Slider

ഡ്രെയിനേജിലെ വീഴ്ച (കഥ)

0

ഭാഗം - 1
നല്ല മഞ്ഞുള്ള ഒരു പ്രഭാതം, സമയം ഏകദേശം 5 മണിയോടടുക്കുന്നു. നീലിമയുടെ നിലവിളി കേട്ടാണ് അയൽക്കാരെല്ലാം അവിടേക്ക് ഓടിയെത്തിയത്. ബെഡിൽ സുധി അനക്കമില്ലാതെ കിടക്കുകയാണ്, ശരീരമാകെ ഐസ്സ് പോലെ തണുത്തിരിക്കുന്നു. "എന്റെ സുധിയേട്ടാ" എന്ന് നിലവിളിച്ചു കൊണ്ട് നീലിമ ഏങ്ങലടിക്കുകയാണ്. ഡോക്ടർ എത്തിയപ്പോഴേക്കും ആരൊക്കെയോ ചേർന്നു അവളെ മറ്റൊരു മുറിയിലേക്ക് മാറ്റിയിരുന്നു.
അറ്റാക്കാണെന്നും, അതല്ലാ എന്തോ കഴിച്ചിട്ടാണെന്നുമൊക്കെ ആരൊക്കെയോ അടക്കം പറയുന്നു മുണ്ട്. സുധിയുടെ മരണം സ്ഥിരീകരിച്ച് ഡോക്ടർ പുറത്ത് കാത്തു കിടന്ന ഓട്ടോയിലേക്ക് കയറുന്നു, സമയം 5.10
ഭാഗം - 2
സുധിയുമൊത്ത് അതിരാവിലെ തന്നെ എവിടെയോ പോവാനുള്ളതാണ്, പക്ഷേ രാഹുൽ ഉണർന്നപ്പോൾ സമയം 6 മണി കഴിഞ്ഞിരിക്കുന്നു. മൊബൈലിൽ 5.30 ന് സുധിയുടെ രണ്ട് മിസ്ഡ് കോൾ, തിരിച്ച് വിളിച്ചിട്ട് അവൻ ഫോണെടുക്കുന്നില്ല. അവൻ പിണങ്ങിയിരിക്കാം, ഇനിയും താമസിക്കണ്ട, ഒരു കപ്പ് കാപ്പി പോലും കുടിയ്ക്കാതെ രാഹുൽ ബൈക്കുമെടുത്ത് സുധിയുടെ വീട്ടിലേക്ക് - "എവിടെ പോകാനാണെന്ന് മാത്രം അവൻ പറഞ്ഞില്ലല്ലോ ", ബൈക്ക് മുന്നോട്ട് പോകുമ്പോഴും രാഹുലിന്റെ ചിന്ത അതായിരുന്നു, അല്ലേലും പണ്ടേ അവൻ അങ്ങനാണ് എല്ലാത്തിനും ഒരു surprise മാത്രം തരുന്ന ഒരു നുണയൻ. കല്ലുവെച്ച നുണകൾ പറഞ്ഞ് എത്ര തവണയാണ് തന്നെ പറ്റിച്ചിരിക്കുന്നത്‌. പെട്ടെന്നാണ് സുധി പണ്ടൊരിക്കൻ പറഞ്ഞ ഒരു കഥ രാഹുലിന്റെ മനസ്സിലേക്ക് ഓടിയെത്തിയത്.
സുധി രാവിലെ നടക്കാനിറങ്ങിയതാണ്, ഡ്രെയിനേജിന്റെ തുറന്നു വെച്ചിരുന്ന കുഴലിലേക്ക് അവൻ വഴുതി വീണിരിക്കുന്നു. ഉള്ളിൽ നല്ല ഇരുട്ടാണ്, ദേഹമാകെ ചുട്ടുപൊള്ളുന്ന ചൂടും, ശക്തിയായ വേഗതയിൽ അവൻ മുന്നോട്ടു കുതിച്ചു പായുകയാണ്. എത്ര നേരം ആ പോക്ക് തുടർന്നെന്ന് അവന് ഓർത്തെടുക്കാനാവുന്നില്ല. കുറേ ദൂരം ചെന്നപ്പോൾ, നേർത്ത പ്രകാശ രശ്മികൾ കുഴലിനുളളിലേക്ക് അരിച്ചു കയറുന്നതു പോലെ തോന്നി. അതേ കുഴലിന്റെ അവസാനമെത്തിയിരിക്കുന്നു. നിയന്ത്രണം പൂർണ്ണമായും നിലച്ച അപ്പൂപ്പൻ താടി പോലെ അവൻ കുഴലിൽ നിന്നും തെറിച്ച് പഞ്ഞി മേഘങ്ങളിലൂടെ ഒഴുകി തുടങ്ങിയിരിക്കുന്നു. എവിടെയും വെളുപ്പ് നിറം മാത്രം, നല്ലതണുത്ത കാറ്റും വീശുന്നുണ്ട്. ദൂരെ നിന്നാരോ അവന്റെ അടുത്തേക്ക് നടന്നടുക്കുന്നു. വെള്ള നിറത്തിലുള്ള വസ്ത്രമാണയാൾക്ക്, പക്ഷേ ആളിന്റെ മുഖം വ്യക്തമാകുന്നില്ല. അയാൾ അവന്റെ തലയിൽ തലോടിക്കൊണ്ട് എന്തൊക്കെയോ ചോദിക്കുന്നുണ്ട്, പക്ഷേ ഒന്നും തന്നെ വ്യക്തമല്ല, കുറച്ച് സമയം കഴിഞ്ഞ് അയാൾ അവനെ മറ്റൊരു കുഴലിലേക്ക് തള്ളി വിടുന്നു. നല്ല തണുത്ത കാറ്റും വെളിച്ചവുമുള്ള ഒരു കുഴൽ. അതൊരു യാത്ര തന്നെയായിരുന്നു - അവൻ കണ്ടു മറന്ന മുഖങ്ങൾ, പിന്നിട്ട ബാല്യം, കൗമാരത്തിന്റെ കുസൃതികൾ, യൗവനത്തിന്റെ പ്രസരിപ്പുകൾ അങ്ങനെ എല്ലാം ഒരു സ്ക്രീനിൽ തെളിയുന്നതു പോലെ അവനിലേക്ക് എത്തിക്കൊണ്ടേയിരുന്നു. കാഴ്ചകൾ മങ്ങിത്തുടങ്ങിയതു പോലെ - കുഴലിന്റെ മറുവശം കണ്ടിരിക്കുന്നു. സുധി റോഡിലേക്ക് തിരിച്ചെത്തി. ഒരു പ്രത്യേക ഊർജ്ജം കിട്ടിയതുപോലെ, ആ ദിവസം അവന് എന്തിനും ഏതിനും ഒരുത്സാഹമായിരുന്നു. പിന്നീട് നടക്കാൻ പോയപ്പോഴെല്ലാം അവൻ ഡ്രയിനേജിന്റെ മൂടി ശ്രദ്ധിച്ചിരുന്നു, പക്ഷേ അപ്പോഴെല്ലാം അത് അടഞ്ഞു തന്നെ കിടന്നിരുന്നു.
അവന്റെ ഓരോരോ നുണക്കഥകളിലൂടെ ഊളിയിട്ടപ്പോഴേക്കും രാഹുലിന്റെ ബൈക്ക് സുധിയുടെ വീടിനോടടുത്തിരുന്നു. എന്തേ അവിടെ പതിവില്ലാത്തൊരാൾക്കൂട്ടം, ആളുകൾ കൂട്ടമായ് അവിടേയ്ക്ക് ഒഴുകിയെത്തുകയാണെല്ലോ,രാഹുലിന്റെ മനസ്സ് വല്ലാതെ പതറി. ബൈക്ക് സ്റ്റാന്റിൽ വെച്ച്, വീടിനു മുന്നിൽ തിങ്ങി നിന്ന ജനക്കൂട്ടത്തെ വകഞ്ഞു മാറ്റി രാഹുൽ വീടിന്റെ ഉമ്മറത്തെത്തി, ചുറ്റും കലങ്ങി മറിഞ്ഞ കണ്ണുകൾ, എങ്ങും ചന്ദനത്തിരിയുടെ ഗന്ധം, വരാന്തയിൽ വെള്ളയിൽ പൊതിഞ്ഞ് സുധി...
ഭാഗം - 3
മരണം സ്ഥിരീകരിച്ച് ഡോക്ടർ സുധിയുടെ അച്ഛനെ ആശ്വസിപ്പിച്ച ശേഷം, പുറത്ത് കാത്തു കിടന്ന ഓട്ടോയിലേക്ക് കയറുന്നു. സമയം 5.10, ഓട്ടോ സ്റ്റാർട്ട് ചെയ്യാൻ തുടങ്ങിയപ്പോഴേക്കും പിന്നിൽ നിന്നൊരു വിളി, സുധിയുടെ അച്ഛനാണ് .
"ഡോക്ടർ... ഒന്ന് അകത്തേക്കു വരുമോ, എന്തോ എനിക്കൊരു സംശയം പോലെ "
ഡോക്ടർ ഉടൻ തന്നെ സുധിയുടെ അരികിലെത്തി.സുധിയുടെ അച്ഛന്റെ സംശയം ശരിയാണ്, അവന്റെ വിരലുകൾ ചെറുതായ് ചലിക്കുന്നുണ്ട്, അവന്റെ പൾസ് റേറ്റും നോർമൽ ആയിരിക്കുന്നു. ഡോക്ടർക്ക് ഒന്നും തന്നെ മനസ്സിലാകുന്നില്ല. പൊടുന്നനെ ഏവരേയും ഭയപ്പെടുത്തികൊണ്ട് സുധി ബെഡിൽ നിന്നും എഴുന്നേറ്റു. അവന് നന്നായി തണുക്കുന്നുണ്ട്, അയയിൽ കിടന്ന മുണ്ടെടുത്ത് പുതച്ച് എന്തൊക്കെയോ പിറുപിറുത്തു കൊണ്ട് സുധി വരാന്തയിലെ കസേരയിൽ ചമ്രം പടിഞ്ഞിരുന്നു. നന്നായ് വിറയ്ക്കുന്നുമുണ്ട്. ഉമ്മറത്ത് കണ്ട പുരുഷാരത്തെ അവൻ ഭീതിയോടെ നോക്കുന്നുണ്ട്. ഇതിനിടയിൽ രണ്ടു തവണ സുധിയുടെ അച്ഛൻ രാഹുലിനെ വിളിച്ചെങ്കിലും അവൻ ഫോണെടുത്തില്ല. സമയം 5.30
ഭാഗം - 4
സമയം 7 മണി
ബൈക്ക് സ്റ്റാന്റിൽ വെച്ച്, വീടിനു മുന്നിൽ തിങ്ങി നിന്ന ജനക്കൂട്ടത്തെ വകഞ്ഞു മാറ്റി രാഹുൽ വീടിന്റെ ഉമ്മറത്തെത്തി, ചുറ്റും കലങ്ങി മറിഞ്ഞ കണ്ണുകൾ, എങ്ങും ചന്ദനത്തിരിയുടെ ഗന്ധം, വരാന്തയിൽ വെള്ളയിൽ പൊതിഞ്ഞ് സുധി കസേരയിലിരിക്കുന്നു, കൈയിൽ രണ്ട് ചന്ദനത്തിരി ആരോ കത്തിച്ചു പിടിപ്പിച്ചിട്ടുണ്ട്.
" ഇത് ബാധകൂടിയതാണെന്നും അതല്ല ചാത്തൻ സേവയാണെന്നുമൊക്കെ ആരൊക്കെയോ അടക്കം പറയുന്നുണ്ട് "
സുധി പുറത്തേക്കും നോക്കി ഒരേ ഇരുപ്പാണ്, കരഞ്ഞു കലങ്ങിയ കണ്ണുമായ് നീലിമ സുധിയുടെ അരികിൽ തന്നെയുണ്ട്. നീലിമയിൽ നിന്ന് രാഹുൽ വിവരങ്ങളെല്ലാം ചോദിച്ചറിഞ്ഞു. അധികം താമസിയാതെ തന്നെ സുധി പൂർവ്വസ്ഥിതിയിലേക്ക് തിരിച്ചെത്തി. അവൻ നേരത്തേതിലും ഊർജ്ജസ്വലനാണിപ്പോൾ, അല്പം മുമ്പ് കണ്ട ആളേ അല്ല അവനെന്ന് തോന്നിപ്പോവുകയാണ്. ദീർഘനേരമുള്ള സംസാരം, പണ്ട് നടന്ന സംഭവങ്ങളാണ് കൂടുതലും വിവരിക്കുന്നത്. ഇതിനിടയിലും 10 മണിക്ക് ആരെയോ മീറ്റ് ചെയ്യണമെന്ന് പറയുന്നുണ്ട്.
"ഇന്നിനി പുറത്തേക്കൊന്നും പോകണ്ടാ", നീലിമ അല്പം കടുപ്പിച്ചാണ് പറഞ്ഞതെങ്കിലും കൃത്യം 10 മണിക്ക് തന്നെ സുധിയും രാഹുലും അയാളെ മീറ്റ് ചെയ്തു, Dr. തരകൻ, സിറ്റിയിലെ അറിയപ്പെടുന്ന psychiatrist.
സുധിക്ക് ഡോക്ടറോട് പറയാനുണ്ടായിരുന്നത് അവൻ മൂന്നു തവണ വീണുപോയ ഡ്രെയിനേജിനെക്കുറിച്ചായിരുന്നു.
ആദ്യം വീണത് വർഷങ്ങൾക്കു മുൻപ് കോളേജ് ഡേയുടെ അന്ന് ഹോസ്റ്റലിൽ വെച്ച്, രണ്ടാമത് കഴിഞ്ഞ ശനിയാഴ്ച രാത്രിയിൽ നീലിമയെ അവളുടെ വീട്ടിൽ വിട്ടിട്ട് വന്നന്ന്, ഈ രണ്ടു സന്ദർഭങ്ങളിലും സുധി തനിച്ചായിരുന്നു.മൂന്നാമത് ഇന്ന് എല്ലാവരും അറിഞ്ഞും.
സുധിയുടെ കഥ മുഴവൻ കേട്ടു കഴിഞ്ഞ ഡോക്ടർ ചെറുപുഞ്ചിരിയോടെ...
"നിങ്ങൾ വിചാരിക്കുന്നതു പോലെ ഇതൊരു psychic disorder ഒന്നും അല്ല, പിന്നെ സുധിയുടെ bp ഒന്നു ചെക്ക് ചെയ്യണം. മരണത്തിൽ നിന്നും മിനിറ്റുകൾക്കുള്ളിൽ ജീവന്റെ തുടിപ്പിലേക്ക് തിരിച്ചെത്തിയവരുടെ ധാരാളം കഥകൾ ലോകത്തിന്റെ പല ഭാഗങ്ങളിലും report ചെയ്തതായി കേട്ടിട്ടുണ്ട്, അതിൽ ഒരു 60-65% പേർക്കം ഉണ്ടായ അനുഭവം ഏകദേശം സുധി പറഞ്ഞതുപോലെയാണ്, ചില ചില്ലറ മാറ്റങ്ങൾ, സുധിയ്ക്ക് ഡ്രെയിനേജാണെങ്കിൽ മറ്റു ചിലർക്കത് മൗണ്ടൻ പീക്കോ, കടലിന്റെ അഗാധതയോ ഒക്കെയാണ് അത്രമാത്രം. പിന്നെ ഇപ്പഴും അതേ കുറിച്ചുള്ള പഠനങ്ങൾ നടന്നു കൊണ്ടേയിരിക്കുന്നു. "
ഡോക്ടറോട് വിടപറഞ്ഞിറങ്ങുമ്പോൾ ഇരുവരും ഏറെ സന്തോഷത്തിലായിരുന്നു പ്രത്യേകിച്ചും സുധി. ഡോക്ടറുടെ നിർദ്ദേശപ്രകാരം സുധി രണ്ടാഴ്ചയായി പരിപൂർണ്ണ വിശ്രമത്തിലാണ്, bp യും ഇപ്പോൾ കൺട്രോളിലായിട്ടുണ്ട്. ഡ്രെയിനേജിലൊന്നും വീഴാതെ തന്നെ അവൻ കൂടുതൽ ഊർജ്ജസ്വലനായിരിക്കുന്നു. കുറനാളായില്ലേ രാഹുലിനെ കണ്ടിട്ട്, ഒന്നു കണ്ടേക്കാം, നീലിമയോട് യാത്ര പറഞ്ഞ്, അവൻ ബൈക്കുമെടുത്ത് രാഹുലിന്റെ വീട്ടിലെത്തി.
വരാന്തയുടെ ഒരു മൂലയ്ക്ക് മാറി വെള്ളപ്പുതപ്പിനുള്ളിൽ തണുത്തു വിറച്ച് രാഹുൽ, പുറത്തേക്കുള്ള അലക്ഷ്യമായ നോട്ടം, എങ്ങും ചന്ദനത്തിരിയുടെ ഗന്ധം.
----------------------------------------
പ്രശാന്ത്. MS
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo