നല്ലെഴുത്ത്

The biggest ever archive in Malayalam Literature. 2.5 crores pageviews, 14000+ creations, 2000+authors and adding on....

New Books

Post Top Ad

Your Ad Spot

കാര്യം നിസ്സാരം പ്രശ്നം ഗുരുതരം (കഥ)


സുറുമിയുടെ ആദ്യരാത്രി: -
അന്നവരുടെ ആദ്യരാത്രിയായിരുന്നു..
ഏറെ നാളത്തെ കാത്തിരിപ്പിന് ശേഷം സുലൈമാൻ, അവളെ തന്റേതാക്കിയ ദിനം.
സുഹൃത്തുക്കളുടെയും, ബന്ധുക്കളുടെയും പരിചയപ്പെടൽ കഴിഞ്ഞപ്പോൾ, അവൻ തഞ്ചത്തിൽ അവളെയും കൊണ്ട് റൂമിലേക്ക് പോന്നു. എന്നിട്ട് പതിയെ ബെഡ്ഡിൽ കിടത്തിയ ശേഷം, പോയി വാതിലടച്ച് വന്ന്, അവളുടെ അരികുചേർന്ന് കിടന്നു. ആ ദേഹത്തുനിന്നും പുറപ്പെട്ട ബോഡി സ്പ്രേയുടെ മനംമയക്കുന്ന ഗന്ധത്തിൽ തന്റെ ശരീരത്തിലെ പച്ചമീൻ നാറ്റം അലിഞ്ഞില്ലാതാകുന്നതായ്, സുലൈമാന് തോന്നി. ഏറെ നേരത്തെ കളിചിരികൾക്കും, തൊട്ടുതലോടലിനും ശേഷം.. സുലൈമാൻ തന്റെ മൊഞ്ചത്തിയോട് "എന്നാ ഒറങ്ങിയേക്കാം.. കാലത്തെ മീൻ എടുക്കാനായിട്ട് ജെട്ടീ പോകാനുള്ളതാ, " എന്നും പറഞ്ഞ് ലൈറ്റണച്ചു, അപ്പോഴേക്കും നേരം പാതിരാ കഴിഞ്ഞിരുന്നു.
കുറച്ച് സമയത്തേക്ക് അവർക്കിടയിൽ നിശബ്ദത മാത്രമായിരുന്നു. പക്ഷെ അവന് ഉറങ്ങാൻ കഴിഞ്ഞില്ല. അത്രമാത്രം മോഹിച്ച് സ്വന്തമാക്കിയതായിരുന്നു അവൻ അവളെ .. സുലൈമാൻ ഒളികണ്ണിട്ട് ഒന്നുനോക്കി. ബെഡ്റൂം ലാപിംന്റ അരണ്ട വെളിച്ചത്തിൽ തലയിണയോട് ചേർന്ന് വശം ചെരിഞ്ഞുകിടന്ന അവളെ അവൻ സാവധാനം നേരെ കിടത്തി. എന്നിട്ട് തന്റെ വിരലുകൾ കൊണ്ട് മൃദുവായ് ആ ദേഹത്ത് തലോടാൻ തുടങ്ങി.. അവളുടെ ദേഹമപ്പോൾ വല്ലാതെ വിറകൊള്ളുന്നതായ് അവനറിഞ്ഞു. അവനവളെ തന്റെ അരികിലേക്ക് ചേർത്തു പിടിച്ചു. എന്നിട്ട് മുൻ ഭാഗത്തെ ബട്ടൺ വിടർത്തിയ, ശേഷം എവിടെയൊക്കെയോ പിടിച്ച് ഞെക്കി. എന്നിട്ടും ആ വിറയൽ മാറാതെ വന്നപ്പോൾ അവളുടെ പുറം കവർ അഴിച്ച് മാറ്റിയിട്ട് , സ്വിച്ച് ഓഫ് ചെയ്തു. അങ്ങനെ വൈബ്രേഷൻമോഡ് ഓഫായി അവളുടെ ആ വിറയൽ നിലച്ചു !.
കവർ അഴിച്ച് മാറ്റിയപ്പോൾ, അവളുടെ മെറ്റാലിക് ബോഡിയുടെ പിൻഭാഗത്തായ് "ഷവോമി " എന്നൊരെഴുത്ത് സുലൈമാൻ കണ്ടു. അത് വായിച്ച അവൻ മനസ്സിൽ പറഞ്ഞു. "ഷവോമി " വേണ്ട... "സുറുമി " അതുമതി അതാ ഇവൾക്ക് ചേരണ പേര്. നിന്നെ ഞാനിനി സുറുമിമോളേന്നേ വിളിക്കൂ.
നല്ലെഴുത്ത് ഗ്രൂപ്പിൽ പ്രസിദ്ധീകരിച്ച.. അരുൺ വി സജീവിന്റെ "സുറുമിയുടെ ആദ്യരാത്രി "എന്ന ഈ കഥയുടെ പാതിഭാഗം മാത്രം വായിച്ച, പ്രസിദ്ധ ഓൺലൈൻ സാഹിത്യകാരൻ ഉത്പലൻ വെട്ടുകുഴി, തന്റെ കട്ടിലിൽ നിന്നും എഴുന്നേറ്റ് കുന്തംകാലിലിരുന്ന് ചിന്തിക്കാൻ തുടങ്ങി. ഇവന്റെ ഒക്കെ കഥകൾക്ക് എങ്ങനെ ഇത്ര ലൈക്ക് കിട്ടുന്നു ?ഇതിൽ മൊത്തം അശ്ളീലമല്ലെ...?! ഇന്ന് വൈകിട്ട് താൻ പോസ്റ്റ് ചെയ്ത, ''ഓച്ചൻ തുരുത്തിലെ ഓണനിലാവുകൾ " എന്ന കഥക്ക് മണിക്കൂറ് നാല് കഴിഞ്ഞിട്ട് കിട്ടിയ ലൈക്കിന്റെ എണ്ണം വെറും ഏഴ്..
ഒരു പക്ഷെ തന്റെ കഥയുടെ പേരുമാറ്റി "ഓച്ചൻ തുരുത്തിലെ ഇക്കിളി രാവുകൾ " എന്നാക്കി, കുറെ മസാലയും ചേർത്ത് വിളമ്പിയിരുന്നേൽ..
ആ '' ശ്രീമോൾ ശ്രീക്കുട്ടിയുടെ " ആദ്യ രാത്രിയിലെ പ്രസവവേദന "എന്ന കഥപോലെയോ.. അന്ത്രപ്പൻ ചെന്ത്രാപ്പിന്നിയുടെ ''മണിയറയിലെ വെടി ശബ്ദം " എന്ന കഥപോലെയോ കൊട്ടക്കണക്കിന് " കെ " കൾ വാരിക്കൂട്ടിയേനെ !.
എന്നാലും ഈ മലയാളിക്കിതെന്തുപറ്റി..? ഉത്പലൻ ആ ഇരുപ്പിലിരുന്ന് തലപുകക്കാൻ തുടങ്ങി. എവിടെ നോക്കിയാലും അശ്ളീല തരംഗം...വാക്കിൽ, നോക്കിൽ,ചിന്തയിൽ, പ്രവൃത്തിയിൽ എല്ലായിടത്തും അതുതന്നെ..!
ലൈംഗീക ദാരിദ്ര്യം..അല്ലാതെന്ത്. അവൻ ദീർഘനിശ്വാസം ഉതിർത്തു.
പക്ഷെ തന്നെപ്പോലെ..സാഹിത്യ കുഞ്ചകവും, കാര്യമാത്രപ്രസക്തനും, ഭാഷാവിരാദനും, വിപ്രലംഭാലങ്കാരകനും, അതും, ഇതും ഒക്കെയായി സാഹിത്യ നഭസിന്റെ ഉത്തുംഗതയിൽ വിളങ്ങി നിൽക്കുന്ന ഒരാൾ വായനക്കാരന്റെ തൃപ്തിക്കു വേണ്ടി, ഇതുപോലുള്ള അശ്ളീല ഭരിത വ്യംഗ്യാർത്ഥ ചമത്കാര കഥകൾ ചമക്കുന്നത് മാനത്തിന് നിരക്കുന്ന കാര്യമാണോ..?!
ഉത്പലൻ തന്നോട് തന്നെ ചോദിച്ചു.. "എന്റെ പട്ടി എഴുതും.ഇമ്മാതിരി സാഹിത്യം." ഉത്തരവും ഉടനടി അവന്റെ ഉള്ളിൽ നിന്നും പുറത്ത് വന്നു.എന്നാലും, ഒരു സാദാ മലയാളി വായനക്കാരന്റെ ജിജ്ഞാസയെ ഉണർത്തി, ചോദനയെ വിറപ്പിച്ച് ..വായനാകുതുകി ആക്കണമെങ്കിൽ, കുറഞ്ഞ പക്ഷം ആദ്യത്തെ വരികളും, തലക്കെട്ടും
"ആ ദിവസങ്ങളിലെ വേദനകൾ " എന്ന മട്ടിലെങ്കിലും ആവണം. ഈ തലത്തിലേക്ക് ഇവറ്റകൾ ഓൺലൈൻ സാഹിത്യത്തെ കൊണ്ടെത്തിച്ചിരിക്കുന്നു. അതുണ്ടെങ്കിലെ ഇപ്പോൾ ലൈക്കുകൾ ആർജ്ജിക്കാൻ പറ്റൂ..
ലൈക്കുണ്ടെങ്കിലല്ലേ ആൾക്കാർ
അംഗീകരിക്കൂ. തന്നേപ്പോലുള്ള സംസ്കാര സമ്പന്നർ ഇനി എന്ത് ചെയ്യും..?!
ഈ വിധ ചിന്തകൾ മൂലം കെട്ടുപിണഞ്ഞ് പോയ ഉത്പലന്റെ ചിന്താസരണി.. ഡി. എൻ .എ യുടെ മൈക്രോസ്കോപിക് ചിത്രം പോലെ ചുറ്റുഗോവണി രൂപമാർജ്ജിച്ച്, അവന്റെ തലയിൽ നിന്നും രാവേറെ ആകുവോളം കിളികളെ പാറിക്കുവാൻ തുടങ്ങി. അങ്ങനെ ഉറക്കം നഷ്ടപ്പെട്ട് നട്ടം തിരിഞ്ഞ ഉത്പലൻ, തന്റെ ഫോണെടുത്ത ശേഷം, ഇത്തരം അവസരങ്ങളിൽ താൻ നടത്തുന്ന പതിവ് ക്രീഡയിലേക്ക് കടന്നു, പച്ച തെളിഞ്ഞ് കണ്ട ഒരു പുതിയ വായനക്കാരിയുടെ ഇൻബോക്സിലേക്ക് അവൻ വളരെ സാംസ്കാരിക നിലവാരമുള്ള ഒരു മെസ്സേജ് അയച്ചു.
''കഴിച്ചായിരുന്നോ...?
ഐ മീൻ... മോളൂസ് ചോറു കഴിച്ചായിരുന്നോ..?"
മറുപടി ലഭിച്ചില്ലെങ്കിലും, അവിടുത്തെ പച്ച വെളിച്ചം കെട്ടില്ല. അത് ഉല്പലനെ ആവേശത്തിന്റെ ഉത്തുംഗതയിലേക്ക് എത്തിച്ചു.
ഉത്പലൻ വേഗം അനന്തര നടപടിയിലേക്ക് കടന്നു.
" ഉറക്കം വരുന്നില്ലെങ്കിൽ ഞാനൊരു താരാട്ട് പാട്ട് പാടാം കേട്ടോ..കുട്ടിക്ക് വീഡിയോകോൾ ചെയ്യുന്നതിൽ താത്പര്യം ഉണ്ടോ...? "
ഉടനടി പച്ചകെട്ടു, അതോടെ കുട്ടി ഒരു തത്പര കക്ഷിയല്ല എന്ന് ഉല്പുവിന് മനസ്സിലായി. വരാലു പിടിക്കാൻ വേണ്ടി കണ്ടത്തിലോട്ടിട്ട തന്റെ ഫൈബർ ചൂണ്ട, റബ്ബർ ഫ്രോഗോടു കൂടി തിരിച്ച് ചുറ്റിയ അവൻ മറ്റൊരവസരത്തിൽ മൂർച്ചകൂട്ടി ഇടാനായ് അത് മാറ്റിവെച്ചു. എന്നിട്ട് തന്റെ ആത്മാർത്ഥ മിത്രം പറങ്ങോടന് ഒരു വാട്സ് ആപ് സന്ദേശമയച്ചു
" ഹൈ, ഇന്ന് പുതിയ കഷണം വല്ലോം വന്നിട്ടുണ്ടോ...? ഞാൻ കാണാത്തതുണ്ടേൽ ഒരെണ്ണം വിട്. MB കുറഞ്ഞത് മതി. നെറ്റ് തീരാറായി. പകല് കൊറെ എണ്ണം ഡൗൺലോഡ് ചെയ്തു. സൈറ്റൊക്കെ ഇപ്പം സർക്കാര് ബ്ലോക്കാക്കികൊണ്ടിരിക്കുവാ...
എന്നാൽ ആ നട്ടപ്പാതിരാക്ക് താനയച്ച മെസ്സേജ്, പറങ്ങോടന് ഡെലിവറി ആകുന്നില്ല എന്ന് കണ്ട ഉത്പലൻ വീണ്ടും നിരാശനായ്...
കനത്ത ഹൃദയഭാരത്തോടെ കട്ടിലിൽ എഴുന്നേറ്റിരുന്ന അവൻ,തന്റെ തലക്ക് മുകളിൽ, ഞരങ്ങിക്കറങ്ങുന്ന ഫാനിലേക്ക് നോക്കി താനൊഴികെയുള്ള മലയാളികളുടെ സാംസ്കാരിക നിലവാരത്തെക്കുറിച്ച് ചിന്തിക്കാൻ തുടങ്ങി..
"അല്ല...ഈ മലയാളിക്കിതെന്ത് പറ്റി...?!"
ഇത്തവണ അതിനുള്ള ഉത്തരവും,ദീർഘ നിശ്വാസവും പുറത്തേക്കു വരാതെ ഉത്പലന്റെ ഉള്ളിൽ തന്നെ എവിടെയോ തട്ടിത്തടഞ്ഞ് നിന്നു.
അരുൺ -

No comments:

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

Post Top Ad

Your Ad Spot