ മുഖം ചേർത്ത് അവർ പല രാത്രികളിലും ചോദിക്കുമായിരുന്നു "അപ്പുവേട്ടന് രാധയായ്ർന്നു ചേർച്ച". അപ്പോഴെല്ലാം നിശ്വാസം മാത്രമാണ് മാഷിൽ നിന്ന് ഉണ്ടാവാറ്. ഹരി പിറന്നതിനു ശേഷമാണ് അവരെ പുഞ്ചിരിച്ച് കണ്ടത് പോലും. അവരുടെ സങ്കടങ്ങളെ അവർ ഹരിയിലൂടെ മറന്നു.
ദൂരെ പാടവരമ്പിലേക്ക് വഴികണ്ണുമായി ഉമ്മറകോലായിൽ സുമതി ഇരിക്കുന്നത് പടിപ്പുരകയറുമ്പോൾ മാഷ് കണ്ടു. താൻ പുറത്തു പോയി തിരിച്ചെത്തുന്നതു വരെ അവൾക്ക് ആവലാതിയാണ്. ഉമ്മറകോലായിലേക്കു കയറുമ്പോൾ അവർ മാഷ് ടെ കയ്യിൽ നിന്ന് കുടവാങ്ങി ഉത്തരത്തിലെ ഇരുമ്പാണിയിൽ കൊളുത്തി കൊണ്ടു പറഞ്ഞു " രാധ ഇപ്പോൾ തറവാട്ടിലാണത്രേ താമസം "
" ഞാൻ അമ്പലത്തിൽ വെച്ച് കണ്ടു "
" അപ്പുവേട്ടന് രാധയായ്ർന്നു ചേർച്ച " അന്ന് ആദ്യമായ് മാഷ് മറുപടി പറഞ്ഞു " അല്ല നീ മാത്രമാണ് എനിക്ക് ചേർച്ച " . ആയിരം പൂർണ്ണചന്ദ്രൻ മാരുടെ തെളിച്ചം ആദ്യമായ് മാഷ് അവരുടെ മുഖത്ത് കണ്ടു. നിമിഷാർദ്ധത്തിൽ അവർ മാഷിനെ പുണർന്ന് കൊണ്ട് ചുളിവു വീണ നെറ്റിയിൽ അമർത്തി ചുംബിച്ചു. സ്ഥലകാലബോധം വീണ്ടെടുത്ത അവർ നാണത്തോടെ ചൂണ്ടുവിരൽ കടിച്ച് അകത്തളത്തേക്ക് ഓടി മറഞ്ഞു. മാഷിന് മനസ്സിലായി ഇത്രയും കാലം ഈ മറുപടി കേൾക്കാനാണ് അവരിത് ചോദിച്ചതെന്ന്. നഷ്ടബോധത്തിന്റെ ഒരു ചുടുനിശ്വാസം മാഷിൽ നിന്നും ഉതിർന്നു പക്ഷെ അതൊരിക്കലും രാധയെ കുറിച്ചോർത്തായിരുന്നില്ല. പുറത്ത് മഴ മെല്ലെ ചാറാൻ തുടങ്ങിയിരുന്നു.
" ഞാൻ അമ്പലത്തിൽ വെച്ച് കണ്ടു "
" അപ്പുവേട്ടന് രാധയായ്ർന്നു ചേർച്ച " അന്ന് ആദ്യമായ് മാഷ് മറുപടി പറഞ്ഞു " അല്ല നീ മാത്രമാണ് എനിക്ക് ചേർച്ച " . ആയിരം പൂർണ്ണചന്ദ്രൻ മാരുടെ തെളിച്ചം ആദ്യമായ് മാഷ് അവരുടെ മുഖത്ത് കണ്ടു. നിമിഷാർദ്ധത്തിൽ അവർ മാഷിനെ പുണർന്ന് കൊണ്ട് ചുളിവു വീണ നെറ്റിയിൽ അമർത്തി ചുംബിച്ചു. സ്ഥലകാലബോധം വീണ്ടെടുത്ത അവർ നാണത്തോടെ ചൂണ്ടുവിരൽ കടിച്ച് അകത്തളത്തേക്ക് ഓടി മറഞ്ഞു. മാഷിന് മനസ്സിലായി ഇത്രയും കാലം ഈ മറുപടി കേൾക്കാനാണ് അവരിത് ചോദിച്ചതെന്ന്. നഷ്ടബോധത്തിന്റെ ഒരു ചുടുനിശ്വാസം മാഷിൽ നിന്നും ഉതിർന്നു പക്ഷെ അതൊരിക്കലും രാധയെ കുറിച്ചോർത്തായിരുന്നില്ല. പുറത്ത് മഴ മെല്ലെ ചാറാൻ തുടങ്ങിയിരുന്നു.
ദേവ്: -
No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക