ഭാര്യയുണ്ടാക്കിയ ദോശ പല്ലിൽ ഒട്ടിപ്പിടിക്കുന്നത് കണ്ടപ്പോഴാണ് പതിയെ എണീറ്റ് അടുത്ത് തന്നെയുള്ള തറവാട്ട് വീട്ടിലേക്ക് പതിയെ വെച്ച് പിടിച്ചത്.ഉമ്മയെന്നെ വഴിയിൽ കാണുമ്പോഴേ ചായയിടാൻ തുടങ്ങിയിട്ടുണ്ടാവും. അടുക്കളയിലെത്തി നോക്കിയപ്പോൾ നല്ല ആവിപറക്കുന്ന പുട്ടും കടലക്കറിയും.പിന്നെ ഒരു കന്നാക്രമണമായിരുന്നു. കൂടുതലൊന്നും തിന്നാൻ കഴിഞ്ഞില്ല .തീറ്റഒരു കുറ്റി പുട്ടിലൊതുങ്ങി. അവർക്കും വേണ്ടേ.
ഭാര്യ എപ്പോഴുമെന്നോട് പറയുന്നതാണ് ഇവിടെയുണ്ടാക്കുന്നത് പിടിക്കുന്നില്ലെങ്കിൽ നേരെ തറവാട്ടിലേക്ക് വെച്ച് പിടിക്കുന്നതിന് മുമ്പ് ഇവിടെയുള്ളതിൽ നിന്നും കുറച്ചെടുത്തു കൊണ്ട് പോകണമെന്ന്.ഞാനതൊന്നും കാര്യമാക്കാറില്ല. ഈ ഡിജിറ്റൽ യുഗത്തിലും ബാർട്ടർ സിസ്റ്റത്തെപ്പറ്റി ആലോചിക്കാൻ വയ്യ.
തീറ്റ കഴിഞ്ഞ് ഏമ്പക്കവും വിട്ട് വരാന്തയിൽ വന്നിരുന്നപ്പോഴാണ് ഇന്നത്തെ പത്രം കണ്ണിൽ പെട്ടത്.അത്തരം ദുശീലങ്ങളൊന്നുമില്ലെങ്കിലും ഒരു പ്രാവശ്യം നോക്കുന്നതു കൊണ്ട് കുഴപ്പമൊന്നും വരില്ലല്ലോ...
പത്രം മൊത്തത്തിലൊന്ന് മറിച്ചു നോക്കി. നൂറ് ഗ്രാമിൽ തൊണ്ണൂറു ഗ്രാമും പരസ്യമാണ്. അതിനിടയിൽ നിന്ന് വാർത്തകൾ നാം ബുദ്ധിമുട്ടി കണ്ടെത്തണം. സ്ഥിരം പത്രവായനക്കാരുടെ ഒരു ഗതികേട് ആലോചിച്ചു നോക്കിയേ..
പക്ഷേ ഒന്നാം പേജിൽ പരസ്യം കുറവാണ്. വെറും അരപേജ് മാത്രമേയുള്ളൂ. മുകളിലെ വാർത്ത നിലമ്പൂരിലെ മാവോയിസ്റ്റ് വേട്ടയെക്കുറിച്ചാണ്. പരസ്പരമുണ്ടായ ഏറ്റുമുട്ടലിൽ രണ്ട് മാവോയിസ്റ്റുകൾ കൊല്ലപ്പെട്ടത്രെ. പാവം പോലീസുകാർ. തോക്കു പോലുമില്ലാതെയാണത്രെ പോലീസുകാർക്ക് നേരെ മാവോയിസ്റ്റുകൾ വെടിയുതിർത്തത്.ഹൗ.. ആലോചിക്കാൻ കൂടി വയ്യ.
രണ്ടാം പേജിലെ പ്രധാന വാർത്ത മകൻ അച്ചനെ തലക്കടിച്ചു കൊന്നു എന്നാണ്. നല്ല മകൻ. ഇരുപത്തഞ്ച് വയസ് വരെ പോറ്റി വളർത്തിയതിന് മകൻ അമ്മയെ സാക്ഷിനിർത്തി അച്ചന് നൽകിയ സമ്മാനം. മദ്യപാനത്തിനടിപ്പെട്ട മകൻ ഓഹരി ചോദിച്ച് വന്നപ്പോൾ നൽകാൻ വിസമ്മതിച്ചതിനാണത്രെ അച്ചനെ കൊന്നത്. പാവം മകൻ. എന്നെങ്കിലുമൊരിക്കൽ അച്ചായെന്ന് വിളിക്കാൻ തോന്നിയാൽ അവൻ എന്തുചെയ്യും.. ഒന്നാലോചിച്ചു നോക്കിയേ..
അതിന് താഴെയുള്ള വാർത്ത റോഡരികിൽ മാലിന്യം തള്ളിയെന്നായിരുന്നു. ഇതു നല്ല കഥ. മാലിന്യങ്ങൾ പിന്നെ റോഡരികിലല്ലാതെ എവിടെ തള്ളും. ഓരോരുത്തരുടെയും വീട്ടിൽ നിന്നും പറമ്പിൽ നിന്നും ഒഴിവാക്കണം. അത്രയല്ലേയുള്ളൂ.അതിന് ഏറ്റവും യോജിച്ച സ്ഥലം റോഡരികുമാത്രമല്ലേയുള്ളൂ.
അടുത്ത പേജിൽ മുഴുവൻ പരസ്യങ്ങളാണ്.
മുടി വളരാനൊരിടം. ഒരു പരസ്യമാണ്. എന്തിന് ഒരിടത്താക്കണം. വളരുന്നിടത്തൊക്കെ വളർന്നോട്ടെയെന്നു വെക്കണം. തടിയും തൂക്കവും വർദ്ധിപ്പിക്കാൻ തികച്ചും ആയുർവ്വേദ വിധി പ്രകാരം തയ്യാറാക്കിയ മരുന്ന്. ഒരാഴ്ചക്കുള്ളിൽ ഫലം തരുന്നു. ആയുർവ്വേദ മരുന്നുകൾ വളരെ പതുക്കെയേ ശരീരത്തിൽ പ്രവർത്തിക്കുകയുള്ളുവെന്നാണറിവ്. എന്നാലിപ്പോഴത്തെ ആയുർവ്വേദത്തിന്റെ ഒരു സ്പീഡ് നോക്കണേ..
രണ്ട് പേജ് മുഴുവൻ നോട്ടിന്റെ പ്രശ്നങ്ങളാണ്. നോട്ട് ദ പോയന്റ്.നോട്ടിന് വേണ്ടി ക്യൂ നിൽക്കുന്നവരുടെ ഫോട്ടോ ,തല ചുറ്റി വീണവരുടെ ഫോട്ടോ വെള്ളം കൊടുക്കുന്നവരുടെയും കുടിക്കുന്നവരുടെയും ഫോട്ടോ. അങ്ങനെ പോകുന്നു.
പിന്നെയങ്ങോട്ടുള്ള പേജുകൾ നിറയെ കുഞ്ഞുകുഞ്ഞു പരസ്യങ്ങൾ. എല്ലാം ദാമ്പത്യ പ്രശ്നങ്ങളെക്കുറിച്ചുള്ളതാ.... ശക്തി കിട്ടാൻ,സമയം കിട്ടാൻ, എഴുപത് കഴിഞ്ഞാലും കുതിരയെപ്പോലെ ഓടാൻ....അങ്ങിനെ ഇവിടെ എഴുതാൻ പറ്റാത്ത പലതുമുണ്ട്. എഴുപത് വയസ് കഴിഞ്ഞവരെങ്കിലും അടങ്ങിയൊതുങ്ങി കഴിഞ്ഞോട്ടെയെന്ന് വെച്ചൂടെ. അവരെ കുതിരകളാക്കേണ്ട വല്ല ആവശ്യവുമുണ്ടോ?
മാവോയിസ്റ്റ് ഭീഷണി കഴിഞ്ഞാൽ കേരളം നേരിടുന്ന ഏറ്റവും വലിയ പ്രശ്നം ലൈംഗികവുമായി ബന്ധപ്പെട്ട പ്രശ്നമാണെന്ന് തോന്നുന്നു. ഇനി നിങ്ങക്ക് വേണമെങ്കി വായിച്ചോളൂ .എനിക്ക് മതിയായി....
_________________________
എം.പി.സക്കീർ ഹുസൈൻ
No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക