ഫോൺ കട്ട് ചെയ്ത ശേഷം മുറിയിൽ നിന്നും ഇറങ്ങി വന്ന ചാരുവിന്റെ മുഖത്ത് പതിവിൽ കവിഞ്ഞ ഒരു പ്രകാശം മിന്നി. ജയൻ അത് ശ്രദ്ധിച്ചു. ജയനെ കണ്ടതും ചാരുവിന്റെ മുഖം പഴയതു പോലെ വിഷാദം നിറഞ്ഞു. ഒന്നും മിണ്ടാതെ അവൾ നടന്നു പോയി. പക്ഷെ എന്തൊക്കെയോ ചിന്തകൾ ജയന്റെ മനസ്സിലൂടെ പാഞ്ഞ് പോയി.
കിരണിനെ അന്ന് പരിചയപ്പെട്ടത് ജയന് ഓർമ്മ വന്നു. അന്ന് അവനെ പരിചയപ്പെടുത്തുമ്പോൾ തന്നെ തന്റെ അനിഷ്ടം പ്രകടമാക്കിയതാണ്. ഇന്ന് അവൻ ഫോൺ ചെയ്തിരിക്കുന്നു. ഇതിനും മുൻപും ചെയ്തിട്ടുമുണ്ടാവും താൻ അറിഞ്ഞിട്ടില്ലെന്ന് മാത്രം. ആ ചിന്തകൾ അവന് വല്ലാത്ത അസ്വസ്ഥത ഉണ്ടാക്കി.
തന്റെ ഭാര്യക്ക് ഒരു പുരുഷ സുഹൃത്ത് ഉണ്ടാവുന്നതിൽ ജയന് ഒട്ടും താല്പര്യം തോന്നിയില്ല. അവൻ ഒരു സ്വാർത്ഥമതിയെ പോലെ ചിന്തിച്ചു. അന്ന് മുഴുവൻ അവന്റെ ചിന്തകൾ ആ കാര്യങ്ങളെ ചുറ്റി പറ്റി ആയിരുന്നു. ചാരു ഇതൊന്നുമറിയാതെ തന്റെ പതിവ് കർത്തവ്യങ്ങളിൽ മുഴുകി.
രാത്രി വരെയും അവനെ ആ ചിന്തകൾ മഥിച്ചുകൊണ്ടിരുന്നു. ചാരു ജോലികൾ തീർത്ത് വളരെ ക്ഷീണിതയായാണ് അന്ന് കിടക്കാനെത്തിയത്. പതിവ് പോലെ അവർക്കിടയിൽ ഒരു സംസാരത്തിനും ഇടയില്ലാതെ അവൾ കട്ടിലിലേക്കമർന്നു. അൽപനേരം മൗനമായി കിടന്ന ജയൻ മെല്ലെ തലതിരിച്ച് നോക്കി. ചാരു ഉറങ്ങിയിട്ടില്ലെന്ന് മനസ്സിലാക്കിയ അവൻ അവളോട് സംസാരിക്കാൻ തന്നെ തീരുമാനിച്ചു.
"ആരാണവൻ...?"
ചാരു മെല്ലെ തലതിരിച്ച് ജയനെ നോക്കി. ജയൻ അവളെ നോക്കി. നേരിയ വെളിച്ചം മാത്രമേ മുറിയിൽ ഉണ്ടായിരുന്നുള്ളു എന്നതുകൊണ്ട് ചാരുവിന് ജയന്റെ മുഖത്തെ ഭാവം എന്താണെന്ന് വായിച്ചെടുക്കാൻ കഴിഞ്ഞില്ല. പക്ഷെ ആ ശബ്ദത്തിലെ ഗൗരവത്തിൽ നിന്നും മുഖഭാവം അവൾ ഊഹിച്ചു. അവൾ മറുപടിയൊന്നും പറഞ്ഞില്ല.
"ചോദിച്ചത് കേട്ടില്ലേ...? ആരാണെന്ന്..?"
"ആര്..?"
ജയൻ എഴുന്നേറ്റിരുന്നു.
"ഇന്ന് ഫോൺ ചെയ്തില്ലേ.. അവൻ..?"
"ഓഹ്... അതോ.. അത് കിരൺ. എന്റെ ക്ലാസ്സ്മേറ്റ് ഞാൻ പറഞ്ഞിരുന്നില്ലേ.. നമ്മൾ അന്ന് ഷോപ്പിങ്ങിന് പോയപ്പോ കണ്ടിരുന്നു."
ചാരുവിന്റെ ശബ്ദത്തിൽ ഒരു സന്തോഷം ഒളിഞ്ഞുകിടക്കുന്നുവെന്ന് ജയന് തോന്നി. കിരണിനോട് അവൾക്ക് മറ്റെന്തെങ്കിലും അടുപ്പമുണ്ടോ എന്ന് അവന് സംശയമായി. ചാരുവിന് പക്ഷെ ഭയമാണ് തോന്നിയത്. ജയന്റെ ചോദ്യം ചെയ്യലിൽ എന്തോ ഒരു അപാകത ഒളിഞ്ഞിരിപ്പുണ്ടെന്ന് അവൾക്ക് തോന്നി.
കിരണിനോട് അന്നേ ഒരു അതൃപ്തി ജയേട്ടനുണ്ട്. അവന്റെ ഫോൺ വന്നപ്പോഴും അതങ്ങനെ തന്നെ ഉണ്ടായിരുന്നു. ഇപ്പൊ ഈ ചോദ്യം ചെയ്യലിൽ നിന്നും അവൻ ഫോൺ ചെയ്തത് ഇഷ്ടപെട്ടിട്ടില്ല എന്ന് വ്യക്തം. ഇനി അവൻ വിളിച്ചതെന്തിനാണെന്ന് കൂടി പറഞ്ഞാൽ ജയേട്ടൻ കൂടുതൽ എതിർക്കാനേ സാധ്യതയുള്ളൂ.
"അവനെന്തിനാ നിന്നെ വിളിക്കുന്നെ..?"
ചാരുവിന് ആ ചോദ്യത്തിൽ ഒരു വല്ലായ്മ തോന്നി. പക്ഷെ അത് പ്രകടമാക്കാതെ അവൾ സൗമ്യമായി ചോദിച്ചു.
"എന്താ.. ജയേട്ടാ..? അവനെന്റെ ബെസ്ററ് ഫ്രണ്ട് ആണ്."
"നിനക്കെങ്ങനെ ആണുങ്ങൾ സുഹൃത്തുക്കൾ ആയി ഉണ്ടാവുന്നത് എനിക്കിഷ്ടമല്ല.."
ചാരുവിന് എന്തൊക്കെയോ പറയണമെന്ന് തോന്നി. പക്ഷെ ജയനോട് തർക്കിച്ച് ജയിക്കാൻ കഴിയില്ലെന്ന് തോന്നിയതുകൊണ്ട് അവൾ മൗനമായി ഇരുന്നതേ ഉള്ളു.
"മേലിൽ അവനുമായി നീ കോൺടാക്ട് ചെയ്യാൻ പാടില്ല...എനിക്കതിഷ്ടമല്ല.."
"ജയേട്ടാ... ഞാൻ.."
ചാരു മുഴുമിപ്പിക്കുമ്പോഴേക്കും അന്ത്യശാസനം പോലെ ജയൻ കൈയുയർത്തി.
"കൂടുതലൊന്നും പറയണ്ട. ഞാൻ പറയുന്നത് അനുസരിക്കാം എന്നുണ്ടെങ്കിൽ മാത്രം ഇവിടെ ജീവിച്ചാൽ മതി. ഇല്ലെങ്കിൽ..."
അത്രയും പറഞ്ഞ് ജയൻ തിരിഞ്ഞു കിടന്നു. അതൊരു അവസാന വാക്കായിരുന്നു. ചാരുവിന് എന്തെന്നില്ലാത്ത സങ്കടം തോന്നി. താൻ പറയാൻ വന്നത് കേൾക്കാൻ പോലും താല്പര്യം കാണിച്ചില്ല. കിരൺ പറഞ്ഞ കാര്യങ്ങളിൽ ഒരു അവസാന പ്രതീക്ഷ ജനിച്ചിരുന്നു. അതിനെയാണ് ഇപ്പോൾ ജയേട്ടൻ മുളയിലേ നുള്ളിയത്. ഇനിയൊന്നും പ്രതീക്ഷിച്ചിട്ട് കാര്യമില്ല.
ഇതിൽ നിന്നും രക്ഷപ്പെടാൻ സാധിക്കില്ല. ഒന്നുകിൽ ഈ ജീവിതം ഇങ്ങനെ തന്നെ ജീവിച്ചു തീർക്കണം. അതല്ലെങ്കിൽ എല്ലാം ഉപേക്ഷിക്കണം. അതോടെ ഈ നരക ജീവിതത്തിൽ നിന്നും തനിക്കൊരു രക്ഷ ഉണ്ടായേക്കും. പക്ഷെ അതോടെ പല പ്രശ്നങ്ങളുടെയും ആരംഭവും ഉണ്ടാകും. സ്വാർത്ഥമായി ചിന്തിക്കാൻ അവൾ തയ്യാറായില്ല. എല്ലാം സഹിക്കാൻ തന്നെ അവൾ തീരുമാനമെടുത്തു. കിരണിനോടെങ്കിലും എല്ലാം തുറന്ന് പറയണം. ഇനിയൊരിക്കൽ കൂടി അവനെ ചൊല്ലി ഒരു സംസാരത്തിന് ഇടയാകരുത്. ചാരു സ്വയം ചിന്തിച്ചു.
******
******
ദിവസങ്ങൾ പിന്നെയും നീങ്ങി. കിരണിനെ നേരിട്ട് കണ്ട് കാര്യങ്ങൾ വിശദീകരിക്കണം എന്ന് ചാരു നിശ്ചയിച്ചു. ഒരു നല്ല സുഹൃത്തെന്ന നിലയിൽ അവന് തന്റെ അവസ്ഥ മനസ്സിലാകും. ഒന്നും പറയാതെ തന്നെ അത് മനസ്സിലായതുകൊണ്ടാണല്ലോ അവൻ ഒരു സഹായവുമായി മുന്നോട്ട് വന്നത്.
കിരൺ താൻ ജോലി ചെയ്യുന്ന കമ്പനിയിൽ ചാരുവിന് ഒരു ജോലി ഓഫർ ചെയ്തു. അവളുടെ ഇപ്പോഴത്തെ മാനസികാവസ്ഥയിൽ അവൾക്കത് വല്ലാത്തൊരു ആശ്വാസമായിരുന്നു. റിസൾട്ട് വന്നപ്പോൾ തന്നെ ഉണ്ടായ പ്രശ്നങ്ങൾ കൊണ്ട് ഒരു ജോലിക്ക് പോകുന്നതിനെക്കുറിച്ച് അവൾ ചിന്തിച്ച് നോക്കിയിരുന്നില്ല. അതിനായി പരിശ്രമിച്ചതുമില്ല.
പക്ഷെ ഇപ്പോൾ നല്ലൊരു ജോലി തന്നെ തേടി വന്നിരിക്കുന്നു. എങ്ങനെയെങ്കിലും ജോലിക്ക് പോകാനുള്ള അനുവാദം വാങ്ങാൻ കഴിഞ്ഞാൽ അത് തനിക്കൊരു ആശ്വാസമായിരിക്കും എന്ന് അവൾ വെറുതെ പ്രത്യാശിച്ചിരുന്നു. പക്ഷെ ജയേട്ടൻ ഒരിക്കലും അതിനനുവദിക്കില്ല.
എന്തിനേറെ തന്റെ വാക്കുകൾ കേൾക്കാൻ പോലും അദ്ദേഹം നിന്ന് തരില്ല. അവൾക്ക് വല്ലാത്ത നിരാശ തോന്നി. എല്ലാം ഇവിടെ ഉപേക്ഷിച്ച് ഇറങ്ങി പോയാലോ എന്ന് വരെ അവൾ ചിന്തിച്ച് നോക്കി. പക്ഷെ അങ്ങിനെ ചെയ്താലുണ്ടാകുന്ന ഭവിഷ്യത്ത് ആലോചിച്ചപ്പോൾ തന്നെ അവൾ അതിൽ നിന്നും പിന്മാറി. എന്തായാലും കിരണിനെ നേരിൽകണ്ട് കാര്യങ്ങൾ അവതരിപ്പിക്കാൻ തന്നെ അവൾ തീരുമാനിച്ചു.
കിരണിനെ കാണാൻ പോകുന്ന കാര്യം ജയനോട് പറയാൻ ചാരുവിന് ധൈര്യം കിട്ടിയില്ല. അതുകൊണ്ട് തന്നെ അവൻ ജോലിക്ക് പോയി തിരികെ വരുന്ന നേരം കൊണ്ട് കിരണിനെ പോയി കണ്ട് തിരികെ വരാം എന്നവൾ കരുതി.
ഒരു സുഹൃത്തിനെ കാണാൻ പോകുന്നു എന്ന് മാത്രം അമ്മയോട് പറഞ്ഞ് അവൾ വീട്ടിൽ നിന്നും ഇറങ്ങി. അമ്മ കൂടുതലൊന്നും ചോദിച്ചില്ല. അല്ലെങ്കിലും അങ്ങനെയാണ് അമ്മയ്ക്കും ചാരുവിനും ഇടയിൽ സംസാരം വളരെ കുറവാണ്. ആദ്യമൊന്നും അങ്ങനെ ആയിരുന്നില്ല എന്നതവൾ വേദനയോടെ ഓർത്തു. അച്ഛനോട് സത്യം തുറന്ന് പറയണമെന്നുണ്ടായിരുന്നു അവൾക്ക്. പക്ഷെ പറഞ്ഞതിൽ കൂടുതലൊന്നും അദ്ദേഹത്തിനോടും പറയാൻ അവൾക്കായില്ല. എത്രയും പെട്ടെന്ന് തിരിച്ചെത്തണം എന്ന ചിന്തയിൽ അവൾ ആ വീട്ടിൽ നിന്നും ഇറങ്ങി
******
******
കിരണിനെ കണ്ട് കാര്യങ്ങൾ എല്ലാം വിശദമായി തന്നെ ധരിപ്പിച്ചു. തന്റെ ആത്മമിത്രത്തിന്റെ അവസ്ഥയിൽ അവന് അതീവ വേദന തോന്നി. പക്ഷെ അവളെ രക്ഷിക്കാൻ ഒരു മാർഗവും അവനപ്പോൾ തോന്നിയില്ല. നിരാശ തോന്നി അയാൾക്ക്.
പക്ഷെ എല്ലാം ഒരാളോടെങ്കിലും തുറന്ന് പറഞ്ഞപ്പോൾ വലിയൊരു ഭാരം മനസ്സിൽ നിന്നും ഒഴിഞ്ഞു പോയത് പോലെയാണ് അവൾക്ക് തോന്നിയത്. പ്രതീക്ഷകൾ ഒന്നും മുന്നിലില്ലെങ്കിലും എന്തോ ഒരു ആശ്വാസം അവൾക്ക് അനുഭവപ്പെട്ടു. അധികനേരം അവനോടൊപ്പം സമയം ചിലവഴിക്കാതെ അവൾ തിരികെ വീട്ടിലേക്ക് പുറപ്പെട്ടു.
ജയൻ തിരികെ എത്തുന്ന സമയത്തിന് മുൻപ് തന്നെ തിരിച്ചെത്താൻ അവൾക്ക് സാധിച്ചു. പക്ഷെ ഗേറ്റ് കടന്ന ചാരു ഒന്ന് ഞെട്ടി. പോർച്ചിൽ ജയന്റെ ബൈക്ക് ഇരിക്കുന്നു. ജയൻ തിരിച്ചെത്തി എന്നവൾക്ക് ഉറപ്പായി. എവിടെ പോയിരുന്നു എന്ന് ഉറപ്പായും ജയേട്ടൻ ചോദിക്കും. എന്ത് പറയണം എന്ന് ചാരു ചിന്തിച്ച് നോക്കി. സത്യം പറയുന്നതാണ് എന്ത്കൊണ്ടും നല്ലതെന്നവൾക്ക് തോന്നി. ജയേട്ടൻ ഒന്നും ചോദിക്കാതിരുന്നെങ്കിൽ എന്നവൾ ആത്മാർത്ഥമായി പ്രാർത്ഥിച്ചു.
വിറയ്ക്കുന്ന കാലുകളോടെയാണ് ചാരു മുറിക്കകത്തേക്ക് കയറിയത്. ജയനോട് എന്ത് പറയണമെന്ന് അപ്പോഴും അവൾക്കൊരു രൂപവും ഉണ്ടായില്ല. ജയൻ കട്ടിലിൽ അക്ഷമനായി ഇരിക്കുന്നുണ്ടായിരുന്നു. ചാരുവിനെ കണ്ടപ്പോൾ അവനൊന്ന് ദീർഘമായി നിശ്വസിച്ചു. അടുത്ത നിമിഷം കോപം കൊണ്ട് അവന്റെ കണ്ണുകൾ ചുവന്നു.
വിറയ്ക്കുന്ന കാലുകളോടെയാണ് ചാരു മുറിക്കകത്തേക്ക് കയറിയത്. ജയനോട് എന്ത് പറയണമെന്ന് അപ്പോഴും അവൾക്കൊരു രൂപവും ഉണ്ടായില്ല. ജയൻ കട്ടിലിൽ അക്ഷമനായി ഇരിക്കുന്നുണ്ടായിരുന്നു. ചാരുവിനെ കണ്ടപ്പോൾ അവനൊന്ന് ദീർഘമായി നിശ്വസിച്ചു. അടുത്ത നിമിഷം കോപം കൊണ്ട് അവന്റെ കണ്ണുകൾ ചുവന്നു.
ചാരു ആ മുഖത്തേക്ക് നോക്കാൻ തന്നെ ഭയന്നു. അവൾ ഒന്നും മിണ്ടാതെ അവിടെ നിന്നും ഒഴിഞ്ഞു മാറുവാൻ ശ്രമിച്ചു. പക്ഷെ ജയന്റെ ശബ്ദം അവളുടെ കാലുകൾക്ക് ഒന്ന് ചലിക്കുവാൻ പോലും പറ്റാത്ത വിധത്തിൽ ഗൗരവത്തിലായിരുന്നു.
"നീ എവിടെ പോയതാ..?"
ചാരു ഒന്നും മിണ്ടാതെ പുറം തിരിഞ്ഞ് നിന്നു. എന്തെങ്കിലും പറയാൻ അവൾക്ക് വല്ലാത്ത പേടി തോന്നി.
"ചോദിച്ചത് കേട്ടില്ലേ നീ..?"
"ഞാൻ... "
നിന്നു വിക്കിയതല്ലാതെ ഒന്നും പറയാൻ അവൾക്കായില്ല.
"ചാരു..."
അവൾ മെല്ലെ തിരിഞ്ഞ് നിന്നു. മുഖമുയർത്തി ജയന്റെ മുഖത്തേക്ക് ഒന്ന് നോക്കി. വല്ലാത്ത കോപത്തിൽ നിൽക്കുന്ന ജയന്റെ മുഖം അവളെ കൂടുതൽ ഭയപ്പെടുത്തി. കള്ളം പിടിക്കപ്പെട്ടുവെന്ന് അവൾക്ക് തോന്നി. ഇനി ഒന്നും ഒളിച്ചു വക്കാതിരിക്കുന്നതാണ് നല്ലത്. എല്ലാം തുറന്നു പറയാമെന്ന് അവൾ കരുതി.
"ഞാൻ.. കിരണിനെ കാണാൻ..."
പറഞ്ഞു മുഴുമിപ്പിക്കുന്നതിന് മുൻപ് ജയന്റെ കൈകൾ ഉയർന്നു താണു. വേച്ചു പോയ അവൾ ചുമരിൽ ചാരി വീഴാതെ നിന്നു. കുറച്ച് നേരത്തേക്ക് അവൾക്ക് സ്ഥലകാലബോധം ഉണ്ടായില്ല. ജയേട്ടൻ തന്നെ തല്ലിയതാണെന്ന് തിരിച്ചറിയാൻ അവൾക്ക് പിന്നെയും നിമിഷങ്ങളെടുത്തു. അപ്പോഴേക്കും ജയൻ അവന്റെ ദേഷ്യത്തിന്റെ മൂർദ്ധന്യത്തിൽ എത്തിയിരുന്നു.
അടിയുടെ ഷോക്കിൽ നിന്നും വിട്ടു പോരുമ്പോഴേക്കും ജയൻ എന്തൊക്കെയോ പറയാൻ തുടങ്ങിയിരുന്നു. പതിവ് പോലെ എല്ലാം പ്രതികരണമില്ലാത്ത കല്പനകളെ പോലെ ആയി. പക്ഷെ അൽപനേരം കഴിഞ്ഞപ്പോൾ അവൾക്ക് കേട്ടതോരോന്നും ചിന്തിച്ചു നോക്കി.
തന്നെയും കിരണിനെയും ചേർത്ത് ഇല്ലാത്ത കാര്യങ്ങൾ ആണ് പറഞ്ഞു കൂട്ടുന്നതെന്ന ചിന്ത അവളെ പ്രതികരിക്കാൻ പ്രേരിപ്പിച്ചു. അവൾ എന്തൊക്കെയോ പറയാൻ തുനിഞ്ഞു. പക്ഷെ ജയൻ അതൊന്നും കേൾക്കാൻ കൂട്ടാക്കിയില്ല. ചാരു കൂടുതൽ ശക്തിയായി പ്രതികരിച്ചു. അതിന്റെ ഫലമായി ജയൻ അവളെ കൂടുതൽ ഉപദ്രവിച്ചു. ഒരു ഏകാധിപത്യം അവളുടെ മേൽ സ്ഥാപിക്കുകയായിരുന്നു അവിടെ.
കൂടുതൽ പറയുന്നത് ജയന്റെ കോപം ഇരട്ടിപ്പിക്കുന്നതല്ലാതെ ഒരു പ്രയോജനവുമില്ല എന്ന് മനസ്സിലാക്കിയപ്പോൾ ചാരു മൗനിയായി. പിന്നെ കണ്ണീർ പ്രവാഹം മാത്രമേ ഉണ്ടായിരുന്നുള്ളു. അവൾക്ക് വേണ്ടി സംസാരിക്കാൻ ആ വീട്ടിൽ ആരും ഉണ്ടായില്ല എന്ന ചിന്ത അവളെ കൂടുതൽ വിഷമിപ്പിച്ചു.
ജയന് പക്ഷെ ചാരുവിനെ മനസ്സിലാക്കാൻ ഒട്ടും സാധിച്ചില്ല. അവൻ ആ ദേഷ്യത്തിൽ തന്നെ അവളെ വീട്ടിൽ നിന്നും പുറത്താക്കുവാനാണ് ആഗ്രഹിച്ചത്. ചാരുവിനെ കിരണിന്റെ കൂടെ കണ്ടപ്പോൾ മുതൽ അവന്റെ മനസ്സ് തീ പിടിച്ചു തുടങ്ങിയതാണ്. തന്നോട് പറയാതെ അവൾ അവനെ കാണുന്നതും സംസാരിക്കുന്നതും ജയൻ എന്ന ഭർത്താവിന് സഹിക്കാനായില്ല.
അതിന്റെ ഫലമാണ് ഈ കാട്ടിക്കൂട്ടുന്നതൊക്കെ. ചാരുവിനോട് ജയന് ഉള്ള വികാരം എന്തെന്ന് പോലും തിരിച്ചറിയാൻ കഴിയാതെ അവൻ ദേഷ്യമായി തന്നെ അത് പ്രകടിപ്പിച്ചു. അതിന്റെ ആധിക്യത്തിൽ അവൻ ചാരുവിനെ വീട്ടിൽ നിന്നും പുറത്താക്കുവാൻ പോലും മുതിർന്നു.
തന്റെ വാക്കുകൾക്കും മറുപടികൾക്കും ചെവികൊടുക്കാതെ ഉള്ള ജയന്റെ പ്രവർത്തിയിൽ ചാരുവിന് അതിയായ ദുഃഖം തോന്നി. തന്നെ സംശയിക്കുകയും അതിന്റെ പേരിൽ വീട്ടിൽ നിന്നും പുറത്താക്കുകയും കൂടി ചെയ്തപ്പോൾ അവളുടെ അഭിമാനത്തിന് മുറിവേറ്റത് പോലെ വേദനിച്ചു. ഇനിയും ഈ അവസ്ഥ തുടരുന്നതിൽ അർത്ഥമില്ലെന്നത് തോന്നിയതുകൊണ്ട് അവൾ ആ വീടിന്റെ പടിയിറങ്ങി.
******
******
ദേഷ്യത്തിന്റെ കനലുകൾ ഒന്ന് കെട്ടടങ്ങിയപ്പോൾ ജയന് വീണ്ടു വിചാരം ഉണ്ടായി. ചാരുവിനെ ഇറക്കി വിടേണ്ടിയിരുന്നില്ല എന്നവന്റെ മനസ്സ് മന്ത്രിച്ചു. അവളെ ഉപദ്രവിച്ചതും തെറ്റാണെന്ന തോന്നൽ അവന്റെ ഉള്ളിൽ പുകഞ്ഞു. അതിന് ആക്കം കൂട്ടാനെന്ന പോലെ ആയിരുന്നു അച്ഛന്റെ പ്രതികരണം.
ചാരുവിനെ ഇറക്കിവിട്ടത് വരെയുള്ള കാര്യങ്ങൾ കേട്ട് കഴിഞ്ഞപ്പോൾ അദ്ദേഹം മകനെതിരെ തിരിഞ്ഞു. വിവാഹത്തിന് നിർബന്ധിച്ചപ്പോൾ മുതൽ ഉള്ള ചാരുവിന്റെ അവസ്ഥയും അവൾ അനുഭവിച്ച വേദനയും അച്ഛൻ അക്കമിട്ട് നിർത്തിയപ്പോൾ ജയന് അല്പം കുറ്റബോധം തോന്നി.
ചാരു വീട്ടിലേക്ക് തന്നെയാവും പോയിട്ടുണ്ടാകുക എന്ന ആശ്വാസത്തിൽ ആയിരുന്നു അവൻ. പക്ഷെ പിന്നീട് ജയന് വല്ലാത്തൊരു ഭീതി തോന്നി. വിഷമം സഹിക്കാനാവാതെ അവൾ വല്ല കടുംകൈയും ചെയ്തു പോകുമോ എന്നവന് ഭയം തോന്നി. ഉടൻ തന്നെ ജയൻ ഫോൺ എടുത്ത് മാനസിയെ വിളിച്ചുനോക്കി. ചാരു അവിടെ എത്തിയിട്ടുണ്ടെന്ന വിവരം കിട്ടിയപ്പോൾ അവന് ആശ്വാസം തോന്നി. ആ ആശ്വാസം അവളോടുള്ള സ്നേഹമാണെന്ന് ആ നിമിഷം മുതൽ അവൻ തിരിച്ചറിയുകയായിരുന്നു.
ചാരുവിനെ അന്വേഷിച്ച് അവളുടെ വീട്ടിലേക്ക് ചെന്ന ജയന് അവിടെ കിട്ടിയ സ്വീകരണം വളരെ മോശമായിരുന്നു. വിവാഹം മുടങ്ങി ആളുകളുടെ മുൻപിൽ നാണംകെടേണ്ട അവസ്ഥയിൽ നിന്ന അവനെ സ്വന്തം ജീവിതം നൽകി രക്ഷിച്ച അവളോട് ജയൻ ചെയ്ത ക്രൂരതകൾക്ക് അങ്ങനെ ഒരു സ്വീകരണം കിട്ടിയില്ലെങ്കിൽ അല്ലെ അത്ഭുതമുള്ളൂ.
ചാരു ജയനെ ഒന്ന് കാണുവാൻ പോലും കൂട്ടാക്കിയില്ല. അവൾ അത്രമാത്രം വേദന അനുഭവിച്ചു കഴിഞ്ഞിരുന്നു. ഇനിയും ക്ഷമിക്കുന്നതിൽ അർത്ഥമില്ല എന്നവൾക്ക് തോന്നി. അവൾ ഉണ്ടായതെല്ലാം പപ്പയോട് പറഞ്ഞിരുന്നു. അതിന്റെ പ്രതികരണമാണ് ജയന് ആ വീട്ടിൽ കിട്ടിയത്.
ചെയ്ത് പോയ തെറ്റിന്റെ ആഴം മനസ്സിലാക്കിയ ജയന് അവിടെ നിന്നും തോറ്റ് മടങ്ങേണ്ടി വന്നു. രണ്ടു ദിവസം കഴിയുമ്പോൾ എല്ലാം ശരിയാകും എന്ന സമാധാനത്തിലാണ് അവൻ മടങ്ങിയത്. പക്ഷെ ചാരു പോയതോടെ ജയന് വല്ലാത്തൊരു ശൂന്യത അനുഭവപ്പെടുവാൻ തുടങ്ങി. വിലപ്പെട്ടത് എന്തോ നഷ്ടപ്പെട്ട പോലെ അവന്റെ ഉള്ളിൽ ഒരു വിങ്ങൽ അനുഭവപ്പെട്ടു. എത്രയും പെട്ടെന്ന് അവളെ തിരികെ കൊണ്ടു വരാൻ തന്നെ അവൻ നിശ്ചയിച്ചു.
******
******
ദിവസങ്ങൾ അടർന്നു വീണുകൊണ്ടിരുന്നു. ചാരു തിരികെ വന്നില്ല. ഒന്ന് ഫോണിൽ പോലും ജയനുമായി ബന്ധപ്പെടാൻ അവൾ കൂട്ടാക്കിയില്ല. ജയൻ മാനസി വഴി പലതവണ അതിന് വേണ്ടി ശ്രമിച്ചെങ്കിലും അവൾ സമ്മതിച്ചില്ല.
ഒടുവിൽ അവൾ ഒരു ബാധ്യത ആകുമോ എന്ന് മാനസിക്കും ഭയം തോന്നാൻ തുടങ്ങി. തന്റെ സഹോദരന്റെ ഭാഗത്ത് തെറ്റുണ്ടെന്ന ആരോപണം അവളെ ചാരുവിനെ തിരികെ പറഞ്ഞയക്കാൻ നിർബന്ധിതയാക്കി. പക്ഷെ ചാരു സമ്മതിക്കാത്തത് അവിടെ ഒരു പ്രശ്നത്തിന് വഴിയൊരുക്കി.
ചാരുവിനെ തിരികെ അയക്കുന്നില്ലെന്ന് ഹരി ഉറപ്പിച്ച് പറഞ്ഞു. അതിന്റെ പേരിൽ ഹരിയും മാനസിയും തമ്മിൽ പ്രശ്നങ്ങൾ ഉണ്ടാവാൻ തുടങ്ങി. ഒടുവിൽ സഹോദരിക്ക് വേണ്ടി ഭാര്യയെ ഉപേക്ഷിക്കാൻ പോലും ഹരി തയ്യാറാകുന്ന അവസ്ഥ എത്തി.
കാര്യങ്ങൾ കൈവിട്ടു പോകുന്നു എന്ന് മനസ്സിലാക്കിയ ചാരു ആകെ വിഷമത്തിലായി. സഹോദരന്റെ ജീവിതം നശിക്കാതിരിക്കാൻ വേണ്ടിയാണ് ഇത്രയും കാലം എല്ലാം സഹിച്ചത്. എന്നിട്ടും താൻമൂലം ഒരു പ്രശ്നം ഉണ്ടാകുന്നു. സ്വന്തം വീട് പോലും തനിക്ക് അന്യമാവുന്നു എന്നവൾ തിരിച്ചറിഞ്ഞു. ഇനിയും അവിടെ നിന്നാൽ കൂടുതൽ പ്രശ്നങ്ങൾ ഉണ്ടാകുമെന്ന തിരിച്ചറിവ് അവളെ അവിടെ പടിയിറങ്ങുവാൻ നിർബന്ധിതയാക്കി. എവിടേക്ക് പോകും എന്നൊരു നിശ്ചയവും അവൾക്കുണ്ടായില്ല. ഒടുവിൽ ചാരൂ ഒരു കടുത്ത തീരുമാനമെടുത്തു. ആ ഉറച്ച തീരുമാനത്തിൽ അവൾ അവിടെ നിന്നും ഇറങ്ങി.
(തുടരും)
-ശാമിനി ഗിരീഷ്-

Very good,,waiting next part
ReplyDelete