Slider

എന്റെ കിലുക്കാംപെട്ടിക്ക്

0
Image may contain: 1 person, selfie, closeup and indoor

ആദ്യത്തെ കൺമണി ആണായപ്പോൾ രണ്ടാമത്തെ പ്രെഗ്നൻസീല്, ഒരേയൊരു പ്രാർത്ഥനയായിരുന്നു.ഇനിയൊരു മോളെ കിട്ടണേന്ന്.മകനെക്കിട്ടാൻ ശ്രീകൃഷ്ണനെയും, മകളെ കിട്ടാൻ ദേവിയേയും പ്രാർത്ഥിച്ചാ മതീന്ന് ഭർത്താവിന്റെ ഇളയമ്മയാണെന്നോട് പറഞ്ഞത്.അന്നു മുതലൊരേ പ്രാർത്ഥനയായിരുന്നു...ഒരു കുഞ്ഞുമോളെ കിട്ടണേ ദേവീന്ന്..
പ്രാർത്ഥനകൾക്കിടയിൽ ഉണ്ണിക്കണ്ണനെ ഓർക്കാറേ ഉണ്ടായിരുന്നില്ല.പിന്നേയും ആൺകുഞ്ഞായാലോ?
അഡ്മിറ്റാകാൻ പറഞ്ഞ ദിവസം മകം നാളായിരുന്നു.അന്നവൾ വന്നില്ല!
പിറ്റേന്ന് രാവിലെ നാല് മണിക്കൂർ നീണ്ടുനിന്ന വേദന സമ്മാനിച്ച് പൂരം പിറന്ന പുരുഷിയായി അവൾ ജനിച്ചു.പെൺകുഞ്ഞെന്ന് സിസ്റ്റർ പറയുമ്പോ കണ്ണു നിറഞ്ഞത്, നിറഞ്ഞ സന്തോഷം കൊണ്ടു തന്നെയായിരുന്നു. ആഗ്രഹിച്ച സമ്മാനം ദൈവമെനിക്ക് തന്നതിലായിരുന്നു..
അവളുടെ നേരിയ കരച്ചിലിനിടയിൽ അവരെനിക്കവളെകാട്ടിത്തന്നു..
വരണ്ട ചുണ്ടുകൾ കൊണ്ട് പതിയെ ഞാനവൾക്കൊരുമ്മ കൊടുത്തു..
കുറേക്കഴിഞ്ഞ് എന്നെ മുറിയിലേക്ക് മാറ്റിയപ്പോ ഞാൻ കണ്ടത് ,അവൾക്ക് കാവലായ ആറുവയസ്സുകാരനായ അവളുടെ ഉത്തരവാദിത്തമുള്ള ഏട്ടനെയാണ്.
അനിയൻ മതീന്നു പറഞ്ഞ അവനെ അനിയനായാൽ നിന്റെ കളിപ്പാട്ടങ്ങളൊക്കെ പൊട്ടിക്കുമെന്നും,എപ്പോഴും അടികൂടാൻ നിൽക്കുമെന്നും , അനിയത്തി വാവ കുരുത്തക്കേടില്ലാത്തതായിരിക്കുമെന്നും പറഞ്ഞ് ഭീഷണിപ്പെടുത്തി അവനെക്കൊണ്ടും ദേവിയെ പ്രാർത്ഥിപ്പിച്ചിരുന്നു ഞാൻ..
പെൺകുഞ്ഞായാൽ കണ്ണെഴുതി, പൊട്ടുതൊടീച്ച്, പാദസരമിടീച്ച് ,സുന്ദരിയായി കൊണ്ടു നടക്കാമെന്ന് ഞാൻ വല്ലാതെ ആഗ്രഹിച്ചിരുന്നു.
വീർത്ത വയറ് കസേരയിലിരിക്കാൻ ബുദ്ധിമുട്ടുണ്ടാക്കുമ്പോഴും,
പുറംവേദന സഹിക്കാനാവാതെ സങ്കടപ്പെടുമ്പോഴും മോന്റെ മുഖത്ത് സങ്കടം വരുന്നതും, കുഞ്ഞുകൈകൊണ്ട് എന്നെ തലോടുന്നതും ഒരുപാട് ഇഷ്ടപ്പെട്ടിരുന്നു ഞാൻ..
ഉറക്കത്തിൽ വാവയെ കെട്ടിപ്പിടിച്ച് കിടക്കേണമെന്ന് പറഞ്ഞ് എന്റെ വയറ് കെട്ടിപ്പിടിച്ചുള്ള ഉറക്കം.
അറിയാതെ പോലും ഒരു ദിവസവും അവനെന്റെ വയറില് ചവിട്ടിപ്പോയിട്ടില്ല.അത്ര ശ്രദ്ധയോടെയാണവൻ
എന്നെ കെട്ടിപ്പിടിച്ചുറങ്ങിയത്.
വീട്ടിൽ ഡിസ്ചാർജ് ആയി വന്നപ്പോഴും അവനാ വല്യേട്ടൻ ഭാവത്തിലായിരുന്നു.വാവയ്ക്ക് പാട്ടുപാടിക്കൊടുത്തും ,കൂട്ടിരുന്നും, അവനവളുടെ പ്രിയപ്പെട്ട ഏട്ടനായി.
അതായിരിക്കാം അവളുടെ ഏട്ടനെ അവളല്ലാതെ മറ്റാരും വഴക്കു പറയുന്നത് അവൾക്കിന്നും സഹിക്കാൻ പറ്റാത്തത്.
ഏട്ടനെ പഠിക്കാനായി ദൂരെ ഹോസ്റ്റലിൽ വിടേണ്ടി വരുമെന്ന് കേൾക്കുമ്പോൾ ആ കണ്ണുകൾ നിറയുന്നത്...
ഏട്ടനില്ലെങ്കിൽ ഞാനുമിവിടെ നിൽക്കില്ല പപ്പേന്ന് കുശുമ്പോടെ പറയുന്നത്.
എന്റെ മുഖം വാടുമ്പോ ,സ്വരമൊന്നിടറുമ്പോ, അമ്മയ്ക്കെന്താ സങ്കടമെന്നും ചോദിച്ചുകൊണ്ടവളെന്നുമെന്നോടൊപ്പമുണ്ട്..
അടുക്കള ജോലിയിൽ സഹായിച്ചും ,ശരീരം വേദനിക്കുമ്പോ ബാം പുരട്ടിത്തന്നും ,അവൾ!
എന്റെ പിന്നാലെ കൊഞ്ചി നടക്കുന്ന എന്റെ പൊന്നുമോൾ.ഇന്നെന്റെ ഏറ്റവും അടുത്ത കൂട്ടുകാരി.
ഇന്നവളുടെ പിറന്നാൾ!
എന്റെ കിലുക്കാംപെട്ടിക്കിന്ന് പതിനൊന്നാം പിറന്നാൾ...
അമ്മ എന്താ എഴുതുന്നേന്ന് ചോദിച്ച് എന്റെ കുത്തിക്കുറിപ്പുകളൊക്കെ നല്ലതാ അമ്മേന്ന് പറയുന്ന അവൾക്ക് ഒരു കുഞ്ഞു പിറന്നാൾ സമ്മാനമാണീ എഴുത്ത്.
ഏറെ പ്രിയമുള്ള ഓർമ്മകളിലേക്കൊരു തിരിഞ്ഞു നോട്ടം.
എല്ലാവരുടെയും അനുഗ്രഹവും, പ്രാർത്ഥനകളും ഇന്നവൾക്ക് കൊടുക്കാൻ മറക്കല്ലേ...

By : Maya Dinesh
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo