Slider

ജീവരേഖ

0


***********
"സുമേടതീ "....
രവിയേട്ടൻ വിളിച്ചിരുന്നോ?
അനിയന്റെ ഭാര്യ ലതയുടെതാണ് ചോദ്യം..
പാതിയഴിഞ്ഞു വീണ മുടിക്കെട്ടിലെ മുല്ല പൂക്കളിൽ നിന്നൊരെണ്ണമെടുത്തു, വാസന നോക്കി... ഞാനൊന്ന് ചിരിച്ചു!....
"വിളിയില്ല.. . കത്ത് വന്നു മിനിഞാന്ന്. "
"നീ.. കണ്ടതാണല്ലോ"...
ആ.... കണ്ടു... ന്നാലും വെറും കത്ത്.. ! അതും ഇന്നത്തെ കാലത്ത്... ഒന്ന് വിളിച്ചാ ന്ത.... മനു കുട്ടൻ ദിവസവും വിളിക്കുന്നുണ്ടല്ലോ.... ഈ രവിയേട്ടന്റെ കാര്യം !..
മ്മ്.. മനു എന്റെ മകനാണ്.. ഒരു ചെറു ചിരിയോടെ ഞാൻ പറഞ്ഞു.
അതിന്... ലത പാതി നിർത്തി എന്റെ കണ്ണുകളിലേക്ക് നോക്കി.
ചുണ്ടിൽ വിരിഞ്ഞു നിൽക്കുന്ന ചിരിയോട്, ഞാൻ വീണ്ടും മുല്ല പൂവിനെ ചേർത്ത് പിടിച്ചു !.
ഒന്നും മനസിലാവാത്ത വണ്ണം പുരികങ്ങൾ വളച്ച് അവൾ ചോദിച്ചു.
കുറെ ദിവസായി ശ്രദ്ധിക്കുന്നു.. ഈ ചിരിയിൽ ഒരു പ്രണയമുണ്ടല്ലോ ഏട്ടത്തി.
ന്ത... പഴയ കാല ഓർമ്മകളിലെക്കാന്നോ?
അവളുടെ കണ്ടുപിടിത്തം കേട്ട് അഴിഞ്ഞു വീഴാറായ മുടിയിഴകൾ മുഴുവൻ സ്വാതന്ത്രമാക്കി, ഇടതു കയ്യികൊണ്ട് മുടിയിഴകൾ വിടർത്തിയിട്ടു.
ഈ വയ്യാത്ത കയ്യും വെച്ച് കത്ത് എഴുതാൻ പ്രയാസമില്ലേ.. എന്നിട്ടും രവിയേട്ടൻ എഴുതാൻ നിർബന്ധിക്കുന്നതാ... നിക്ക് മനസ്സിലാവാത്തെ.. !വീഡിയോ കാൾ ചെയ്താൽ പരസ്പരം കാണാം... കത്തിൽ എത്ര വെച്ചെന്നാ എഴുതുക. മ് അതിനു പറ്റിയ ഒരു ഭാര്യയും !.
ലത എന്റെ പാതി ജീവനറ്റ വലതു കയ്യിൽ വൈദ്യര് തന്ന തൈലം അമർത്തി തിരുമ്മി കൊണ്ട് പരിഭവപ്പെട്ടു.
ന്നാലും... നല്ല മാറ്റം ഉണ്ട്... അല്ലെ ഏടത്തി.. വൈദ്യരും പറഞ്ഞു ഇത്ര പെട്ടെന്ന് സുഖവുന്ന് വിചാരിച്ചില്ലാന്ന്. ഇനി കഷായം രണ്ടു നേരം മതീത്രെ...
അടുക്കളയിൽ ഔഷധ കൂട്ടിന്റെ എല്ലാം കയ്പ് രസവും ആദ്യം രുചിച്ച മൺ കലം എന്നെ തന്നെ നോക്കി.. എല്ലാ കയ്പ്പും ഈ മൺ കലത്തിൽ ആവാഹിച്ച് ഇവിടെ നിന്നും മടങ്ങണം!!
എടത്തി....
ഏത് ലോകത്താ ! മനസ്സ് രവിയേട്ടന്റെടുത്ത്‌ വരെ പോയോ...?
ഇല്ല കുട്ടീ ബാഗ്ളൂര്ന്ന് വരുമ്പോൾ ഒട്ടും അനങ്ങാത്ത എന്റെ ഈ കൈ......!ഞാനത് ചെറുതായി ഇളക്കി.
"അഹ്... അതാ പറഞ്ഞെ, ഈ കയ്യും വെച്ച് ഇങ്ങനെ എഴുതി കൂട്ടുമ്ബ നിക്കാ പേടി "! ശരിക്ക് ഏടത്തിയേ നോക്കിയില്ലാന്നു പറഞ്ഞ് എന്റെ കെട്ടിയോൻ... ഏടത്തിയുടെ അനിയൻ എന്നെ പഴി പറയും.
സന്ധ്യയാകാറായി ഈ മുടിയൊന്നു കെട്ടിയെ ലതേ...
മ് സുമേടതീടെ മുടി... നല്ല മുറ്റുള്ള മുടിയാട്ടോ .. പക്ഷേ കുറച്ചു നരച്ചു.
പിന്നെ നാല്പത്തിയാറുവയസ്സുള്ള, മെഡിസിനു പഠിക്കണ ഒരു മോനുള്ള എന്റെ മുടി നരക്കില്ലേ !.
ഓഹോ... അപ്പൊ മെഡിസിനു പഠിക്കുന്ന മകനുള്ള അമ്മ മാരുടെ മുടിയൊക്കെ നരയ്ക്കും ല്ലേ... ഏടത്തി.... അവളെന്നെ കളിയാക്കി.
പോടീ... !കയ്യ് ഉയർത്തി ഞാനവളെ തൊട്ടു.
സത്യത്തിൽ ഏടത്തി നാട്ടിലെക്ക് വന്നപ്പോ നിക്ക് നല്ല സങ്കടായിരുന്നു. ഏടത്തിടെ മനോബലം പിന്നെ മുത്തപ്പന്റെ അനുഗ്രഹവും ഒക്കെ ഭേദായി വരുന്നു.
ലതേ....
ഇതൊന്നും എന്റെ കഴിവല്ല കുട്ടി. നമുക്ക് ചുറ്റും ഉള്ളവരുടെ സാമിപ്യം, സ്‌നേഹം... അത് നമ്മളെ ശക്തരാക്കും.
ആഹാ.. അപ്പൊ ഞാനാ ശരിയാക്കിയേ അല്ലെ..ഏടത്തി !..
അവളുടെ കണ്ണുകളിൽ വിരിഞ്ഞ സന്തോഷം എനിക്ക് ആ സന്ധ്യയിൽ കിട്ടിയ ഏറ്റവും വലിയ സമ്മാനമായിരുന്നു.
ഞങ്ങളുടെ സംസാരത്തിനിടെ ഉമ്മറത്ത്ന്ന് അച്ഛൻ വിളിച്ചു പറഞ്ഞു.
സന്ധ്യ വിളക്ക് കത്തിക്കൂ... കുട്ടി.
അച്ഛനെ അനുസരിച്ചവൾ തെക്കിനിയിലേക്ക് പോയി. പിന്നെ ചങ്ങലാട്ടയിൽ ദീപവുമായി നടു മുറ്റത്തെ മുല്ല വള്ളിയോട് ചേർന്ന ഗണപതി സ്ഥാനത്ത്‌ തിരി തെളിയിച്ചു.
#########################
നേരം ഇരുട്ടി അച്ഛനുള്ള പൊടിയരി കഞ്ഞി കൊടുത്തോ ലതേ..
ഉവ് ഏടത്തി. . ഇന്ന് നമുക്കും കഞ്ഞിയാട്ടോ.
സ്‌റ്റീലിന്റെ കുഴിഞ്ഞ പിഞ്ഞാണത്തിൽ കഞ്ഞി വിളമ്പി ഞങ്ങളിരുന്നു. ചുട്ടരച്ച തേങ്ങാ ചമ്മന്തി അമ്മയുടെ ഓർമ്മകളെ ഉണർത്തി. അമ്മ പോയിട്ട് അഞ്ചു വർഷം. അന്ന് മുതൽ ആരൊക്കെ ഉണ്ടെങ്കിലും അച്ഛൻ ഒറ്റപെട്ടപോലെയാണ്. ചികിത്സ ക്കായി നാട്ടിലെക്ക് വരുമ്പോൾ അച്ഛന്റെ മനസ്സ് വേദനിക്കൊന്നായിരുന്നു പേടി. പക്ഷേ ലത. അവളൊരു ദേവതയാണ്... ഇന്നി വീട്ടിന്റെ ഐശ്വര്യവും.
സുമ ചിറ്റ വാരിതന്നാ മതി ലതേടെ മടിന്ന് പിടഞ്ഞു ഗോപു മോൻ എന്റെ മടിയിൽ കയറിയിരുന്നു. എനിക്ക് ചമ്മന്തി വേണ്ട...... പഞ്ചസാര പൊടിച്ച്, നെയ് കുഴച്ച് വേണം.
അയ്യോ.. കഞ്ഞില് പഞ്ചസാര ഇടില്ലാല്ലോ.. കുട്ടാ.
ന്നാ, നിക്ക് ദോശ മതി. അവൻ നിന്നു ചിണുങ്ങി. ചിറ്റേ എനിക്ക് ദോശ വേണം.. !അവൻ വിടുന്ന മട്ടില്ല. ഫ്രിഡ്ജിൽ നിന്നും ദോശ മാവെടുത്ത് അവന് രണ്ടെണ്ണം ചുട്ടു കൊടുക്കാൻ ഞാൻ എഴുന്നേറ്റപ്പോഴേക്കും ലത എന്നെ വിലക്കി. ഗോപു കഞ്ഞി കുടിച്ചു കിടന്നാമതി... ട്ടാ. ന്നാ അപ്പുപ്പൻ വാരി തന്നാമതി ന്നും പറഞ്അവൻ ഓടി പോയി.
കഞ്ഞി കിണ്ണത്തിൽ സ്‌പൂണിട്ടിളക്കി പിന്നെയും ആലോചനയിലായിരുന്നു ഞാൻ.
"സുമേടത്തി.... "
മ് എന്താ...
"ഈ കുളവും, മച്ചും, നടുമുറ്റവും ഒക്കെ വിഷ്ണുവേട്ടന്റെ ഓർമ്മ പെടുത്തലുകളാവുന്നുണ്ടോ"?
ഇല്ല.. എന്താ നീ അങ്ങനെ ചോദിച്ചത്.
"അല്ല.... ഇടയ്ക്ക് വിരിയുന്ന ഈ ചിരി ! അർത്ഥമില്ലാത്ത ആലോചനകൾ !"
സത്യം പറയ്, എടത്തി.... ഇപ്പോഴും നിങ്ങൾ വിഷ്ണുവേട്ടനെ.... .. !!!
പൊട്ടി ചിരിച്ചു കൊണ്ട് പിഞ്ഞാണവുമായി പൈപ്പിനടുത്തെക്ക് ഞാൻ നടന്നു.
പാത്രങ്ങൾ കഴുകി.....പിന്നെയും നടു മുറ്റത്ത്‌ ഞങ്ങൾ വെറുതെയിരുന്നു. ലൈറ്റ് ഇല്ലാതെ തൂക്കു വിളക്കിന്റെ ശോഭ,.. .ആ രാത്രിയേ കൂടുതൽ വശ്യമാക്കിയ പോലെ !!!
"ഏട്ടത്തി പറഞ്ഞില്ല !!"
നിനക്ക് ഭ്രാന്താന്നോ കുട്ടീ.... !
ഓർമ്മ വെച്ച കാലം മുതൽ വിഷ്‌ണു വേട്ടനെ പ്രണയിച്ചിരുന്നു. പക്ഷേ അത് പത്തൊമ്പതാമതെ വയസ്സിൽ തീർന്നില്ലേ.... !
തീർന്നോ? അവളൊന്ന് സൂക്ക്ഷിച്ചു നോക്കി.
മ്മ്....... നക്ഷത്രങ്ങൾ തമ്മിൽ ചേരാത്ത ജാതകകാരിയെ വേണ്ടെന്നു അമ്മായി പറഞ്ഞപ്പോ... വിഷ്ണുവേട്ടൻ എതിർത്തൊന്നും പറഞ്ഞില്ല. പക്ഷേ അത് എന്റെ പ്രണയം ഇല്ലാതാക്കിയില്ലാട്ടോ.
ഇവിടുത്തെ അമ്മയാ പിന്നെ രവിയേട്ടനുമായുള്ള വിവാഹം ഉറപ്പിച്ചത്... ല്ലേ?
മ്...പെങ്ങടെ മോനെ കൊണ്ട് തന്നെ എന്നെ കല്യാണം കഴിപ്പിക്കാനായിരുന്നു അച്ഛനിഷ്ടം. എനിക്കും വിഷ്ണുവേട്ടനെ ഇഷ്ടായിരുന്നു. പക്ഷേ അമ്മായിടെ പിൻവാങ്ങൽ... .. അതുകൊണ്ട് തന്നെ അമ്മയ്ക്ക് വാശിയായിരുന്നു.
ഏട്ടത്തി.. എത്ര സരസമായി കാര്യങ്ങൾ പറഞ്ഞു. ജീവിതത്തിലെ രണ്ടു പുരുഷൻ മാർ. ആരോടായിരുന്നു യഥാർത്ഥത്തിൽ പ്രണയം.
കെട്ടി വെച്ച മുടി ചുരുളുകൾ തനിയെ അഴിഞ്ഞു വീണു. പേരാലിൽ തൂങ്ങി കിടക്കുന്ന കരി നാഗങ്ങൾ പോലെ !!....നല്ല കാറ്റ് !
ഏട്ടത്തി....
പറയാം. രണ്ടു പേരും. എന്റെ വിരൽ തുമ്പിൽ പോലുതൊട്ട് അശുദ്ധിയാക്കാത്ത വിഷ്ണുവേട്ടൻ. എന്നെ പൂർണ്ണമായി ഉൾക്കൊണ്ട്‌ എനിക്ക് സ്വന്തമായിട്ടൊരിടം തന്ന് സ്‌നേഹിക്കുന്ന രവിയേട്ടൻ.
വിഷ്ണുവേട്ടൻ പോയിട്ട് മൂന്നു വർഷം അല്ലെ..
മ് ... റോഡ് ആക്‌സിഡന്റായിരുന്നു.
മരിക്കും മുൻപ് മൂന്നു പുസ്തകം എഴുതിട്ടുണ്ട്.
"എന്റെ മഞ്ചാടി കുരുവിന് "!
അതാ അവസാന പുസ്തകം. അത് ഏട്ടത്തിക്ക് വേണ്ടിയാന്നാ എല്ലാരും പറയുന്നേ.
ഇവിടെയിരിപ്പുണ്ട്. അലമാരയിൽ... ഞാൻ കൊണ്ട് വരട്ടെ....
വേണ്ട. എനിക്കയച്ചു തന്നു. പക്ഷേ ഞാൻ വായിച്ചില്ല. രവിയേട്ടൻ വായിച്ചു.
എന്താത്...ഒന്നുല്ല കുട്ടി. ദേ ഗോപു ഉറങ്ങി കൊണ്ടു മുറില് കിടത്തു. അവൾ ഗോപുനെയും കൊണ്ട് മുറിയിലേക്ക് നടന്നു.
ഞാൻ നേരേ അച്ഛന്റെ മുറിയിൽ പോയി. ഒച്ചയാക്കാതെ അലമാരയിൽ നിന്നും അമ്മയുടെ മുണ്ടും നേരിയതും എടുത്ത്‌ എന്റെ മുറിയിലെക്ക് നടന്നു.
ചിരട്ട കനലിട്ട തേപ്പു പെട്ടിയിൽ വള്ളിയില വെച്ചു തേച്ച മുണ്ടിന്റെ മണം. അമ്മ യുടെ മണം!ഇന്ന് അമ്മ ഉണ്ടായിരുന്നെങ്കിൽ !.
ചിന്തകൾക്ക് വിരാമം എന്ന പോലെ രവിയേട്ടന്റെ കത്തുകൾ മേശ പുറത്ത്. എന്റെ ചുണ്ടിൽ വീണ്ടും ഒരു ചിരി. പാതി ചത്ത ഈ കയ്യിനെ കത്തുകളെഴുതിച്...., ചികിത്സ നാട്ടിൽ മതിന്ന് പറഞ്ഞു നിർബന്ധിച്ച് പറിച്ചു മാറ്റി.....എന്റെ നല്ല ഓർമ്മകളെ തിരിച്ചു തരികയായിരുന്നു അദ്ദേഹം. എന്നെ കൂടുതൽ ജീവിപ്പിക്കാൻ കൊതിപ്പിക്കയാണ്.
ദൂരേ.... നിദ്ര ഭഗവതിയുടെ കാലൊച്ച. ഞാനെന്റെ താലിയേ മുറുകെ പിടിച്ചു. പാതി മാഞ്ഞ കുങ്കുമ പൊട്ടുമായി നിങ്ങടെ നെഞ്ചിൽ തല ചായ്ച്ച് വെച്ച് മരവിച്ച ഈ വിരലുകൾ കൊണ്ട്,ആ നെഞ്ചിൽ ഞാൻ എന്റെ ദൈവത്തിന്റെ ചിത്രം വരയ്ക്കും.ന്റെ രവിയേട്ടന്റെ !. ചുണ്ടിൽ വിരിഞ്ഞ ചിരി പ്രണയാർദ്ര സ്വപ്‌നങ്ങളിലേക്ക്‌..... പതിയെ ഉറക്കത്തിലേക്ക്‌.... !
രചന :Deepa Palayadan.
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo