
പതിവിലും അല്‍പ്പം വേഗത്തിലായിരുന്നു. കൃഷ്ണയുടെ അന്നത്തെ ഡ്രൈവിംഗ്. അത് ധീരജിന് ഏറെയിഷ്ടമായെന്ന് അവന്റെ മുഖത്തെ ആവേശത്തില്‍ നിന്നും വ്യക്തമായിരുന്നു.
''അമ്മാ , ഗോ ഫാസ്റ്റ്''
നനഞ്ഞു കിടക്കുന്ന മുന്നിലെ റോഡിന്റെ നടുവിലൂടെ സ്ഥാപിച്ച റിഫ്ലക്ടറുകള്‍ ചുവന്ന നിറത്തില്‍ തിളങ്ങി നില്‍ക്കുന്നത് കാണാാന്‍ ഒരു പ്രത്യേക ഭംഗിയുണ്ടായിരുന്നു.
വൈകിട്ട് ഏഴു മണിക്കായിരുന്നു പ്രോഗ്രാം തുടങ്ങുമെന്ന് പറഞ്ഞിരുന്നത്. അപ്പുവേട്ടനെ കാത്തിരുന്ന് നേരം വൈകി. ഒടുവില്‍ എപ്പോഴത്തേയും പോലെ ഓഫിസിലെ തിരക്കു കൊണ്ട് എത്താനാവില്ല നീ പൊയ്ക്കോളു എന്ന് പറയുമ്പോള്‍ കൃത്രിമ ദേഷ്യം നടിച്ചെങ്കിലും അറിയാമായിരുന്നു പാവത്തിന്റെ തിരക്കു കൊണ്ടാണെന്ന്.
കൃഷ്ണ ഓടിച്ചിരുന്ന കാര്‍ പ്രോഗ്രാം ഹാളിന്റെ കവാടം കടന്നു. പാര്‍ക്കിംഗ് ഏരിയയില്‍ കാറൊതുക്കി വേഗത്തില്‍ തന്നെ അവള്‍ ധീരജിന്റെ കൈയ്യും പിടിച്ച് വേഗത്തില്‍ തന്നെ ഹാളിലുള്ള ഒരു ഒഴിഞ്ഞ കസേരയില്‍ കയറിയിരുന്നു.
''ഈ വര്‍ഷത്തെ മികച്ച തിരക്കഥാകൃത്തിനുള്ള പുരസ്ക്കാരം ''ഇനിയുമൊരിക്കല്‍'' എന്ന ചിത്രത്തിലൂടെ നേടിയ കാര്‍ത്തിക്കിനെ വേദിയിലേക്ക് ക്ഷണിക്കുന്നുവെന്ന അവതാരകയുടെ ശബ്ദം അവിടെ മുഴങ്ങി.
നിറഞ്ഞ കൈയ്യടിയുടെ അകമ്പടിയോടെ വേദിയിലേക്ക് ആനയിക്കപ്പെട്ട കാര്‍ത്തിക്ക് സദസ്സിനു നേരെ നോക്കി ശിരസ്സു നമിച്ചു കൈ കൂപ്പി.
അഞ്ച് വര്‍ഷങ്ങള്‍ക്കു ശേഷമാണ് കാര്‍ത്തിക്കിനെ വീണ്ടും കാണുന്നത്.
'' എനിക്കൊരു ലക്ഷ്യമുണ്ട് , അത് നേടാന്‍ നിങ്ങളോ നിങ്ങളുടെ സ്നേഹമോ ഒരു തടസ്സമാകരുത് ഇത് മാത്രമേ എനിക്ക് പറയാനുള്ളു.''
എന്നുള്ള എന്റെ ക്രൂരമായ വാക്കുകള്‍ കേട്ട് ഉള്ളുലഞ്ഞിട്ടും പുറമേ അത് പ്രകടിപ്പിക്കാതെ...
''ഇല്ല കിച്ചു ഒരിക്കലും അങ്ങനെ ഉണ്ടാവില്ല''
എന്നു പറഞ്ഞ് ദൂരേക്കകന്നു പോയൊരു രൂപം...!!
നീയറിഞ്ഞിരുന്നുവോ നിറ കണ്ണുകളോടെയാണ് ആ മടക്കം ഞാന്‍ നോക്കി നിന്നതെന്ന്..? ഹൃദയം കീറി മുറിക്കുന്ന വേദനയോടെയാണ് ഞാനാ വാക്കുകള്‍ പറഞ്ഞതെന്ന്...? അത്രമേല്‍ ഇഷ്ട്ടമുള്ളതിനെ മാറ്റി നിര്‍ത്തുമ്പോള്‍ ഹൃദയം പൊള്ളിപിടഞ്ഞിരുന്നുവെന്ന്..?
അറിഞ്ഞിട്ടുണ്ടാവും, കാരണം നിന്നോളം എന്നെ മനസ്സിലാക്കിയ മറ്റൊരാളും ഇല്ലായിരുന്നവല്ലൊ...!!
അവസാനമായുള്ള നമ്മുടെ കൂടിക്കാഴ്ച്ച അതായിരുന്നു ...!! പക്ഷെ പിന്നിടൊരിക്കലും കണ്ടില്ലെങ്കിലുമൊരു നിഴല്‍ പോലെ നിന്റൊപ്പം ഞാനുമുണ്ടായിരുന്നു. നിന്റെ വളര്‍ച്ചകളില്‍ അഭിമാനിച്ച്, ഹൃദയം നിറഞ്ഞ് സന്തോഷിച്ച്.
മാതൃഭൂമി ആഴ്ച്ചപ്പതിപ്പില്‍ വായിച്ച
ഒരു കഥ മനസ്സിനെ വല്ലാതെ സ്പര്‍ശിച്ചു. അതെഴുതിയ ആളുടെ മേല്‍വിലാസം തേടിപിടിച്ച് ഒരു എഴുത്തയക്കുമ്പോള്‍ ഒരിക്കലും പ്രതീക്ഷിച്ചിരുന്നില്ല അതിനൊരു മറുപടി വരുമെന്നും കാര്‍ത്തിക്ക് എന്ന ആ എഴുത്തുകാരന്‍ തന്റെ പ്രിയപ്പെട്ട സുഹൃത്താകുമെന്നും.
ഒരു കഥ മനസ്സിനെ വല്ലാതെ സ്പര്‍ശിച്ചു. അതെഴുതിയ ആളുടെ മേല്‍വിലാസം തേടിപിടിച്ച് ഒരു എഴുത്തയക്കുമ്പോള്‍ ഒരിക്കലും പ്രതീക്ഷിച്ചിരുന്നില്ല അതിനൊരു മറുപടി വരുമെന്നും കാര്‍ത്തിക്ക് എന്ന ആ എഴുത്തുകാരന്‍ തന്റെ പ്രിയപ്പെട്ട സുഹൃത്താകുമെന്നും.
പിന്നീടെപ്പോഴോ ആ സൗഹൃദം കൂടുതല്‍ ദൃഢമാകുന്നതും അതിന് മറ്റൊരു മാനം കൈവരുന്നതും രണ്ടു പേരും അറിയുന്നുണ്ടായിരുന്നു. കാര്‍ത്തിക്ക് വിവാഹിതനും ഒരു കുഞ്ഞിന്റെ അച്ഛനുമാണെന്നുള്ളതറിഞ്ഞിട്ടും അതൊരു പ്രണയമായി മാറി.
കുടുംബജീവിതത്തിലെ താളപ്പിഴകളും , പൊരുത്തക്കേടുകളും പലപ്പോഴും അസ്വസ്ഥമാക്കുമ്പോള്‍ എന്റെ സാമിപ്യവും , സ്നഹവും കാര്‍ത്തിക്കിന് ശരിക്കും ഒരു ആശ്വാസമായിരുന്നുവെന്ന് എനിക്ക് മനസ്സിലാകുന്നുണ്ടായിരുന്നു.
''വൈരുദ്ധ്യങ്ങളുടെ കൂടിച്ചേരല്‍ എത്രമാത്രം അസ്സഹനീയമാണെന്ന് നിനക്കറിയാമോ കിച്ചു. ഞാനിന്ന് അനുഭവിക്കുന്നത്, അതാണ്.'' പലപ്പോഴും കാര്‍ത്തിക്ക് പറയാറുണ്ടായിരുന്നത്.
ഭ്രാന്തമായിരുന്നു കാര്‍ത്തിക്കിന് എന്നോടുള്ള പ്രണയം. ഓരേ ചിന്തകള്‍, കാഴ്ച്ചപ്പാടുകള്‍ , ഇഷ്ടങ്ങള്‍ അതെല്ലാം ഞങ്ങളെ കൂടുതല്‍ അടുപ്പിച്ചു. എങ്കിലും പ്രണയത്തിന്റെ വിശുദ്ധിയെ തച്ചുടക്കുന്ന ഒരു പ്രവര്‍ത്തി പോലും കാര്‍ത്തിക്കിന്റെയൊ എന്റെയോ ഭാഗത്ത് നിന്നുണ്ടായില്ല...!!
പക്ഷെ ഉറക്കമില്ലാത്ത രാത്രികളില്‍ എപ്പോഴോ ഒന്നില്‍
കുറ്റബോധത്തിന്റെ നേര്‍ത്ത വലകള്‍ എന്നില്‍ കൂടുകൂട്ടാന്‍ തുടങ്ങുന്നത് ഞാന്‍ അറിഞ്ഞു തുടങ്ങി. അനര്‍ഹമായ എന്തോ ഒന്ന് കൈവശം വെച്ച പോലൊരു തോന്നല്‍..!!
കുറ്റബോധത്തിന്റെ നേര്‍ത്ത വലകള്‍ എന്നില്‍ കൂടുകൂട്ടാന്‍ തുടങ്ങുന്നത് ഞാന്‍ അറിഞ്ഞു തുടങ്ങി. അനര്‍ഹമായ എന്തോ ഒന്ന് കൈവശം വെച്ച പോലൊരു തോന്നല്‍..!!
കണ്ണടക്കുമ്പോള്‍ ഞാനൊരിക്കലും കണ്ടില്ലാത്ത ആ കുഞ്ഞിന്റെ മുഖം മനസ്സില്‍ തെളിയുന്ന പോലെ...ഇനിയും വൈകിയാല്‍ നിങ്ങളെ ഞാന്‍ മറ്റാര്‍ക്കും വിട്ടു കൊടുക്കില്ല അതിനെനിക്ക് സാധിക്കില്ല...അതു കൊണ്ട്, അതു കൊണ്ട് മാത്രമാണ് സ്നേഹത്തിന്റെ ഒരായിരം കടലിരമ്പുമ്പോഴും നിങ്ങളോട് വെറുപ്പോടെ സംസാരിച്ചത്..അടുക്കാന്‍ ശ്രമിക്കുമ്പോഴും അകറ്റി നിര്‍ത്തിയത്.
വാക്കുകള്‍ കൊണ്ട് കൂടുതല്‍ കൂടുതല്‍ മാറ്റി നിര്‍ത്തുമ്പോഴും നമ്മളൊരുമിച്ചുള്ള നിമിഷങ്ങളുടെ ഓര്‍മ്മകള്‍ എന്നെ പൊള്ളിക്കുന്നുണ്ടായിരുന്നു.
ടൗണിലെ പള്ളിപ്പെരുന്നാള്‍ രാത്രിയില്‍ ആവേശത്തോടെ നിന്റെ കൈ പിടിച്ച് നടന്നതും, മഴ നനഞ്ഞ് ഒരുമിച്ച് നടത്തിയ ബൈക്ക് യാത്രകളും, ''താല്‍'' റസ്റ്റോറന്റിലെ രുചിവൈവിദ്ധ്യങ്ങള്‍ തേടുന്ന സായാഹ്നങ്ങളും, ചുമയും , തൊണ്ടവേദനയും അസഹനീയമാകുമ്പോഴും എന്റെ വാശിക്കു വഴങ്ങി നീ വാങ്ങിത്തരുന്ന എനിക്കേറെയിഷ്ടമുള്ള മൗണ്ടന്‍ ഡ്യൂവിന്റെ രുചിയും...അങ്ങനെ ഓര്‍ത്തെടുക്കാന്‍ കുറഞ്ഞ കാലത്തിനുള്ളില്‍ എന്തെല്ലാം....!!
കുറച്ചു നാളുകള്‍ക്കു ശേഷം ഹോസ്റ്റലിലേക്ക് എന്നെ തേടി വന്നൊരു കൊറിയറില്‍ എനിക്കുള്ള ജന്മദിന സമ്മാനമായിരുന്നു.അതിലൊരു കുറിപ്പുണ്ടായിരുന്നു. ''ഇനി ഒരു ജന്മദിനത്തിന് സമ്മാനം തരാന്‍ എനിക്ക് സാധിച്ചില്ലെങ്കിലൊ ഏന്നോര്‍ത്താണ് ഇത് നീ എന്നും സൂക്ഷിച്ചു വെക്കണംഎന്ന് . അത് വായിക്കുമ്പോള്‍ കണ്ണുകള്‍ നിറഞ്ഞിരുന്നു.
മെഡിസ്സിന്‍ കംപ്ലീറ്റ് ചെയ്ത് ഹൗസ് സര്‍ജന്‍സി ചെയ്യുമ്പോഴായിരുന്നു അപ്പുവുമായുള്ള വിവാഹം. തൊട്ടടുത്ത വര്‍ഷം ധീരജുണ്ടായി. അപ്പുവിന്റെ ഇഷ്ടമായിരുന്നു ആ പേര്. കാര്‍ത്തിക്കിന്റെ രചനകളെല്ലാം ഏറെ ജനശ്രദ്ധ നേടുന്നതും പുതിയ പുസ്തക സമാഹാരങ്ങള്‍ ഇറങ്ങുന്നതും ചര്‍ച്ച ചെയ്യപ്പെടുന്നതും പത്രങ്ങളിലൂടെയും ,സോഷ്യല്‍ മീഡിയകളിലൂടെയും അറിയുന്നുണ്ടായിരുന്നു.
പിന്നീട് മലയാളത്തിലെ ഒരു പ്രശസ്ത സംവിധായകന് വേണ്ടി ഒരു സ്ക്രിപ്റ്റ് ചെയ്തതറിഞ്ഞപ്പോള്‍ സന്തോഷം കൊണ്ട് കണ്ണു നിറഞ്ഞു. ''കുട്ടൂസാ നിന്റെ ജീവിതത്തില്‍ നീയേറെ ആഗ്രഹിച്ചിടത്തു തന്നെ എത്തിചേര്‍ന്നല്ലൊ അത് മതിയെനിക്ക്...'' ( പറയാന്‍ മറന്നു ഞങ്ങളുടേതായ നിമിഷങ്ങളില്‍ കാര്‍ത്തിക്കിനെ ഞാന്‍ അങ്ങനെ ആയിരുന്നു വിളിച്ചിരുന്നത്.)
എന്നില്‍ നിന്നും പറിച്ചെറിഞ്ഞ് നിന്നെ അകറ്റി വിടുമ്പോള്‍ ഞാന്‍ പ്രാര്‍ത്ഥിച്ചതും അതായിരുന്നു..നീ ആഗ്രഹിക്കുന്നിടത്ത് തന്നെ നീയെത്തിച്ചേരണമെന്ന്.
ഒരിക്കലും കൂടിച്ചേരാത്ത രണ്ടു സമാന്തര രേഖകളായിരുന്നു നമ്മള്‍ അകലങ്ങളില്‍ നിന്നു മാത്രം നിയോഗങ്ങള്‍ പൂര്‍ത്തീകരിക്കാന്‍ കഴിയുന്നവര്‍...
ഇന്നിവിടെ നടക്കുന്ന സിനിമ പുരസ്ക്കാര ദാന ചടങ്ങില്‍ കാര്‍ത്തിക്കും പങ്കെടുക്കുന്നുണ്ട് എന്നറിഞ്ഞതു കൊണ്ടാണ് ആവേശത്തോടെ ഓടി വന്നത്. വൈകിയെങ്കിലും അവന് പുരസ്ക്കാരം കൊടുക്കുന്നത് കാണാന്‍ സാധിച്ചല്ലൊ!
ഇനി തമ്മില്‍ കാണുന്നതിനു മുന്‍പ് ഇവിടുന്നിറങ്ങണം. ഇത്തരമൊരു പരിപാടിയില്‍ ആദ്യമായി പങ്കെടുക്കുന്ന കൊണ്ട് തിരശ്ശീലയിലും ടെലിവിഷനിലും മാത്രം കണ്ടു പരിചയിച്ച താരങ്ങളെ കാണുന്നതിന്റെ ആശ്ചര്യം ധീരജിനുണ്ടായിരുന്നു.
അതു കൊണ്ട് തന്നെ പാതിയില്‍ ഇറങ്ങി പോകാമെന്ന് പറഞ്ഞപ്പോള്‍ അവന്‍ സമ്മതിച്ചില്ല. പുരസ്ക്കാരമേറ്റു വാങ്ങി, തന്റെ മറുപടി പ്രസംഗത്തിനും ശേഷം വേദിയില്‍ നിന്നും തന്റെ ഇരിപ്പിടത്തിലേക്ക് മടങ്ങിയിരുന്നു കാര്‍ത്തിക്കപ്പോള്‍.
ഒരു വിധത്തില്‍ ധീരജിനെ പറഞ്ഞു സമ്മതിപ്പിച്ച ശേഷം കൃഷ്ണ പതിയെ അവനേയും കൂട്ടി പുറത്തേക്ക് നടന്നു...
''കിച്ചു...''
കാലങ്ങള്‍ക്കപ്പുറത്തു നിന്നും കേള്‍ക്കുന്നതു പോലെ ആ വിളി. തന്റെ തൊട്ടു പുറകില്‍ തന്നെ കാര്‍ത്തിക്ക്..
ഒരു നിമിഷം നിശബ്ദതയുടെ, ഒരു കടല്‍ ചുറ്റും അലയടിച്ച പോലെ...!! വീണ്ടും മൗനം ഭഞ്ജിച്ചതു കാര്‍ത്തിക്ക് തന്നെയാണ്.
''ജീവിതത്തില്‍ ഞാന്‍ ഏറ്റവും കൂടുതല്‍ ആഗ്രഹിച്ചൊരു കാര്യം നടക്കുന്ന സമയത്ത് അതിന് സാക്ഷിയാകാന്‍ നീ കൂടി ഉണ്ടായിരുന്നെങ്കില്‍ എന്ന് ഞാന്‍ ഓര്‍ത്തിരുന്നു. കിച്ചു വരുമെന്നും എനിക്കറിയാമായിരുന്നു. അതു കൊണ്ട് തന്നെയാണ് വേദിയിലിരിക്കുന്ന ഓരോ മുഖങ്ങളിലും ഞാന്‍ നിന്നെ തേടിയത്.''
''രാധികയും മോനും''
എന്റെ ശബ്ദത്തിന് വല്ലാത്തൊരു പതര്‍ച്ചയുണ്ടെന്നെനിക്കു തോന്നി.
''ദാ അവിടെയുണ്ട്''
കാര്‍ത്തിക്ക് വിരല്‍ ചൂണ്ടിയിടത്തേക്ക് നോക്കിയപ്പോള്‍ കണ്ടു വേദിയിലേക്ക് നോക്കി സന്തോഷത്തോടെയിരിക്കുന്ന രാധികയും ,മോനും..!!
''ഞാന്‍ പൊയ്ക്കോട്ടെ....''
കാര്‍ത്തിക്ക് പതിയെ തലയാട്ടി...
വണ്ടി മുന്നോട്ട് ചലിക്കുമ്പോള്‍ റിയര്‍വ്യൂ മിററിലൂടെ കൃഷ്ണ കണ്ടു അവിടെ തന്നെ നില്‍ക്കുന്ന കാര്‍ത്തിക്കിനെ...!!
''ഇനിയുമൊരിക്കല്‍ കൂടി ഒരു കണ്ടുമുട്ടല്‍ നമുക്കിടയിലുണ്ടാകില്ലാ...ഇഷ്ടങ്ങള്‍ രണ്ടു തരത്തിലാണ്. ഒന്ന് നേടാനുള്ളതും , മറ്റൊന്ന് ഇഷ്ട്ടപ്പെടാന്‍ വേണ്ടി മാത്രമുള്ളതും എനിക്ക് നീ അതു മാത്രമായിരുന്നു കാര്‍ത്തിക്ക് ...അതു മാത്രം...''
കൃഷ്ണയുടെ മനസ്സു മന്ത്രിച്ചു. പതിയെ നഗരത്തിരക്കിലേക്ക് ആ കാറും ചേര്‍ന്നൊഴുകി....
***********
''അമ്മാ....അമ്മെയെന്തിനാ കരയുന്നേ...ഇതൊരു സിനിമയല്ലേ...?
ധീരജിന്റെ ആ ചോദ്യം കൃഷ്ണയുടെ കാതില്‍ മുഴങ്ങുമ്പോള്‍ അവള്‍ നിറഞ്ഞ മിഴികള്‍ തുടക്കാന്‍ ശ്രമിക്കുകയായിരുന്നു.
കണ്‍മുന്നില്‍ ഇത്രയും നേരം കണ്ടത് സിനിമയായിരുന്നില്ല എന്റെ ജീവിതമായിരുന്നുവെന്നും, തന്റെ കഥ തന്നെ സിനിമയായി അവതരിപ്പിച്ച കാര്‍ത്തിക്ക് ചിത്രം പുറത്തിറങ്ങുന്നതിനും രണ്ടാഴ്ച്ച മുന്‍പ് ഒരു അപകടത്തില്‍ ഈ ലോകത്തു നിന്നും വിടവാങ്ങിയെന്നും ഈ അഞ്ച് വയസ്സുകാരനോട് പറഞ്ഞാല്‍ അവന്‍ അതെത്രമാത്രം ഉള്‍ക്കൊള്ളുമെന്ന് അവള്‍ക്കറിയില്ലായിരുന്നു...!!
കാറിന് സമീപത്തേക്ക് നടക്കുമ്പോള്‍ ആ ചിത്രത്തിനു വേണ്ടി കാര്‍ത്തിക്ക് എഴുതിയ ആ സംഭാഷണം കൃഷ്ണയുടെ കാതില്‍ വീണ്ടും മുഴങ്ങുന്നുണ്ടായിരുന്നു.
''ഇഷ്ടങ്ങള്‍ രണ്ടു തരത്തിലാണ് ഒന്ന് നേടാനുള്ളതും, മറ്റൊന്ന് ഇഷ്ടപ്പെടാന്‍ വേണ്ടി മാത്രമുള്ളതും...!! ''
പെയ്തൊഴിഞ്ഞ ആകാശത്തിന്റെ കോണില്‍അപ്പോള്‍ തെളിഞ്ഞ ഒരു നക്ഷത്രം തന്നെ ഉറ്റ് നോക്കുന്നതു പോലെ തോന്നി കൃഷ്ണക്കപ്പോള്‍. എല്ലാമറിയുന്ന അപ്പുവിന്റെ കൈ പിടിച്ച് അവള്‍ പതിയെ കാറിന് സമീപത്തേക്ക് നടന്നു.
രചന - ശരത് മംഗലത്ത്
No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക