നല്ലെഴുത്ത്

The biggest ever archive in Malayalam Literature. 2.5 crores pageviews, 14000+ creations, 2000+authors and adding on....

New Books

Post Top Ad

Your Ad Spot

മഹാബലിയുടെ പൂവട(കഥ)


ചെറുപ്പത്തിൽ ഓണം എന്നാൽ വെറും വെക്കേഷൻ ആയിരുന്നു. എവിടേക്കും പോകാറില്ല.
അവ്യക്തമായ ഓണങ്ങൾ വ്യക്തമായിത്തുടങ്ങുന്ന കാലത്ത് പൂക്കളമിടാൻ എന്നെ സഹായിച്ചിരുന്നത്, അല്ലെങ്കിൽ വീട്ടിൽ പൂക്കളം ഇട്ടിരുന്നത് തൊട്ടടുത്ത വീട്ടിൽ വാടകയ്ക്ക് താമസിച്ചിരുന്ന, ഡാൻസിനും മറ്റും മേക്കപ്പ് ചെയ്യാൻ പോയിരുന്ന കഥകളി എന്ന് നാട്ടുകാർ വട്ടപ്പേരു വിളിച്ചിരുന്ന ഒരു ചേട്ടന്റെ എന്നെക്കാൾ അൽപം കൂടി മുതിർന്ന മക്കൾ ആയിരുന്നു. തരിശായി കിടന്നിരുന്ന ഒരു പറമ്പിൽ പോയി തുമ്പപ്പൂ, പാടത്തെ തോട്ടിറമ്പിൽ നിന്നും കാക്കപ്പൂ, വല്യച്ഛന്റെ വീട്ടിൽ നിന്നും ചിറ്റാട, പറമ്പിൽ സമൃദ്ധമായ വട്ടപ്പെരു, കൃഷ്ണകിരീടം, കൊങ്ങിണിപ്പൂ, കമ്മൽപ്പൂ, അരിപ്പൂ പിന്നെ ജെ ടി എസിന്റെ പറമ്പിൽ നിന്നും അക്കേഷ്യയുടെ പൂ, മുക്കൂറ്റിപ്പൂ, പിന്നെ റേഷൻ പോലെ, ഒരു കുടന്ന മാത്രം കിട്ടുന്ന ഹൈഡ്രാഞ്ചിയ ഒക്കെയായിരുന്നു അന്നത്തെ പൂക്കൾ. ചേമ്പിന്റെയോ വട്ടയുടെയോ വലിയ ഒരു ഇല എടുത്ത് കുമ്പിൾ കോട്ടി ഉണ്ടാക്കുന്ന കണ്ടെയ്‌നറുകളിൽ ആയിരുന്നു പൂ പറിച്ച് ഇടൽ.
തിരുവോണത്തിന് സദ്യ എന്നല്ലാതെ വേറെ ഓർമ ഒന്നുമില്ല. ഓണക്കോടി ഒന്നുമില്ല. മുതിർന്ന ചേട്ടന്മാരുടെ പഴയ, എന്നാൽ വലിയ കംപ്ലെയിന്റ് ഒന്നുമില്ലാത്ത വസ്ത്രങ്ങൾ ആയിരുന്നു ആർഭാടം. സാധാരണ ഉണ്ടാക്കുന്നതിൽ നിന്നും പ്രകടമായ രുചി വ്യത്യാസത്തിൽ ഉണ്ടാക്കിയിരുന്ന സാമ്പാറും മോരൊഴിച്ചു കൂട്ടാനും മത്തങ്ങയും പയറും എരിശ്ശേരിയും പിന്നെ സ്‌പെഷ്യൽ ആയി സേമിയ പായസവും. എക്കാലത്തും വീട്ടിൽ സ്‌റ്റോക്ക് ആയിരുന്ന മോരും തൈരും പപ്പടവും കടുമാങ്ങ, നാരങ്ങ, നെല്ലിക്ക, ഇഞ്ചിപ്പുളി അച്ചാറുകളും കൂടിയാകുമ്പോൾ സദ്യ വട്ടം തികയും.
ഞാൻ മൂന്നാം ക്ലാസിൽ പഠിക്കുന്ന സമയത്ത് കഥകളി കുടുംബം വീടൊഴിഞ്ഞു പോയി. എന്നെ ആദ്യമൊന്നും അത് ബാധിച്ചതേയില്ല. പക്ഷേ ഓണം അടുത്തതോടെ പൂക്കളമിടാൻ അവരില്ലാതെ എന്തു ചെയ്യും എന്ന ആശങ്കയ്ക്ക് ഞാൻ പതിയെ അടിമപ്പെടാൻ തുടങ്ങി. തീർത്തും സമയക്കുറവുണ്ടായിരുന്നെങ്കിലും ജോലിയ്ക്ക് പോകും മുൻപ് അമ്മയും മൂന്നു വയസ്സിനിളയ അനിയനും എനിക്കൊപ്പം പൂക്കളമിട്ടു.
ഉത്രാടത്തിന്റെയന്ന് അപ്രതീക്ഷിതമായ ഒരു സന്തോഷമുണ്ടായി. പതിവായി തിരുവോണത്തിന്റെ തലേ രാത്രി നൈറ്റ് ഡ്യൂട്ടിയ്ക്ക് പോകേണ്ടി വരാറുണ്ടായിരുന്ന അച്ഛന് അപ്രാവശ്യം അവധി കിട്ടി. തിരുവോണത്തിന് ആവശ്യമായ പൂക്കൾ പറിക്കാൻ പോകുന്ന ഞങ്ങളോട് അച്ഛൻ, തുമ്പപ്പൂവിന് പകരം തുമ്പക്കുടം പറിച്ചു കൊണ്ടുവരാൻ ആവശ്യപ്പെട്ടു. കാര്യം ഒന്നും മനസ്സിലാവാതെ നിന്ന ഞങ്ങളോട്, വേരോടു കൂടെയുള്ള മുഴുവൻ തുമ്പച്ചെടിയ്ക്കാണ് തുമ്പക്കുടം എന്നു പറയുന്നത് എന്ന് അച്ഛൻ പറഞ്ഞു തന്നു. പറമ്പിൽ നിന്ന് വലിയ കെട്ടായി പറിച്ചുകൊണ്ടുവന്ന തുമ്പക്കുടം അച്ഛൻ രാത്രി തന്നെ ഓരോ പിടിയായി എടുത്ത് ഒരു വലിയ മരമുട്ടിയിൽ വെച്ച് വെട്ടുകത്തി കൊണ്ട് ചെറിയ കഷണങ്ങളായി മുറിച്ചു കൂട്ടി വെച്ചു.
അതിരാവിലെ ഞങ്ങൾ എഴുന്നേറ്റ് വരുമ്പോഴേക്കും, മുറ്റത്ത് തിരുവോണത്തിന്റെ കളം റെഡി ആയിരുന്നു. ഉമ്മറവാതിലിനു നേരെ മുന്നിൽ മൂന്ന് തൂശനില വെച്ച്, ഓരോ ഇലയിലും ഓരോ ഓണത്തപ്പന്മാരെ വെച്ച് അരിമാവു കൊണ്ട് അണിഞ്ഞിരുന്നു. ഓണത്തപ്പന്മാരുടെ തലഭാഗത്തുള്ള ഒരു ദ്വാരത്തിൽ ഒരു തുളസിക്കതിർ ഫിറ്റ് ചെയ്തിരിക്കുന്നു. സൈഡിലായി ഒരു വലിയ കോരുകൊട്ടയിൽ തലേന്ന് അരിഞ്ഞു വെച്ച തുമ്പക്കുടം വെച്ചിട്ടുണ്ട്. പതിവില്ലാത്ത ഒരുക്കങ്ങൾ കണ്ടപ്പോഴേക്കും തന്നെ ഓടിപ്പോയി പല്ല് തേച്ച് കുളിച്ച് ഞങ്ങൾ ഉള്ളതിൽ നല്ല നിക്കറും ഷർട്ടുമിട്ട് റെഡിയായി. അപ്പോഴേക്കും ഓണത്തപ്പന്മാരുടെ നടുക്കായി കത്തിച്ചു വെച്ച നിലവിളക്കിൽ തൊഴുതുപിടിച്ച കൈകൾ മുട്ടും വിധം തുമ്പക്കുടം കൊണ്ട് അച്ചൻ ഒരു മഹാബലിയെ ഉണ്ടാക്കിയിരുന്നു. ഏറ്റവും അത്ഭുതം മഹാബലിക്ക് ഒരു കാലേ ഉണ്ടായിരുന്നുള്ളൂ എന്നതായിരുന്നു. ഞങ്ങളുടെ ജിജ്ഞാസ നിറഞ്ഞ മുഖം കണ്ടപ്പോ അച്ഛൻ പറഞ്ഞു തന്നു. മഹാബലി മഹാവിഷ്ണുവിനെ നമസ്‌കരിക്കുകയാണ്. ഇടംകാൽ നീർത്തി വലംകാൽ മടക്കി ഇടംകാലിന്റെ തുടയിൽ വെച്ചാണ് നമസ്‌കരിക്കുന്നത്. അതാണ് ഒരുകാൽ മാത്രമായി തോന്നുന്നത്. സാഷ്ടാംഗപ്രണാമമാണത്..
അതു കഴിഞ്ഞ് അച്ഛൻ ഒരു നാളികേരം കൈയിലെടുത്തു. വെട്ടുകത്തി കൊണ്ട് രണ്ടായി പൊട്ടിച്ചു. കൃത്യമായി പൊട്ടിയ കണ്ട് ഞങ്ങൾക്ക് വീണ്ടും അത്ഭുതമായി. പൊട്ടിച്ച നാളികേരം, നമസ്‌കരിച്ചു നിൽക്കുന്ന മഹാബലിയുടെ നെഞ്ചിന്റെ ഇരുവശത്തുമായി മലർത്തി വെച്ച് എള്ളു തിരശ്ശീലത്തുണിയിൽ പൊതിഞ്ഞ കിഴികൾ വെച്ച് എണ്ണയൊഴിച്ച് കത്തിച്ചു. പിന്നെ, അമ്മ അടുക്കളയിൽ നിന്നും കൊണ്ടുവന്നു കൊടുത്ത തുമ്പപ്പൂ ചേർത്ത് വേവിച്ച നല്ല രസ്യൻ മണമുള്ള ഇലയടകൾ നാലെണ്ണം രണ്ടായി കീറി ഇലകളിൽ വെച്ചു. ഒന്നുരണ്ടു പുഴുങ്ങിയ പഴക്കഷണങ്ങളും. മഹാബലി പ്രജകളെ കാണാൻ വരുമ്പോൾ കഴിക്കാനുള്ള നിവേദ്യമാണ് ഈ ഇലയട എന്ന് അച്ഛൻ പറഞ്ഞു തന്നു.
അടുത്തതായി പടിപ്പുരയുടെ നടുക്കായി വീണ്ടും മൂന്ന് തൂശനില വെച്ചു. അവിടെയും ഓണത്തപ്പന്മാരെ വെച്ചു. ബാക്കിയുള്ള തുമ്പക്കുടം ഇലകളിൽ വിതറി. തുണ്ടമാക്കി മുറിച്ച ഏത്തപ്പഴത്തിന്റെ കഷണത്തിൽ ചന്ദനത്തിരി കത്തിച്ചു വെച്ചു. പിന്നെ, നടുക്കുള്ള ഇലയിൽ മൂന്ന് പൂവട രണ്ടാക്കി കീറിയിട്ടു. കൈയിലെ കിണ്ടിയിൽ നിന്ന് അൽപം വെള്ളം തളിച്ചു. പിന്നെ, ഞങ്ങളെയും കൂട്ടി വീട്ടിലേക്ക് വന്നു.
വീട്ടിൽ കയറിയിട്ടും ഞങ്ങൾക്ക് ഓണത്തോടുള്ള കൗതുകം മാറിയിരുന്നില്ല. നീണ്ടു നിവർന്നു കിടക്കുന്ന മാവേലിയും തുളസിക്കതിർ ചൂടി നിൽക്കുന്ന ഓണത്തപ്പന്മാരും രണ്ടു തേങ്ങയ്ക്കകത്ത് കത്തി നിൽക്കുന്ന കിഴിയും പിന്നെ നല്ല മനോഹരമായ നിറത്തിൽ അടയ്ക്കുള്ളിൽ നിന്ന് പുറത്തേക്കെത്തി നോക്കുന്ന ശർക്കരപ്പാവിൽ കുതിർന്ന തേങ്ങാപ്പീരയും എല്ലാം മനസ്സിൽ പൊന്നോണം വിരിയിച്ചു കൊണ്ടിരുന്നു.. ഉമ്മറത്തെ തിണ്ണയിൽ അമ്മ കൊണ്ടുത്തന്ന അടയും ചായയും പുഴുങ്ങിയ പഴക്കഷണങ്ങളും പതിയെ കഴിച്ചുകൊണ്ട് ഞങ്ങൾ മഹാബലി വന്ന് നിവേദ്യം എടുക്കുന്നതും നോക്കി ഇരിപ്പായി.
ചായ ഏതാണ്ട് തീരാറായപ്പോഴേക്കും പടിപ്പുരയുടെ അടുത്തുകൂടി രണ്ടു കുട്ടികൾ പോകുന്നത് ഞങ്ങൾ കണ്ടു. നല്ല പരിചയമുള്ള കുട്ടികൾ ആണ്. ഇരട്ടകൾ ആണ്. എന്നെക്കാൾ ഒന്നുരണ്ടു വയസ്സ് കൂടുതൽ കാണും. വർത്തമാനം പറഞ്ഞ് ചിരിച്ചു കളിച്ച് അങ്ങനെ പോകുകയാണ്. കണ്ടാൽ ഒട്ടും തന്നെ തിരിച്ചറിയാത്ത ഇരട്ടകളെ കാണുമ്പോൾ ഉണ്ടാകുന്ന സ്വാഭാവികമായ കൗതുകത്തോടെ ഞാൻ അവരെ നോക്കുന്നതിനിടയ്ക്ക് ഒരുത്തൻ കുനിഞ്ഞ് മഹാബലിക്ക് വെച്ചിരുന്ന ഇലയട നിവേദ്യവും പഴക്കഷണങ്ങളും കടന്നെടുത്ത് ഓടാൻ ശ്രമിച്ചു.
ഒരു നിമിഷത്തെ പകപ്പിനൊടുവിൽ ഞാൻ പുറകെ ഓടി. ഞങ്ങളുടെ കൂട്ടുകുടുംബത്തിന്റെ കോമ്പൗണ്ടിന്റെ പ്രധാന ഗേറ്റിന്റെ അടുത്തു വെച്ച് ഞാനവനെ പിടികൂടി അട തിരികെ വാങ്ങാനായി ശ്രമിച്ചു. അപ്പോഴേക്കും ഇരട്ടകളിലെ മറ്റേ കുട്ടി എന്നെ പുറകിൽ നിന്നും പിടിച്ചു നിർത്താൻ നോക്കി. ഇതെല്ലാം കണ്ട എന്റെ അനിയനും ബഹളത്തിൽ പങ്കു ചേർന്നു. ഒച്ചയും ബഹളവും ശബ്ദവും കരച്ചിലും എല്ലാം കേട്ട് സംഭവം എന്താണെന്നറിയാൻ അച്ഛൻ വീടിനു പുറത്തിറങ്ങി നോക്കി. എന്നെയും അനിയനെയും രണ്ടാളും ചേർന്ന് നന്നായി തല്ലിക്കൊണ്ടിരിക്കുകയാണ്. പറ്റാവുന്ന പോലെ ഞങ്ങളും തിരിച്ചു കൊടുക്കുന്നുണ്ട്.
അച്ഛൻ ഓടി വന്ന് ഞങ്ങളെ പിടിച്ചു മാറ്റി. എന്താ പ്രശ്‌നം എന്ന് ഞങ്ങളോട് ചോദിച്ചു. ഉറക്കെ കരഞ്ഞുകൊണ്ട് ഞാൻ മഹാബലിയുടെ അട മോഷ്ടിക്കപ്പെട്ട കാര്യം പറഞ്ഞു.
അച്ഛൻ അവനോട് എന്തിനാ അട എടുത്തത് എന്ന് ചോദിച്ചു. ഇത്തവണ അവനായിരുന്നു കരഞ്ഞത്. അവന്റെ കൂടെ അവന്റെ ഇരട്ടയും. കരഞ്ഞു കൊണ്ട് അവൻ പറഞ്ഞു. അട കണ്ട് കൊതി തോന്നിയിട്ടാണെന്ന്.
പിന്നെ ഞാൻ കണ്ടത് ഒരിക്കലും എനിക്ക് വിശ്വസിക്കാൻ പറ്റാത്ത ഒരു കാഴ്ചയായിരുന്നു. മഹാബലിക്ക് കൊടുക്കാനായി വെച്ച അട മോഷ്ടിച്ച കള്ളന്മാരെ, മക്കളെ തല്ലിയവരായിരുന്നിട്ടു കൂടി അച്ഛൻ ചേർത്തു പിടിക്കുന്നു. പിന്നെ, കൈ പിടിച്ച് ഉമ്മറത്തെ തിണ്ണയിൽ ഇരുത്തുന്നു. ഞങ്ങൾക്ക് വിളമ്പി വെച്ച പ്ലേറ്റിനൊപ്പം അവർക്കും പ്ലേറ്റിൽ അടയും പഴവും കൊടുക്കുന്നു. കൊതിയോടെ അവരത് കഴിക്കുന്നു....
വർഷങ്ങൾക്ക് ശേഷം ബാംഗ്ലൂരിൽ നിന്ന് രാത്രി വരുന്ന ഒരു ട്രാവൽസിൽ പെരുമ്പാവൂരിൽ അതിരാവിലെ വന്നിറങ്ങിയ ഞാൻ ഒരു ഓട്ടോറിക്ഷ വിളിച്ചു വീട്ടിലേക്ക് വരികയാണ്. വണ്ടിയിൽ കയറി ഇരുന്ന സമയത്ത് ഡ്രൈവർ എന്നോട് ചോദിച്ചു.
''നീ ഇവിടെ ഉണ്ടായില്ലെ?''
ഞാൻ പറഞ്ഞു.
''ഇല്ല. ഞാനിപ്പൊ ബാംഗ്ലൂരാ...''
''വെറുതെയല്ല... ഞാൻ മോക്കടെ കല്യാണം പറയാൻ വന്നിരുന്നു വീട്ടിൽ. നീ ഇവിടെ ഇല്ലാന്ന് പെണ്ണുമ്പിള്ള പറഞ്ഞു.''
''ങേ! അപ്പോ ഡിസംബറിൽ ഞാൻ കല്യാണം കൂടീത് നിന്റെ മോൾടെ അല്ലെ?''
''നിനക്ക് ഇതു വരെ ഞങ്ങളെ കണ്ടാ തിരിച്ചറിയൂല്ലെ.... നീ അന്ന് കല്യാണം കൂടിയത് പണ്ട് നിന്നെ ഇടിച്ചവന്റെ മോക്കടെ. അവൻ എന്റെ ചേട്ടൻ. ഞാൻ അവന്റെ അനിയൻ. എന്റെ കൊച്ചിന്റെ കല്യാണം വരണേ ഉള്ളൂ''
''അത് ശരി''
''അച്ഛനെ ഞാൻ പ്രത്യേകം കണ്ട് വിളിച്ചാർന്നു. ഇനി പുള്ളി മറന്നു പോയാ നീ ഓർപ്പിച്ച് കൊണ്ടന്നോളണം..''
''ഓർമിപ്പിക്കാം''
അപ്പോഴേക്കും വണ്ടി ഒരു ചായക്കടയുടെ മുന്നിൽ നിർത്തി അവൻ ഇറങ്ങി. എന്നിട്ട് എന്നോട് പറഞ്ഞു.
''നീ വരണ വഴിയല്ലെ... ബാ.. ഒരു ചായ കുടിക്കാം''
------------------
പണിക്കത്തി അഥവാ പണിക്കരുടെ കത്തി!

No comments:

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

Post Top Ad

Your Ad Spot